ഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറയിൽ വീട്ടമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എസ്.പി. കെ. സുദർശന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി.മാരായ കെ. സുകുമാരൻ, കെ. ഉല്ലാസ്, സി.ഐ. സി.എൽ. ഷാജു എന്നിവരടങ്ങിയ ഏഴംഗസംഘമാണ് ആദ്യഘട്ടത്തിലുള്ളത്. അന്വേഷണസംഘം വിപുലീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ക്രൈംബ്രാഞ്ച് സംഘം പ്രാഥമിക അന്വേഷണത്തിനായി ഇരിങ്ങാലക്കുടയിലെത്തി കൊലപാതകം നടന്ന വീടും പരിസരവും പരിശോധിച്ചു. പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരും അവരോടൊപ്പമുണ്ടായിരുന്നു.
2019 നവംബർ 14-ന് വൈകീട്ടാണ് ഈസ്റ്റ് കോമ്പാറയിൽ എലുവത്തിങ്കൽ കൂനൻ വീട്ടിൽ പരേതനായ പോൾസന്റെ ഭാര്യ ആനീസിനെ (58) വീടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് താമസിച്ചിരുന്ന ആനീസിന് രാത്രി കൂട്ടിന് കിടക്കാൻ വരാറുള്ള സ്ത്രീ വൈകീട്ട് ആറരയോടെ എത്തിയപ്പോഴാണ് സംഭവം കണ്ടത്. വീടിന്റെ മുൻവശത്തെ ഡോർ പുറത്തുനിന്ന് അടച്ചനിലയിലായിരുന്നു.
അകത്തുകയറി നോക്കിയപ്പോഴാണ് അടുക്കളയുടെ തൊട്ടടുത്ത ഹാളിൽ രക്തത്തിൽ കുളിച്ച് മരിച്ചനിലയിൽ ആനീസിനെ അവർ കണ്ടത്. പോലീസ് അന്വേഷണത്തിൽ വളകൾ മോഷണം പോയതായി വ്യക്തമായെങ്കിലും കമ്മലുകളും മാലയും വീട്ടിലെ അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നില്ല. സംഭവം നടക്കുമ്പോൾ മൂന്ന് പെൺമക്കൾ ഭർത്തൃവീടുകളിലായിരുന്നു. മകനും ഭാര്യയും ഇംഗ്ലണ്ടിലും. ആഭരണങ്ങൾ മോഷ്ടിക്കാൻ നടത്തിയ കൊലപാതകമെന്ന നിലയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഫോറൻസിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വീടും പരിസരവും അരിച്ചുപെറുക്കി.
എന്നാൽ, വിരലടയാളമോ മറ്റു തെളിവുകളോ ലഭിച്ചില്ല. പ്രതി ആയുധം പൊതിഞ്ഞുകൊണ്ടുവന്നതെന്നു കരുതുന്ന നവംബർ 13-ലെ പത്രക്കടലാസ് മാത്രമാണ് പോലീസിന് ലഭിച്ച ആകെ തെളിവ്. ഇതര സംസ്ഥാന തൊഴിലാളികളടക്കം നിരവധിപേരെ പോലീസ് ചോദ്യം ചെയ്തെങ്കിലും പ്രതിയെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. ഇരിങ്ങാലക്കുട മുൻ ഡിവൈ.എസ്.പി. ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണച്ചുമതല.
പിന്നീട് പെരുമ്പാവൂർ ജിഷ കൊലക്കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഘാതകരെ കണ്ടെത്താൻ അന്വേഷണസംഘത്തിനായില്ല. ഇതിനിടയിൽ കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് വീട്ടുകാർ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകിയിരുന്നു. കൊലപാതകം നടന്ന് ഒരു വർഷം തികയുന്ന ദിവസം ആനീസിന്റെ ബന്ധുക്കൾ സമരം നടത്തിയിരുന്നു.
Content Highlights:irinjalakkuda aanies murder case crime branch investigation