മണിക്കുട്ടൻ വാങ്ങി നവീകരിച്ച വീട്(ഇടത്ത്) മരിച്ച അജീഷ്, മണിക്കുട്ടൻ, അമേയ, സന്ധ്യ
ആറ്റിങ്ങല്‍: ചാത്തമ്പാറയില്‍ തട്ടുകടയുടമയുടെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയ്ക്കു പിന്നില്‍ സാമ്പത്തികബാധ്യതയാകാമെന്ന് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. തട്ടുകടയില്‍നിന്ന് മണിക്കുട്ടന് പ്രതിദിനം നല്ല വരുമാനമുണ്ടായിരുന്നതായാണ് സൂചന. ബാധ്യതകളുണ്ടെങ്കിലും അതൊക്കെ മറികടക്കാന്‍തക്ക സാമ്പത്തികനില മണിക്കുട്ടനുണ്ടെന്നും പറയപ്പെടുന്നു. ഇതാണ് കൂടുതല്‍ അന്വേഷണത്തിന് പോലീസിനെ പ്രേരിപ്പിച്ചിട്ടുള്ളത്. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ബാഹ്യപ്രേരണകളുണ്ടായിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മണിക്കുട്ടന്റെയും കുടുംബാംഗങ്ങളുടെയും മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങുകയാണ് പോലീസ്.
വെള്ളിയാഴ്ച വൈകീട്ട് മണിക്കുട്ടനും ഭാര്യയും മക്കളും പുറത്തുപോയിരുന്നു. രാത്രി 9 മണിയോടെയാണ് ഇവര്‍ വീട്ടില്‍ മടങ്ങിയെത്തിയത്. ഇവര്‍ വരുമ്പോള്‍ വാസന്തി ഉറക്കത്തിലായിരുന്നു. വിളിച്ചതിനെത്തുടര്‍ന്ന് എഴുന്നേറ്റുവന്ന് കതക് തുറന്നുകൊടുത്തു. വാസന്തി ഉടന്‍തന്നെ കിടന്നുറങ്ങുകയും ചെയ്തു. പിന്നീടെന്താണ് സംഭവിച്ചതെന്ന് ഇവര്‍ക്കറിയില്ലെന്നാണ് സൂചന. ശനിയാഴ്ച ഇവരുടെ മൊഴിയെടുക്കാന്‍ പോലീസിനായിട്ടില്ല.
മണിക്കുട്ടന് തമിഴ്നാട്ടില്‍ തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷിചെയ്തിരുന്നതായി വിവരമുണ്ട്. പഴങ്ങളുത്പാദിപ്പിച്ച് നാട്ടിലെത്തിച്ച് കച്ചവടം ചെയ്യുകയായിരുന്നു രീതി. കോവിഡ് ബാധയെത്തുടര്‍ന്ന് കൃഷി നഷ്ടത്തിലാവുകയും 12 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടായതായും ചിലരോടു പറഞ്ഞിരുന്നതായി സൂചനയുണ്ട്. അടുത്തിടെ തടിക്കച്ചവടത്തിലും ഏര്‍പ്പെട്ടിരുന്നതായി പറയപ്പെടുന്നു. വാടകയ്ക്കെടുത്ത കടയിലാണ് മണിക്കുട്ടന് തട്ടുകട നടത്തിയിരുന്നത്. കടയുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയും മണിക്കുട്ടനും തമ്മില്‍ കോടതിയില്‍ കേസ് നിലവിലുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചാത്തമ്പാറയിലുള്ള കുടുംബവീട്ടിലാണ് മണിക്കുട്ടനും കുടുംബവും താമസിക്കുന്നത്. അടുത്തിടെ ഇവിടെനിന്നും അല്പമകലെ ഒരു പഴയവീടും ഭൂമിയും വാങ്ങിയിരുന്നു. ഇത് നവീകരിച്ച് ഒരാഴ്ചമുമ്പ് പാലുകാച്ചല്‍ ചടങ്ങും നടത്തി. രണ്ടുദിവസം ഈ വീട്ടില്‍ താമസിച്ചശേഷം കച്ചവടത്തിന്റെ സൗകര്യത്തിനായി കുടുംബവീട്ടില്‍ തന്നെ താമസം തുടരുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്കുന്ന വിവരം.
Also Read
സംഭവത്തില്‍ പുറത്തുനിന്നുള്ള ഇടപെടലുകളൊന്നുമുണ്ടായതായി സൂചനകളില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ പോലീസ് മേധാവി ദിവ്യ വി.ഗോപിനാഥ് പറഞ്ഞു. ആത്മഹത്യാ കുറിപ്പുകളൊന്നും വീടിനുള്ളില്‍നിന്ന് ലഭിച്ചിട്ടില്ലെന്ന് വര്‍ക്കല ഡിവൈ.എസ്.പി. പി.നിയാസ് പറഞ്ഞു.
