-
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ലാജോ ജോസിന്റെ റെസ്റ്റ് ഇന്‍ പീസ് എന്ന നോവലിനെ കുറിച്ച് എഴുത്തുകാരന്‍ മരിയ റോസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം
വിവരണം രണ്ടും മൂന്നും വാക്യങ്ങളുള്ള പാരഗ്രാഫുകളില്‍ മാത്രം ഒതുക്കി, പ്രധാനമായും സംഭാഷണങ്ങളിലൂടെ കഥ പറയുന്ന ഒരു രീതിയായിരുന്നു വാരികകളിലൂടെ പ്രസിദ്ധീകരിച്ചിരുന്ന ജനപ്രിയ നോവലുകള്‍ തുടര്‍ന്ന് വന്നിരുന്ന രീതി. നോവലിന്റെ ടോട്ടാലിറ്റിയെക്കുറിച്ച് ഒരു ഫ്രെയിംവര്‍ക്ക് ഒരു പക്ഷെ നോവലിസ്റ്റിന്റെ പ്ലാനില്‍ ഉണ്ടാവാം. ഉദ്വേഗം ജനിപ്പിക്കുന്ന ഒരു ഘട്ടത്തിലായിരിക്കണം ഓരോ അദ്ധ്യായവും അവസാനിക്കുന്നത് എന്നതില്‍ ശ്രദ്ധ പുലര്‍ത്തിക്കൊണ്ട് മുന്‍കൂര്‍ ഉണ്ടാക്കിയ പ്ലാന്‍ പ്രകാരം മുന്നോട്ട് പോകുകയാണ് എന്ന് വേണം കരുതാന്‍. ചില നോവലിസ്റ്റുകള്‍ പൂര്‍ണമായി പ്ലാന്‍ ഇല്ലാതെ ഓരോ എപിസോഡിലും ആവശ്യമായ സെക്‌സ്, സ്റ്റണ്ട്, ഉദ്വേഗം തുടങ്ങിയ ചേരുവ ചേര്‍ത്ത് മുന്നോട്ട് പോകുക മാത്രമായിരുന്നു എന്നും പറഞ്ഞു കേട്ടിട്ടുണ്ട്.
ആഖ്യാനരീതികളില്‍ ഈ പതിവുകള്‍ വിട്ട് കളിക്കാന്‍ ഖണ്ഡശഃ നോവലിസ്റ്റുകള്‍ ശ്രമിച്ചിരുന്നില്ല. എങ്കില്‍ പോലും ഈ ഘടനയില്‍ നിന്ന് കൊണ്ട് അസാധാരണമായ കഥ പറച്ചില്‍ നടത്തിയിരുന്നവര്‍ ധാരാളമുണ്ടായിരുന്നു. പാത്രസൃഷ്ടിയില്‍ ഇവര്‍ക്കുള്ള കഴിവും ശ്രദ്ധേയമായിരുന്നു. ആഖ്യാനരീതി മാറ്റിപ്പിടിക്കാനുള്ള ശ്രമങ്ങളോടുള്ള ചില പ്രതികരണം എനിക്ക് ഓര്‍മ്മയുണ്ട്. ഒരിക്കല്‍ ജോയ്‌സിയോ മറ്റോ, കൃത്യമായി ഓര്‍മ്മയില്ല, പതിവ് തേഡ് പേഴ്‌സന്‍ ആഖ്യാനം വിട്ട് 'ഞാന്‍' കഥ പറയുന്ന ഫസ്റ്റ് പേഴ്‌സനില്‍ ഒരു നോവല്‍ എഴുതിയിരുന്നു. വായനക്കാരുടെ കത്തുകള്‍ എന്ന കോളത്തില്‍ ഒരു വായനക്കാരന്‍ പ്രതികരിച്ചത് 'കത്തെഴുതുന്നത് പോലെയാണോ നോവല്‍ എഴുതുന്നത്?' എന്നായിരുന്നു എന്ന് ഞാന്‍ ഓര്‍മ്മിക്കുന്നുണ്ട്. ആഖ്യാനത്തിന്റെ പോയിന്റ് ഓഫ് വ്യൂവിനെക്കുറിച്ചൊന്നും ചിന്തിച്ചു കൊണ്ടല്ല സാധാരണക്കാരായ വായനക്കാര്‍ നോവല്‍ വായിക്കുന്നത്. അവര്‍ക്ക് 'ഞാന്‍' എന്നെഴുതുന്ന രീതി കത്തുകളില്‍ മാത്രം കാണുന്നതാണ്.
