അറിയപ്പെടുന്ന അക്കിത്തത്തിനുള്ളില്‍ എന്നും അറിയപ്പെടാത്ത ഒരു അക്കിത്തം ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു. അടുത്തുകിട്ടിയ സന്ദര്‍ഭങ്ങളിലൊക്കെ ആ അറിയപ്പെടാത്ത അക്കിത്തത്തെ കണ്ടെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജാഗ്രതാപൂര്‍വമായ പ്രതിരോധത്തില്‍ ചെറു വിള്ളലുകള്‍ വീഴ്ത്തിക്കൊണ്ട് ചില പൊട്ടുംപൊടിയുമൊക്കെ തൊട്ടെടുക്കാന്‍ സാധിച്ചിട്ടുമുണ്ട്. ആ പൊട്ടും പൊടിയുമൊക്കെ ചേര്‍ത്തുവെക്കുകയാണിവിടെ
കവി എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെ മനസ്സില്‍ ഒരുരൂപം തെളിയും. കസേരയില്‍ ചിന്താമഗ്നനായിരുന്ന് മേശപ്പുറത്തുള്ള നോട്ടുബുക്കില്‍ എന്തൊക്കെയോ കുറിക്കുന്ന ഒരു രൂപം. എന്നാല്‍, നിലത്ത് പായവിരിച്ച് പഴയകാലത്തെ സ്‌കൂള്‍ കുട്ടിയെപ്പോലെ അതില്‍ കമിഴ്ന്നുകിടന്ന് കവിത കുറിക്കുന്ന ഒരു കവിയെ സങ്കല്പിക്കാനാവുമോ? വിഷമമാണ്. എന്നാല്‍, അതായിരുന്നു അക്കിത്തത്തിന്റെ കവിതയെഴുത്തു രീതി. ചെറുകവിതകള്‍ മുതല്‍ ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം വരെ ഇങ്ങനെ എഴുതിയതാണ്. അതിനുമപ്പുറം ബൃഹത്തായ ഭാഗവതം പരിഭാഷ വരെ ഇങ്ങനെ പൂര്‍ത്തിയാക്കിയതാണ്.
അക്കിത്തത്തിന്റെ കവിതയെന്നപോലെ, അദ്ദേഹത്തിന്റെ കാവ്യവ്യക്തിത്വവും നമ്മുടെ സങ്കല്പങ്ങള്‍ക്കു പൂര്‍ണമായി പിടിതരാത്ത ഏതോ അജ്ഞേയതലങ്ങളിലാണ് എന്നും വര്‍ത്തിച്ചത്. 'നമുക്ക് പിടിതരാത്ത തലത്തില്‍'- എന്നതു വെറുതേ പറഞ്ഞതല്ല. അക്കിത്തത്തെ സമഗ്രതയില്‍ മനസ്സിലാക്കാന്‍ നമുക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല എന്നതാണു സത്യം. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ആ വരികള്‍ തന്നെ എടുത്തുനോക്കാം.
'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം'. - ഈ വരികള്‍ നമ്മുടെ പ്രശസ്ത നിരൂപകരടക്കമുള്ളവര്‍ വായിച്ചത് ഏതര്‍ഥത്തിലാണ്? വ്യാഖ്യാനിച്ചത് ഏതു വിധത്തിലാണ്? ആ വിധത്തിലായിരുന്നോ അതു വായിക്കേണ്ടിയിരുന്നത്?
