ജിഷമോൾ, ഹനീഷ് ഹക്കീം
ആലപ്പുഴ: എടത്വാ കൃഷി ഓഫീസറായിരുന്ന എം. ജിഷമോള്‍ ഉള്‍പ്പെട്ട കള്ളനോട്ടുകേസിലെ പ്രധാന പ്രതി അറസ്റ്റില്‍. ആലപ്പുഴ നഗരസഭ വെസ്റ്റ് വില്ലേജ് സക്കറിയ ബസാര്‍ യാഫി പുരയിടത്തില്‍ ഹനീഷ് ഹക്കി (36)മിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റുചെയ്തത്. ഇയാളെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുെചയ്തു.
ആലപ്പുഴയില്‍ വന്‍തോതില്‍ കള്ളനോട്ടെത്തിച്ച് വിവിധയാളുകള്‍ മുഖേന വിതരണം നടത്തുന്നത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. മുമ്പ് വിദേശത്തായിരുന്ന പ്രതി ഇവിടെ മീന്‍കച്ചവടം നടത്തുകയായിരുന്നു. ഇയാള്‍ക്ക് കള്ളനോട്ട് എവിടെനിന്നു കിട്ടുന്നുവെന്നതിനെക്കുറിച്ച് അന്വേഷിച്ചു വരുകയാണ്. കായംകുളത്ത് നേരത്തേയുണ്ടായ കള്ളനോട്ടു കേസിലും ഇയാള്‍ പ്രതിയാണ്.
ആലപ്പുഴയിലെ കള്ളനോട്ടുകേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. മറ്റൊരു പ്രധാന പ്രതിയായ കളരിയാശാനെക്കുറിച്ചുള്ള വിവരം പുറത്തുവരാനുണ്ട്. ഇയാളാണ് ജിഷമോള്‍ക്ക് നോട്ടു കൈമാറിയത്.
ഇതിനു മുമ്പ് പിടിയിലായവരെല്ലാം കള്ളനോട്ടു സംഘത്തിലെ ചെറുകണ്ണികളാണ്.
ജിഷമോള്‍ക്ക് കള്ളനോട്ടുകൊടുത്ത കളരിയാശാന്‍ ഉള്‍പ്പെടെയുള്ള നാലുപേരെ ആലപ്പുഴ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. അവരിപ്പോള്‍ വാളയാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കുഴല്‍പ്പണകേസില്‍ റിമാന്‍ഡിലാണ്. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ചികിത്സ കഴിയുന്നതോടെ ജിഷമോളെയും കസ്റ്റഡിയില്‍ വാങ്ങും. ഇവരെ ചോദ്യംചെയ്താലേ കൂടുതല്‍ വിവരം പുറത്തുവരൂ.
അറിഞ്ഞുകൊണ്ടു തന്നെയാണ് ജിഷമോള്‍ കള്ളനോട്ടു കൈമാറിയതെന്ന് പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു. പരസ്പരം അറിയാത്ത അമ്പതോളം പേര്‍ ആലപ്പുഴയില്‍ കള്ളനോട്ട് വിതരണത്തിനുണ്ടെന്നാണ് സംശയിക്കുന്നത്.
ആലപ്പുഴ ഡിവൈ.എസ്.പി. ജയരാജിന്റെ നിര്‍ദേശത്തില്‍ ആലപ്പുഴ സൗത്ത് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി.ഡി. റെജിരാജ്, എസ്.ഐ.മാരായ അനു ആര്‍. നായര്‍, മോഹന്‍കുമാര്‍, മനോജ് കൃഷ്ണ, എസ്.സി.പി.ഒ. രാഗി, സി.പി.ഒ.മാരായ ഷാന്‍ കുമാര്‍, വിപിന്‍ദാസ്, തോമസ്, അഗസ്റ്റിന്‍ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
കള്ളനോട്ടിന്റെ ഹബ്ബായി ആലപ്പുഴ, ഉറവിടം അജ്ഞാതം
ആലപ്പുഴ: സ്പിരിറ്റ് മാഫിയയ്ക്കും ഗുണ്ടാ സംഘങ്ങള്‍ക്കും പേരുകേട്ട ജില്ലയിപ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്നത് കള്ളനോട്ട് ഇടപാടുകളിലൂടെ. ദേശീയ അന്വേഷണ ഏജന്‍സിയടക്കം കള്ളനോട്ടുമായി ബന്ധപ്പെട്ട കേസുകളില്‍ ജില്ലയിലേക്ക് കണ്ണുംനട്ടിരിക്കുയാണ്. കള്ളനോട്ടുമായി ബന്ധപ്പെട്ട് കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നുണ്ടെങ്കിലും അന്വേഷണ സംഘങ്ങളൊന്നും പ്രധാന ഉറവിടങ്ങളിലേക്ക് എത്തുന്നില്ല.