എന്തിനീ കടുംകൈ ചെയ്തു? ഉത്തരം കിട്ടാതെ നാട്
ആറ്റിങ്ങല്‍: 'കുട്ടനെന്തിനീ കടുംകൈ ചെയ്തു'-ചാത്തമ്പാറയില്‍ തട്ടുകട നടത്തുന്ന മണിക്കുട്ടനും കുടുംബവും ആത്മഹത്യചെയ്തുവെന്ന വാര്‍ത്തയറിഞ്ഞവരെല്ലാം ചോദിച്ചത് ഇതായിരുന്നു. ചാത്തമ്പാറ കടയില്‍വീട്ടില്‍ മണിക്കുട്ടന് (46), ഭാര്യ സന്ധ്യ (36), മക്കളായ അജീഷ് (15), അമേയ (13), മണിക്കുട്ടന്റെ അമ്മയുടെ സഹോദരി ദേവകി (75) എന്നിവരാണ് മരിച്ചത്.
ഏറെക്കാലമായി ചാത്തമ്പാറയില്‍ ദേശീയപാതയോരത്ത് തട്ടുകട നടത്തുന്നയാളാണ് മണിക്കുട്ടന്. നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും സുപരിചിതന്‍. നല്ല കച്ചവടമുള്ള കടയാണിത്. ഉച്ചയോടെയാണ് കച്ചവടം ആരംഭിക്കുന്നത്. രാത്രി രണ്ടുമണിവരെയൊക്കെ കച്ചവടം നീളും. ഭക്ഷ്യവസ്തുക്കള്‍ വീട്ടില്‍വെച്ച് പാചകം ചെയ്ത് കടയിലെത്തിച്ചും കച്ചവടം നടത്തിയിരുന്നു. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് കട അടച്ചത്.
കട തുറക്കാനുള്ള എല്ലാ ഒരുക്കങ്ങളും മണിക്കുട്ടന് നടത്തിയിരുന്നതായാണ് വീട്ടില്‍നിന്നു ലഭിക്കുന്ന സൂചന. വീട്ടുമുറ്റത്തെ ഷെഡ്ഡിനുള്ളില്‍ സവാളയും മറ്റും ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയില്‍ ഇവരുടെ വീട്ടില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. ഇതു കാരണം സന്ധ്യ തന്റെ മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ അയല്പക്കത്തെ വീട്ടില്‍ കൊണ്ടുവെച്ചിരുന്നു. രാത്രി 9 മണിക്കുശേഷമാണ് ഈ ഫോണ്‍ സന്ധ്യ എടുത്തുകൊണ്ടുപോയത്. സന്ധ്യയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. വെള്ളിയാഴ്ച വൈകീട്ടും മണിക്കുട്ടനെ പലരും കണ്ടിരുന്നു.
രാത്രിയില്‍ ഈ വീട്ടില്‍നിന്ന് ഒച്ചയോ ബഹളമോ ഒന്നും അയല്‍ക്കാരാരും കേട്ടിട്ടുമില്ല. ഈ വീട്ടില്‍ ഒപ്പമുണ്ടായിരുന്നയാളാണ് മണിക്കുട്ടന്റെ അമ്മ വാസന്തി. മകനും കുടുംബത്തിനുമുണ്ടായ ദുരന്തം ശനിയാഴ്ച വൈകിയും വാസന്തി അറിഞ്ഞിട്ടില്ല. ഒരുപക്ഷേ, വാസന്തി നേരത്തേ ഉറങ്ങിപ്പോയതുകൊണ്ടാകാം മരണത്തില്‍നിന്ന് രക്ഷപ്പെട്ടതെന്നാണ് പോലീസ് കരുതുന്നത്. ശനിയാഴ്ച രാത്രിയില്‍ ഇവര്‍ എപ്പോഴാണുറങ്ങിയതെന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചാല്‍ മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തതവരുത്താന്‍ കഴിയൂവെന്ന് പോലീസ് പറഞ്ഞു.
പിഴ ചുമത്തിയത് 5000 രൂപമാത്രം
ആറ്റിങ്ങല്‍: മണിക്കുട്ടന്റെ തട്ടുകടയ്ക്കു ചുമത്തിയ പിഴ അയ്യായിരം രൂപ മാത്രമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പധികൃതര്. ജൂണ്‍ 28-നാണ് മണിക്കുട്ടന്റെ കടയില്‍ പരിശോധന നടത്തിയത്. കടയ്ക്ക് രജിസ്ട്രേഷനോ ലൈസന്‍സോ ഉണ്ടായിരുന്നില്ല. ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ മുമ്പാകെ ഹാജരാകന്‍ നോട്ടീസ് നല്കി. 30-ന് ഗിരിജ എന്ന ആള് കമ്മിഷണര്‍ മുമ്പാകെ ഹാജരാവുകയും വാദം കേട്ടശേഷം കമ്മിഷണര്‍ അയ്യായിരം രൂപ പിഴ ചുമത്തുകയും ചെയ്തു. പിഴയടയ്ക്കാന്‍ കൂടുതല്‍ സമയം ഉണ്ടായിട്ടും അന്നുതന്നെ തിരുവനന്തപുരം ട്രഷറിയില്‍ ഇവര്‍ പണമടച്ച് രസീത് ഹാജരാക്കി.
വീട്ടുവളപ്പില്‍ സംസ്കരിച്ചു
ആറ്റിങ്ങല്‍: ചാത്തമ്പാറയില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ മണിക്കുട്ടന് പുതുതായി വാങ്ങിയ വീട്ടുവളപ്പില്‍ സംസ്കരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പരിശോധനകള്‍ക്കുശേഷം ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് മൃതദേഹങ്ങള്‍ ചാത്തമ്പാറയിലെ വീട്ടുവളപ്പിലെത്തിച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..