നാടകനടികളോട് സമൂഹം പുലര്‍ത്തുന്ന പരിഹാസങ്ങള്‍ പൊളിച്ചടുക്കുന്ന പുസ്തകം


By കെ.ജി.ജ്യോതി

3 min read
Read later
Print
Share

അരങ്ങിനും ജീവിതത്തിനുമിടയിലെ അവരുടെ തീവ്രമായ അനുഭവങ്ങളുടെ സഞ്ചാരവഴികളെ കുറിച്ച് നമുക്ക് പറഞ്ഞുതരികയാണ് ഭാനുപ്രകാശ് 'മുന്‍പേ പെയ്ത മഴയിലാണ് ഇപ്പോള്‍ നനയുന്നത്' എന്ന പുസ്തകത്തിലൂടെ.

മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് ഫോട്ടോ : മാതൃഭൂമി

ലയാള നാടകവേദിയില്‍ ചരിത്രം കുറിച്ച് മുന്നേറിയ നാലു അഭിനേത്രികളാണ് സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി, എല്‍സി സുകുമാരന്‍, ഉഷാ ചന്ദ്രബാബു എന്നിവര്‍. മലബാറിലെ നാടകാവേശത്തില്‍ ജനിച്ചു വളര്‍ന്ന് അഞ്ചു പതിറ്റാണ്ടു കാലം നാടക അരങ്ങുകളില്‍ പ്രേഷകരെ വിസ്മയിപ്പിച്ച കലാകാരികള്‍. ഓരോ നടനവേദികളിലും ഭാവതീവ്രതയോടെയും അര്‍പ്പണബോധത്തോടെയും വിസ്മയമായി നിറഞ്ഞാടിയപ്പോള്‍ അരങ്ങില്‍ കണ്ട നാടകങ്ങളെക്കാള്‍ തീവ്രമായ അവരുടെ ജീവിതാനുഭവങ്ങള്‍ നമുക്ക് അജ്ഞാതമായിരുന്നു. അരങ്ങിനും ജീവിതത്തിനുമിടയിലെ അവരുടെ തീവ്രമായ അനുഭവങ്ങളുടെ സഞ്ചാരവഴികളെ കുറിച്ച് നമുക്ക് പറഞ്ഞുതരികയാണ് ഭാനുപ്രകാശ് 'മുന്‍പേ പെയ്ത മഴയിലാണ് ഇപ്പോള്‍ നനയുന്നത്' എന്ന പുസ്തകത്തിലൂടെ.

നാലു അധ്യായങ്ങളായി തയ്യാറാക്കിയ ഈ നാടകജീവിത ഗ്രന്ഥത്തില്‍ കലയുടെ കരുതലില്‍ കരുത്തുറ്റതായി തീര്‍ന്ന നാലു നടിമാരുടെ ജീവിതമാണ് പങ്കുവെക്കുന്നത്. ഓരോ അധ്യായത്തിലും അനുഭവങ്ങളുടെ തീച്ചൂളയില്‍ ഉരുകി ഉരവം കൊണ്ട് ഇവരുടെ ജീവിതാനുഭവങ്ങള്‍ക്ക് ഏറെ സമാനതകളുണ്ട്. അസഹ്യമായ ജീവിതദുരിതങ്ങള്‍ക്കിടയില്‍ അവസാന അത്താണിയായി എത്തിച്ചേരാനുള്ള തട്ടകമായിരുന്നു ഓരോ അരങ്ങും. ഓരോ അഭിനേത്രിയുടെയും വേദനയുടെ നേരനുഭവങ്ങള്‍ തെളിഞ്ഞൊഴുകുന്ന വാക്കുകള്‍ തെളിമയോടെ കുറിക്കാനും ഗ്രന്ഥകാരന് സാധിച്ചിരിക്കുന്നു.

അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിട്ട സാവിത്രി ശ്രീധരന്റെ നാടകജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ ഓര്‍മകളുടെ അരങ്ങിലേക്ക് ആദ്യമെത്തുന്നത് സഖാവ് എ.കെ.ജിയാണ്. കൊടിയ കഷ്ടപ്പാടുകള്‍ക്കും ദുരിതങ്ങള്‍ക്കുമിടയില്‍ മകളെ കലാകാരിയാക്കണമെന്ന പിതാവിന്റെ ആഗ്രഹവും പിന്തുണയും സാവിത്രിക്ക് എന്നും കരുത്തായിരുന്നു. എട്ടാം വയസ്സില്‍ തുടങ്ങിയ നൃത്തപഠനവും, നിരവധി വേദികളിലെ അരങ്ങേറ്റവും, അച്ഛന്റെ കൂടെ നാട്ടിലെ നാടക റിഹേഴ്‌സല്‍ ക്യാമ്പുകളിലെ സന്ദര്‍ശനവും, കോഴിക്കോട് ടൗണ്‍ ഹാളില്‍ അരങ്ങേറിയ 'കടലാസു വിമാനം' എന്ന ആദ്യമായി കണ്ട നാടകത്തിനു ശേഷം നാടക നടിയാകണമെന്ന ആഗ്രഹത്തെ തിരികൊളുത്തിയുണര്‍ത്തിയ ബാല്യകാല ഓര്‍മകളെല്ലാം സാവിത്രി ഓര്‍ത്തെടുക്കുന്നു.