'മരണം പ്രകൃതിശരീരിണാം
വികൃതിര്‍ ജീവിതമൂച്യതൈ ബുധൈ'-
എന്നു കാളിദാസന്‍ പറഞ്ഞിട്ടില്ലേ? മരണമാണ് പ്രകൃതി. അതില്‍ കുമിളപോലെ വന്നുദിച്ചു പൊലിഞ്ഞുപോകുന്ന വികൃതിയാണ് ജീവിതം. ഈ വിധത്തില്‍ വളരെ ദാര്‍ശനികമായ ഒരുതലത്തില്‍ ആയിരുന്നു അക്കിത്തത്തിന്റെ ആ വരികള്‍ വ്യാഖ്യാനിക്കപ്പെടേണ്ടിയിരുന്നത്. അതിനുപകരം അറിവിനും വെളിച്ചത്തിനും നേര്‍ക്ക് വാതില്‍ കൊട്ടിയടച്ച് വിധിയുടെ ഇരുട്ടറയ്ക്കുള്ളില്‍ ഒതുങ്ങാന്‍ കല്പിച്ചിരിക്കുകയാണ് കവി എന്നൊക്കെ വ്യാഖ്യാനിച്ചാലോ? അതിനുമപ്പുറത്തേക്കു പോയി കവിയെ ആ ദുര്‍വ്യാഖ്യാനം മുന്‍നിര്‍ത്തി കടന്നാക്രമിക്കുക കൂടി ചെയ്താലോ? പ്രകൃതി അല്ലാത്തതാണു വികൃതി. മൃതാവസ്ഥയാണു പ്രകൃതി. ശ്വസിക്കല്‍, ജീവിക്കല്‍ വികൃതിയും. ഇതേപോലെ തമസ്സ് പ്രകൃതി, വെളിച്ചം വികൃതിയും. ഈ അര്‍ഥത്തിലുള്ള ഭിന്നമായ ഒരു പാരായണ രീതിയാണ് ആ വരികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, നിരൂപകലോകത്തിന് അത് അപ്രാപ്യമായിപ്പോയി? അവര്‍ ആ വഴിക്കു പോയില്ല. ഇതുപോലെ തന്നെയാണ് 'കൈപ്പുണ്യച്ചമ്മന്തി'- തുടങ്ങിയ അക്കിത്തമുദ്രയുള്ള പദചേരുവകളും. തന്റെ വരികള്‍ വേണ്ടവണ്ണം മനസ്സിലാക്കപ്പെടാതെ പോവുന്നതില്‍ അക്കിത്തം ദുഃഖിച്ചിട്ടുണ്ടാവുമോ ആവോ!
ആരുടെ കണ്ണുനീര്‍
'ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ്
ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവില്‍
ആയിരം സൗരമണ്ഡലം'- എന്ന് എഴുതിയ കവിയാണല്ലോ അക്കിത്തം. 'പണ്ടത്തെ മേല്‍ശാന്തി'-യിലടക്കം ആ കാവ്യലോകത്തുടനീളം കണ്ണുനീരിന്റെ തിളക്കം കാണാം. എന്തുകൊണ്ട് ഇത്രയേറെ കണ്ണുനീര്? ആ കണ്ണീര് ഒരിക്കലും അദ്ദേഹത്തിന്റേതായിരുന്നില്ല; ആ കാലത്തിന്റേതായിരുന്നു; ലോകത്തിന്റേതായിരുന്നു.
'ഉപ്പിനും ചോറിനും വേണ്ടിയിട്ടന്യന്റെ
ചൊല്‍പ്പടിക്കിട്ട ബലിമൃഗമല്ലി ഞാന്‍' -
പണ്ടത്തെ മേല്‍ശാന്തിയില്‍ ഇങ്ങനെ ഘനീഭവിച്ചു കാണുന്നതും കണ്ണീരുതന്നെ. ആ കവിതയെ ജന്മിത്വത്തോടുള്ള വാഞ്ഛയായി കാണാനായിരുന്നു ചിലര്‍ക്കു നിര്‍ഭാഗ്യവശാല്‍ പ്രിയം.
'നിരത്തില്‍ കാക്ക കൊത്തുന്നൂ
ചത്ത പെണ്ണിന്റെ കണ്ണുകള്‍,
മുലചപ്പി വലിക്കുന്നൂ
നരവര്‍ഗനവാതിഥി!' - ഇത് അക്കിത്തം കവിതയിലെ മറ്റൊരു കണ്ണീര്‍ക്കണം! നീറുന്ന ഒരു കാഴ്ചയാണല്ലോ ആ വരികളിലുള്ളത്. സങ്കല്പത്തിലെ കാഴ്ചയായിരുന്നില്ല; അനുഭവകാഴ്ച തന്നെയായിരുന്നു അത്.