ഇതെല്ലാം മലയാളത്തിലെ കഥ. പാശ്ചാത്യ ബെസ്റ്റ് സെല്ലര്‍ നോവലുകളില്‍ ഇങ്ങനെ പരിധികളും പരിമിതികളുമൊന്നും ഉണ്ടായിരുന്നില്ല. ജനപ്രിയ നോവലിന്റെ ഘടനയില്‍ മാര്‍ഗരറ്റ് മിച്ചല്‍ അമേരിക്കന്‍ സാമൂഹികചരിത്രം പറഞ്ഞ Gone With the Wind എഴുതി. ഫ്രെഡറിക്ക് ഫോര്‍സിത്തിന്റെ Day of the Jackal ഒരു ചരിത്രനോവലുമാണ്. ഫസ്റ്റ് പേഴ്‌സനിലും തേഡ് പേഴ്‌സനിലും പത്രക്കട്ടിംഗുകളുടെ രൂപത്തിലും കത്തുകളായും ഡയറിയായും വിവിധരീതികള്‍ അവര്‍ പരീക്ഷിച്ചു. എന്നാല്‍ ഒരിക്കലും നമ്മുടെ ജനപ്രിയ നോവല്‍ ആഖ്യാനരീതിയിലോ ക്രാഫ്റ്റിലോ പുതിയ രീതികളൊന്നും പിന്തുടരുകയുണ്ടായില്ല. ലാജോ ജോസ് എഴുതുകയും അടുത്ത കാലത്ത് ശ്രദ്ധേയമായിത്തീരുകയും ചെയ്ത നോവലുകള്‍ ജനപ്രിയമായ പ്രമേയങ്ങള്‍ തന്നെയാണ് പറയുന്നത് എങ്കിലും മലയാളം ജനപ്രിയ നോവല്‍ തുടര്‍ന്ന് പോന്നിരുന്ന ആഖ്യാനവഴക്കങ്ങള്‍ ഉപേക്ഷിച്ച് അന്താരാഷ്ട്രപരിസരത്ത് ജനപ്രിയ നോവല്‍ തുടര്‍ന്ന് പോരുന്ന രീതികള്‍ Accomodate ചെയ്യാന്‍ ശ്രമിച്ചു എന്നതാണ് അവയുടെ സാഹിത്യപരമായ മേന്മ. ഒരു പാട് വായനക്കാര്‍ ഇഷ്ടപ്പെട്ടു എന്നത് പോലെ തന്നെ പഴയരീതി വായിച്ചു വന്നവര്‍ക്ക് Point-of-View-Shift ഒക്കെ അലോസരം തോന്നിയിട്ടുണ്ടാകാം. സമാനമായ ഒരു പ്രതികരണം 2010 കള്‍ക്ക് ശേഷം ജനപ്രിയ സിനിമ Visual Story Telling ന് ശ്രമിച്ചപ്പോള്‍ പഴയ പ്രേക്ഷകരിലുണ്ടായിരുന്നു.
