ബാലമുരുകൻ, പ്രതീകാത്മക ചിത്രം (Photo: AP)
ചെങ്ങന്നൂർ: പാഴ്വസ്തുക്കൾക്കൊപ്പം കിട്ടിയ എ.ടി.എം. കാർഡുപയോഗിച്ചു പ്രവാസിയുടെ 6.31 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ. പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിയുടെ പണമാണു നഷ്ടമായത്. സംഭവത്തിൽ തെങ്കാശി സ്വദേശി ബാലമുരുകനെ (43) ചെങ്ങന്നൂർ പോലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞ ഒക്ടോബറിൽ നാട്ടിലെത്തിയ ഷാജി വീട്ടിലെ പാഴ്വസ്തുക്കൾ വിറ്റു. ഇതിനൊപ്പം എ.ടി.എം. കാർഡുപെട്ടത് അറിഞ്ഞില്ല. കാർഡുകിട്ടിയ തമിഴ്നാട് സ്വദേശിയായ ഡ്രൈവർ 6.31 ലക്ഷം രൂപ 15 ദിവസങ്ങളിലായി പിൻവലിച്ചു. കാർഡിൽ പിൻനമ്പർ എഴുതിയിരുന്നു. 25 വർഷമായി വിദേശത്തു ജോലിചെയ്യുന്ന ഷാജിക്ക് എസ്.ബി.ഐ. ചെങ്ങന്നൂർ ശാഖയിൽനിന്നു 2018-ലാണ് പുതിയ കാർഡുലഭിച്ചത്. കുറച്ചുദിവസങ്ങൾക്കകം അബുദാബിയിലെ ജോലിസ്ഥലത്തേക്കു മടങ്ങി. കാർഡ് വീട്ടിൽത്തന്നെവെച്ചു. തിരിച്ചെത്തി പഴയ സാധനങ്ങൾ വിറ്റപ്പോഴാണ് കാർഡും അക്കൂട്ടത്തിൽ പോയത്.
വിദേശത്തെ മൊബൈൽനന്പരാണ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്നത്. ഈ ഫോൺ കൊണ്ടുവന്നിരുന്നില്ല. ഇതുമൂലം പണംപിൻവലിച്ച സന്ദേശങ്ങൾ അറിഞ്ഞില്ല. കഴിഞ്ഞ ഒക്ടോബർ 25-നു ബാങ്കിലെത്തി പണം പിൻവലിക്കാൻ ചെക്കു നൽകിയപ്പോഴാണ് 6.31 ലക്ഷം രൂപ കാർഡുപയോഗിച്ചു പിൻവലിച്ചതായി അറിയുന്നത്. തുടർന്നു പോലീസിൽ പരാതി നൽകി.
ലോറിയുടെ ദൃശ്യങ്ങൾ നിർണായകമായി
ചെങ്ങന്നൂർ പോലീസ് അന്വേഷണമാരംഭിച്ചു. ഒക്ടോബർ ഏഴിനും 22-നുമിടയിലെ 15 ദിവസങ്ങൾക്കുള്ളിൽ 61 തവണ കാർഡുപയോഗിച്ചു പണം പിൻവലിച്ചതായി കണ്ടെത്തി. തിരുവനന്തപുരം, പുനലൂർ, മധുര, നാമക്കൽ, സേലം തുടങ്ങിയ സ്ഥലങ്ങളിലെ എ.ടി.എമ്മുകളിൽനിന്നാണ് പണമെടുത്തത്.
കേരളത്തിലെയും തമിഴ്നാട്ടിലെയും എ.ടി.എമ്മിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ ഒരു ലോറി സ്ഥിരമായെത്തിയതു കണ്ടെത്തി. ലോറി ഡ്രൈവർമാരെ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ബാലമുരുകൻ വലയിലായത്. തിരുവല്ലയിലെ കടയിൽനിന്നു പാഴ്വസ്തുക്കൾ കൊണ്ടുപോകാനെത്തിയ ഇയാൾ അതിൽക്കണ്ട കാർഡ് മോഷ്ടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ആറുലക്ഷം രൂപ കണ്ടെടുത്തു.
ഡിവൈ.എസ്.പി. എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ. എ.സി. വിപിൻ, എസ്.ഐ.മാരായ എം.സി. അഭിലാഷ്, ബാലാജി എസ്. കുറുപ്പ്, സി.പി.ഒ.മാരായ ജി. ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷെഫീഖ്, അരുൺ ഭാസ്കർ എന്നിവരാണ് കേസന്വേഷിച്ചത്.
Content Highlights: atm fraud withdrawal 6.31 lakh using missing atm card
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..