പ്രതീകാത്മക ചിത്രം, പ്രതികളായ ബിനു, ബേബി, സജീവ്, തങ്കച്ചൻ, തോമസ് ചാക്കോ, ജോൺസൺ (വലത്)
തൊടുപുഴ: തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പതിനഞ്ചോളം പേർ ബലാത്സംഗം ചെയ്ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നിരവധി പേർ ഉൾപ്പെട്ട കുറ്റകൃത്യമാണെന്ന് നേരത്തെ തന്നെ വിവരങ്ങൾ പുറത്തുവന്നിരുന്നു. പെൺകുട്ടിയെ ബന്ധുവും ചൂഷണം ചെയ്തു. പതിനഞ്ച് വയസുമുതൽ പെൺകുട്ടി ബലാത്സംഗത്തിനിരയായി എന്നാണ് വിവരം. ഇടനിലക്കാരനായ ബേബി എന്നയാളാണ് കേസിൽ മുഖ്യപ്രതി.
പത്തോളം പേരെയാണ് പെൺകുട്ടി ഇതിനകം തിരിച്ചറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്. പത്ത് എഫ്ഐആർ ഇതിനകം തന്നെ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. കുടുംബ സാഹചര്യങ്ങൾ ചെയ്താണ് പീഡിപ്പിച്ചത്.
അമ്മയും മുത്തശ്ശിയും മാത്രമാണ് കുട്ടിക്കുള്ളത്. അമ്മ രോഗിയാണ്. അച്ഛനില്ലാത്തത് കൊണ്ട് തന്നെ സാമ്പത്തികമായി വളരെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുംബമാണ് പെൺകുട്ടിയുടേത്. കേസിലെ പ്രധാനപ്രതിയായ ബേബി ഈ സാഹചര്യം മനസ്സിലാക്കി കുട്ടിയെ ബന്ധപ്പെടുകയും ജോലി വാഗ്ദാനം ചെയ്തു കൊണ്ട് പലർക്കും എത്തിച്ചു നൽകുകയുമായിരുന്നു എന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇനി പതിനഞ്ചോളം പേർ ഉണ്ട് എന്നാണ് പോലീസിന്റെ പ്രാഥമിക കണക്ക്. ഇരുപതോളം പേർക്ക് പെൺകുട്ടിയെ കാഴ്ചവെച്ചു എന്നാണ് ബേബി പറയുന്നത്.
2020ൽ ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയിൽ വെച്ച് പെൺകുട്ടിയെ ഒരു ഡ്രൈവറുമായി വിവാഹം നടത്താനുള്ള ശ്രമം നടന്നിരുന്നു. അന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുകയും വിവാഹം തടയുകയുമായിരുന്നു. രാജാക്കാട് പോലീസായിരുന്നു വിഷയത്തിൽ ഇടപെട്ടത്. അതിന് ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റി തന്നെ കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരിശോധന നടത്തിയിരുന്നു. പിന്നീട് ഇവരുടെ ശ്രദ്ധക്കുറവ് ഉണ്ടായപ്പോഴാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുന്നത്.
സംഭവത്തിൽ ഇടനിലക്കാരൻ കുമാരംമംഗലം മംഗലത്തുവീട്ടിൽ രഘു (ബേബി-51), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ സ്വദേശി കൊട്ടൂർ തങ്കച്ചൻ (56), ഇടവെട്ടി വലിയജാരം പോക്കളത്ത് ബിനു (43), പടിഞ്ഞാറേ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ (27), കെ.എസ്.ഇ.ബി. ജീവനക്കാരൻ കല്ലൂർക്കാട് വെള്ളാരംകല്ല് വാളമ്പിള്ളിൽ സജീവ് (55), മലപ്പുറം പെരുന്തൽമണ്ണ മാളിയേക്കൽ ജോൺസൺ (50) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. ആശുപത്രി അധികൃതർ വിവരം ചൈൽഡ്‌ലൈൻ പ്രവർത്തകരെ അറിയിച്ചു. വിവരം അറിഞ്ഞ പോലീസ്, പെൺകുട്ടിയുടെ മൊഴിയെടുക്കുകയും പ്രതികളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. ഇവർക്കെതിരെ പോക്‌സോ കേസും എടുത്തിട്ടുണ്ട്.
ഡിവൈ.എസ്.പി. ജീൻപോളിന്റെ നേതൃത്വത്തിൽ വി.സി. വിഷ്ണുകുമാർ, എസ്.ഐമാരായ കൃഷ്ണൻനായർ, ഹരിദാസ്, എ.എസ്.ഐ.മാരായ ഷംസുദ്ദീൻ, നജീബ്, നിസാർ, ഉഷാദേവി, എസ്.സി.പി.ഒ. ബിന്ദു, സി.പി.ഒ. നീതു എന്നിവരാണ് അന്വേഷണം നടത്തുന്നത്.
Content Highlights: 17-year-old abused by 15 people after promising job in thodupuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..