കെ.പി. ഉണ്ണികൃഷ്ണന്റെ ജീവിതവും രാഷ്ട്രീയവും: 'ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി' പ്രകാശനം ചെയ്തു


പുസ്തക പ്രകാശന ചടങ്ങിൽ കെ.പി. ഉണ്ണികൃഷ്ണൻ മറുപടി പ്രസംഗം നടത്തുന്നു. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, വനംവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ, ബി.ജെ.പി. ദേശീയനിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ സമീപം | ഫോട്ടോ: പി. പ്രമോദ് കുമാർ

കോഴിക്കോട്: സ്ഥാനമാനങ്ങളെക്കാൾ വലുതാണ് നിലപാടും നിശ്ചയദാർഢ്യവുമെന്ന് ജീവിതംകൊണ്ട് തെളിയിച്ച രാഷ്ട്രീയനേതാവാണ് കെ.പി. ഉണ്ണികൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

എം.പി. സൂര്യദാസ് രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയസഞ്ചാരി: കെ.പി. ഉണ്ണികൃഷ്ണന്റെ ജീവിതവും രാഷ്ട്രീയവും’ എന്ന പുസ്തകം ശ്രീനാരായണ സെന്റിനറി ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘‘വർഗീയതയ്ക്കെതിരായും മതനിരപേക്ഷതയ്ക്കുവേണ്ടിയും ജീവിതത്തിലുടനീളം നിലപാടെടുത്തയാളാണ് ഉണ്ണികൃഷ്ണൻ. അടിയന്തരാവസ്ഥയ്ക്കും അമിതാധികാരഭരണത്തിനും അനുകൂലമായ മനസ്സായിരുന്നില്ല അദ്ദേഹത്തിന്റേത്. നിലപാടുകളിൽ ഉറച്ചുനിന്നതിന്റെ പേരിൽ, ഏറ്റവും അടുപ്പമുണ്ടായിരുന്ന ഇന്ദിരാഗാന്ധിയുമായിപ്പോലും അദ്ദേഹത്തിന് അകലേണ്ടിവന്നു. ലാഭമോ നഷ്ടമോ എന്നല്ല, ശരിയോ തെറ്റോ എന്ന ചോദ്യമാണ് നിർണായകഘട്ടങ്ങളിൽ അദ്ദേഹത്തെ നയിച്ചത്. വി.പി.സിങ് സർക്കാരിന്റെ രൂപവത്കരണത്തിലേക്കു നയിച്ച ചരിത്രഗതിയിൽ ഉണ്ണികൃഷ്ണന്റെ പങ്ക് മറക്കാനാവില്ല’’ -മുഖ്യമന്ത്രി പറഞ്ഞു.

എം.പി. സൂര്യദാസ് രചിച്ച ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എ.കെ. ശശീന്ദ്രന് നല്‍കി പ്രകാശനം ചെയ്യുന്നു | ഫോട്ടോ: പി. പ്രമോദ് കുമാര്‍

പ്രതിപക്ഷനിരയിലെത്തിയപ്പോഴാണ് ഉണ്ണികൃഷ്ണൻ കൂടുതൽ തിളങ്ങിയത്. അദ്ദേഹത്തിന്റെ സാന്നിധ്യംതന്നെ കോൺഗ്രസിന് വലിയ തലവേദനയായിരുന്നു. ദേശീയരാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് അദ്ദേഹം കോൺഗ്രസിലേക്ക് തിരിച്ചുപോയത്. അതിനുശേഷം മൂന്നുപതിറ്റാണ്ട് അദ്ദേഹത്തിന്റെ പ്രാഗല്‌ഭ്യം ഉപയോഗിക്കാൻ കോൺഗ്രസ് തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി എ.കെ. ശശീന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. കോൺഗ്രസുമായി ബന്ധമുള്ളവരുടെയെല്ലാം മനസ്സിൽ രാജകുമാരന്റെ സ്ഥാനമാണ് ഉണ്ണികൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ അധ്യക്ഷനായി. സോഷ്യലിസത്തെയും നെഹ്രുവിനെയും കൈവിടാത്ത ഉണ്ണികൃഷ്ണൻ അധികാരസ്ഥാനങ്ങൾ ലഭിച്ചപ്പോഴെല്ലാം നാടിന്റെ വികസനത്തിന് അത് അർഥപൂർണമായി ഉപയോഗിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു | ഫോട്ടോ: പി. പ്രമോദ് കുമാര്‍

രാഷ്ട്രീയഗുരുനാഥന്റെ സ്ഥാനമാണ് ഉണ്ണികൃഷ്ണനെന്ന് ഇ.കെ. വിജയൻ എം.എൽ.എ. പറഞ്ഞു. പാർലമെന്റിൽ ഉണ്ണികൃഷ്ണനുമൊത്ത് പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ അവിസ്മരണീയമാണെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. പറഞ്ഞു. ഉണ്ണികൃഷ്ണന്റെ ജീവിതം രാഷ്ട്രീയവിദ്യാർഥികൾക്ക് പാഠപുസ്തകമാണെന്ന് ബി.ജെ.പി. ദേശീയനിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.

അധികാരത്തിനുവേണ്ടിയുള്ള വൃഥാവ്യായാമമായി രാഷ്ട്രീയത്തെ ഒരിക്കലും കണ്ടിട്ടില്ലെന്ന് കെ.പി. ഉണ്ണികൃഷ്ണൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ‘‘ശരിയെന്നു ബോധ്യപ്പെട്ട വഴിക്ക് ജനങ്ങളെ കൊണ്ടുപോകാനാണ് ശ്രമിച്ചത്’’ -അദ്ദേഹം പറഞ്ഞു.

മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) മയൂരാ ശ്രേയാംസ് കുമാർ, മുൻ ഡെപ്യൂട്ടി എഡിറ്റർ എം.പി. സുരേന്ദ്രൻ, ഗ്രന്ഥകർത്താവ് എം.പി. സൂര്യദാസ് എന്നിവരും പ്രസംഗിച്ചു.

Content Highlights: Indraprasthathila Rashtreeya Sanchari, K.P. Unnikrishnan, M.P. Suryadas, Mathrubhumi Books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023


Innocent and Mohanlal

1 min

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ

Mar 27, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023

Most Commented