• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Books
More
Hero Hero
  • Buy Books
  • Book Reviews
  • News
  • Features
  • Excerpts
  • Interview
  • Memories
  • Fiction
  • Podcast
  • Kid's World
  • Bookman Show
  • Azhchapathippu
  • MBIFL

ഇരുട്ടിന്റെ ആത്മാവ്‌

Sep 13, 2012, 03:30 AM IST
A A A

പേടിച്ചു പേടിച്ചുകൊണ്ടാണ് പുറത്തുവന്നത്. വാതില്‍ക്കല്‍ നിന്ന് ആദ്യം തളത്തിലേക്ക് നോക്കി. അച്യുതന്‍ നായര്‍ നല്ല ഉറക്കമാണ്. ഒരു നിമിഷം സംശയിച്ചു നിന്നു. അയാള്‍ കൂര്‍ക്കം വലിക്കുമ്പോള്‍ കഴുത്തില്‍ ഉരുണ്ടു കളിക്കുന്ന മുഴ കാണാന്‍ നല്ല രസമുണ്ട്. അരയില്‍ തിരുകി വെച്ച പഴുക്കടയ്ക്ക അഴിഞ്ഞ് വീഴാറായിരിക്കുന്നു. രോമം നിറഞ്ഞ ആ വലിയ കൈത്തണ്ടയും അറപ്പുതോന്നുന്ന തടിച്ച വിരലുകളും കണ്ടപ്പോള്‍ ആദ്യം ഒരരിശമാണ് തോന്നിയത്.
ആ കൈകൊണ്ടല്ലേ ഇന്നലെ സന്ധ്യക്ക്... ഇന്നലെയാണോ? അതോ കുറേ ദിവസം മുമ്പോ?
വേലായുധന്‍ കഴുത്ത് തടവി. വേദന ഇപ്പോഴും ബാക്കി നില്പുണ്ട്.
ഒരുദിവസം ആരും അറിയാതെ ആ കൈ വെട്ടിക്കളയണം. വലിയൊരു മടവാക്കത്തി നേരത്തെ കൊണ്ടുവന്ന് സ

# എം.ടി.വാസുദേവന്‍ നായര്‍

ലോകത്തെവിടെയുമുള്ള മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളുടെ കൂട്ടുകാരനായി എം.ടി. വാസുദേവന്‍ നായര്‍ മാറിയിട്ട് അരനൂറ്റാണ്ടോളമായിട്ടുണ്ട്. കൂടല്ലൂര്‍ എന്ന ദേശത്തിന്റെ ഭൂപ്രകൃതി ലോകകഥയുടെ ക്യാന്‍വാസിലേക്ക് പകര്‍ത്തിയ എം.ടി.യുടെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരം ഓണ്‍ലൈന്‍ വഴി സ്വന്തമാക്കാം. കറന്റ് ബുക്‌സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 808 പേജുകള്‍ . മനോഹരമായ ബയന്റിങ്. തലമുറകള്‍ പ്രിയത്തോടെ കൈ മാറിയ കഥകളാണ് ഈ സമാഹാരത്തില്‍ . മന്ത്രവാദി മുതല്‍ കാഴ്ച വരെ എംടി പല കാലങ്ങളില്‍ എഴുതിയ അറുപതിലധികമുള്ള കഥകള്‍ ഒറ്റപ്പുസ്തകത്തില്‍

എം.ടി.യുടെ തെരഞ്ഞെടുത്ത കഥകള്‍ വാങ്ങാം

എംടിയുടെ മറ്റ് പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക് ചെയ്യുക

എംടിയുടെ ഏറെ പ്രശസ്തമായ കഥ ഇരുട്ടിന്റെ ആത്മാവ് ഇവിടെ വായിക്കാം


പേടിച്ചു പേടിച്ചുകൊണ്ടാണ് പുറത്തുവന്നത്. വാതില്‍ക്കല്‍ നിന്ന് ആദ്യം തളത്തിലേക്ക് നോക്കി. അച്യുതന്‍ നായര്‍ നല്ല ഉറക്കമാണ്. ഒരു നിമിഷം സംശയിച്ചു നിന്നു. അയാള്‍ കൂര്‍ക്കം വലിക്കുമ്പോള്‍ കഴുത്തില്‍ ഉരുണ്ടു കളിക്കുന്ന മുഴ കാണാന്‍ നല്ല രസമുണ്ട്. അരയില്‍ തിരുകി വെച്ച പഴുക്കടയ്ക്ക അഴിഞ്ഞ് വീഴാറായിരിക്കുന്നു. രോമം നിറഞ്ഞ ആ വലിയ കൈത്തണ്ടയും അറപ്പുതോന്നുന്ന തടിച്ച വിരലുകളും കണ്ടപ്പോള്‍ ആദ്യം ഒരരിശമാണ് തോന്നിയത്.

ആ കൈകൊണ്ടല്ലേ ഇന്നലെ സന്ധ്യക്ക്... ഇന്നലെയാണോ? അതോ കുറേ ദിവസം മുമ്പോ?
വേലായുധന്‍ കഴുത്ത് തടവി. വേദന ഇപ്പോഴും ബാക്കി നില്പുണ്ട്.
ഒരുദിവസം ആരും അറിയാതെ ആ കൈ വെട്ടിക്കളയണം. വലിയൊരു മടവാക്കത്തി നേരത്തെ കൊണ്ടുവന്ന് സൂക്ഷിക്കണം. എന്നിട്ട് രോമം നിറഞ്ഞ പരുക്കന്‍കയ്യ് നിലത്തു പരത്തി വെച്ച് കിടക്കുമ്പോള്‍ പതുങ്ങിച്ചെന്ന് ഒറ്റവെട്ട്!
അയാള്‍ക്കങ്ങിനെ വേണം. അല്ലെങ്കില്‍ ഇങ്ങനെ മനുഷ്യനെ ദ്രോഹിക്കണോ!
ഇന്നലെ....ഇന്നലെയാണോ? കുറേ ദിവസങ്ങള്‍ക്കു മുമ്പോ?
പടിഞ്ഞാറെ ഇറയത്ത് കുളിപ്പിക്കാന്‍ അവനെ കൊണ്ടുവന്നിരുത്തി. കുറച്ചുകാലമായി അച്ചുതന്‍നായരാണ് കുളിപ്പിക്കുന്നത്. അതു വേലായുധന് ഇഷ്ടമാവുന്നില്ല. മറ്റൊരാള്‍ കുളിപ്പിക്കാന്‍ അവനൊരു കുട്ടിയാണോ? വലുതായിരിക്കുന്നു, വളരെ വലുതായിരിക്കുന്നു. ഗോപിയുടെ അത്ര വലുപ്പമുള്ള കാലത്ത് പുഴയില്‍ കുരുതിപ്പറമ്പിനടുത്ത കടവിലിറങ്ങി കുളിച്ചിട്ടുണ്ട്. അമ്മയാണ് കുളിപ്പിക്കുക.
ഇപ്പോള്‍ അവന്‍ വലിയൊരാളാണ്. മുത്തശ്ശി പറയാറുണ്ട്: ''പത്തിരുപത്തൊന്നു വയസ്സായ ഒരാണൊരുത്തനാണേ- സുകൃതക്ഷയം..സുകൃതക്ഷയം!''