munpe peytha mazhayilanu ippol nanayunnath
പുസ്തകം വാങ്ങാം

പതിനാറാം വയസ്സില്‍ ഈര്‍ച്ചമില്‍ തൊഴിലാളിയായിരുന്ന ശ്രീധരന്‍ ജീവിതപങ്കാളിയാകുന്നതോടെ സാവിത്രി ശ്രീധരന്‍ എന്ന നാടകനടിയുടെ അരങ്ങുയാത്രകള്‍ ആരംഭിക്കുകയാണ്. സ്ത്രീ സാന്നിധ്യം ഒട്ടേറെ സങ്കീര്‍ണ്ണതകളാല്‍ നിയന്ത്രിക്കപ്പെടുകയും നിര്‍ണ്ണയിക്കപ്പെടുകയും ചെയ്തു പോന്ന നാടകതട്ടകത്തില്‍ ജീവിതം ഹോമിച്ച അനുഭവങ്ങള്‍ ഓരോന്നായി പങ്കുവെയ്ക്കുന്നു. അച്ഛന്റെയും ഭര്‍ത്താവിന്റെയും വിയോഗത്തിനു ശേഷം ജീവിക്കാന്‍ വേണ്ടിയുള്ള പരീക്ഷണമായി ഓരോ അരങ്ങും മാറിയതും അരങ്ങിന്റെ വഴികളില്‍ അന്‍പതു വര്‍ഷം ഓടിത്തീരുമ്പോള്‍ കയ്‌പേറിയ അനുഭവങ്ങളുടെ മഹാസാഗരം നീന്തിക്കയറിയ പടവുകള്‍ ഓരോന്നായി അക്കമിട്ടു നിരത്തുകയാണ് ആദ്യ അദ്ധ്യായത്തില്‍.

അച്ഛന്റെ ചിത കെട്ടടങ്ങും മുന്‍പേ അരങ്ങിലേക്ക് ഓടിയെത്തേണ്ടി വന്ന അനിവാര്യതകളെ ഓര്‍ത്തെടുക്കുകയാണ് സരസ ബാലുശ്ശേരി. അരങ്ങ് കുതിരാന്‍ പോലും പര്യാപ്തമായ കണ്ണീരൊഴുക്കിനെ ഉള്ളിലൊതുക്കിയ അരങ്ങോര്‍മ്മകള്‍ തന്നെയാണ് സരസയും പങ്കുവെക്കുന്നത്. പതിനേഴാമത്തെ വയസ്സില്‍ കുടുംബത്തിന്റെ 'അന്ന'മായി മാറേണ്ടി വന്ന സാഹചര്യത്തെ അതിജീവിക്കുന്നതിനുള്ള ഏകമാര്‍ഗമായിരുന്നു നാടകാഭിനയം. ഉള്ളുലയ്ക്കുന്ന വേദനകള്‍ പേറി അരങ്ങില്‍ നിന്നും അരങ്ങിലേക്ക് നാടകവണ്ടി കയറിയതും, എത്ര ഭാരമുള്ള കഥാപാത്രമായിരുന്നാലും ശരീരഭാഷയിലും അപാരമായ മാറ്റങ്ങള്‍ വരുത്തി പ്രേഷകരുടെ കയ്യടി വാങ്ങും.
പതിനെട്ടാമത്തെ വയസ്സില്‍ തുടങ്ങിയ നാടകജീവിതം എഴുപത്തിയൊന്നാം വയസ്സില്‍ എത്തിനില്‍ക്കുമ്പോള്‍ എന്തുനേടി എന്ന ചോദ്യത്തിന് സരസ നല്‍കുന്ന മറുപടി ഇങ്ങനെയാണ്.

