ആലപ്പുഴ എസ്.ഡി.വി ഗേൾസ് സ്‌കൂളിൽ കെ.എ.എസ് പരീക്ഷയ്‌ക്കെത്തിയവർ. ഫോട്ടോ: വി.പി. ഉല്ലാസ്.
കേരള അഡ്മിന്‌സ്‌ട്രേറ്റിവ് സര്‍വീസിലേക്ക് സ്ട്രീം രണ്ടിലും മൂന്നിലും അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും നിയമന ഉത്തരവ് നല്‍കുന്നതും ഹൈക്കോടതിയുടെ അനുമതിക്ക് ശേഷം മാത്രം. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് കെ.എ.എസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനെതിരേ സമസ്ത നായര്‍ സമാജം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വെള്ളിയാഴ്ച ഇടക്കാല ഉത്തരവിട്ടത്.
കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിലേക്ക് നേരിട്ട് നിയമനം നടത്തുന്ന ഒന്നാം സ്ട്രീമിനൊപ്പം സര്‍ക്കാര്‍ സര്‍വീസില്‍ നോണ്‍ ഗസറ്റഡ്, ഗസറ്റഡ് തസ്തികകളിലുള്ളര്‍ക്ക് നിയമനം നല്‍കുന്ന രണ്ടും മൂന്നും സ്ട്രീമുകള്‍ക്കും സംവരണം നല്‍കിക്കൊണ്ട് 2011 ജൂലായ് 11ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് സമസ്ത നായര്‍ സമാജം ഹൈക്കോടതിയെ സമീപിച്ചത്. 2017ല്‍ കെ.എ.എസ്. അവതരിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് കെ.എ.എസിലേക്ക് മാറുന്നവര്‍ക്ക് സംവരണം നല്‍കുന്ന കാര്യം പറഞ്ഞിരുന്നില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം.
ഇന്നത്തെ പരീക്ഷ സ്‌റ്റേ ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അക്കാര്യം അംഗീകരിച്ചില്ല. 1534 കേന്ദ്രങ്ങളിലായി കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിലേക്കുള്ള പ്രഥമ പരീക്ഷ പി.എസ്.സി. നടത്തി. 5.7 ലക്ഷം പേര്‍ അപേക്ഷിച്ചിരുന്നെങ്കിലും നാല് ലക്ഷം പേരാണ് പരീക്ഷ എഴുതുമെന്ന് ഉറപ്പ് നല്‍കിയത്. ഇതില്‍ 3.84 പേര്‍ മാത്രമാണ് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തത്.
Content Highlights: KAS Ranklist, Kerala PSC, Kerala High court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..