വേലായുധനറിയാം അതു തന്നെപ്പറ്റിയാണ്.
എന്നിട്ടും അച്യുതന്‍നായര്‍ കുളിപ്പിക്കാന്‍ പിടിച്ചുകൊണ്ടുപോകുന്നു. വലിയ മൂന്ന് കുട്ടകത്തില്‍ നിറയെ വെള്ളം ഒഴിച്ചുവെച്ചിരിക്കും. വക്കുപൊട്ടിയ ചെറിയ പിച്ചളച്ചെമ്പുകൊണ്ട് തലയിലിങ്ങനെ വെള്ളം കോരിയൊഴിക്കുക...
വെള്ളം നിറച്ച കുട്ടകത്തിനടുത്ത് പലകയില്‍ പിടിച്ചിരുത്തി, അച്യുതന്‍നായര്‍ പാത്രമെടുക്കാന്‍ പോയപ്പോള്‍ വേലായുധന് ഒരു യുക്തി തോന്നി. പടിഞ്ഞാറെ ഇറയത്തിലൂടെ ഒരു ചെറിയ പുഴയൊഴുകുന്നുണ്ടെങ്കില്‍ എങ്ങനെ ഇരിക്കും? പായ കെട്ടിയ വലിയ വഞ്ചികളും മീന്‍ പിടിക്കുന്ന കൊച്ചുതോണികളും പോകാന്‍ തുടങ്ങും. അവന്‍ കിടക്കാറുള്ള മുറിയുടെ കിളിവാതിലില്‍ നിന്ന് എല്ലാം കാണാം. ഇടവപ്പാതി വരുമ്പോള്‍ നരിമീന്‍ പുളയ്ക്കുന്നതും. വേണമെങ്കില്‍ ചൂണ്ടലിടുകയുമാവാം. കിളിവാതിലിലൂടെത്തന്നെ.
മതിലിന്നരികില്‍ വെട്ടിയ ചാലിലേക്ക് മൂന്നു കുട്ടകങ്ങളിലേയും വെള്ളം ചെരിച്ചുകളഞ്ഞു. മണ്ണുപുരണ്ട് ചുവന്ന വെള്ളം ഒഴുകിപ്പോകുന്നത് നോക്കി നില്‍ക്കുമ്പോള്‍ അച്യുതന്‍നായര്‍ വിളിച്ചു.''വേലായുധാ''
വിളിയായിരുന്നില്ല, ഒരലര്‍ച്ച.
ഭയത്തോടെയാണ് അയാളുടെ മുഖത്തു നോക്കിയത്.
''അഹമ്മതി കാട്ടേ്?''
ഒന്നും മിണ്ടിയില്ല. കണ്ണുകളില്‍ നിന്ന് തീ പറക്കുന്നുണ്ടെന്നുതോന്നി. അയാളുടെ തല മൂടിക്കളയാമെന്നുവെച്ച് ഒഴിഞ്ഞ കുട്ടകം പൊക്കിയെടുക്കുമ്പോഴാണ് ഒരടിവീണത്.
''എന്നെ തല്ലല്ലേ.....എന്നെ തല്ലല്ലേ......''
ഉച്ചത്തില്‍ കരഞ്ഞുപോയി.
കോലായയുടെ വക്കില്‍ മുത്തശ്ശിയെത്തി. പിറകെ വലിയമ്മയും ഗോപിയും.
മുത്തശ്ശി പുതച്ച തോര്‍ത്തിന്റെ തുമ്പു കൊണ്ട് കണ്ണുതുടച്ച് പറഞ്ഞു: ''ദൈവദോഷംണ്ട് അച്യുതാ......സ്വബുദ്ധി ഇല്ലാഞ്ഞിട്ടല്ലേ?''
''കാട്ട്യേ പണി കണ്ട്വോ കാള്യേമ്മേ?''
വലിയമ്മ മുറുമുറുത്തു: ''അടീലും മീതെ ഒരൊടീല്യ. ഇതൊക്കെ അഹമ്മതികൊണ്ടാ.
മുത്തശ്ശി ഒരിക്കല്‍കൂടി കണ്ണുതുടച്ച് സാധാരണ പറയാറുള്ളതുപോലെ പിറുപിറുത്തു: ''സുകൃതക്ഷയം....സുകൃതക്ഷയം....!''
വേലായുധന്‍ കഴുത്ത് തടവിനോക്കി. വേദന മാഞ്ഞുപോയിട്ടില്ല.
നല്ല മൂര്‍ച്ചയുള്ള ഒരു മടവാക്കത്തി അയ്യപ്പന്റെ കൈവശമുണ്ട്. അവന്‍ വൈകുന്നേരം പണിമാറ്റി വല്ലി വാങ്ങാന്‍ കളപ്പടിക്കല്‍ വന്നു നില്‍ക്കുമ്പോള്‍ അതെടുത്തു വെക്കണം.
കഴുത്തിലെ മുഴ ഉരുട്ടിക്കളിച്ചുകൊണ്ട് അച്യുതന്‍നായര്‍ കിടന്നുറങ്ങുമ്പോള്‍ ഒറ്റവെട്ട്!
രാവിലെയാണ് തമാശയുണ്ടാവുക.
''ഇതൊന്നും ഭ്രാന്തല്ല. അഹമ്മത്യാണ്'' എന്നലറി തല്ലാന്‍ നോക്കുമ്പോള്‍ കൈയുണ്ടാവില്ല.
കയ്യ് അന്വേഷിച്ചു കൊണ്ട് അയാള്‍ വീട്ടിലും മുറ്റത്തുമൊക്കെ ഓടി നടക്കുമ്പോള്‍ ചിരിച്ചു ചിരിച്ച് ചാവും....!
വേലായുധന്‍ തളത്തില്‍ നിന്ന് വടക്കിനിയിലേക്കു കടന്നു. തുറന്നിട്ട ജനാലയ്ക്കടുത്ത് മുത്തശ്ശി പുല്ലുപായയില്‍ കിടന്നുറങ്ങുന്നു. മുത്തശ്ശിയുടെ
ശരീരം കണ്ടാല്‍ അറപ്പുതോന്നും. മേല്‍ മുഴുവന്‍ മീന്‍ചിതമ്പലുകള്‍ പറ്റിയിട്ടുണ്ടെന്നു സംശയിച്ചു പോവും.
മുത്തശ്ശിയോട് അവന് ദേഷ്യമില്ല. അവനെ ഒരിക്കലും ശകാരിച്ചിട്ടില്ല. അടിച്ചിട്ടില്ല. വീട്ടില്‍ മറ്റുള്ളവരെല്ലാം അടിച്ചിട്ടുണ്ട്. ഗോപിയും കുട്ടിശ്ശങ്കരനും കൂടി. അവര്‍ കുട്ടികളാണ്. സാധാരണ കുട്ടികള്‍ മുതിര്‍ന്നവരെ തല്ലാറില്ലല്ലോ?
വലിയമ്മ താഴത്തില്ലാത്തത് ഭാഗ്യമായി. മുകളിലാണ് വലിയമ്മയുടെ മുറി. വലിയമ്മയും ഗോപിയും ഗോപിയുടെ അച്ഛനും ഉച്ചയ്ക്കു മുകളിലേക്കു കയറിപ്പോയാല്‍ ഇറങ്ങിവരാന്‍ കുറെ വൈകും.
തെക്കിനിയില്‍ നല്ല ഇരുട്ടാണ്. നട്ടുച്ചയ്ക്കു കൂടി ഇരുട്ടാണ്. നടുമുറ്റത്തിന്റെ മുകളില്‍ നിന്നുമാത്രം കുറച്ചു വെളിച്ചം വന്ന് വട്ടത്തില്‍ വീഴും. മുകളില്‍ നെല്‍പ്പത്തായങ്ങളും വല്ലക്കൊട്ടകളുമാണ്. ആ ഇരുട്ടില്‍ ചെകുത്താന്മാരാരെങ്കിലും പതുങ്ങിയിരിക്കുന്നുണ്ടാവുമോ? ചിലപ്പോള്‍ അമ്മാമ തന്നെ പതുങ്ങിയിരിക്കുന്നുണ്ടെങ്കിലോ?ഉണ്ടെങ്കില്‍ ഓലമടലിന്റെ കഷണവും കാണും. അതുകൊണ്ട് തല്ലാനാണല്ലോ അമ്മാമയ്ക്കു രസം. പക്ഷേ, ചെകുത്താന്മാരുണ്ടെങ്കില്‍ അമ്മാമ എങ്ങനെ ഒളിച്ചിരിക്കും?
ഉമ്മറത്തേക്കു കടക്കുന്നതിനു മുമ്പ് അമ്മാമയെ ഓര്‍ത്തു. ഉമ്മറത്ത് ഓലമടലിന്റെ തല്ലുമായി കാത്തിരിക്കുന്നുണ്ടെങ്കിലോ?
ഒരുദിവസം അമ്മാമയെ കൊല്ലണം.
ഉമ്മറത്ത് കണ്ടാല്‍ ഉടനെ വീടു മുഴുവന്‍ കുലുക്കിക്കൊണ്ട് ഒരു വിളിയായിരിക്കും: ''അച്യുതാ.....''
പിന്നെ അച്യുതന്‍നായര്‍ ചാടിയെത്തുകയായി. ഉമ്മറത്ത് കാണരുത് എന്നാണല്ലോ നിയമം. അയാള്‍ തടിച്ചു ചീര്‍ത്ത വിരലുകള്‍കൊണ്ട് കൈത്തണ്ടയില്‍ കടന്ന്പിടിച്ചാല്‍ അറപ്പാണ്. തവളയെ ചവിട്ടിയപോലെ അറപ്പ്. ഉമ്മറത്തിട്ട് തല്ലില്ല. മുത്തശ്ശിയുടെ മുമ്പില്‍ വെച്ചുതല്ലില്ല. വടക്കുപുറത്തെത്തിയാല്‍ പിന്നെയാണ് അയാളുടെ പരാക്രമം.
വാതിലിന്റെ മറവിലേക്കു മാറി നിന്ന് ചാരുപടിയുടെ പഴുതിലൂടെ നോക്കി. ആരുമില്ല. അമ്മാമ കാണരുത്. ശങ്കരന്‍കുട്ടിയും കാണരുത്. കണ്ടാല്‍ ഉടനെ വിളിക്കുകയായി: ''അച്ഛാ, വേലായ്‌തേട്ടന്‍ ദാ പോണൂ.''
അമ്മായി കണ്ടാലും ഫലം ഇതുതന്നെ. അമ്മാമയെ അല്ല വിളിക്കുക.
''ഓ ന്റച്യുന്നായരേ, ഇദാരാ പൊറത്ത് വന്നിരിക്ക്ണ് നോക്ക്യോ?''
ചിലപ്പോള്‍ അവനോടു തന്നെ ചോദിക്കും: ''എവടയ്ക്കാ പ്പോ ഒരെഴുന്നള്ളത്ത്?''
അവരുടെ വെളുത്തപാണ്ടുള്ള ചുണ്ടത്ത് നോക്കാന്‍ വയ്യ. ഓക്കാനം വരും കുന്നിന്റെ മുകളില്‍ നിന്ന് നല്ല വലിപ്പമുള്ള കുറെ വെള്ളാരങ്കല്ലുകള്‍ പെറുക്കി കൊണ്ടുവന്ന് ''അച്യൂന്നായരേ...''എന്നു നീട്ടി വിളിക്കുമ്പോള്‍ വായില്‍ നിറച്ചുകൊടുക്കണം.
കുട്ടിശ്ശങ്കരനെ എന്തുചെയ്യണം? അവന്റെ മൊട്ടയടിച്ച തലയില്‍ അമ്മിക്കുട്ടിയെടുത്തു കിഴുക്കിവിടാം.
മുറ്റത്തിറങ്ങിയിട്ട് വളരെ ദിവസമായി. പുറത്തേക്ക് നോക്കുമ്പോള്‍ കണ്ണു മഞ്ഞളിച്ചു പോവുകയാണ്. തീ പറക്കുന്ന വെയില്‍. വെയിലാറിയാല്‍ അമ്മാമ മുറ്റത്തിറങ്ങി സന്ധ്യയാവുന്നതുവരെ അങ്ങോട്ടുമിങ്ങോട്ടും നടക്കും.
ചാണകം മെഴുകിയേടത്ത് ഓണക്കാലത്ത് അരിമാവുകൊണ്ട് അണിഞ്ഞ പാടുകള്‍ മായാതെ കിടപ്പുണ്ട്. തൃക്കാക്കരപ്പന്റെ ചുറ്റും വരഞ്ഞതാണ്.


