
കൊച്ചി: ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ ഹാഷിഷ് കടത്തിയ കേസിൽ യുവാവിനെ എക്സൈസ് പിടികൂടി. മലപ്പുറം പെരിന്തൽമണ്ണ പാലത്തോൾ സ്വദേശി വടക്കേ പൊതുവാട്ടിൽ നികേഷി (27) നെയാണ് കൊച്ചി എക്സൈസ് സി.ഐ. ടി.എസ്. ശശികുമാർ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്ന് അര കിലോ ഹാഷിഷ് എക്സൈസ് പിടിച്ചെടുത്തു.
ഫോർട്ട്കൊച്ചി കൽവത്തി ഭാഗത്തുള്ള ബോട്ടു ജെട്ടിക്ക് സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ഗോവയിൽ താമസിക്കുന്ന പ്രതിയുടെ സുഹൃത്ത് കൊച്ചിയിൽ വില്പനയ്ക്കായി എത്തിച്ചതാണ് ഹാഷിഷ്. പ്രതിയുടെ സുഹൃത്തായ പെരിന്തൽമണ്ണ സ്വദേശിയുടെ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയുടെ രജിസ്ട്രേഷന്റെ മറവിൽ മൊബൈലും ബൈക്കും ഉപയോഗിച്ചാണ് ലഹരി വില്പന നടത്തുന്നത്. ഓൺലൈൻ മാർക്കറ്റിങ് എന്ന പേരിൽ കലൂർ ഭാഗത്തുള്ള ഒരു ഹോസ്റ്റലിലാണ് നികേഷ് താമസിച്ചിരുന്നത്.
എം.ഡി.എം.എ., എൽ.എസ്.ഡി. തുടങ്ങിയ ന്യൂജെൻ ലഹരികളുടെ ഓർഡർ സംഘടിപ്പിച്ച് ഗോവയിൽ നിന്നു വരുത്തിച്ച് വിതരണം ചെയ്യുന്നതാണ് പ്രതിയുടെ സുഹൃത്തിന്റെ രീതി. രണ്ടു മാസം മുൻപ് വാഹന പരിശോധനയ്ക്കിടെ ഒരാൾ കൈയിലുണ്ടായിരുന്ന ഭക്ഷണ വിതരണത്തിന്റെ ബാഗ് വലിച്ചെറിഞ്ഞ് കടന്നുകളയുകയും ഈ ബാഗിൽനിന്ന് എക്സൈസ് കഞ്ചാവ് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റ അടിസ്ഥാനത്തിൽ ഇത്തരക്കാരെ എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു. ആൾത്താമസം ഇല്ലാതെ കിടക്കുന്ന വീടുകൾ വാടകയ്ക്ക് എടുത്ത ശേഷം നടത്തിവരുന്ന അനധികൃത ഹോസ്റ്റലുകളിലാണ് വില്പനയ്ക്കായി കൊണ്ടുവരുന്ന മയക്കുമരുന്നുകൾ സൂക്ഷിച്ചുവെയ്ക്കുന്നതെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.
റെയ്ഡിൽ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ ദേവദാസ്, പ്രിവന്റീവ് ഓഫീസർമാരായ ടോണി കൃഷ്ണ, അജയ് കുമാർ, എക്സൈസ് ഓഫീസർമാരായ ബിബിൻ ബോസ്, റിയാസ്, ജയറാം, സെയ്ദ് എന്നിവർ പങ്കെടുത്തു.
Content Highlights: man arrested for hashish sale