മലയാളത്തില്‍ പുതുതായി വരുന്ന ക്രൈം എഴുത്തുകാര്‍ ശ്രദ്ധിക്കേണ്ട വിഷയമാണ്. എഴുപതുകളില്‍ പുഷ്പനാഥും പിന്നീട് ബാറ്റന്‍ ബോസും മറ്റും തുടര്‍ന്ന് വന്നിരുന്ന രീതി അന്ന് സ്വീകരിക്കപ്പെട്ടതായിരുന്നു എങ്കിലും ആ രീതിയില്‍ ഇനിയും തുടരുന്നത് കൊണ്ട് ജനപ്രിയ നോവലിനെ എങ്ങോട്ടും നയിക്കാനില്ല. കഥ പോലെ തന്നെ കഥ പറയുന്ന രീതിയും പ്രധാനമാണ് എന്ന് പുതിയ വായനക്കാര്‍ മനസിലാക്കിക്കഴിഞ്ഞു. ജപ്പാനില്‍ നിന്നും ന്യൂസീലാന്‍ഡില്‍ നിന്നും മറ്റും അന്താരാഷ്ട്രമായി ശ്രദ്ധിക്കപ്പെടുന്ന, മികച്ച ആഖ്യാനങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കപ്പെടുന്നു. അത് വായിക്കുന്ന വായനക്കാരാണ് ഇവിടെയുള്ളത്. 'കുറ്റാന്വേഷണനോവല്‍/ത്രില്ലര്‍' എന്ന ബ്രാന്‍ഡില്‍ നിന്ന് കൊണ്ട് തന്നെ രീതി മാറ്റിപ്പിടിച്ചു എന്നതാണ് ഇവിടെ ലാജോയുടെ നോവലുകളുടെ പ്രത്യേകത. ബെന്യാമിനും ടി ഡി രാമകൃഷ്ണനുമൊക്കെ പാശ്ചാത്യ ബെസ്റ്റ് സെല്ലര്‍ രീതിയില്‍ ഉദ്വേഗജനകമായ ആഖ്യാനമെഴുതുന്നവരാണ്. വ്യത്യസ്തമായ ആഖ്യാനങ്ങള്‍ പരീക്ഷിക്കുന്നവരാണ്. എന്നാല്‍ അവരാരും ഒരു ജനപ്രിയ Genre ന്റെ മേലങ്കിയണിഞ്ഞിരുന്നില്ല.
റെസ്റ്റ് ഇന്‍ പീസ് 'നോവലിനുള്ളിലെ നോവലിന്റെ' ആഖ്യാനഘടനപരീക്ഷിക്കുന്നതിനൊപ്പം തന്നെ ഒരു അമച്വര്‍ അന്വേഷകന്‍/കര്‍ കുറ്റാന്വേഷണം നടത്തുന്ന രീതി അവലംബിക്കുന്നു. അത് കൊണ്ട് തന്നെ അന്വേഷണാത്മക നോവലുകളുടെ സ്ഥിരം ഫ്രെയിംവര്‍ക്ക് ഇതിനില്ല. ഇതൊരു ജീവിതസാഹചര്യത്തിന്റെ ചിത്രണമായും പരിഗണിക്കാം. ക്രൈം ഡ്രാമ എന്ന നിലയിലും ഈ നോവല്‍ വായിക്കാം. ജെസിക്ക, നതാഷ, ഫ്രെഡറിക്ക്, അന്നമ്മ തുടങ്ങിയ കഥാപാത്രങ്ങള്‍ ലാജോ വിശദമായി ചിത്രീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ആദ്യം പറഞ്ഞ മൂവരും തമ്മിലുള്ള ബന്ധം; വ്യത്യസ്തമായ മാനസികപ്രേരണയുള്ള കഥാപാത്രങ്ങള്‍. അവരുടെ ഇടപടലുകള്‍. മലയാളത്തില്‍ ഇത്തരം ആഖ്യാനങ്ങള്‍ ശ്രമിക്കാറുള്ളത് പോലെ പൊതുബോധ മൊറാലിറ്റിയെ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങളോ അതിനെ ഡിഫന്‍ഡ് ചെയ്യുകയൊ നോവലിനെ തന്റെ ആദര്‍ശത്തിന്റെ വാഹനമാക്കുകയൊ ഒന്നും ലാജോ ചെയ്യുന്നില്ല. പക്ഷങ്ങളില്‍ ചേരാത്ത Objectivity നമുക്ക് അനുഭവപ്പെടുന്നു. ജെസീക്ക ആഖ്യാനം വായിക്കുമ്പോള്‍ അവള്‍ക്ക് നതാഷയോട് തോന്നുന്ന അസഹിഷ്ണുത എനിക്ക് അലോഹ്യകരമായി തോന്നി. എന്നാല്‍ ഒരിക്കലും Goody Goody കഥാപാത്രമല്ലാത്ത, കേരളം പോലെയൊരു സമൂഹത്തില്‍ ഹിതകരമല്ലാത്ത വ്യക്തിത്വം പുലര്‍ത്തുന്ന നതാഷയെ ഒരിക്കലും ലാജോ Bad light ല്‍ കാണിക്കുന്നില്ല. വ്യക്തിപരമായി നതാഷ എനിക്ക് വളരെ ആകര്‍ഷകമായ ഒരു വ്യക്തിത്വമായി അനുഭവപ്പെട്ടു.

