ഡീഗോ മാറഡോണ
ഫുട്ബോൾ ഒരു സിംഫണിയാണെങ്കിൽ, അവിടെ മൊസാർട്ട് മാറഡോണയാണ്. ലെജൻഡുകൾ ജനിക്കുന്നത് ചില മാന്ത്രിക നിമിഷങ്ങളിലാണ്. ചടുലമായ നീക്കങ്ങളുടെ വിസ്മയ നിമിഷങ്ങളിൽ ആ കാലുകളിൽനിന്ന് പറന്നുപോവുന്ന പന്തിലൂടെ നമ്മെ ആവേശത്തിന്റെ കൊടുമുടി കയറ്റിയ പ്രതിഭയെ അനശ്വരമാക്കുന്നത് അങ്ങനെയുള്ള നിമിഷങ്ങളാണ്. ദൈവത്തിന്റെ കൈയൊപ്പ് എന്ന് ആ പ്രതിഭാശാലിയിലെ വിനയം അടയാളപ്പെടുത്തുന്ന മാന്ത്രിക നിമിഷങ്ങൾ. ലെജന്റുകളെ അനശ്വരരാക്കുന്നത് ജീവിച്ച വർഷങ്ങളല്ല. അവർ നമുക്കായി സംഭാവനചെയ്യുന്ന നിമിഷങ്ങളാണ്.
എനിക്ക് ഫുട്ബോളിനോടുള്ള പ്രണയം മാറഡോണ കാരണമാണ്. ഫുട്ബോൾ ഒരു മതംതന്നെയായ ബംഗാളിന്റെയും കേരളത്തിന്റെയും എത്രയെത്ര യുവഹൃദയങ്ങളെയാണ് ആ ഫുട്ബോൾ മാന്ത്രികൻ തഴുകിയുണർത്തിയത്. മാർക്സും മോഹൻബഗാനും മാറഡോണയും തെരുവുകളെ ഭരിച്ച ബെംഗാളിനെയും കേരളത്തെയും കൂട്ടിയിണക്കുന്ന മതമാണ് ഫുട്ബോൾ, മാറഡോണ ദൈവവും.
ഒരു പന്ത് കാണുന്നത്, അതിനു പിന്നാലെ ഓടുന്നതുമാണ് എന്നെ ലോകത്തിലെ ഏറ്റവും സന്തുഷ്ടനാക്കുന്നത് എന്നു പറഞ്ഞത് മാറഡോണയിലെ ജീനിയസാണ്. ആ ലക്ഷ്യബോധം നമ്മിലേക്ക് പകർത്തുന്ന ഊർജം ചെറുതല്ല. തന്റെ തെറ്റുകളെ അത്രമേൽ തുറന്ന മനസ്സോടെ കണ്ടതിൽനിന്ന് വന്ന വാക്കുകൾ നോക്കൂ. ലോകത്തിലെ ഏറ്റവും മനോഹരവും ആരോഗ്യകരവുമായ കായിക വിനോദമാണ് സോക്കർ. എന്റെ തെറ്റുകൾക്ക് സോക്കർ പിഴയൊടുക്കേണ്ടതില്ല. അത് പന്തിന്റെ തെറ്റല്ല. ആ പ്രതിഭ നമുക്കായി വിട്ടുപോവുന്ന പാഠങ്ങളാണത്.
ദൈവം എന്നെങ്കിലും ഫുട്ബോൾ കളിക്കുകയാണെങ്കിൽ മാറഡോണയെ പ്രതിയോഗിയായി കാണാൻ ആഗ്രഹിക്കുകയില്ല. അത്രമേൽ ദൈവം സ്നേഹിക്കുന്നവരെ, അവൻ നേരത്തേ കൊണ്ടുപോവുന്നു എന്നു കേട്ടിട്ടുണ്ട്. പുൽത്തകിടിയിലെ മാന്ത്രികതയ്ക്കായി നമ്മുടെ ഹൃദയങ്ങൾ തുടിക്കുവോളം മാറഡോണ, താങ്കൾക്കു മരണമില്ല.
Content Highlights: IIMK directors column, Diego Maradona, the football legend, career guidance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..