Representational Image | Photo: mathrubhumi
പി.എസ്.സി.യുടെ രണ്ടുഘട്ട പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കാൻ നീക്കം. എൽ.ഡി. ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സ് തസ്തികകൾക്ക് പ്രത്യേകം പരീക്ഷകൾ നടത്തും. സർവകലാശാലാ അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ്/പി.എസ്.സി. അസിസ്റ്റന്റ്, യൂണിഫോം സേനകളിൽ എസ്.ഐ., ഇൻസ്പെക്ടർ എന്നിവയ്ക്കും വെവ്വേറെയായിരിക്കും പരീക്ഷകൾ. ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സിന് രണ്ടുഘട്ട പരീക്ഷ ഒഴിവാക്കാനും ആലോചനയുണ്ട്. ഒരുവർഷം കാലാവധിയുള്ള യൂണിഫോം ട്രെയിനി തസ്തികകൾക്ക് പ്രാഥമിക പരീക്ഷയുണ്ടാകില്ല. അടുത്തവർഷം മുതൽ പരിഷ്കാരം നടപ്പാക്കാനാണ് ആലോചന. കഴിഞ്ഞ ഏതാനും പി.എസ്.സി.യോഗങ്ങളിൽ അംഗങ്ങൾ ഇക്കാര്യം ചർച്ചചെയ്തെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ല.
2020-ലാണ് രണ്ടുഘട്ട പരീക്ഷാ സമ്പ്രദായത്തിലേക്ക് പി.എസ്.സി. കടന്നത്. അടിസ്ഥാന യോഗ്യതകൾ മൂന്നായി തിരിച്ച് അതിനുള്ളിൽ വരുന്ന തസ്തികകൾക്ക് ആദ്യഘട്ട പൊതുയോഗ്യതാപരീക്ഷയുംഇതിൽ യോഗ്യത നേടുന്നവർക്ക് തസ്തികയ്ക്ക് അനുസരിച്ച് മുഖ്യപരീക്ഷയും നടത്തി, അതിന്റെ മാർക്കും അഭിമുഖമുണ്ടെങ്കിൽ ആ മാർക്കും ചേർത്ത് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നതാണ് നിലവിലുള്ള രീതി. കുറേക്കൂടി തൊഴിലധിഷ്ഠിതമാക്കി പരീക്ഷ നടത്താനാണ് ഈ പരിഷ്കാരം നടപ്പാക്കുന്നതെന്നാണ് പി.എസ്.സി. വിശദീകരിച്ചത്. പരീക്ഷകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായില്ലെങ്കിലും പരീക്ഷയെഴുതുന്നവരുടെ എണ്ണം ക്രമീകരിക്കാൻ ഈ പരിഷ്കാരം സഹായിച്ചിരുന്നു. പ്രാഥമിക പരീക്ഷകൾക്ക് ലക്ഷക്കണക്കിന് അപേക്ഷകരുണ്ടാകുമെങ്കിലും മുഖ്യപരീക്ഷയെഴുതുന്നവരുടെ എണ്ണം പരിമിതമായിരിക്കും. പ്രാഥമിക പരീക്ഷയിലൂടെ അപേക്ഷകരെ കുറയ്ക്കുന്നതിനാൽ മുഖ്യപരീക്ഷ കൂടുതൽ ശ്രദ്ധയോടെ നടത്താനും തസ്തികയ്ക്ക് യോജിച്ചവരെ മാത്രം കണ്ടെത്തി നൽകാനും സാധിക്കും.
മൂന്നാംവർഷത്തിലേക്ക് കടന്ന സാഹചര്യത്തിൽ പരീക്ഷാ പരിഷ്കാരം വിശദമായ വിലയിരുത്തലിന് വിധേയമാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതുസംബന്ധിച്ച് പലപ്പോഴായി മാതൃഭൂമി ‘തൊഴിൽവാർത്ത’ റിപ്പോർട്ടുകൾ നൽകിയിരുന്നു. പത്രാധിപക്കുറിപ്പുകളിലൂടെയും ഉദ്യോഗാർഥികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ശക്തിയുക്തം അവതരിപ്പിച്ചു. ഇവയുടെ തുടർച്ചയായുണ്ടായ പൊതുചർച്ചയുടെ ഭാഗമായാണ് പരീക്ഷാപരിഷ്കാരത്തിന്റെ വിലയിരുത്തലിന് കമ്മിഷൻ തയ്യാറായത്.
ലാസ്റ്റ് ഗ്രേഡിന് 2 ഘട്ടം: വിമർശനങ്ങളേറെ
പത്താംക്ലാസ് വിജയം യോഗ്യതയുള്ള ക്ലാർക്കിനും ഏഴാം ക്ലാസ് വിജയം ആവശ്യമുള്ള ലാസ്റ്റ് ഗ്രേഡ് സർവെന്റിനും പൊതുവായി ഒറ്റ പ്രാഥമിക പരീക്ഷയാണ് പി.എസ്.സി. നടത്തുന്നത്. ഇത് വിമർശനത്തിനിടയാക്കുന്നുണ്ട്. താരതമ്യേന ചെറിയ തസ്തികയായ ലാസ്റ്റ് ഗ്രേഡ് സർവെന്റിന് രണ്ടുഘട്ട പരീക്ഷ നടത്തി റാങ്ക്പട്ടിക തയ്യാറാക്കുന്നതിലെ യുക്തിയും പല മേഖലകളിൽനിന്ന് ചോദ്യം ചെയ്യപ്പെട്ടു.
