ആലുവ: വിവാഹം കഴിച്ച യുവതിയെ മുൻപ് കല്യാണം ഉറപ്പിച്ചിരുന്നയാൾ തട്ടിക്കൊണ്ടുപോയി. പോലീസിന്റെ ഇടപെടൽ മൂലം രണ്ടു മണിക്കൂറിനുള്ളിൽ യുവതിയെ കണ്ടെത്തി മോചിപ്പിച്ചു. ആലുവയിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നേകാലോെടയായിരുന്നു സംഭവം. എടത്തല ശാന്തിഗിരി ആശ്രമത്തിനു സമീപം താമസിക്കുന്ന ഇരുപത് വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടു പോയത്.
പിതാവ് കാഞ്ഞിരപ്പള്ളി സ്വദേശിയാണെങ്കിലും വർഷങ്ങളായി എടത്തലയിലുള്ള വല്യുമ്മയുടെ വീട്ടിലാണ് യുവതിയുടെ താമസം. സംഭവത്തിൽ ഒരു സ്ത്രീയുൾപ്പെടെ മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വാപ്പയുടെ സഹോദരി ഷിജി (35), നേരത്തെ കല്യാണം ഉറപ്പിച്ചിരുന്ന പേങ്ങാട്ടുശേരി വീട്ടിൽ സെയ്തുകുടി വീട് മുക്താർ (22), കടത്തിക്കൊണ്ടുപോകാനായി വാഹനം ഓടിച്ചിരുന്ന എടത്തല പാലൊളി വീട് പോത്ത് തൗഫീക് എന്ന തൗഫീക് (22) എന്നിവരാണ് കേസിലെ പ്രതികൾ. തട്ടിക്കൊണ്ടുപോയ വാഹനം കണ്ടെടുക്കാനുണ്ടെന്ന് സി.ഐ. പറഞ്ഞു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
രണ്ടു മാസം മുൻപ് സമീപവാസിയുമായി കല്യാണം കഴിഞ്ഞ യുവതി ഭർത്താവിനോടൊപ്പമായിരുന്നു താമസം. ഇതിനിടെ വല്യുമ്മയ്ക്ക് അസുഖമാണെന്നും ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അമ്മായി ഷിജി യുവതിയോട് പറഞ്ഞു. ഭർത്താവിന്റെ ജ്യേഷ്ഠനും ഭാര്യക്കുമൊപ്പം ആശുപത്രിയിലെത്തി. പുറത്ത് സംസാരിച്ചു നിൽക്കവേ യുവതിയെ കാറിലേക്ക് ഷിജി വലിച്ചുകയറ്റുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ ഇതു കണ്ട് തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ, അവർ ഉടൻ തന്നെ സംഭവം പോലീസിനെ വിളിച്ച് അറിയിച്ചു. തൗഫീക്കാണ് മാരുതി റിറ്റ്‌സ് കാർ ഓടിച്ചിരുന്നത്. വഴിക്കുവച്ചാണ് മുക്താർ കാറിൽ കയറിയത്.
ഉടനെ പോലീസ് ആശുപത്രിയിലെത്തിയെങ്കിലും വല്യുമ്മയെ അവിടെ കാണാൻ കഴിഞ്ഞില്ല. പിന്നീട് വാഴക്കുളത്തുള്ള വീട്ടിൽ വച്ച് പോലീസ് ഷിജിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ ഭാഗത്തേക്കാണ് യുവതിയെ കൊണ്ടുപോയത്. പോലീസ് തങ്ങളുടെ പിന്നാലെയുണ്ടെന്ന് അറിഞ്ഞ മുക്താർ കീഴടങ്ങാൻ തീരുമാനിച്ച് തിരിച്ചു വരികയായിരുന്നു. എടത്തലയിൽ വച്ച് മുക്താറിനെയും യുവതിയെയും ഇറക്കിവിട്ട ശേഷം കാറുമായി തൗഫീക് കടന്നുകളഞ്ഞു. മുക്താറിനെയും യുവതിയെയും പോലീസ് കണ്ടെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
തൗഫീക്കിനെ പിന്നീട് എടയപ്പുറത്തു നിന്ന് പോലീസ് പിടികൂടി. ടിപ്പർ ലോറി ഡ്രൈവറാണ് മുക്താർ. തൗഫീക് നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
യുവതിയെ തട്ടിക്കൊണ്ടുപോയതിന് മൂന്നു പേരുടെയും പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. ആലുവ ഡിവൈ.എസ്.പി. കെ.ബി. പ്രഫുലചന്ദ്രൻ, സി.ഐ. വിശാൽ ജോൺസൺ, എസ്.ഐ. ഫൈസൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വേഗത്തിൽ നടപടിയെടുത്ത് യുവതിയെ കണ്ടെത്തിയത്.