വിതരണക്കാരിലും ഇടനിലക്കാരിലും മാത്രമായി അന്വേഷണം ഒതുങ്ങുന്നു. നിശ്ചിത ഇടവേളകളില്‍ കള്ളനോട്ട് കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുകയും ആളുകള്‍ അറസ്റ്റിലാകുന്നുമുണ്ട്. കൃഷി ഓഫീസര്‍ മുഖ്യകണ്ണിയായ കള്ളനോട്ടുകേസിലെ അന്വേഷണത്തിലും ഉറവിടത്തിലെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ജില്ലയില്‍ കായംകുളം കേന്ദ്രീകരിച്ചാണ് കള്ളനോട്ട് ഇടപാട് കൂടുതലായി നടക്കുന്നത്. ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും കായംകുളത്താണ്. രണ്ടായിരത്തിന്റെ നോട്ടുകള്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പു നടത്തിയ യുവാവ് പിടിയിലായതും ഇവിടെനിന്നുതന്നെ. കഴിഞ്ഞ ഡിസംബറിലാണ് 500 രൂപയുടെ കള്ളനോട്ടുമായി കിഴക്കേ കല്ലട മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെയും യുവതിയെയും നൂറനാട് പോലീസ് പിടികൂടിയത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ നോട്ടു മാറുന്നതിനിടെയാണ് യുവതി പിടിക്കപ്പെട്ടത്. പിന്നീട്, ഇവര്‍ക്ക് കള്ളനോട്ട് നല്‍കിയ മുന്‍പഞ്ചായത്ത് പ്രസിഡന്റിലേക്ക് അന്വേഷണം എത്തുകയായിരുന്നു. കള്ളനോട്ടില്‍ പറ്റിക്കപ്പെടുന്നത് സാധാരണക്കാരാണ്.
ബാങ്കുകളില്‍ എത്തുമ്പോള്‍ മാത്രമാണ് തിരിച്ചറിയുന്നത്. അപ്പോഴേക്കും ഇതു നല്‍കിയവര്‍ സ്ഥലംവിട്ടുകാണും. ഇതിനിടെ നോട്ടിരട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനവും വ്യാപകമാണ്. ഒരുലക്ഷം രൂപ കൊടുത്താല്‍ മൂന്നുലക്ഷംവരെ കള്ളനോട്ടുകള്‍ തിരികെ നല്‍കുമെന്നാണ് ഇവരുടെ വാഗ്ദാനം.
അന്യനാടുകളില്‍നിന്ന്, പ്രത്യേകിച്ച് െബംഗളൂരുവില്‍നിന്നാണ് കേരളത്തിലേക്ക് കൂടുതലും കള്ളനോട്ടുകള്‍ വരുന്നതെന്നാണ് വിവരം. കായലും കടലും ചേര്‍ന്നുകിടക്കുന്ന ആലപ്പുഴയില്‍ നോട്ടിടപാട് എളുപ്പത്തില്‍ നടത്താമെന്നതാണ് ഇടപാടുകാരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
മാറ്റിയെടുക്കല്‍ തന്ത്രം
കള്ളനോട്ടുകള്‍ വിപണിയില്‍ ഇറക്കാന്‍ മാഫിയകള്‍ക്ക് പ്രത്യേകം തന്ത്രങ്ങളുണ്ട്. കെട്ടുകളായി വന്‍തുകകള്‍ ഒരുമിച്ച് വിപണയിലെത്തിക്കാന്‍ സാധിക്കില്ല. ഇതിനായി വിതരണക്കാരെ കണ്ടെത്തുകയാണ് ആദ്യം ചെയ്യുന്നത്. വിശ്വസ്തരെ ഇതിനായി ചുമതലപ്പെടുത്തും. പിടിക്കപ്പെട്ടാലും ഇവര്‍ പിന്നിലുള്ളവരുടെ വിവരങ്ങള്‍ പൂര്‍ണമായും പോലീസിനോട് പറയാറില്ല.
ഇത്തരം കണ്ണികള്‍ തമ്മില്‍ പരസ്പരബന്ധം ഉണ്ടാകണമെന്നുമില്ല. ഇത്തരം കണ്ണികളാണ് ചെറിയ തുകകള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നത്. അതിനൊപ്പം ഇവര്‍ നല്ല നോട്ടുകള്‍, വ്യാജനു കൊടുത്ത് മാറിയെടുക്കുകയും ചെയ്യുന്നു. പച്ചക്കറ്റി-പലവ്യഞ്ജനക്കടകള്‍, ലോട്ടറിക്കടകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും കള്ളനോട്ടുകള്‍ നല്‍കുന്നത്. ഇതരസംസ്ഥാന കച്ചവടക്കാരെയും ഇവര്‍ ഇരകളാക്കുന്നുണ്ട്. ക്യാമറയുള്ള കടകള്‍ പരമാവധി ഒഴിവാക്കും.
Content Highlights: alappuzha counterfeit currency case main accused arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..