''വ്യക്തിജീവിതത്തില്‍ പലതും ത്യജിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും പതിനായിരത്തിലധികം വേദികളില്‍ അഭിനയിക്കാനും പ്രമുഖ നടീ നടന്‍മാര്‍ക്കൊപ്പം വേഷമിടാനും, നിരവധി സംവിധായകര്‍, പാട്ടുകാര്‍, നാടകകൃത്തുക്കള്‍, മേക്കപ്പ്മാന്‍ എല്ലാവരുമായി നല്ല ബന്ധമുണ്ടാക്കുന്നതിനും സാധിച്ചു. പപ്പടമുണ്ടാക്കി വിറ്റു ജീവിച്ചിരുന്ന നാട്ടുമ്പുറത്തെ ഒരു സാധാരണക്കാരന്റെ മകള്‍ക്ക് നാടകവേദികള്‍ നല്‍കിയ സൗഭാഗ്യങ്ങള്‍ ധാരാളമാണ്''. വീഴ്ചകളില്‍ തളരാതെ അരങ്ങില്‍ നിന്നും അരങ്ങിലേക്ക് മാറുമ്പോള്‍ ഒരു ജീവിതം കൊണ്ട് പലജീവിതങ്ങള്‍ ജീവിച്ച അഭിനേത്രിയുടെ മഹാഭാഗ്യമായി കണ്ടുകൊണ്ടുതന്നെ സരസ ജീവിതത്തെ മുന്നോട്ട് പോകുകയാണ്.
മലബാറിലെ അമേച്വര്‍ നാടകസമിതികളിലൂടെ നാടകരംഗത്ത് സജീവമായ എല്‍സി സുകുമാരന്‍ തന്റെ ജീവിതം കൊണ്ട് നാടകലോകത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ കലാകാരിയാണ്. വേര്‍തിരിവില്ലാതെയുള്ള ആ നാടകയാത്രയുടെ ഓര്‍മ്മകളിലേക്ക് കണ്ണുപായിച്ചുകൊണ്ട് പങ്കുവെക്കുന്നതും കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും ഓര്‍മകളാണ്.

നാടകത്തെയും സിനിമയെയും വെല്ലുന്ന നാടകാനുഭവങ്ങള്‍ പങ്കുവെക്കുന്നതാണ് ഉഷ ചന്ദ്രബാബുവിന്റെ ജീവിതം. ജീവിതത്തിലെ വ്യക്തിപരമായ പ്രയാസങ്ങളും ദുരിതങ്ങളുമെല്ലാം മറക്കാന്‍ സാധിച്ചത് അരങ്ങില്‍ നിറഞ്ഞാടിയ ആ രണ്ടര മണിക്കൂര്‍ സമയമായിരുന്നുവെന്നും അവിടെ ഉഷാ ചന്ദ്രബാബുവില്ല മറിച്ച് ഏതൊക്കെയോ ജീവിതത്തിലെ കഥാപാത്രങ്ങളെയുള്ളു എന്നും ഉഷ പറയുന്നു.

മലയാളത്തിന്റെ ഹൃദയങ്ങളെ ഇളക്കിമറിച്ച് വ്യത്യസ്തങ്ങളായ നിരവധി നാടകങ്ങള്‍, നിരവധി വേദികളില്‍ കണ്ടതും കേട്ടതുമായ ഹര്‍ഷാരവങ്ങള്‍, പുരസ്‌ക്കാരങ്ങള്‍ എന്നിവയൊഴിച്ചാല്‍ അന്‍പതു വര്‍ഷത്തെ നീണ്ട നാടകജീവിതം കൊണ്ട് മറ്റു നേട്ടങ്ങളൊന്നും സമ്പാദിക്കാനായില്ലെങ്കിലും ഈ കലാകാരിക്ക് നാടകം അവരുടെ ജീവശ്വാസമാണ്. നാടകം എന്ന കലാരൂപത്തോടുള്ള അവരുടെ ആത്മാര്‍ത്ഥതയുടെ ആഴമാണ് ഈ പുസ്തകത്തില്‍ നാം വായിക്കുന്നത്. നാടകവേദി കടുത്ത വെല്ലുവിളി നേരിടുന്ന വര്‍ത്തമാനകാലത്തും മലബാറിലെ നാടകവേദികള്‍ പകര്‍ന്നു നല്‍കിയ ആവേശവും ഊര്‍ജ്ജവും എത്രത്തോളമുണ്ടായിരുന്നുവെന്നും നാടകനടിമാരോട് സമൂഹം പുലര്‍ത്തുന്ന പരിഹാസ ധ്വനികളും ഇതില്‍ പൊളിച്ചടുക്കുന്നു. നാലു നടിമാരുടെ ജീവിതത്തോടൊപ്പം ഈ പുസ്തകം മലയാള നാടകവേദിയുടെ ചരിത്രം കൂടിയാകുകയാണ്.

Content highlights : malayalam drama book munpe peytha mazhayilanu ippol nanayunnath

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented