ജെഇഇ അഡ്വാൻസ്ഡിൽ കേരളത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ ഇബ്രാഹിം സൊഹൈൽ, അലൻ ബാബു, ആദിത്യ ബൈജു എന്നിവർ
ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ അഡ്വാൻസ്ഡ് ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജെഇഇ എന്ന കടമ്പ കടന്നതിനെക്കുറിച്ച് പങ്കുവെക്കുകയാണ് കേരളത്തിലെ ഒന്നും രണ്ടും മൂന്നും റാങ്ക് നേടിയവർ. ജെഇഇ ബാലികേറാമലയാണെന്നും നേടിയെടുക്കാൻ ബുദ്ധിമുട്ടാണെന്നും കരുതുന്നത് തെറ്റാണെന്നും പഠനവും പാഠ്യേതര വിഷയങ്ങളും ഒരുപോലെ കൊണ്ടുപോകണമെന്നും പറയുകയാണിവർ.
ഓരോദിവസവും ഇഷ്ടമുള്ള വിഷയങ്ങൾ പഠിക്കാം
മൂന്നു വർഷമായി ജെഇഇക്കു വേണ്ടി തയ്യാറെടുക്കുന്നുണ്ടായിരുന്നു. പത്താംക്ലാസ് പരീക്ഷയ്ക്ക് മുമ്പാണ് ഐഐടിയെക്കുറിച്ച് കേൾക്കുന്നത്. പ്ലസ് ടു പഠിക്കുന്നതിനൊപ്പം ജെഇഇ കോച്ചിങ്ങുമുണ്ടായിരുന്നു. ആദ്യതവണ എഴുതിയപ്പോൾ യോഗ്യത നേടിയിരുന്നെങ്കിലും ആഗ്രഹിച്ച ഫലം ലഭിച്ചില്ല. എന്റെ പൂർണപരിശ്രമം പുറത്തെടുത്തില്ലെന്ന തോന്നലിൽ ഒരിക്കൽക്കൂടി റിപ്പീറ്റ് ചെയ്തു. തുടർന്നാണ് പരീക്ഷ എഴുതിയത്. ദിവസവും ഏഴെട്ടു മണിക്കൂർ പഠിക്കാൻ ശ്രമിക്കുമായിരുന്നു. ഓഫീസ് ജോലി പോലെ പഠനത്തിനു വേണ്ടി സമയം കണ്ടെത്താൻ ഇഷ്ടമായിരുന്നില്ല. അന്നന്ന് എഴുന്നേറ്റ് പഠിക്കാൻ തോന്നുന്ന വിഷയം പഠിക്കും. ടൈംടേബിളനുസരിച്ചുള്ള പഠനരീതിയൊന്നുമുണ്ടായിരുന്നില്ല.
ലോക്ക്ഡൗൺ കാലത്ത് ഓൺലൈനിലായിരുന്നു പഠനം. ദിവസവും പരീക്ഷയുണ്ടാകും, അന്നന്ന് സംശയങ്ങൾ ദൂരീകരിച്ച് പഠിക്കുമായിരുന്നു. അഞ്ഞൂറോളം മുൻകാല ചോദ്യപേപ്പറുകൾ നോക്കിയിരുന്നു. ഫിസിക്സിനും കണക്കിനും കെമിസ്ട്രിക്കും മൂന്നുരീതിയിലുള്ള പഠനമായിരുന്നു. പഠനത്തിന്റെ തുടക്കസമയത്ത് ഫിസിക്സും മാത്സുമാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. കെമിസ്ട്രിയിലേറെയും തിയറിയാണ്, അവ നല്ല സമയം കൊടുത്ത് വായിച്ചിരുന്നു. വിരസമായ വിഷയമാണെങ്കിലും പരീക്ഷയ്ക്ക് കൂടുതൽ മാർക്ക് നേടാൻ കഴിയുന്നതും കെമിസ്ട്രിയാണ്. പ്ലസ്ടു കാലത്ത് മാർക്ക് അധികം കിട്ടാതിരുന്ന വിഷയമാണ് കെമിസ്ട്രി. എന്നാൽ ജെഇഇക്കു വേണ്ടി കെമിസ്ട്രി ഇഷ്ടപ്പെട്ട് പഠിക്കാൻ തുടങ്ങി. മനോഭാവം മാറിയത് പഠനത്തിലും ഫലം കണ്ടു. മുഴുവൻ സമയം കുത്തിയിരുന്നു പഠിക്കുന്നതിനേക്കാൾ ട്രിക്കുകൾ മനസ്സിലാക്കി പഠിക്കുകയാണ് വേണ്ടത്.
-ഇബ്രാഹിം സൊഹൈൽ
(കേരളം-ഒന്നാം റാങ്ക്, അഖിലേന്ത്യാ തലത്തിൽ 210-ാം റാങ്ക്)
ഹോബികൾക്കും സമയം നൽകാം
രണ്ടുവർഷമായി ജെഇഇക്കു വേണ്ടി തയ്യാറെടുക്കുന്നുണ്ടായിരുന്നു. ബ്രില്യന്റിന്റെ കോച്ചിങ് ഉള്ള സ്കൂളിൽ തന്നെയാണ് പ്ലസ് വൺ പ്ലസ് ടു ചെയ്തത്. ധാരാളം മോക്ടെസ്റ്റുകൾ ചെയ്തിരുന്നു. രാവിലെ എട്ടുമണി തൊട്ട് നാലര വരെ ക്ലാസിലെ പഠനമാണ്. വൈകുന്നേരം ആറുമണിതൊട്ട് പത്തര വരെയും പഠനത്തിനുള്ള സമയമാണ്. ഒരുപാട് സമയം പഠിത്തത്തിനായി ചെലവഴിക്കുന്നതിനു പകരം ഇരിക്കുന്ന സമയം നന്നായി പഠിക്കുക എന്ന രീതിയായിരുന്നു. ഓരോ ദിവസത്തെയും മാനസികാവസ്ഥയ്ക്കനുസരിച്ച് പഠനരീതിയും മാറുമായിരുന്നു. കർക്കശമായിരുന്ന് പഠിക്കുന്ന ശീലമില്ല.