തൃക്കാക്കരപ്പനെ വെച്ചതു കാണാന്‍ ഒരിക്കല്‍ ഉമ്മറത്തേക്കു വന്നതിനാണ് അച്യുതന്‍നായര്‍ കഴുത്തുപിടിച്ചു തള്ളിയത്. അവിടെ അമ്മാമ ഭേദപ്പെട്ടവരോടൊപ്പമിരുന്ന് സംസാരിക്കുകയായിരുന്നു. അവരാരും അവനെ കണ്ടുകൂട.
മുറ്റത്ത് കിടക്കുന്ന ഈയക്കടലാസ് പെറുക്കിയെടുത്ത്, വേലായുധന്‍ പത്തായപ്പുരയുടെ പടിഞ്ഞാറുവശത്തേക്ക് നടന്നു. തിണ്ടില്‍ ചുമരിനോടു ചേര്‍ത്ത് ചാരിവെച്ച തേക്കുകൊട്ടയില്‍ ഒന്ന് താളം പിടിച്ചു. തണല്‍ചൊരിഞ്ഞ് നില്‍ക്കുന്ന മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ വലിയമ്മയുടെ പശുക്കുട്ടി കിടന്ന് എന്തോ കൊറിക്കുകയാണ്.
കുളിര്‍മയുള്ള തണല്‍പ്പാടില്‍ അങ്ങനെ നില്‍ക്കുമ്പോള്‍ വേലായുധന് ഒരു സംശയം തോന്നി.
അപ്പോള്‍. എന്തേ ആലോചിച്ചത്?
ഒന്ന് നടക്കാം. വെറുതെ. അച്യുതന്‍നായര്‍ ഉറക്കമാണ്. അമ്മാമ പത്തായപ്പുരയുടെ മുകളിലും. നല്ലസമയം.
തെക്കെ പടികടന്നു പോയാല്‍ മനയാണ്. അങ്ങോട്ടുപോകാന്‍ പേടിയുണ്ട്. മനയ്ക്കലെ മേലെ വളപ്പില്‍ പുല്ലാനിപ്പൊന്തകള്‍ക്കിടയില്‍ കരിനീലി തല ചിക്കിപ്പരത്തിയിട്ടു പേന്‍ നോക്കാനിരിക്കുകയാവും.
ഭഗവതീ, കരിനീലിയെ ഒരിക്കലും കാണരുതേ....
കുഞ്ഞുങ്ങളെ ചോര ഈമ്പിക്കുടിച്ച് ശവമാക്കി കിണറ്റിലെറിയുകയാണ് കരിനീലിയുടെ പ്രവൃത്തി. വലിയവരെയും ഉപദ്രവിക്കുമോ? താന്‍ വലുതായിരിക്കുന്നു. വളരെ വലുതായിരിക്കുന്നു. വാതില്‍ കടക്കുമ്പോള്‍ തല കുനിച്ചില്ലെങ്കില്‍ മേല്പടിയില്‍ തല മുട്ടിപ്പോകും. അത്ര വലുപ്പമുണ്ട്. പിന്നെ മുഖത്ത് കരുകരുപ്പുണ്ടാക്കിക്കൊണ്ട് നിറയെ രോമം വളര്‍ന്നിരിക്കുന്നു. അവന്‍ മുഖം തടവി നോക്കി. എന്തൊരു ചൊറിച്ചിലാണ്.....
വലിയ ആളായെങ്കിലും കരിനീലി നേരിട്ടു വന്നാല്‍ എന്തുചെയ്യും? ഒരു മുലയെടുത്ത് ചുമലിലിട്ടു മാറത്തടിച്ചു കൊണ്ടാണത്രെ കരിനീലി കൊടുങ്കാറ്റുപോലെ പാഞ്ഞു വരുന്നത്. കാണാനിട വരരുതേ....
തനിയെ നില്‍ക്കുമ്പോള്‍ വന്നാലോ? ഒരു കഷണം ഉണ്ണിപ്പിണ്ടിയുണ്ടെങ്കില്‍ ജയിച്ചു. ഉണ്ണിപ്പിണ്ടി കൊണ്ടെറിഞ്ഞാല്‍ കരിനീലി പേടിച്ചോടും. ആരാണിതു പറഞ്ഞുതന്നത്?
അച്ഛന്റെ വീട്ടിലെ ദേവകിഏട്ടത്തി പറഞ്ഞതാണ്. വളരെവളരെ മുമ്പ്. എന്നാലും ഓര്‍മയുണ്ട്. പട്ടുകോണമുടുത്ത് നടന്ന കാലത്ത്.പുഴവക്കിലിരുന്ന് മണല്‍ മാന്തി കളിച്ചപ്പോളാണോ?
ദേവകി ഏട്ടത്തിയോ അമ്മയോ? അമ്മ ഇന്നില്ലല്ലോ. കുടപ്പനക്കൂട്ടത്തിനപ്പുറത്ത് കാടുപിടിച്ചു കിടക്കുന്ന മണ്ണിലാണിപ്പോള്‍ അമ്മ. കാതുമുറിഞ്ഞ മീനാക്ഷിയേടത്തിയും അമ്മയും കൂടി പണ്ട് നടപ്പുരയിലിരുന്നു പറഞ്ഞതാണോ?
അതോ അമ്മുക്കുട്ടിയോ?
അപ്പോള്‍ പശുക്കുട്ടിയുടെ പുറത്ത് ഒരു കാക്ക പറന്നുവന്നിരുന്നു. കാക്ക കള്ളത്തിയാണ്. കാക്കയ്ക്ക് ഒരു കണ്ണേ ഉള്ളൂ. അതെല്ലാം വേലായുധനറിയാം. കുട്ടിക്കാലത്തു പഠിച്ച കാക്കക്കുയിലേ കരിങ്കുയിലേ എന്ന പാഠമാല കൂടി അറിയാം. അവന് ഒരുപാടു കാര്യങ്ങള്‍ വിവരമുണ്ട്. എന്നിട്ടും എന്തുപറഞ്ഞാലും, എന്തുചെയ്താലും ആളുകള്‍ പറയും: ''ബുദ്ദിക്ക് സ്തിരല്യാണ്ടായി. മുജ്ജന്മസുകൃതം!''
''ആ തള്ളടെ കണ്ണ് ചിമ്പീത് നന്നായി. ഇതൊക്കെ കാണാണ്ട് കഴിഞ്ഞൂലോ....''
ഈ ആളുകള്‍ക്കെല്ലാം തന്നോടു വിരോധമാണെന്ന് വേലായുധന്‍ മനസ്സിലാക്കിയിട്ടുണ്ട്.
പശുക്കുട്ടിയുടെ പുറത്തിരുന്ന് കാക്ക കൊത്തിപ്പറിക്കുന്നത് നോക്കി നില്‍ക്കുമ്പോള്‍ ആരോ പതുക്കെ വിളിച്ചു: ''കുട്ട്യേട്ടാ''
ആദ്യം ഞെട്ടിപ്പോയി. കരിനീലിയാണോ? പക്ഷേ കരിനീലി കുട്ട്യേട്ടനെന്നു വിളിക്കില്ലല്ലോ. അയ്യേ, താനെന്തൊരു വിഡ്ഢിയാണ്!
തിരിഞ്ഞു നോക്കിയപ്പോള്‍ പത്തായപ്പുരയുടെ താഴത്തെ ജനാല തുറന്നിരിക്കുന്നു. അഴിയും പിടിച്ചുകൊണ്ട് അമ്മുക്കുട്ടി നില്‍ക്കുന്നു.
കരിനീലിയല്ല, അമ്മുക്കുട്ടി തന്നെ.എന്നാലും ആദ്യം പേടിച്ചുപോയി. കെട്ടോ. അതോര്‍ത്തപ്പോള്‍ വേലായുധന്‍ വെറുതെ പൊട്ടിച്ചിരിച്ചു. താനെന്തൊരു വിഡ്ഢിയാണ്!
മൈലാഞ്ചിയിട്ട് തുടുത്ത വിരല്‍ത്തുമ്പിലാണ് ആദ്യം നോക്കിയത്. ചെമ്പഴുക്കയായ മുള്ളിന്‍പഴം പോലുണ്ട്. മഞ്ഞച്ച് മിനുങ്ങുന്ന പട്ടുകുപ്പായത്തില്‍ തലമുടി ചിതറിക്കിടക്കുന്നു. അങ്ങനെ അമ്മുക്കുട്ടിയെ നോക്കി നില്‍ക്കുമ്പോള്‍ അവള്‍ വീണ്ടും വിളിച്ചു: ''കുട്ട്യേട്ടാ.''
എന്താണു പറയേണ്ടതെന്നു വേലായുധനറിഞ്ഞുകൂടാ. ഒളോര്‍മാങ്ങയുടെ നിറമുള്ള കവിള്‍ത്തടത്തില്‍ നിന്നു കണ്ണു പറിച്ചെടുക്കാന്‍ തോന്നുന്നില്ല.