ആകാശവാണിയുമായി ബന്ധപ്പെട്ടുള്ള കോഴിക്കോട് വാസകാലം. തകഴിക്കും ഉറൂബിനും മംഗളോദയത്തിലെ ഗോപാലന്‍നായര്‍ക്കുമൊപ്പം ഒരു എമ്പ്രാന്തിരിഹോട്ടലില്‍ പോയി ഊണു കഴിച്ചു. തിരികെ നടക്കുമ്പോള്‍ തകഴിയാണ് അക്കിത്തത്തിന് ആ ദൃശ്യം കാട്ടിക്കൊടുത്തത്. വഴിയോരത്ത് ഒരു പെണ്ണ് ചത്തുകിടക്കുന്നു! കാക്ക അതിന്റെ കണ്ണുകൊത്തുന്നു. ഒരു കുഞ്ഞ് ആ സ്ത്രീയുടെ മുല ചപ്പിവലിക്കുന്നു. പൊള്ളിക്കുന്ന കാഴ്ച. രണ്ടാമതൊന്നു നോക്കാനായില്ല. കണ്ണുനിറഞ്ഞു. ആ കാഴ്ചയുടെ കണ്ണീരാണ് ആ കവിതയായി രൂപപ്പെട്ടത്!
ഇസവും ലോക്കപ് വാസവും
തന്നിലേക്ക് 'കമ്യൂണിസം'- കടന്നുവന്നത് വേദത്തിലൂടെയാണെന്ന് അക്കിത്തം എപ്പോഴും പറയുമായിരുന്നു. ഋഗ്വേദത്തിലെ 'സംഗച്ഛത്വം, സംവദത്വം'- എന്നുള്ള ഭാഗം വിശേഷിച്ചും എടുത്തുപറയും. ഒരുമിച്ചുപോവുക; ഒരുമിച്ചു സംസാരിക്കുക, മനസ്സുകള്‍പോലും ഐകരൂപ്യത്തോടെ സമഞ്ജസമായി വര്‍ത്തിക്കുന്നതാവട്ടെ എന്ന ആശംസയാണല്ലോ അതിലുള്ളത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി നേരിട്ടുള്ള ബന്ധമൊന്നുമുണ്ടായിട്ടില്ല. എന്നാല്‍, കമ്യൂണിസ്റ്റുകാരെ ഇല്ലത്ത് ഒളിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിബന്ധത്തിന്റെ പേരില്‍ പോലീസ് പിടിച്ചുകൊണ്ടുപോയി അര്‍ധരാത്രിവരെ ലോക്കപ്പില്‍ ഇരുത്തിയിട്ടുമുണ്ട്. പാര്‍ട്ടി സാഹിത്യത്തിനുവേണ്ടി വീട്ടില്‍ റെയ്ഡ് നേരിട്ട അനുഭവവുമുണ്ട്. യൂസഫ് എന്നയാളടക്കം മൂന്നുപേരെയാണ് ഈ 'യാഥാസ്ഥിതിക നമ്പൂതിരി' ഇല്ലത്ത് ഒളിപ്പിച്ചത്. പത്തായപ്പുരയിലായിരുന്നു ഒളിപ്പിച്ചത്. ഭക്ഷണമൊക്കെ അവിടേക്കത്തിച്ചു കൊടുക്കും. പോലീസ് രണ്ടുതവണ ഇല്ലത്ത് ചെന്നുനോക്കി. അക്കിത്തം അവിടെയുണ്ടായിരുന്നില്ല. മൂന്നാംതവണ അക്കിത്തത്തെ പിടിച്ചുകൊണ്ടുപോയി.
ഇല്ലത്ത് നടത്തിയ റെയ്ഡില്‍ 'പ്രതികാര ദേവത' എന്ന കൃതി കണ്ടതാണു കുഴപ്പമായത്. പേരുതന്നെ പ്രകോപിപ്പിക്കുന്നത്! അതിലാകട്ടെ, 'പതാക പിച്ചിച്ചീന്തും' എന്നൊരു പ്രയോഗം കൂടിയുണ്ടായിരുന്നു. പോരേ പൂരം! ദേശീയ പതാക പിച്ചിച്ചീന്തും എന്നാണതിന്റെ അര്‍ഥം എന്നായിരുന്നു വ്യാഖ്യാനം. ടി.എസ്. പാതിരിപ്പാട് എന്നയാള്‍ കുന്നംകുളത്തുനിന്ന് ഇറക്കിയിരുന്ന ഒരു പത്രമുണ്ട്. അതിന്റെ പേരാണ് പതാക. ആ പതാക പിച്ചിച്ചീന്തും എന്ന് എഴുതിയതിന്റെ പേരിലായിരുന്നു ആ ലോക്കപ്പ് വാസം! പോലീസ് ഓഫീസര്‍ തമിഴനായിരുന്നു. അയാള്‍ക്കു മലയാളവും ഇംഗ്ലീഷും മനസ്സിലാവുമായിരുന്നില്ല! ഏതായാലും അക്കിത്തം പിന്നീട് 'ഓരോ മാതിരി ചായം മുക്കിയ
കീറക്കൊടിയുടെ വേദാന്തം'- എന്ന് എഴുതിയിട്ടുണ്ട് എന്നത് മറ്റൊരു കാര്യം!
