സഹോദരിമാരായ യുവതികളെ മർദിക്കുന്ന ദൃശ്യം(ഇടത്ത്) പ്രതി ഇബ്രാഹിം ഷബീർ(വലത്ത്) ഇൻസെറ്റിൽ മർദനമേറ്റ അസ്‌ന
തേഞ്ഞിപ്പലം(മലപ്പുറം): അപകടകരമായ ഡ്രൈവിങ്ങിനെതിരേ പ്രതികരിച്ചതിന് സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരിമാരെ നടുറോഡില്‍ യുവാവ് മര്‍ദിച്ചു. തിരൂരങ്ങാടി സ്വദേശിയായ യുവാവിന്റെ പേരില്‍ യുവതികളുടെ പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. സ്‌കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ദേശീയപാത പാണമ്പ്രയിലെ ഇറക്കത്തില്‍ കഴിഞ്ഞ 16-നാണ് സംഭവം. തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറിന്റെ പേരിലാണ് തേഞ്ഞിപ്പലം പോലീസ് കേസെടുത്തത്. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശിനികളായ എം.പി മന്‍സിലില്‍ അസ്ന കെ. അസീസ്, ഹംന കെ. അസീസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. കോഹിനൂര്‍ ദേശീയപാതയില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടതുവശത്തൂടെ തെറ്റായി കയറിയതിനെതിരേയാണ് പ്രതികരിച്ചതെന്ന് യുവതികള്‍ പറഞ്ഞു. ഹോണടിച്ച് മുന്നോട്ടുപോയ സ്‌കൂട്ടര്‍ പാണമ്പ്രയിലെ ഇറക്കത്തില്‍ യുവാവ് കാറു കുറുകെയിട്ടു തടഞ്ഞു. കാറില്‍നിന്നിറങ്ങിയ ഇബ്രാഹിം ഷബീര്‍ പ്രകോപനംകൂടാതെ മുന്നിലിരുന്ന തന്നെയും സഹോദരി ഹംനയെയും മര്‍ദിച്ചുവെന്ന് അസ്ന പറഞ്ഞു. യുവാവ് യുവതിയുടെ മുഖത്തടിക്കുന്നതും ആളുകള്‍ പ്രതികരിച്ചതോടെ കാറുമായി കടന്നുകളയുന്നതും വീഡിയോയിലുണ്ട്. അഞ്ചുതവണ തന്റെ മുഖത്തടിച്ചതായും അസ്ന പറഞ്ഞു.
പരിക്കേറ്റ യുവതികള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നട്ടെല്ലിലെ അസുഖത്തിന് ചികിത്സ തുടരുന്ന ആളാണ് അസ്ന. ശനിയാഴ്ച ഇരുവരുടെയും മൊഴി രേഖപ്പെടുത്തി.
Content Highlights: attack against sisters in panambra national highway malappuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..