''എന്താ കുട്ട്യേട്ടന്‍ നോക്ക്ണ്?''
''ഉം-ഉം''
''എന്താ കുട്ട്യേട്ടന്‍ മിറ്റത്തെറങ്ങി നില്‍ക്ക്ണ്?''
''ഉം-ഉം''
''കുട്ട്യേട്ടന്‍ പൊറത്ത് നടക്കണ്ട.''
അപ്പോള്‍ അവന്‍ പതുക്കെ വീണ്ടും മിഴികളുയര്‍ത്തി. അമ്മുക്കുട്ടിയുടെ കണ്ണുകളില്‍ ചെന്നുമുട്ടിയപ്പോള്‍ ആകെ പരിഭ്രമിച്ചുപോയി.
മഞ്ഞച്ച പട്ടുകുപ്പായത്തിന്റെ താഴെ അമ്മുക്കുട്ടിയുടെ വയര്‍ കാണുന്നു. അവനല്‍പം നാണംതോന്നി.
''അച്ചുന്നായര് കാണ്‌ണേന്റെ മുമ്പേ--''
അമ്മുക്കുട്ടി എന്തോപറയാന്‍ ഭാവിച്ചു. അപ്പോള്‍ അച്യുതന്‍നായരുടെ രോമം നിറഞ്ഞ പരുക്കന്‍ കൈത്തണ്ടയുടെ കാര്യം അവന്‍ മറന്നു. ജനാലയുടെ അഴിയില്‍ പിടിച്ച ആ തുടുത്ത വിരല്‍ത്തുമ്പത്ത് ഒന്ന് തൊട്ടാലോ?
''എങ്ങനെ മുട്ട്മ്പ്‌ലെ തോല് പോയത്?''
അവനൊന്നും മിണ്ടിയില്ല.
ആ തുടുത്ത വിരല്‍ത്തുമ്പ്.... ചെമ്പഴുക്കയായ മുള്ളിന്‍പഴം പോലെയുള്ള വിരല്‍ത്തുമ്പ്......
''എന്തിനേന്നലെ തല്ല് കിട്ടിയത്?''
അതിനും അവന്‍ മറുപടി പറഞ്ഞില്ല.
''എന്താ ആലോചിക്കണേ?''
തല തിരിച്ചുപിടിച്ച് അമ്മുക്കുട്ടി ചെവിടോര്‍ത്തു. അമ്മ വരുന്നുണ്ടോ?
വേലായുധന്‍ അപ്പോഴും ആലോചിക്കുകയായിരുന്നു. ഒന്ന് തൊട്ടാലോ?..ഒന്ന് തൊട്ടാലോ?-
''കുട്ട്യേട്ടന്റെ സൂക്കടൊക്കെ മാറും.''
''ഉം''
''അച്ചുന്നായര് പറേണത് കേട്ട് നടക്കണം....''
''ഉം''....
''അല്ലെങ്കില്‍ വെറുതെ തല്ല് കിട്ടില്യേ''
''ഉം.''..............
''മിനിഞ്ഞാന്ന് രാത്രി എന്തിനേ നെലോളിച്ച്?''
''ഉം-ഉം''
അമ്മുക്കുട്ടി ജനാലയില്‍ നിന്ന് കയ്യെടുത്തപ്പോള്‍ സങ്കടം തോന്നി. അവള്‍ പുറംതിരിഞ്ഞു നിന്ന്, മുണ്ടഴിച്ച് പതുക്കെ ഒന്ന് കുടഞ്ഞു മുറുക്കിച്ചുറ്റി, വീണ്ടും ജനലില്‍ കൈവെച്ചപ്പോള്‍ ആശ്വാസമായി.
പേടിച്ച്, പേടിച്ചുകൊണ്ടാണ് ചോദിച്ചത്: ''ഒന്ന് തൊടട്ടെ?''
അപ്പോള്‍ അമ്മുക്കുട്ടിയുടെ മുഖത്ത് ഒരു ചിരിവിടര്‍ന്നു. വേലായുധന്‍ അത് കണ്ടു. ഗോപിയും ശങ്കരന്‍കുട്ടിയും അവനെന്തെങ്കിലും പറഞ്ഞാല്‍ ചിരിക്കാറുണ്ട്. അതുപോലെ പരിഹാസമില്ല. അമ്മുക്കുട്ടി ചിരിക്കുന്നത് കണ്ടപ്പോള്‍ എന്തോ അവന് കരച്ചിലാണ് വന്നത്.
അവന്‍ പതുക്കെ ആ വിരലുകളില്‍ തൊട്ടു.
തളര്‍ന്ന കണ്ണുകളോടെ അമ്മുക്കുട്ടി അത് നോക്കിനിന്നു.
''കുട്ട്യേട്ടന്‍ പോയ്‌ക്കോളൂ. അച്ചുന്നായരെറ്റെവരും.....'' അവന്‍ അനങ്ങിയില്ല.
''പൊയ്‌ക്കോളൂന്ന്....''
അവള്‍ പരിഭവം കാണിച്ചു. അവനപ്പോഴും അവിടെത്തന്നെ നിന്നതേ ഉള്ളൂ.
പത്തായപ്പുരയുടെ മുകളിലേക്കുള്ള കോണികയറി അവള്‍ പോകുന്നത് നോക്കിക്കൊണ്ട് വേലായുധന്‍ തെല്ലിടനിന്നു.
പടിഞ്ഞാറെ പടി കയറി, ഇടവഴിയിലൂടെ ഒരു മൂളിപ്പാട്ടു പാടിക്കൊണ്ട് അവന്‍ നടന്നു. ചുമലിലൂടെ വീണ മുടിച്ചുരുളുകള്‍ ചിതറിക്കിടക്കുന്ന മഞ്ഞക്കുപ്പായം. ഒളോര്‍മാങ്ങയുടെ നിറമുള്ള കവിളുകള്‍-അമ്മുക്കുട്ടിയെ കാണാനെന്തു ചന്തമാണ്! മടക്കിക്കുത്തിയ തന്റെ മുണ്ടൊന്നഴിച്ചിട്ട് നോക്കിയപ്പോള്‍ വേലായുധന് നാണം തോന്നി. ചളിവെള്ളത്തിന്റെ നിറമാണ്. എന്തു വൃത്തികേട്........ശരീരം നിറയെ മണ്ണുണ്ട്. മുഖം തടവി നോക്കിയപ്പോള്‍ നിറയെ കുറ്റിരോമങ്ങള്‍. വിളക്കത്രെ ഗോവിന്ദന്‍ വന്നാല്‍ അവന്റെ മുമ്പില്‍ പോയിരിക്കാന്‍ ഇനി മടി കാണിക്കില്ല.
അമ്മുക്കുട്ടിയുടെ ശരീരത്തില്‍ തീരെ അഴുക്കില്ല. കറുത്തകരയുള്ള മുണ്ടിന് നല്ല തൂവെള്ള നിറം. അവള്‍ ജനാലയ്ക്കടുത്ത് നില്‍ക്കുമ്പോള്‍ മട്ടിപ്പശയുടെയും കൈതപ്പൂവിന്റെയും മണമുണ്ടായിരുന്നു. വേലായുധന്‍ തന്റെ കൈത്തണ്ട മൂക്കിനോടടുപ്പിച്ചു. ഹായ്, കോഴിക്കാട്ടത്തിന്റെ ദുര്‍ഗന്ധം! ഓക്കാനം വരുന്നു.
അപ്പോള്‍, വിരലില്‍ തൊടുന്നേരം ചളി പറ്റുകയില്ലേ? അമ്മുക്കുട്ടിക്ക് അറച്ചുകാണും.
തൊട്ടത് അമ്മായി കണ്ടിരുന്നെങ്കില്‍ പിന്നെ നോക്കണ്ട. എത്രപേരുടെ വകയായിരിക്കും അടി?
എല്ലാവരുടെയും തല പൊട്ടിത്തെറിക്കട്ടെ. അമ്മാമയും അച്യുതന്‍നായരും അമ്മായിയും വലിയമ്മയും എല്ലാം. ശങ്കരന്‍കുട്ടിയും. അവന്‍ വെറുതെ പരിഹസിക്കും. ഉറക്കെ ആര്‍ത്തുചിരിക്കും, എന്തുകാണിച്ചാലും. എന്നിട്ട് അടുത്തു വല്ല കുട്ടികളുമുണ്ടെങ്കില്‍ അവരോടു വിളിച്ചു പറയും: ''അതേയ്, ഈ വേലായുതേട്ടന് നൊസ്സാ.''
അവന്റെ തലയും പൊട്ടിത്തെറിക്കട്ടെ.
അമ്മുക്കുട്ടി പരിഹസിക്കുകയില്ല. അവള്‍ വേദനിപ്പിക്കാറുമില്ല. ഭഗവതീ, അവള്‍ക്ക് നല്ലതുവരുത്തണേ.
