അഡ്വ. സൈബി ജോസ് കിടങ്ങൂർ | Screengrab: Mathrubhumi News
കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കക്ഷികളില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂരിന്റെ കക്ഷിയായ സിനിമാ നിര്‍മാതാവിനെ പോലീസ് ചോദ്യംചെയ്തു. ബലാത്സംഗക്കേസില്‍ പ്രതിയായ സിനിമാ നിര്‍മാതാവിനെയും ഭാര്യയെയുമാണ് പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തത്. കേസുമായി ബന്ധപ്പെട്ട് നിര്‍മാതാവിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
25 ലക്ഷം രൂപ നല്‍കിയെന്ന സിനിമാ നിര്‍മാതാവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സൈബിക്കെതിരേയുള്ള അന്വേഷണം ആരംഭിച്ചിരുന്നത്. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് തനിക്ക് 25 ലക്ഷം രൂപ ചെലവായെന്ന് ഹൈക്കോടതിയിലെ മറ്റൊരു അഭിഭാഷകനോടാണ് നിര്‍മാതാവ് വെളിപ്പെടുത്തിയത്. അഞ്ച് ശതമാനം പലിശയ്ക്ക് പണം വാങ്ങിയാണ് നല്‍കിയതെന്നും നിര്‍മാതാവ് പറഞ്ഞിരുന്നു. തുടര്‍ന്ന് ഈ അഭിഭാഷകന്‍ മറ്റുഅഭിഭാഷകരെ വിവരമറിയിക്കുകയും സൈബിയുടെ വിഷയം ഹൈക്കോടതി ജഡ്ജിയുടെ മുന്‍പിലെത്തുകയുമായിരുന്നു.
നിലവില്‍ പോലീസിന്റെ പ്രത്യേക സംഘമാണ് സൈബിക്കെതിരായ കേസില്‍ അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ചയാണ് അന്വേഷണസംഘം സൈബിയ്ക്ക് പണം നല്‍കിയെന്ന് വെളിപ്പെടുത്തിയ നിര്‍മാതാവിനെയും ചോദ്യംചെയ്തത്. കേസിന്റെ സമയത്ത് നിര്‍മാതാവ് ആരില്‍നിന്നൊക്കെ പണം വാങ്ങി, പണം നല്‍കി എന്നതടക്കം അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കൈക്കൂലിക്കേസില്‍ സൈബിയുടെയും കക്ഷികളുടെയും ഫോണ്‍വിളി വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു.
അഭിഭാഷകന്‍ കക്ഷിയില്‍നിന്ന് വാങ്ങുന്ന ഫീസ് കൃത്യമായി രേഖപ്പെടുത്തി അതിന്റെ രേഖകള്‍ സൂക്ഷിക്കണമെന്നാണ് ബൗര്‍ കൗണ്‍സിലിന്റെ ചട്ടം. ഇതിന്റെ അടിസ്ഥാനത്തില്‍ സൈബിയുടെ കക്ഷികള്‍ ആരൊക്കെ, ഇവരില്‍നിന്ന് വാങ്ങിയ ഫീസ് എത്രയാണ് തുടങ്ങിയകാര്യങ്ങളെല്ലാം പ്രത്യേകസംഘം വിശദമായി അന്വേഷിക്കും.
Content Highlights: adv saiby jose kidangoor birbery case police interrogated rape case accused film producer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..