ഇ.എം.എസും അക്കിത്തവും
ഇ.എം.എസുമായുണ്ടായ അടുപ്പത്തെ അക്കിത്തം എന്നും ഊഷ്മളമായ അനുഭവമായി ഉള്ളില്‍ കൊണ്ടുനടന്നു. ഇടമുറിയാതെ എന്നോടു സംസാരിക്കെ അക്കിത്തത്തെ ഗദ്ഗദകണ്ഠനാക്കി ഒരിക്കല്‍ ഇഎം.എസ.് സ്മരണ. സംസാരം മുറിഞ്ഞു. കണ്ണുതുടച്ച് മൗനിയായി കുറച്ചുനേരം അദ്ദേഹം.
ഇ.എം.എസിന്റെ കുടുംബത്തിന്റെ ഓതിക്കന്‍ സ്ഥാനം ഉണ്ടായിരുന്നു അക്കിത്തം കുടുംബത്തിന്. അങ്ങനെ ഓതിക്കന്റെ റോളില്‍ ഏലങ്കുളത്തുപോയ ഒരു വേളയിലാണ് അക്കിത്തം ആദ്യമായി പുഴയിലിറങ്ങി തോണികളിച്ചത്. അന്ന് ഇ.എം.എസ്. അവിടെയില്ല.
ഇ.എം.എസിനെയും കെ. ദാമോദരനെയും ആദ്യമായി കാണുന്നത് അടുത്തുള്ള കെ.പി.മാധവമേനോന്റെ വസതിയില്‍വെച്ചാണ്. പിന്നീട് രണ്ടുവട്ടം ഇ.എം.എസ്. അക്കിത്തത്ത് ചെന്നു. ഇ.എം.എസ്. പറയുന്നത് കേട്ടെഴുതാന്‍ ഒരാളെ വേണമായിരുന്നു. ഐ.സി.പി. നമ്പൂതിരി അക്കിത്തത്തെ ഇ.എം.എസിന്റെയടുത്തു കൊണ്ടുചെന്നാക്കി. ഇ.എം.എസ്. പറയും; അക്കിത്തം എഴുതിയെടുക്കും. വള്ളിപുള്ളി തെറ്റാതെ എങ്ങനെ ഒപ്പിക്കുന്നു ഇത് എന്ന് ഒരിക്കല്‍ ഇ.എം.എസ.് ചോദിച്ചു. വിക്കുള്ളതുകൊണ്ട് എന്ന് അക്കിത്തം മറുപടി നല്‍കി. ഇ.എം. എസ് ചിരിച്ചു; അക്കിത്തവും. ഇ.എം.എസിന്റെ ആത്മകഥയുടെ മൂന്ന് അധ്യായങ്ങളെങ്കിലും അക്കിത്തം മുഖാമുഖം ഇരുന്ന് എഴുതിയെടുക്കുകയായിരുന്നു.
ഈ ഇ.എം.എസിനുവേണ്ടി അക്കിത്തം ഒളപ്പമണ്ണയുമായി ചേര്‍ന്ന് ഒരു കവിത എഴുതിയിട്ടുണ്ട്. ഇ.എം.എസിന് കടുത്തതോതില്‍ വസൂരി ബാധിച്ച വേളയിലായിരുന്നു അത്. രണ്ടുവരി അക്കിത്തം; രണ്ടുവരി ഒളപ്പമണ്ണ. ആ ക്രമത്തില്‍ അറുപതുവരിയുള്ള കവിത. ഇ.എം. എസിനെ രക്ഷിക്കണേ എന്ന് ഈശ്വരനോടു പ്രാര്‍ഥിക്കുന്ന കവിതയായിരുന്നു അത്.
Content Highlights: Akkitham Achuthan Namboothiri