ഇടവഴിയുടെ ഇരുവശത്തും മുളങ്കാടുകളുമാണ്. താഴെ സര്‍പ്പക്കാവ്. വള്ളിക്കൂട്ടങ്ങള്‍ പാമ്പുകളെപ്പോലെ കെട്ടുപിണഞ്ഞു കിടക്കുന്നു. പകലായതുകൊണ്ട് ഭയപ്പെടാനൊന്നുമില്ല. രാത്രിയില്‍ അവിടെ ചെകുത്താന്മാര്‍ തീക്കട്ടകള്‍ ചവച്ചുകൊണ്ടു തുള്ളിക്കളിക്കും.
ഇടവഴി ചെന്നെത്തുന്നത് കുന്നിന്റെ ചെരുവിലാണ്. അവിടെ ഗോമാവിന്റെ ചുവട്ടിലെ കിണറില്‍നിന്ന് ചെറുമികള്‍ വെള്ളം കോരുന്നുണ്ട്. വേലായുധന്‍ അങ്ങോട്ടു നോക്കിയില്ല.
''ചെറ്യമ്പ്‌രാന്‍ എങ്ങട്ടാ?''
അവന്‍ മിണ്ടിയില്ല: അവള്‍ക്കതറിഞ്ഞിട്ടെന്തു വേണം? അമ്മാമയോട് പറയാനാണോ? അച്യുതന്‍നായരെ വിളിച്ചുവരുത്താനാണോ?
വഴിവക്കില്‍ ചെമ്മണ്ണു വെട്ടിയുണ്ടാക്കിയ ആകൃതിയൊത്ത കുഴിയിലേക്ക് ഊക്കോടെ ഒരു കല്ലെറിഞ്ഞ് അവന്‍ പതുക്കെപ്പതുക്കെ കുന്നുകയറി.
അപ്പോള്‍ വെള്ളം കോരുന്ന ചെറുമി കുഞ്ഞിന്റെ തലയില്‍ വെളിച്ചെണ്ണ പുരട്ടുന്ന കൂട്ടുകാരിയോട് പറഞ്ഞു. ''അയിനേങ്ങനെ പൊറത്ത് വിട്ണത് എന്തിനാന്ന്?''
''ആ മേലാന്‍ കെടന്ന് ഒറങ്ങ്ാരിക്കും.''
വേലായുധന്‍ അവര്‍ പറയുന്നത് ശ്രദ്ധിച്ചില്ല. തിരിഞ്ഞുനോക്കാതെ കുന്നുകയറി. കണ്ണാന്തളികള്‍ ചെരുവില്‍ നിറയെ ഉണങ്ങിനില്‍ക്കുകയാണ് കുന്നിന്റെ വയറിലൊരരിമ്പാറ പോലെ കിടക്കുന്ന പാറക്കെട്ടുണ്ട്. അവിടെ ചിതറിക്കിടക്കുന്ന പനങ്കുരു പെറുക്കിയെടുക്കണമെന്നു തോന്നിയിട്ടാണ് വേലായുധന്‍ അതിന്മേല്‍ കയറിയത്. പാറക്കെട്ടിന്റെ നെറുകയില്‍ നിന്നു നോക്കുമ്പോളല്ലേ, എന്തൊരത്ഭുതമാണ് കാണുന്നത്! താഴെ പാമ്പിന്‍ കാവും അപ്പുറം കവുങ്ങിന്‍ തോപ്പും അതിനിടയില്‍ വീടിന്റെ ഓടുമേഞ്ഞ മേല്‍പ്പുരയും കാണാം.
ദൂരെ കിഴക്കു കട്ട വിണ്ട് കിടക്കുന്ന പാടങ്ങള്‍. മറുകരയില്‍ ചെമ്മണ്ണു നിറമുള്ള നിരത്ത്. അതിനുമപ്പുറം പുഴയാണ്. മണല്‍ത്തിട്ടിന്റെ അരുകിലൂടെ പുഴ ഒഴുകുന്നു.
മണല്‍ത്തിട്ട കണ്ടപ്പോള്‍ വേലായുധന്റെ മനസ്സില്‍ ചില മങ്ങിയ ഓര്‍മകളുയര്‍ന്നു. വെള്ളരി വള്ളികള്‍ പടര്‍ന്നു കിടക്കുന്ന മണല്‍ത്തിട്ട്.... കാലിക്കൂട്ടങ്ങളെ കഴുകാന്‍ കൊണ്ടുവരുന്ന ചെറുമക്കുട്ടികള്‍....കയറില്‍ കുരുത്തോലകള്‍കെട്ടി വെള്ളത്തിലൂടെ വലിച്ചുകയറ്റി പോകുന്ന മീന്‍പിടുത്തക്കാര്‍........
അമ്മ പറഞ്ഞു: ''ഇറങ്ങണ്ട മോനെ, വെള്ളത്തില്‍ നീരാളിയുണ്ട്....''
നീരാളിക്ക് ആയിരം കൈയുണ്ടെന്നുപറഞ്ഞതും അമ്മയല്ലേ?
ആ മണല്‍ത്തിട്ടില്‍ ഒന്നു തലകുത്തിമറിഞ്ഞു കളിക്കാന്‍ തോന്നി. പക്ഷേ, അച്യുതന്‍നായര്‍ സമ്മതിക്കില്ല. അമ്മാമ സമ്മതിക്കില്ല. ആരും സമ്മതിക്കില്ല.
മുത്തശ്ശി മാത്രം പറഞ്ഞാല്‍ കേട്ടുവെന്നു വരും. എന്നാലും പറയുന്നത്: ''ഒക്കെ ആവാം വേലായ്ധാ, നെന്റെ ദെണ്ണം മാറട്ടെ....''
എന്തുപറഞ്ഞാലും കേള്‍ക്കുന്നത് ഒന്നുതന്നെയാണ്: ''ദെണ്ണം മാറട്ടെ....''
ദെണ്ണം നിങ്ങളുടെയൊക്കെ - വേണ്ട, പറയിക്കേണ്ട.
ഇവരെ മുഴുവന്‍ കൊന്നുകളയണം. ആ വലിയ വീടിന് തീ കൊടുക്കണം. എന്നാല്‍ എല്ലാവരും ചത്തുപോകുമല്ലോ. എല്ലാവരും വേണ്ട. അമ്മുക്കുട്ടി മാത്രം ബാക്കിയുണ്ടാവണം. എല്ലാം കത്തിയെരിഞ്ഞു കഴിയുമ്പോള്‍ അവര്‍ രണ്ടുപേര്‍ മാത്രമാവും. പക്ഷേ, തനിയെ താമസിക്കുന്നതെങ്ങനെ? പ്രേതങ്ങളായിരിക്കും, നിറയെ. വീടുമുഴുവന്‍ പ്രേതങ്ങളാണ്. പടിപ്പുരയില്‍, നാലുപുരയില്‍, പത്തായപ്പുരയില്‍-എല്ലാം. മുത്തശ്ശിക്കതെല്ലാമറിയാം. പ്രേതങ്ങള്‍ പണ്ടു കാരണവന്മാരായിരുന്നു.
പടിപ്പുരയില്‍ ചാത്തുമ്മാനാണ്. രാത്രിയില്‍ മരുമകളുണ്ടാക്കിക്കൊടുത്ത കോഴിയിറച്ചി തിന്നു. വെള്ളത്തിനുവേണ്ടി നിലവിളിച്ചുകൊണ്ടുമരിച്ചു. ഇറച്ചിയില്‍ പാഷാണമായിരുന്നു. നിലവിളികേട്ട് ആരും പോയില്ല.
ഇപ്പോഴും പടിപ്പുരയില്‍നിന്ന് പാതിരയ്ക്ക് ദാഹം സഹിക്കാതെ മരണവേദനയോടെ നിലവിളിക്കുന്നതുകേള്‍ക്കാം. വേലായുധന്‍ രാത്രി മുഴുവന്‍ ചെവിടോര്‍ത്ത് കിടക്കും.
എല്ലാം കത്തിനശിച്ചാല്‍ പത്തായപ്പുരയില്‍നിന്ന് ചെപ്പുകുടം കിട്ടും. അതില്‍ നിറയെ പൊന്നുറുപ്പികയും ആമാടക്കൂട്ടുമാണ്. ധാരാളം പൊന്നുണ്ടെങ്കില്‍ ഈ താന്നിക്കുന്നിന്റെ മുകളില്‍ ഇപ്പോള്‍ ചെറുമന്‍ ചാത്തപ്പന്‍ ചാളകെട്ടിയസ്ഥലത്ത് വലിയ വീട് പണിചെയ്യാം. കൊട്ടാരം പോലെ വലിയ വീട്. പൂക്കള്‍ പിടിപ്പിച്ച വര്‍ണമുള്ള ജനാലകള്‍, ചുമരില്‍ നിറയെ ചിത്രങ്ങള്‍, സ്വര്‍ണപ്പാത്രങ്ങള്‍, മാനത്തോളമുയരത്തില്‍ മാളിക.
