നിയമസഭയിലാരംഭിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ‘ഇ.എം.എസ്.: രാഷ്ട്രീയവും എഴുത്തുജീവിതവും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ എം.എ.ബേബി സംസാരിക്കുന്നു. ഡോ. രാജൻ ഗുരുക്കൾ, ഡോ. ടി.എം.തോമസ് ഐസക്, പ്രൊഫ. ജി.ബാലചന്ദ്രൻ, കെ.ആർ.മല്ലിക എന്നിവർ സമീപം.
തിരുവനന്തപുരം: നിയമസഭാവളപ്പിൽ ആരംഭിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിനു തിരക്കേറി. വിദ്യാർഥികളും പുസ്തകപ്രേമികളുമടക്കം നിരവധിപ്പേരാണ് സ്റ്റാളുകൾ സന്ദർശിച്ചത്.
മാതൃഭൂമി ഉൾപ്പെടെ 68 പ്രസാധകരുടെ 123 സ്റ്റാളുകൾ മേളയിലുണ്ട്. മലയാളത്തിലെയും ഇംഗ്ലീഷിലെയും എല്ലാ വിജ്ഞാനമേഖലയും സ്പർശിക്കുന്ന വിപുലമായ പുസ്തകശേഖരമാണ് പ്രദർശനത്തിനുള്ളത്. പുസ്തകങ്ങൾക്ക് ആകർഷകമായ വിലക്കുറവും അറിയിച്ചിട്ടുണ്ട്.
മലയാളം പുസ്തകങ്ങൾക്ക് 20 ശതമാനവും ഇംഗ്ലീഷിന് 10 ശതമാനവും വിലക്കുറവുണ്ടാകും. വിദ്യാർഥികൾക്കും ഗ്രന്ഥശാലകൾ, സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവയ്ക്കും വിലക്കുറവ് ബാധകമാണ്. ടോക് ഷോ, പ്രഭാഷണങ്ങൾ, സെമിനാർ, പൊതുജനങ്ങൾക്കു നിയമസഭ കാണാനുള്ള സൗകര്യം എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്.
15 വരെ പുസ്തകോത്സവം തുടരും. രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതു വരെയാണ് പ്രവേശനസമയം. രാവിലെ 10 മുതൽ തിരക്കനുഭവപ്പെടുന്നതായി സംഘാടകർ അറിയിച്ചു. സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്.
എഴുത്തിലുണ്ട് രാഷ്ട്രീയം -ടി.ഡി.രാമകൃഷ്ണൻ
എഴുത്തിനെ രാഷ്ട്രീയപ്രവർത്തനമായാണ് കാണുന്നതെന്ന് സാഹിത്യകാരൻ ടി.ഡി.രാമകൃഷ്ണൻ. ‘സമകാലീന നോവലിന്റെ സഞ്ചാരവഴികൾ’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ വ്യവസ്ഥയോടുള്ള തന്റെ കലഹങ്ങൾതന്നെയാണ് എഴുത്തിലും പ്രതിഫലിക്കുന്നതെന്നും ടി.ഡി.രാമകൃഷ്ണൻ പറഞ്ഞു. പ്രമേയത്തിലും ആഖ്യാനരീതിയിലും പുതുമ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് മലയാള നോവൽ സാഹിത്യം കടന്നുപോകുന്നതെന്ന് പരിപാടിയിൽ പങ്കെടുത്ത ജോർജ് ഓണക്കൂർ അഭിപ്രായപ്പെട്ടു.
മനുഷ്യന്റെ ജൈവവും അജൈവവുമായ ഘടകങ്ങൾ ഇതിവൃത്തമാകുന്ന മലയാളകൃതികൾ ഇപ്പോൾ കൂടുതൽ വായിക്കാനാകുന്നുവെന്ന് കെ.വി.മോഹൻ കുമാർ പറഞ്ഞു. മലയാള സാഹിത്യവും എഴുത്തുകാരും ദേശാന്തരങ്ങൾ കടന്നുചെല്ലുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്ന് മോഡറേറ്ററായ വി.ജെ.ജെയിംസ് നിരീക്ഷിച്ചു. വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും മലയാളത്തിലെ വിവർത്തനസാഹിത്യം മികച്ച ഘട്ടത്തിലൂടെ കടന്നുപോകുന്നതായി ഡോ. പ്രിയ കെ.നായർ ചർച്ചയിൽ പറഞ്ഞു.
കേരളം വയോജനസൗഹൃദമായി മാറണം -മുരളി തുമ്മാരുകുടി
പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം മലയാളിയുടെ ഏറ്റവും വലിയ സ്വപ്നമായ കാലഘട്ടമാണിത്. ഇക്കാലത്ത് കൂടുതൽ വയോജനസൗഹൃദമാകുക എന്നത് കേരളത്തിന്റെ ഭാവിയിലേക്കുള്ള മികച്ച തിരഞ്ഞെടുപ്പായിരിക്കുമെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിഷൻ ടോക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫ് നാടുകളിലേക്കുണ്ടായ കുടിയേറ്റത്തിൽനിന്നു വിഭിന്നമായി പശ്ചാത്യനാടുകളിലേക്കു നടക്കുന്നത് സ്ഥിരം കുടിയേറ്റമാണ്. ഇത് ഭാവിയിൽ നാടിന്റെ ജി.ഡി.പി.യെ ബാധിക്കും. ഇത്തരം കുടിയേറ്റങ്ങളിൽ അധികവും വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ടാണ് സംഭവിക്കുന്നത്.
എന്നാൽ, ഇത്തരത്തിലുണ്ടാകുന്ന കുടിയേറ്റങ്ങളുടെ പ്രധാന കാരണം ആ നാടുകളിലെ സാമൂഹിക സുരക്ഷിതത്വത്തിലേക്ക് എത്താനുള്ള താൽപ്പര്യമാണ്. അതിനാൽ നമ്മുടെ നാട്ടിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് മാറ്റംവരുത്തിയതുകൊണ്ടു മാത്രം ഇത്തരം കുടിയേറ്റങ്ങളെ തടയാനാകില്ല. ജനസംഖ്യാപരമായ മാറ്റങ്ങളെ നേരിടാൻ കേരളം തയ്യാറെടുക്കേണ്ടതുണ്ട്.
നിലവിൽ പതിനായിരത്തിലധികം സ്കൂളുകൾ കേരളത്തിലുണ്ട്. ജനസംഖ്യാവളർച്ച നിരക്ക് കുറവായതിനാൽ ഭാവിയിൽ ഇത്രയും സ്കൂളുകൾ പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടോ എന്ന് ആലോചിക്കണമെന്നും കാലാവസ്ഥാവ്യതിയാനം പോലുള്ള പ്രതിഭാസങ്ങളെ എങ്ങനെ നേരിടാമെന്നു ചിന്തിക്കണമെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.
Content Highlights: kerala legislature international book festival, thiruvananthapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..