പുസ്തകത്തിന്റെ കവർ
കഥയെഴുത്തിലെ വ്യത്യസ്തതയെ പരിചയപ്പെടുത്തികൊണ്ട്, വായനക്കാര്‍ക്ക് വേറിട്ടൊരു വായനാനുഭവം നല്‍കുന്ന പുസ്തകമാണ് പി. മുരളീധരന്റെ 'കനകക്കുന്നിലെ കടുവ'. മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകളെയും അനാവരണം ചെയ്യുന്ന ഈ സമാഹാരത്തിലെ ഒമ്പത് കഥകളിലൂടെ പുതിയൊരു രചനാസങ്കേതത്തെ നമുക്ക് പരിചയപ്പെടാനാകും.
'രാഗിണി സാന്‍കൂഡോ', 'ചാട്ടവാര്‍', 'രൂപകല്‍പ്പന', 'കനകക്കുന്നിലെ കടുവ', 'തൃപ്പരപ്പ്', 'അര്‍ബന്‍ നക്‌സല്‍', 'മോഹിനി', 'ഉഭയം', 'ലാറ്റിന്‍ ഏഞ്ചല്‍സ്' എന്നീ കഥകളിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്നത് സമാനമില്ലാത്ത വായനയാണ്. കഥാപാത്രങ്ങളിലൂടെ വികസിച്ചും അവരിലെ മനോവ്യാപാരങ്ങളിലൂടെ സഞ്ചരിച്ചും എഴുത്തുകാരന്‍ തന്റേതായ രചനാരീതിയിലൂടെ ഇവിടെ പരിചയപ്പെടുത്തുന്നത് അപരിചിതമായ ജീവിതങ്ങളെയാണ്. അവിടെ കഥയെഴുത്തിലെ പൗരാണിക-ആധുനിക സ്വഭാവങ്ങള്‍ മാറിമാറി വരുന്നതായും പിന്നീട് അവ സമന്വയിക്കുന്നതായും കാണാം.
പത്രപ്രവര്‍ത്തകനും വിവര്‍ത്തകനുമായ പുസ്തകരചയിതാവ് കണ്ണില്‍ കണ്ട കാഴ്ചകളെ ജീവിതങ്ങളോട് ചേര്‍ത്ത്‌വെച്ച് എഴുതിപ്പകര്‍ത്തിയിരിക്കുകയാണ് ഈ സമാഹാരത്തില്‍. അതില്‍ മനുഷ്യരും മൃഗങ്ങളും പ്രകൃതിയുമെല്ലാം കഥാപാത്രങ്ങളായി വരുന്നുണ്ട്.
കണ്ടതിനെ എഴുതുന്ന പത്രപ്രവര്‍ത്തകന്റെ സൂക്ഷ്മനിരീക്ഷണം കഥയെഴുത്തില്‍ രചയിതാവിനെ സഹായിച്ചിട്ടുണ്ടെന്നത് എഴുത്തില്‍ പ്രകടമാണ്. കഥാപാത്രങ്ങളുടെ മനോവ്യാപാരത്തിന്റെ ഒഴുക്കിനെ ആസ്വദിച്ചനുഭവിക്കാന്‍ വായനക്കാരന് സാധിക്കുന്ന, എഴുത്തിന്റെ വഴിയുണ്ട് പുസ്തകത്തിലെ പല കഥകളിലും.
തന്റെ സര്‍ഗപ്രവര്‍ത്തനങ്ങള്‍ക്ക് ജോലിയും അതിലെ എഴുത്തും തടയിട്ടതിലെ വ്യസനം കുറിക്കുന്ന 'കഥയ്ക്കു മുമ്പില്‍' അമ്പതിലേക്ക് കടന്നപ്പോള്‍ യാഥാര്‍ഥ്യമായിത്തീര്‍ന്ന സാഹിത്യമെഴുത്തിനെക്കുറിച്ച് എഴുത്തുകാരന്‍ വിവരിക്കുന്നുണ്ട്. 'ജീവിതാനുഭവങ്ങളും കണ്ടറിവുകളും കേട്ടറിവുകളും ഭാവനാനുഭവങ്ങളും ഉള്ളറിവുകളും ഇടകലരുന്ന' കഥകളാണ് ഈ പുസ്തകത്തിലേതെന്ന് അദ്ദേഹം പറയുന്നു.
കഥയിലെ മനുഷ്യരുടെ സ്വാഭാവികമായ മനോചിന്തകളെ പുസ്തകത്തില്‍ കാണാം. കഥ വായിക്കുന്നവരിലെ മുന്‍ധാരണകളെ ഒരുനിമിഷംകൊണ്ട് ദിശതിരിച്ചുവിടുന്നവിധത്തിലുള്ള എഴുത്തുവിദ്യകള്‍ 'കനകക്കുന്നിലെ കടുവ'യില്‍ അവതരിപ്പിച്ചിരിക്കുന്നു. കഥയെഴുത്തിന്റെ മാറി വരുന്ന ശൈലി പരിചയപ്പെടാന്‍ ഈ കൃതിക്കാകുന്നുണ്ട്.
Content Highlights: Kanakakunnile kaduva, Book, P. Muraleedharan, Book review, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..