ഒരു രാത്രിയില്‍ കണ്ടോളൂ, എല്ലാം തീയാണ്. ചുവന്ന നാവിളക്കി പാളുന്ന തീനാളങ്ങളായിരിക്കും അവിടെയെല്ലാം. പൊന്നുറുപ്പികയും ആമാടക്കൂട്ടുകളും നിറച്ച ചെപ്പുകുടവുമെടുത്ത് താന്നിക്കുന്നിന്റെ മുകളിലേക്ക് ഒറ്റ നടത്തം.
കസവുള്ള കുപ്പായമിട്ട് രാജകുമാരനെപ്പോലെയാണ് പിന്നെ നടക്കുക. അമ്മുക്കുട്ടിയുടെ കണ്ണഞ്ചിപ്പോവും.
ഇന്നു തന്നെ തീ വെച്ചാലോ?
ആദ്യം പത്തായപ്പുരയ്ക്കു തന്നെ. അമ്മാമയാണ് ആദ്യം കത്തിച്ചാവേണ്ടത്. അച്യുതന്‍നായരെ കൊണ്ടുവന്ന് കാവലിന്നാക്കിയത് അമ്മാമയാണ്. പുറത്തുകടന്നാല്‍ കാലുകൊത്തുമെന്ന് പറഞ്ഞത് അമ്മാമയാണ്. ശങ്കരന്‍കുട്ടിയുടെപുറത്ത് കൈവെച്ചതിനാണ് ഒരിക്കല്‍ ഓലമടലിന്റെ തണ്ടുകൊണ്ടടിച്ചതും. അച്യുതന്‍നായരുടെ രോമം നിറഞ്ഞ കൈത്തണ്ടയേക്കാളും വണ്ണമുള്ള ഓലമടല്‍.
രാത്രി മുഴുവന്‍ അമ്മാമ ചെപ്പുകുടം തിരഞ്ഞുനോക്കുകയാവും.
പക്ഷേ, അതാര്‍ക്കും കിട്ടില്ല. താശ്ശമ്മാന്‍ ചെപ്പുകുടം കുഴിച്ചിട്ടത് എവിടെയാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. താശമ്മാന് കൂടി.
വളരെ വളരെ മുമ്പാണെന്ന് മുത്തശ്ശി പറഞ്ഞു. മുത്തശ്ശിക്ക് ഓര്‍മയില്ല. മുത്തശ്ശിയുടെ മുത്തശ്ശി പട്ടുകോണമുടുത്തു നടക്കുന്ന കാലത്താണത്രെ. താശ്ശമ്മാന്‍ നെല്‍കച്ചവടം ചെയ്ത് കാശുണ്ടാക്കി. അന്നെല്ലാം പൊന്നുകൊണ്ടാണ് കാശ്. പൊന്നുറുപ്പികയും ആമാടക്കൂട്ടുകളും കുടത്തിലാക്കി കുഴിച്ചിട്ടു. താശ്ശമ്മാന് ഭ്രാന്തായി.
ചെപ്പുകുടം കുഴിച്ചിട്ടത് എവിടെയാണെന്ന് ഓര്‍മയില്ല. കന്മഴുവും ചുമലില്‍ വെച്ച് നിലം മുഴുവന്‍ കൊത്തിയും കിളച്ചും നടന്നു. അവസാനം മരിച്ചു.
ഇപ്പോഴും രാത്രിയില്‍ കന്മഴു നിലത്ത് പതിക്കുന്ന ശബ്ദം കേള്‍ക്കാം. വേലായുധന്‍ രാത്രി മുഴുവന്‍ ചെവിടോര്‍ത്ത് കിടക്കും. സന്ധ്യ കഴിഞ്ഞാല്‍ പിന്നെ പത്തായപ്പുര കണ്ടാല്‍ ഭയമാണ്. താശ്ശമ്മാന്‍ കന്മഴുവെടുത്ത് പുറപ്പെട്ടിട്ടുണ്ടാവും.....
പാവം! താശ്ശമ്മാന് ഭ്രാന്തായിരുന്നു. ഭ്രാന്തായാല്‍ എല്ലാം മറന്നു പോവുമത്രെ. വേലായുധന്‍ ഒന്നും മറന്നിട്ടില്ല. എല്ലാം നല്ലപോലെ ഓര്‍മയുണ്ട്. അമ്മയെ ഓര്‍ക്കുന്നു. കുടപ്പനക്കൂട്ടത്തിനപ്പുറം അമ്മയെ മറവുചെയ്തതു കൂടി ഓര്‍മയുണ്ട്. ചെറുപ്പത്തില്‍ അമ്മുക്കുട്ടിയുടെ കൂടെ പഠിക്കാന്‍ പോയത് ഓര്‍മയുണ്ട്. മുറ്റത്തുവെച്ച് മാപ്പിളമാര്‍ ഭ്രാന്തന്‍ നായയെ തല്ലിക്കൊല്ലുന്നത് കുത്തഴിയിലൂടെ നോക്കിനിന്നത്, പുറത്തുവന്നു നോക്കിയപ്പോള്‍ ചാണകം മെഴുകിയ മുറ്റത്ത് ചോരയുണ്ടായിരുന്നു. പാവം തോന്നി. നായയ്ക്ക് ഭ്രാന്തായിരുന്നു. ഭ്രാന്തായാല്‍ തല്ലിക്കൊല്ലണോ? കടുന്നല്‍ കൂടിളകി പാടം നിറയെ പറന്നുനടന്നപ്പോള്‍ പേടിച്ച്, വിളഞ്ഞ നെല്‍വയലുകള്‍ക്കിടയില്‍ ഒളിച്ചിരുന്നു. അന്ന് അമ്മുക്കുട്ടി കൂടെയുണ്ടായിരുന്നു....അന്നവള്‍ കൊച്ചുപെണ്ണാണ്. ഇത്ര ചന്തമില്ല കാണാന്‍.
എന്തെല്ലാം സംഭവങ്ങളാണ്. അവന് എല്ലാം ഓര്‍ക്കാന്‍ കഴിയുന്നുണ്ട്. അപ്പോള്‍ ഭ്രാന്തില്ല. തനിക്കു ഭ്രാന്തില്ല.
എന്നിട്ടും ശങ്കരന്‍കുട്ടി പറഞ്ഞു, ഗോപി പറഞ്ഞു, അയല്‍വീട്ടിലെ മാളു പറഞ്ഞു, അവന് ഭ്രാന്താണത്രെ! അവര്‍ക്കാണ് ഭ്രാന്ത്. അവരുടെ തന്തയ്ക്കും തള്ളയ്ക്കുമാണ് ഭ്രാന്ത്, കൊന്നുകളയണം. നുണപറഞ്ഞ് മനുഷ്യനെ ദ്രോഹിക്കാന്‍ നടക്കുന്ന ഇവരെ മുഴുവന്‍ കൊല്ലണം.
നല്ല മൂര്‍ച്ചയുള്ള ഒരു മടവാക്കത്തി വേണം.
കണ്ണാന്തളിപ്പൊന്തകള്‍ക്കിടയില്‍ മേഞ്ഞുനടക്കുന്ന ഒരു കറുത്ത ആട്ടിന്‍കുട്ടി തല പുറത്തുകാട്ടി പതുക്കെ ഒന്നുകരഞ്ഞു.
വേലായുധന്‍ ഞെട്ടി പാറക്കെട്ടില്‍ നിന്ന് താഴത്തിറങ്ങി. ആട്ടിന്‍കുട്ടി തന്നെയാണോ? വീണ്ടും നോക്കുമ്പോള്‍ ആട്ടിന്‍കുട്ടിയെ കാണാനില്ല. കരിനീലി ആട്ടിന്‍കുട്ടിയുടെ രൂപത്തില്‍ വന്ന് മറഞ്ഞിരിക്കുകയാവുമോ? ഭീതിയോടെ ചുറ്റും അവന്‍ കണ്ണോടിച്ചു. തിളങ്ങുന്ന മഞ്ഞ വെയിലില്‍ അവിടവിടെ കറുത്തിരുണ്ട രൂപങ്ങള്‍ ഒത്തുകൂടുകയാണോ? സമീപത്തെ കരിമ്പാറക്കെട്ട് തലകുലുക്കി എഴുന്നേല്‍ക്കുന്നുണ്ടെന്നു തോന്നി. വെയില്‍ പതുക്കെ മായുകയും കുന്നിന്‍ചെരുവിലേക്ക് ഇരുട്ട് കയറിവരികയുമാണ്. ഇരുട്ടില്‍ നിറയെ തീക്കട്ട ചവയ്ക്കുന്ന പിശാചുക്കളുണ്ട്. വിവശനായി, കണ്ണടച്ച്, കിതച്ച് നില്‍ക്കുമ്പോള്‍ ഇരുട്ടില്‍ നിന്നൊരു ശബ്ദം കേട്ടു:''വേലായുധാ.......''
