Screengrab: twitter.com/PTI_News
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളിന് നേരേ ബോംബ് ഭീഷണി. സൗത്ത് ഡല്‍ഹി സാദിഖ് നഗറിലെ ഇന്ത്യന്‍ പബ്ലിക് സ്‌കൂളിലാണ് ഇ-മെയില്‍ വഴി ഭീഷണിസന്ദേശം ലഭിച്ചത്. ഇതോടെ സ്‌കൂളില്‍നിന്ന് മുഴുവന്‍ വിദ്യാര്‍ഥികളെയും ഒഴിപ്പിച്ചു. രണ്ടുതവണ പോലീസും ബോംബ് സ്‌ക്വാഡും സ്‌കൂള്‍ വളപ്പിലും കെട്ടിടങ്ങളിലും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഭീഷണിസന്ദേശം വ്യാജമാണെന്നാണ് കരുതുന്നതെന്ന് സൗത്ത് ഡി.സി.പി. ചന്ദന്‍ ചൗധരിയും പ്രതികരിച്ചു.
ബുധനാഴ്ച രാവിലെ 10.49-നാണ് ഇ-മെയില്‍ വഴി സ്‌കൂളില്‍ ഭീഷണിസന്ദേശം എത്തിയത്. സ്‌കൂള്‍ വളപ്പിനുള്ളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ഇതോടെ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പോലീസിലും വിവരമറിയിച്ചു.
വിദ്യാര്‍ഥികളെ തിരികെ കൊണ്ടുപോകാനുള്ള സന്ദേശം ലഭിച്ചതോടെ നിരവധി രക്ഷിതാക്കളാണ് സ്‌കൂളിലേക്ക് ഇരച്ചെത്തിയത്. എന്തോ അപകടം സംഭവിച്ചെന്ന് കരുതി പലരും ആശങ്കയിലായിരുന്നു. സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കള്‍ കൂട്ടംകൂടി നില്‍ക്കുന്ന ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
2022 നവംബറിലും ഇന്ത്യന്‍ പബ്ലിക് സ്‌കൂളിന് നേരേ വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നതായി ഡി.സി.പി. ചന്ദന്‍ ചൗധരി പറഞ്ഞു. ജര്‍മനിയില്‍നിന്നാണ് അന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. ഇത്തവണത്തെ ഭീഷണി സന്ദേശം എവിടെനിന്നാണ് അയച്ചതെന്ന് കണ്ടെത്താന്‍ പരിശോധന തുടരുകയാണെന്നും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും അടക്കമുള്ളവര്‍ സ്‌കൂളിലുണ്ടെന്നും ഡി.സി.പി. കൂട്ടിച്ചേര്‍ത്തു.
Content Highlights: bomb threat against indian public school south delhi all students evacuated


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..