വെടിയേറ്റ റാൽഫ് പോൾ | Photo: twitter.com/mmpadellan & twitter.com/halleberry
വാഷിങ്ടണ്‍: യു.എസില്‍ കറുത്തവര്‍ഗക്കാരനായ കൗമാരക്കാരന് വെടിയേറ്റ സംഭവത്തില്‍ പ്രതിക്കെതിരേ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി. മിസോറിയില്‍ 16 വയസ്സുകാരന് നേരേ വെടിയുതിര്‍ത്ത കേസിലാണ് പ്രതിയായ ആന്‍ഡ്രൂ ലെസ്റ്ററി(85)നെതിരേയാണ് വിവിധ കുറ്റങ്ങള്‍ ചുമത്തിയത്. നേരത്തെ കസ്റ്റഡിയിലെടുത്ത ഇയാളെ കുറ്റങ്ങളൊന്നും ചുമത്താതെ 24 മണിക്കൂറിന് ശേഷം വിട്ടയച്ചതില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വീടുമാറി കോളിങ് ബെല്ലടിച്ചതിന് 16-കാരനായ റാല്‍ഫ് പോള്‍ യാളിന് നേരേ വീട്ടുടമയായ ആന്‍ഡ്രൂ വെടിയുതിര്‍ത്തത്. ഇരട്ടകളായ തന്റെ സഹോദരങ്ങളെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോകാനായാണ് പോള്‍ ഇവിടേക്കെത്തിയത്. എന്നാല്‍ വിലാസം മാറി ആന്‍ഡ്രൂവിന്റെ വീട്ടിലെത്തിയ 16-കാരന്‍ കോളിങ് ബെല്ലടിച്ചു. ഇതില്‍ പ്രകോപിതനായാണ് ആന്‍ഡ്രൂ ലെസ്റ്റര്‍ രണ്ടുതവണ 16-കാരന് നേരേ വെടിയുതിര്‍ത്തത്. തലയ്ക്ക് ഉള്‍പ്പെടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ പോള്‍ ഇപ്പോഴും ചികിത്സയിലാണ്.
16-കാരനായ കറുത്തവര്‍ഗക്കാരന് വെടിയേറ്റ സംഭവത്തില്‍ രാജ്യത്ത് വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സംഭവം വംശീയ ആക്രമണമാണെന്നും ആരോപണമുണ്ട്. അതേസമയം, 16-കാരന് വെടിയേറ്റ സംഭവം വംശീയ ആക്രമണമാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എന്നാല്‍ ഇക്കാര്യം അന്വേഷണപരിധിയിലുണ്ടെന്നും കന്‍സാസ് സിറ്റി പോലീസ് മേധാവി സ്‌റ്റേസി ഗ്രേവ്‌സ് മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് മേധാവിയെന്ന നിലയില്‍ ഈ കേസിലെ വംശീയ ആക്രമണവുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ താന്‍ തിരിച്ചറിയുന്നുണ്ടെന്നും ഇതുസംബന്ധിച്ച് സമൂഹത്തിനുള്ള ആശങ്ക മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനിരയായ പോള്‍ യാളുമായി പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ സംസാരിച്ചതായി വൈറ്റ് ഹൗസും അറിയിച്ചു.
അതിനിടെ, കഴിഞ്ഞദിവസം ന്യൂയോര്‍ക്കിലും സമാനരീതിയില്‍ വെടിവെപ്പുണ്ടായിരുന്നു. വീടുമാറിയെത്തിയ 20-കാരിയെയാണ് വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തിയത്. സുഹൃത്തിന്റെ വീട് തിരഞ്ഞെത്തിയ കെയ്‌ലിന്‍ ഗില്ലിസിനും മറ്റുമൂന്നുപേര്‍ക്കുമാണ് വിലാസംമാറിപ്പോയത്. തുടര്‍ന്ന് ഇവിടെനിന്ന് മടങ്ങുന്നതിനിടെ 65-കാരനായ വീട്ടുടമ ഇവര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയും യുവതി കൊല്ലപ്പെടുകയുമായിരുന്നു. ഈ കേസില്‍ പ്രതിയായ 65-കാരനെ കഴിഞ്ഞദിവസം കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
Content Highlights: black teen shot in usa accused charged by police


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..