ഒരു പരുപരുത്ത കൈപ്പത്തി അവന്റെ ചുമലില്‍ തൊട്ടു.
''എന്നെ കൊല്ലല്ലേ......എന്നെ കൊല്ലല്ലേ.....''
''വേലായുധാ''
''എന്നെ കൊല്ലല്ലേ......എന്നെ കൊല്ലല്ലേ....''
കണ്ണിറുക്കെ ചീമ്പി അവന്‍ ഇരുട്ടിലൂടെ ഊളിയിട്ടു...അപ്പോഴും അവന്‍ ഉച്ചത്തില്‍ കരയുകയായിരുന്നു.
''എന്നെ കൊല്ലല്ലേ......എന്നെ കൊല്ലല്ലേ.....''
2
കണ്ണുകളില്‍ നിന്ന് ഇരുട്ട് നീങ്ങിയപ്പോള്‍ പുറത്തെ വാഴക്കൂട്ടത്തില്‍ നിലാവെളിച്ചം ഒളിച്ചു കളിക്കുകയായിരുന്നു.
മുറിയില്‍ ഇരുട്ടാണ്. പായില്‍ നിവര്‍ന്നിരുന്നപ്പോള്‍ നെറ്റിയില്‍ പുകച്ചിലും നൊമ്പരവും തോന്നി. ചുമരും ചാരിക്കൊണ്ട് ഇരുന്നു. ഒച്ചയും അനക്കവുമില്ല. പുറത്തെ നിഴല്‍പ്പാടുകളില്‍ എന്തെല്ലാമോ അനങ്ങുന്നുണ്ട്. കറുത്തരൂപങ്ങള്‍ അവിടവിടെ പതുങ്ങി നില്‍ക്കുകയാണ്. പക്ഷേ, മുറിക്കകത്തായതു കൊണ്ട് ഭയപ്പെടാനില്ല. കൊച്ചുകിളിവാതിലിലൂടെ പിശാചുക്കള്‍ എങ്ങനെ അകത്തുകടക്കാനാണ്?
പപ്പായത്തിന്റെ ഇലകള്‍ക്കിടയില്‍ ആകാശത്തിന്റെ ഒരു പൊളി കാണാം. രസക്കുടുക്കകള്‍ പോലെ ചന്തമുള്ള നക്ഷത്രങ്ങള്‍ കാണാം. നോക്കിയിരിക്കുമ്പോള്‍ തിളക്കമുള്ള നക്ഷത്രങ്ങള്‍ മുഴുവന്‍ ഇരുണ്ടുപോയി. കറുത്ത നക്ഷത്രങ്ങളുണ്ടാവുമോ?
കാല്‍മുട്ടുകളില്‍ ശിരസ്സമര്‍ത്തിക്കൊണ്ട് ഇരുന്നു. കണ്ണടച്ചിരിക്കുമ്പോള്‍ കറുപ്പും ചുകപ്പുമായ കൊച്ചുകുമിളകള്‍ കണ്ണിനകത്തു നിന്ന് പൊട്ടിവിടര്‍ന്നു വരികയാണ്.....
വെളിച്ചം മുറിയിലേക്ക് കടന്നുവരുന്നതും കാത്തിരുന്നു.
പകല്‍ വരുമ്പോള്‍ വാഴക്കൂട്ടങ്ങളുടേയും പുല്ലാനിപ്പൊന്തകളുടേയും ഇടയില്‍ നിന്ന് ഇരുണ്ട രൂപങ്ങള്‍ ഓടിയൊളിക്കും.
അച്യുതന്‍നായര്‍ ഉറക്കമുണര്‍ന്നോ എന്നു നോക്കുമ്പോളാണ് അവന് അടക്കാനാവാത്ത അരിശം തോന്നിയത്: വാതില്‍ പുറത്തുനിന്ന് അടച്ചിരിക്കുന്നു. അതു പതിവില്ലാത്തതാണ്.
''വാതില്‍ തൊറക്കിന്‍.''
അവന്‍ വിളിച്ചുപറഞ്ഞു.
മറുപടിയില്ല.
കുറേക്കൂടി ഉച്ചത്തില്‍ വിളിച്ചു: ''വാതില് തൊറക്കിന്‍.''
ഇല്ല. അനക്കമില്ല.
തുടര്‍ന്ന് അരിശത്തോടെ വാതിലില്‍ ചവിട്ടി.
വീണ്ടും വീണ്ടും ചവിട്ടി. പൊളിയട്ടെ, പൊളിയട്ടെ.
വാതില്‍ തുറക്കപ്പെട്ടു.
അച്യുതന്‍നായരാണ്. പിറകില്‍ അമ്മാമയുമുണ്ട്. രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോള്‍ ഭയം തോന്നി. ഒരാള്‍ പിടിച്ചുനിര്‍ത്തുക, മറ്റെയാള്‍ തല്ലുക, എന്താണിവരുടെ ഭാവം? ഇപ്പോള്‍ ഒരു മടവാക്കത്തി ഉണ്ടായിരുന്നെങ്കില്‍ ഒറ്റവീശല്‍. രണ്ടുതലയും താഴെയാണ്. തല ഒളിപ്പിച്ചു വെക്കും. ആവശ്യപ്പെട്ട് അവര്‍ വന്നാലും കൊടുക്കില്ല.
അവരുടെ മുഖത്തുനോക്കാതെ അവന്‍ നിലത്തു കണ്ണുകളുറപ്പിച്ച് നിന്നു.
അമ്മാമ പറഞ്ഞു: ''എടാ, നീ വെറുതെന്റെ കയ്യ് ചീത്ത്യാക്കര്ത്.''
അച്യുതന്‍നായര്‍ മാറത്തെ രോമക്കാടിനിടയില്‍ ചറപറ മാന്തിക്കൊണ്ട് പറഞ്ഞു: ''അഹമ്മതികാട്ട്യാല്‍ എല്ല് ഞാന്‍ വെള്ളാക്കും. ഇനി പൊറത്തെറങ്ങ്ണത് കാണട്ടെ.''
''ശബ്ദം കേട്ടുപോവരുത്........ഒച്ച കേട്ടാല്‍ ഞാന്‍ പൊലിസിനെ വിളിച്ച് ഏല്പിച്ചുകൊടുക്കും.''
അപ്പോള്‍ വേലായുധന്‍ മനസ്സില്‍ വിചാരിച്ചു: എന്നാല്‍ പൊലിസിന്റെയും തല വെട്ടണം.
''മടാക്കത്തി കിട്ട്യാല്‍ തല ഞാന്‍ വെട്ടും...''
അവന്‍ പതുക്കെ പിറുപിറുത്തു. അമ്മാമ അല്പം അകന്നുനിന്നു. എന്നിട്ട് അച്യുതന്‍നായരോട് ചോദിച്ചു: ''അച്ചുന്നായരേ ആളുപദ്രവം തൊടങ്ങ്വോ?''
''ഇതൊക്കെ വെറുതെ കാട്ട്ാണ്.'' വേലായുധന്റെ നേരെ കണ്ണുരുട്ടി നോക്കി. അച്യുതന്‍നായര്‍ പറഞ്ഞു: ''തെമ്മാടിത്തം കാട്ട്യാല്‍ ചെകിട് ഞാന്‍ മൂളിക്കും.....''
''അടച്ചിട്വാ ഭേദം'' അമ്മാമ അഭിപ്രായപ്പെട്ടു.
അച്യുതന്‍നായര്‍ വാതിലടച്ച് തിരിച്ചുപോയി.
ആ വാതില്‍ അടഞ്ഞുതന്നെ കിടന്നു. രാവിലെയും വൈകുന്നേരവും അച്യുതന്‍നായര്‍ പുറത്തുകൊണ്ടു പോകും. കുറച്ചുസമയം മാത്രം. അയാള്‍ ചുമലുരുമ്മിക്കൊണ്ട് കൂടെ നടക്കുന്നത് വേലായുധന് പിടിക്കുന്നില്ല.
അയാള്‍ മാത്രമേ ആ മുറിയില്‍ വരുള്ളൂ.
ഇടയ്ക്ക് വാതിലിന്നപ്പുറത്തു നിന്നു മുത്തശ്ശിയുടെ ശബ്ദം കേള്‍ക്കാം: ''സുകൃതക്ഷയം.....സുകൃതക്ഷയം.....''
പകല്‍ പടിഞ്ഞാറെ ചുമരിലെ കിളിവാതിലിനടുത്തിരിക്കാനാണ് വേലായുധനിഷ്ടം. അവിടെയിരുന്നാല്‍ വാഴത്തോട്ടവും മുറ്റത്തെ പപ്പായമരവും ആട്ടിന്‍കൂടും കാണാം.
പപ്പായത്തിന്റെ ചുവട്ടിലിരുന്ന് ഗോപിയും ശ�

