ഹൈവേ നിർമാണത്തിൽ കെട്ടിടത്തിന്റെ മുൻവശം പൊളിക്കേണ്ടിവന്ന കലഞ്ഞൂർ ഉദയാ ഗ്രന്ഥശാല | Photo: Mathrubhumi
പത്തനംതിട്ട: അറിവിനും വായനയ്ക്കും ഉദയാ ഗ്രന്ഥശാല എന്ന പേര് ഒഴിവാക്കാന്‍ സാധിക്കില്ല. പഴമയുടെ പെരുമയില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് വാനയുടെ പുതിയ ലോകം തുറന്നുനല്‍കുന്നതിനും സാക്ഷരതാ പ്രസ്ഥാനത്തിന് ഊര്‍ജം പകരുന്നതിനും ഉദയാ ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം വലിയ പങ്കാണ് വഹിച്ചത്.
ഇത്തരത്തില്‍ ആയിരങ്ങള്‍ക്ക് അറിവിന്റെ അക്ഷരവെളിച്ചം പകര്‍ന്ന് നല്കിയ ഉദയാ ഗ്രന്ഥാശാല അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് രണ്ടര വര്‍ഷം കഴിയുകയാണ്. കോവിഡിന്റെ വരവും ഇതിനൊപ്പം പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അധീനതയിലുള്ള ഈ ഗ്രന്ഥശാല അടഞ്ഞു കിടക്കാന്‍ കാരണം.
റോഡ് നിര്‍മാണത്തിനായി ഉദയാ ഗ്രന്ഥാശാലയുടെ കെട്ടിടത്തിന്റെ മുന്‍വശം അടുത്ത സമയത്ത് പൊളിക്കേണ്ടിവന്നിരുന്നു. പൊളിച്ച ഭാഗം പൂര്‍ണമായും നിര്‍മാണ പ്രവര്‍ത്തനം നടത്താത്തതിനാല്‍ വായനയ്ക്കായി ഇവിടെ തുറന്നു നല്‍കാനാകാത്ത സ്ഥിതിയാണ്. വായനശാലയായതിനാല്‍ കെട്ടിടം പൊളിച്ചസമയത്ത് കരാറുകാരന് ചാരിറ്റി സ്കീമില്‍ ഇവിടം വൃത്തിയാക്കി നല്‍കാമെന്ന് വാക്കാല്‍ പറഞ്ഞിരുന്നുവെങ്കിലും അതിന്റെ യാതൊരു നടപടികളും ഇവിടെ ചെയ്തിട്ടുമില്ല.
വായനശാലയുടെ സ്വന്തം നാട്
ഉദയാ ഗ്രന്ഥശാലയുടെ പേരില്‍ തന്നെയാണ് ഈ പ്രദേശം ഉദയാ ജങ്ഷനായി അറിയപ്പെടുന്നത്. 1973 മാര്‍ച്ച് 19-നാണ് പുസ്തകക്കൂട്ടങ്ങളുമായി ഉദയാ ഗ്രന്ഥശാല അക്ഷരവെളിച്ചം പകര്‍ന്നുള്ള യാത്ര തുടങ്ങിയത്. കലഞ്ഞൂരിലെ അറിവിനും ചര്‍ച്ചകള്‍ക്കും കൂട്ടായ്മകള്‍ക്കും ഏറ്റവും പ്രധാനപ്പെട്ട ഇടവും ഇവിടമായിരുന്നു. ആയിരക്കണക്കിന് പുസ്തകങ്ങളുടെ വൈവിധ്യമാണ് പ്രദേശവാസികളെ ഉദയായിലേക്ക് അടുപ്പിച്ചത്. എ ഗ്രേഡ് ഗ്രന്ഥശാലയായിട്ടായിരുന്നു ഇതിന്റെ പ്രവര്‍ത്തനമെങ്കിലും ഇപ്പോള്‍ ഇത് സി ഗ്രേഡ് വായനശാലയാണ്. വിവിധ വകുപ്പുകളില്‍നിന്നു ഗ്രാന്റ് ഉള്‍പ്പെടെ ലഭിക്കുകയും പുസ്തകങ്ങള്‍ വാങ്ങുന്നതിന് അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്തതിനാല്‍ വലിയൊരു പുസ്തക സമ്പത്താണ് ഇവിടെ അടഞ്ഞുകിടന്ന് നശിക്കുന്നത്.
തുറക്കാന്‍ ശ്രമിക്കുന്നു
'ഗ്രന്ഥാശാലയുടെ മുന്‍വശത്തെ പണികള്‍ ചെയ്യാന്‍ കഴിയാത്തതാണ് ഇപ്പോള്‍ ഏറ്റവും വലിയ പ്രശ്നം. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടവര്‍ ഇതിന്റെ നിര്‍മാണം നടത്തിത്തന്നില്ലെങ്കിലും കെട്ടിടം പൊളിച്ചപ്പോള്‍ ഗ്രന്ഥശാലയുടെ സ്ഥലവിലയായ 41882 രൂപ കെ.എസ്.ടി.പി പത്തനംതിട്ട സബ് കോടതിയില്‍ കെട്ടിവെച്ചിട്ടുണ്ട്. ഈ തുക റിലീസ് ചെയ്ത് കെട്ടിടത്തിന്റെ മുന്‍വശത്തെ പണികള്‍ ചെയ്തു തീര്‍ക്കാനുള്ള ശ്രമത്തിലാണ്' ഉദയാ ഗ്രന്ഥശാല പ്രസിഡന്റ് ഇ. മനോഹരന്‍പിള്ള പറഞ്ഞു.
Content Highlights: udaya library, kalanjoor, pathanamthitta
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..