ലാസ്റ്റ് ഗ്രേഡിനും എൽ.ഡി.ക്ലാർക്കിനും വെവ്വേറെ പരീക്ഷകൾ നടത്താനാണ് പി.എസ്.സി. ആലോചിക്കുന്നത്. ലാസ്റ്റ് ഗ്രേഡിന് രണ്ടുഘട്ട പരീക്ഷ തുടരണോ എന്നതിലും പുനർവിചിന്തനം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം ‘തൊഴിൽവാർത്ത’ പത്രാധിപക്കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നതാണ്. വ്യത്യസ്ത തൊഴിൽ സാഹചര്യമുള്ള സർവകലാശാലാ അസിസ്റ്റന്റിനും പോലീസ് എസ്.ഐ.യ്ക്കും ഒരേ പ്രാഥമിക പരീക്ഷ നടത്തുന്നതിലും പ്രതിഷേധമുയരുന്നുണ്ട്.
നൂറുകണക്കിന് തസ്തികകൾക്കാണ് പൊതുവായി പ്രാഥമികപരീക്ഷ നടത്തുന്നത്. ഇതിൽ വിജയിക്കാനാകാത്തവർക്ക് അപേക്ഷിച്ച മുഴുവൻ തസ്തികകളിലേക്കും അവസരം നഷ്ടപ്പെടും. പിന്നീട് മൂന്നും നാലും വർഷം കഴിഞ്ഞേ അടുത്ത വിജ്ഞാപനം പ്രസിദ്ധീകരിക്കാറുള്ളൂ. പ്രായപരിധി പിന്നിടുന്നവർക്ക് അപ്പോഴേയ്ക്കും അപേക്ഷിക്കാനാവാതെവരും. അതിനാൽ പൊതു പ്രാഥമികപരീക്ഷകളിൽ ഉൾപ്പെടുത്താനുള്ള തസ്തികകളുടെ എണ്ണത്തിൽ കുറവ് വരുത്താൻ പി.എസ്.സി. ആലോചിക്കുന്നുണ്ട്. യോഗ്യതയിലെ സമാനതയ്ക്ക് പകരം ഒരേ സ്വഭാവമുള്ള തസ്തികകൾ മാത്രമേ പൊതുപരീക്ഷകളിൽ ഉൾപ്പെടുത്തുകയുള്ളൂ.
വിവിധ റാങ്ക്പട്ടികകളിൽ ഒരേ ഉദ്യോഗാർഥികൾ
ഒരുവർഷം കാലാവധിയുള്ള യൂണിഫോം ട്രെയിനി തസ്തികകൾക്ക് ഈ വർഷംമുതൽ ഒരു പരീക്ഷയാക്കി ചുരുക്കിയിട്ടുണ്ട്. മെഡിക്കൽവിദ്യാഭ്യാസവകുപ്പിലെ തിയേറ്റർ മെക്കാനിക്, പട്ടികജാതി വികസനവകുപ്പിൽ മെയിൽ വാർഡൻ, എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവെന്റ് എന്നിവയ്ക്കും ഒറ്റപ്പരീക്ഷയിലൂടെയാണ് ഇത്തവണ റാങ്ക് പട്ടിക തയ്യാറാക്കുന്നത്.
ഒരേ യോഗ്യതയുള്ള തസ്തികകൾക്ക് പൊതുപരീക്ഷ നടത്തി റാങ്ക്പട്ടിക തയ്യാറാക്കുമ്പോൾ ഒരേ ഉദ്യോഗാർഥികൾ വിവിധ പട്ടികകളിൽ ഇടംപിടിക്കുന്നതും ചർച്ചയായിട്ടുണ്ട്. ഒഴിവ് നികത്തുന്നതിൽ ഇത് പി.എസ്.സി.ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പല തസ്തികകളിലും എൻ.ജെ.ഡി. ഒഴിവുകൾ കൂടും. കാലാവധി തികയ്ക്കുന്നതിനുമുൻപ് റാങ്ക്പട്ടിക റദ്ദാകുന്ന സ്ഥിതിയുമുണ്ട്.
മാർക്ക് സമീകരണം: അനീതി തുടരും
പ്രാഥമികപരീക്ഷകൾ വിവിധ ഘട്ടങ്ങളായാണ് പി.എസ്.സി. നടത്തുന്നത്. ഇതിലെ അശാസ്ത്രീയമായ സമീപനങ്ങളും വിമർശനങ്ങൾക്കിടയാക്കി. ചില ഘട്ടങ്ങളിൽ ലളിതമായ ചോദ്യങ്ങളും മറ്റുള്ളവയ്ക്ക് കഠിനമായ ചോദ്യങ്ങളും വന്നപ്പോൾ തുല്യനീതി ഉറപ്പാക്കാനായില്ല. എളുപ്പമുള്ള ഘട്ടത്തിൽ പരീക്ഷയെഴുതിയവർ കൂട്ടത്തോടെ മുഖ്യപരീക്ഷയ്ക്ക് അർഹത നേടി. മറ്റ് ഘട്ടങ്ങളിൽ വിജയശതമാനം കുറയുകയും ചെയ്തു. മാർക്ക് സമീകരണത്തിന് ഈ അനീതി യുക്തിസഹമായി പരിഹരിക്കാൻ ഇപ്പോഴും നടപടിയായിട്ടില്ല.
പ്രാഥമികപരീക്ഷകൾ തമ്മിലുള്ള ഇടവേളകൾ വർധിച്ചത് ഉദ്യോഗാർഥികളിൽ മാനസികസംഘർഷമുണ്ടാക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ പ്രാഥമികപരീക്ഷകൾ രണ്ടോ മൂന്നോ ഘട്ടമായി ചുരുങ്ങിയ ഇടവേളകളിലായി പൂർത്തിയാക്കുന്നതിനും ആലോചനയുണ്ട്.
(മാതൃഭൂമി തൊഴില്‍വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Kerala PSC: Two-level exam format might be dropped
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..