ഫയൽ ഫോട്ടോ
നാല്‍പത്തിയഞ്ചാമത് കൊല്‍ക്കത്താ ഇന്റര്‍നാഷണല്‍ പുസ്തകോത്സവത്തില്‍ വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പന്ത്രണ്ട് പുസ്തകങ്ങള്‍ പ്രകാശിതമായി. തന്റെ രാഷ്ട്രീയ ജൈത്രയാത്രയിലെ സംഭവവികാസങ്ങള്‍ കാലഗണനാക്രമത്തില്‍ പുസ്തകങ്ങളിലൂടെ അവതരിപ്പിക്കുകയാണ് മമത. ദേയ് പബ്ലിഷിങ് ആണ് പ്രസാധകര്‍. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് അടവ് നയങ്ങളും മഹാമാരിക്കാലത്തെ പ്രവര്‍ത്തനങ്ങളും പുസ്തകങ്ങളില്‍ പ്രമേയമാകുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ക്ഷേമപദ്ധതികളും പൊതുജന വികാരങ്ങളും പുസ്തകങ്ങളില്‍ ഇടം പിടിക്കുന്നു. 'ചീഫ് മിനിസ്റ്റര്‍ ഇന്‍ അസംബ്ലി' എന്ന പുസ്തകത്തില്‍ മമത ബാനര്‍ജിയുടെ പ്രശസ്ത പ്രസംഗങ്ങളും ഡീമോണിറ്റൈസേഷന്‍, നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് തുടങ്ങിയവയോടുളള കാഴ്ചപ്പാടുകളും പ്രതികരണങ്ങളും ഉള്‍പ്പെടുന്നു.
ബംഗാളിലെ തിരഞ്ഞെടുത്ത അമ്പത് പ്രമുഖ വ്യക്തത്വങ്ങള്‍ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ടുള്ള കവിതകളാണ് 'തൂലിക' എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ ഉള്ളടക്കം. 950 പേജുകളടങ്ങിയ 'കവിതാ വിതാനം' എന്ന പുസ്തകം പശ്ചിമ ബംഗാളിന്റെ വിവിധ പ്രദേശങ്ങളില്‍ മമത ബാനര്‍ജി സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍ പിറന്ന പല കാലഘട്ടങ്ങളിലെ കവിതകള്‍ സമാഹരിച്ചതാണ്.
കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ കൊണ്ട് 114 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് മമത ബാനര്‍ജി. തന്റെ തിരക്കുപിടിച്ച രാഷ്ട്രീയജീവിതത്തില്‍നിന്നു വളരെ കുറച്ചു സമയം മാത്രമേ എഴുത്തിനായി നീക്കിവെക്കാന്‍ കഴിയാറുള്ളൂവെന്നും താനെന്തെങ്കിലും വ്യത്യസ്ത വിഷയങ്ങള്‍ സംസാരിക്കുകയോ നിരീക്ഷിക്കുകയോ ചെയ്താല്‍ ഉടന്‍ തന്നെ അത് എഴുതി വെക്കണം എന്ന് സുഹൃത്തുക്കള്‍ നിര്‍ബന്ധിക്കാറുണ്ടെന്നും മമത പ്രതികരിച്ചു. ''അവരുടെ നിര്‍ബന്ധത്താല്‍ പലപ്പോഴും സമയബന്ധിതമായി എഴുതിപൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. എന്റെ ദീര്‍ഘകാല പൊതുപ്രവര്‍ത്തനങ്ങളെ ചരിത്രപരമായി മികച്ച രീതിയില്‍ അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്തുതന്നെ സംഭവിച്ചാലും ഡയറിയില്‍ രേഖപ്പെടുത്തിവെക്കുന്ന സ്വഭാവം ചെറുപ്പം മുതലേ ഉള്ളതാണ്. കവിതകളും ഗാനങ്ങളും രചിക്കാന്‍ എനിക്ക് വലിയ ഇഷ്ടമാണ്''- പുസ്തകോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് മമത ബാനര്‍ജി പറഞ്ഞു. തന്റെ ജീവിതച്ചെലവുകളുടെ ഭൂരിഭാഗവും നിര്‍ഹിക്കുന്നത് പുസ്തകങ്ങളില്‍നിന്നു കിട്ടുന്ന റോയല്‍റ്റി കൊണ്ടാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
Content Highlights: 12 new books released by mamata banarjee in kolkatha international books festival
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..