PRINT
EMAIL
COMMENT
Next Story

Based on a ട്രൂ സ്റ്റോറി|നോവല്‍ ഭാഗം 10

ഭാഗം10- നിഴല്‍ജീവിതങ്ങള്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് .. 

Read More
 

Related Articles

പൊറുക്കുക ചെറു തെറ്റുകള്‍!
Books |
Books |
ക്ലിയോപാട്രയുടെ നഗരത്തില്‍
Books |
പുനത്തില്‍ ഒരു സ്ത്രീയാണെങ്കില്‍ ആരെയാണ് പ്രേമിക്കുക?
Books |
സെക്‌സ്: അറിവും അവകാശവും
 
More from this section
novel
Based on a ട്രൂ സ്റ്റോറി|നോവല്‍ ഭാഗം 10
Art Sreelal
ആണുങ്ങള്‍ നാല്‍പ്പതില്‍ -ഡൊണാള്‍ഡ് ജസ്റ്റിസ്സിന്റെ കവിത
graphic
ഗ്രാഫിക് സ്റ്റോറി| 'അക്കരലാമ'
Novel 9
Based on a ട്രൂ സ്റ്റോറി|നോവല്‍ ഭാഗം 9
thirandi rosy
കഥ| കരണ്ടി റോസി
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.