പ്രധാനപ്രതി എ.ആർ.ഗോപിനാഥൻ
തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍. എന്‍ജിനിയേഴ്‌സ് സഹകരണസംഘം തട്ടിപ്പിലെ പ്രധാന പ്രതി സംഘം മുന്‍ പ്രസിഡന്റ് ഗൗരീശപട്ടം സ്വദേശി എ.ആര്‍.ഗോപിനാഥന്‍(73) പിടിയിലായി. കൊട്ടാരക്കരയിലെ ലോഡ്ജില്‍നിന്നാണ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തികത്തട്ടിപ്പ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി. സജാദിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
ഗോപിനാഥന്‍ ഒളിവില്‍ താമസിച്ചിരുന്ന കുണ്ടറ മാമ്പുഴയിലെ വീട്ടില്‍ രണ്ടു ദിവസം മുന്‍പ് അന്വേഷണസംഘം തിരച്ചില്‍ നടത്തിയിരുന്നു. ഇവിടെനിന്ന് പോലീസ് എത്തുന്നതിനു മുന്‍പ് രക്ഷപ്പെട്ട ഗോപിനാഥന്‍, കൊട്ടാരക്കരയിലെ ലോഡ്ജില്‍ മുറിയെടുക്കുകയായിരന്നു. സഹകരണസംഘത്തില്‍നിന്നു തട്ടിച്ചെടുത്ത പണം ഗോപിനാഥന്‍ നിക്ഷേപിച്ചുവെന്നു കരുതുന്ന കുണ്ടറയിലെ സ്വകാര്യ ധനമിടപാട് സ്ഥാപനത്തിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.
ഗോപിനാഥന്റെ പേരിലുള്ള വസ്തുവകകള്‍ സഹകരണവകുപ്പ് കണ്ടുകെട്ടിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കും സ്ഥാപനത്തിലെ ക്ലര്‍ക്കായിരുന്ന രാജീവിനുമെതിരേ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസും ഇറക്കി. രാജീവ് ഇപ്പോഴും ഒളിവിലാണ്.
ഗോപിനാഥനെ ചോദ്യംചെയ്യുന്നതോടെ തട്ടിയെടുത്ത പണം എവിടെയൊക്കെ നിക്ഷേപിച്ചുവെന്നു കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യംചെയ്യും.സംഘം സെക്രട്ടറിയും ബി.എസ്.എന്‍.എല്‍. മുന്‍ പോസ്റ്റ് ഡിവിഷണല്‍ എന്‍ജിനീയറുമായ വെള്ളായണി ഊക്കോട് വിവേകാനന്ദ നഗര്‍ ഗുരുപ്രഭയില്‍ കെ.വി.പ്രദീപ് ഈ കേസില്‍ റിമാന്‍ഡിലാണ്. പ്രദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 1255 നിക്ഷേപകരുടെ 44.15 കോടി തിരിമറി നടത്തിയെന്നാണ് കേസ്.
Content Highlights: bsnl engineers cooperative money fraud case main accused arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..