എണ്‍പതുകളിലായിരുന്നെങ്കില്‍ ഞാന്‍ നതാഷയെ സുമലതയായി സങ്കല്‍പിക്കുമായിരുന്നു. ക്യാപ്റ്റന്‍ ഫ്രെഡിയെ ഞാന്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ രൂപഭാവങ്ങളിലുള്ള മമ്മൂട്ടിയായാണ് സങ്കല്‍പിക്കുന്നത്. കൊലയാളിയെ കണ്ടെത്തുന്നതിനോപ്പം തന്നെ ഏതൊരു ഹ്യൂമന്‍ ഡ്രാമയും പോലെ ബന്ധങ്ങളുടെ ഉരസലുകളും സമരസപ്പെടലും സംഭവിക്കുന്ന So called 'മനുഷ്യകഥാനുഗായി' ആയി നില്‍ക്കാനും ഈ നോവലിന് കഴിയും. മുന്‍ നോവലുകളിലെ ആഖ്യാനവേഗത തുടരാന്‍ ഇവിടെയും ലാജോയ്ക്ക് കഴിയുന്നുണ്ട്. എന്നാല്‍ അന്വേഷണത്തിനിറങ്ങുന്ന കഥാപാത്രങ്ങള്‍ക്ക് കിട്ടുന്ന ആഴവും സ്‌പെയ്‌സും ക്രൈം നടക്കുന്ന പശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങള്‍ക്ക് ലഭിക്കുന്നില്ല. (ആര്‍ക്ക് കിട്ടുന്നില്ല എന്ന് പറഞ്ഞാല്‍ സ്‌പോയ്ല്‍്ര ആകും എന്നത് കൊണ്ട് പറയുന്നില്ല)
ലാജോയ്ക്ക് പരീക്ഷിക്കാന്‍ ഇനിയും Sub Genre കള്‍ ബാക്കി. ലാജോ സ്വയം acquire ചെയ്ത പോപ്പുലര്‍ നോവലിസ്റ്റിന്റെ കള്ളിയില്‍ നിന്ന് കൊണ്ട് വ്യത്യസ്തമായ ആഖ്യാനരീതികള്‍ പരീക്ഷിക്കുന്നത് ജനപ്രിയ സാഹിത്യത്തിന് ബഹുമാന്യത നേടിക്കൊടുക്കും. എന്റെ അഭിപ്രായത്തില്‍ സിമനണ്‍, ഡാഫ്‌നെ ഡു മൌറിയര്‍ എന്നിവരെപ്പോലെ 'ഇവനെ/ഇവളെ എവിടെക്കൊണ്ട് പോയി ഒതുക്കും ??' എന്ന വരേണ്യസാഹിത്യകാര്‍ക്ക് കണ്‍ഫ്യൂഷന്‍ തോന്നുന്ന മധ്യവര്‍ത്തി ശൈലി തന്നെ പിടിക്കണം എന്നാണ്. ഒപ്പം, സാഹിത്യത്തിന് പണം Generate ചെയ്യാന്‍ കഴിയുക എന്നത്, പണം Generate ചെയ്യുന്ന സാഹിത്യമെല്ലാം മോശമല്ല എന്നത്, അത് ഒരു അയോഗ്യതയല്ല എന്നത് എന്നിങ്ങനെ പലതും മലയാളി മനസിലാക്കിയെടുക്കേണ്ടതുണ്ട്. സമയമെടുക്കും. എന്നാലും നടക്കട്ടെ.
ലാജോ ജോസ് , അടുത്തത് വരട്ടെ..
Content Highlights: Lajo Jose Malayalam Book Review by Maria Rose Rest in peace
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..