പഠിത്തം പെട്ടെന്ന് തീർത്ത് ഇഷ്ടമുള്ള മറ്റ് ഹോബികൾക്കും സമയം നൽകിയാൽ വിരസതയുണ്ടാകില്ല. പഠനത്തിനൊപ്പം ചിത്രംവരയ്ക്കും വായനയ്ക്കുമൊക്കെ സമയം കണ്ടെത്തിയിരുന്നു. ഫിസിക്സ് തുടക്കം തൊട്ട് പ്രാധാന്യം നൽകി പഠിച്ചു. കെമിസ്ട്രിയിൽ തിയറി ഉണ്ടായിരുന്നതിനാൽ കൂടുതൽ സമയം അതിനു നൽകി. മനഃപ്പാഠം പഠിക്കാതെ മനസ്സിലാക്കി പഠിക്കുന്ന രീതിക്കാണ് പ്രാധാന്യം നൽകിയത്. ഒരുപാട് പുസ്തകങ്ങളെ ആധാരമാക്കി പഠിക്കാതെ ഏതെങ്കിലും ഒന്നോ രണ്ടോ പുസ്തകങ്ങൾ മനസ്സിരുത്തി പഠിക്കുകയാണ് ചെയ്തത്. തനിച്ച് പഠിക്കുന്നതിനു പകരം സുഹൃത്തുക്കളോടും സംശയം ചോദിച്ച് പഠിക്കുന്ന രീതിയുമുണ്ടായിരുന്നു. സ്വന്തം വളർച്ചയ്ക്കും അതു നല്ലതാണ്.
-അലൻ ബാബു
(കേരളം-രണ്ടാം റാങ്ക്, അഖിലേന്ത്യാ തലത്തിൽ 237-ാം റാങ്ക്)
ബാലികേറാമലയല്ല ജെഇഇ
ഐഐടി മോഹം പത്താംക്ലാസ് തൊട്ടേ ഉണ്ടായിരുന്നു. അങ്ങനെയാണ് പ്ലസ് വൺ പ്ലസ്ടുവിന് കോച്ചിങ് കൂടിയുള്ള സ്കൂളിൽ ചേർന്നത്. ലോക്ക്ഡൗൺ കാലത്ത് ഓൺലൈൻ പരീക്ഷകൾ ചെയ്തിരുന്നു. വെളുപ്പിനെ നാലുമണിക്ക് എഴുന്നേറ്റു പഠിക്കുന്നതായിരുന്നു ശീലം, രാത്രി അധികം പഠിക്കുന്നത് ഇഷ്ടമല്ല. വൈകുന്നേരം ആറുതൊട്ട് പത്തുവരെ പഠിക്കും പത്തരയോടെ ഉറങ്ങുകയും ചെയ്യും. പഠനത്തിന്റെ വിരസതയകലാൻ ഫുട്ബോൾ പോലുള്ള ഗെയിമുകൾ പങ്കെടുത്തിരുന്നു. ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ പ്രധാനം ഏകാഗ്രതയാണ്. പെട്ടെന്ന് വിരസതയാകാൻ സാധ്യതയുള്ളതുകൊണ്ട് ഹോബികൾക്കും പ്രാധാന്യം നൽകി പഠിക്കുന്ന രീതിയായിരുന്നു. മുൻകാല ചോദ്യപേപ്പറുകൾ നോക്കി ജെഇഇ പാറ്റേൺ മനസ്സിലാക്കി വെക്കണം. കണക്കും ഫിസിക്സുമായിരുന്നു ഇഷ്ടമുള്ള വിഷയങ്ങൾ. കൂടുതൽ വായിച്ചു പഠിക്കേണ്ടതിനാൽ കെമിസ്ട്രിക്കാണ് കൂടുതൽ സമയം നൽകിയത്. തുടക്കത്തിൽ ധാരാളം പുസ്തകങ്ങൾ നോക്കിയിരുന്നു, അവസാനമായപ്പോഴേക്കും ഒരു വിഷയത്തിന് ഒരു പുസ്തകം എന്ന രീതിയിൽ പഠിച്ചു. നല്ല ഒരു പുസ്തകം തിരഞ്ഞെടുത്ത് അതു ഹൃദിസ്ഥമാക്കുകയാണ് വേണ്ടത്. ജെഇഇയെ ഭയത്തോടെ സമീപിക്കുന്നവരുണ്ട്, അതു മാറ്റിയെടുത്താൽ തന്നെ പരീക്ഷയ്ക്ക് നല്ല മാർക്ക് നേടാൻ കഴിയും.
-ആദിത്യ ബൈജു
(കേരളം-മൂന്നാം റാങ്ക്, അഖിലേന്ത്യാ തലത്തിൽ 592-ാം റാങ്ക്)
Content Highlights: JEE Advanced Toppers Success Story and Preparation Strategy
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..