Representative image
കോട്ടയം: സംസ്ഥാനത്തെ 505 ഗ്രാമപ്പഞ്ചായത്തുകളിൽക്കൂടി ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് -2 തസ്തികകൾ തത്കാലികമായി അനുവദിച്ച് തദ്ദേശസ്വയംഭരണവകുപ്പ്. ഈ തസ്തികളിൽ കരാറടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തണമെന്നാണ് ഉത്തരവ്.
ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർക്ക് രോഗപ്രതിരോധപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകേണ്ട സാഹചര്യമാണ്. പഞ്ചായത്തുകളുടെ അടിസ്ഥാന ഉത്തരവാദിത്തമായ മാലിന്യനിർമാർജനം, ശുചീകരണം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കാൻ ബുദ്ധിമുട്ടും നേരിട്ടിരുന്നു.
ഇത് കണക്കിലെടുത്താണ്, മുനിസിപ്പാലിറ്റികളുടേതിന് സമാനമായി ഗ്രാമപ്പഞ്ചായത്തുകളിലും ഹെൽത്ത് ഇൻസ്പെക്ടർ തസ്തിക സൃഷ്ടിച്ചത്. ഇതിന് തനത് ഫണ്ട് പര്യാപ്തമാണെന്ന് റിപ്പോർട്ടുചെയ്ത പഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് -2 തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താനാണ് നിർദേശം.
എന്നാൽ ഇത്തരം നിയമനങ്ങൾ രാഷ്ട്രീയപ്രേരിതമായി നടപ്പാക്കാൻ സാധ്യതയുണ്ടെന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2 മുനിസിപ്പൽ കോമൺ സർവീസ് റാങ്ക് ലിസ്റ്റ് നിലവിലുണ്ട്. 2020 ജനുവരിയിലാണ് ഇത് നിലവിൽവന്നത്. തദ്ദേശസ്വയംഭരണ സർവീസ് ഏകീകരിച്ചതിനാൽ ഈ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികളെ പഞ്ചായത്തിലെ പുതിയ തസ്തികളിൽ നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ഉദ്യോഗാർഥികൾ മന്ത്രി എം.ബി. രാജേഷിന് നിവേദനം നൽകി.
പി.എസ്.സി. റാങ്ക് പട്ടിക നിലനിൽക്കെ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താത്കാലിക നിയമനം തങ്ങളുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും ഉദ്യോഗാർഥികൾ പറയുന്നു.
Content Highlights: Health Inspector in grama panchayath
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..