വള്ളുവനാടിന്റെ എഴുത്തുപുരയില്‍നിന്ന് മലയാളത്തിന്റെ പുസ്തകപ്പുരയിലേക്കും കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയിലേക്കും എത്തിച്ചേര്‍ന്നത് ലോകോത്തര നിലവാരമുള്ള സാഹിത്യസൃഷ്ടികളായിരുന്നു
52 വര്‍ഷങ്ങളുടെ പഴക്കമാണ് മലപ്പുറം ജില്ലയ്ക്കുള്ളതെങ്കിലും സാംസ്‌കാരിക സമന്വയങ്ങളുടെ സമ്പന്നമായ പൈതൃകം മലബാറിന്റെ തെക്കേയറ്റത്തുള്ള ഗ്രാമപ്രദേശങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. സമൃദ്ധമായ ഒരു പൂര്‍വകാല പാരമ്പര്യം മാത്രമല്ല കൊള്ളലിന്റെയും കൊടുക്കലിന്റെയും നീരൊഴുക്കുകൂടി അവര്‍ തലമുറകളിലേക്ക് പകര്‍ന്നു. സ്വന്തം ചങ്കിലെ ചോര പിഴുതെടുത്തും അപരന്റെ പ്രാണനെ സംരക്ഷിക്കുന്ന നാട്ടുകാരുടെ ആത്മപ്രകാശം ഇന്നും ചിരപരിചിതമാണല്ലോ. അതുകൊണ്ടുതന്നെയാവാം, വീര്യം പകരുന്ന മഹാസ്മരണകള്‍ ഇന്നും പുതുയുഗത്തിനുപോലും ആവേശമാകുന്നത്.
സ്വതന്ത്ര്യാനന്തരം തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, മലബാര്‍ എന്നീ ജില്ലകളുമായി ഐക്യകേരളം രൂപപ്പെടുകയും പിന്നീട് മാറിവന്ന സര്‍ക്കാരുകള്‍ ഭരണസൗകര്യത്തിനായി കൂടുതല്‍ ജില്ലകള്‍ രൂപവത്കരിക്കുകയും ചെയ്തു. അങ്ങനെ 1969 ജൂണ്‍ 16-നാണ് മലപ്പുറം ജില്ല രൂപപ്പെടുന്നത്. മണ്ണും മഴയും പുഴയും കൃഷിയുമെല്ലാം ഇടകലര്‍ന്ന് രൂപപ്പെട്ട ജീവിതരീതികളായിരുന്നു മലബാറിന്റെ തെക്കേയറ്റത്ത് തുടര്‍ന്നുവന്നത്. അതുകൊണ്ടുതന്നെയാവാം ആചാരങ്ങളും ആഘോഷങ്ങളും വിചാരങ്ങളും എല്ലാം പ്രകൃതിയുമായി ഏറെ ഇഴുകിച്ചേര്‍ന്നതായിരുന്നു.
മലബാറിന്റെ അധികാരം ഏകദേശം 750 വര്‍ഷത്തിലധികം സാമൂതിരിമാരുടെ കരങ്ങളിലായിരുന്നു എന്നാണ് ചരിത്രരേഖകള്‍. കോഴിക്കോട് കേന്ദ്രമായിട്ടാണ് ഭരണം നിര്‍വഹിച്ചിരുന്നതെങ്കിലും ഇന്നത്തെ മലപ്പുറം ജില്ലയുടെ പ്രധാന ഭാഗങ്ങളിലെല്ലാം സാമൂതിരി ഭരണത്തിന്റെ സ്വാധീനം ശക്തമായിരുന്നു. 1498-ല്‍ വാസ്‌കോഡഗാമ കാപ്പാട് എത്തിച്ചേര്‍ന്നപ്പോള്‍ അന്നത്തെ സാമൂതിരി പൊന്നാനിയിലായിരുന്നു താമസം. പൊന്നാനി പുരാതനമായ ഒരു തുറമുഖനഗരമാണ്. സാമൂതിരിയുടെ നാവികപ്പടത്തലവനായിരുന്ന കുഞ്ഞാലിമരക്കാരും കുടുംബവും കുറച്ചുകാലം ഇവിടെ താമസിച്ചതായും പിന്നീട് 1507-ല്‍ പോര്‍ച്ചുഗീസ് നാവികനായിരുന്ന ഡി അല്‍മേഡ നഗരം ചുട്ടെരിച്ചതിനെത്തുടര്‍ന്ന് പൊന്നാനിയില്‍നിന്നും ഒഴിഞ്ഞുപോയെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.
വള്ളുവനാട്ടിലേക്കുള്ള സാമൂതിരിയുടെ കടന്നുവരവ് മധ്യകാല കേരളത്തില്‍ നടന്നിരുന്ന മാമാങ്കം എന്ന ഉത്സവവുമായി ബന്ധപ്പെട്ടായിരുന്നു. ചേരചക്രവര്‍ത്തിമാരായിരുന്നു മാമാങ്കത്തിന് അധ്യക്ഷതവഹിച്ചിരുന്നത്. പിന്നീട് ആ പദവി വള്ളുവനാടിന്റെ രാജാവ് വള്ളുവക്കോനാതിരിക്ക് ലഭിച്ചത് സമൂതിരിയില്‍ അസംതൃപ്തിയുണ്ടാക്കി. പതിമ്മൂന്നാം ശതകത്തിന്റെ അന്ത്യത്തോടെ സാമൂതിരി വള്ളുവനാട് അക്രമിക്കുകയും മാമാങ്കത്തിന്റെ രക്ഷാധികാരസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
മൈസൂരില്‍നിന്നും ഹൈദരലിയുടെ വരവോടെ സാമൂതിരിയുടെ കാലഘട്ടം അവസാനിച്ചു. പിന്നീട് ടിപ്പുവും ബ്രിട്ടീഷുകാരും തമ്മില്‍ 1792-ല്‍ ഉണ്ടാക്കിയ ശ്രീരംഗപട്ടണം കരാറനുസരിച്ച് മലബാര്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായി. കടല്‍കടന്നെത്തിയ ഇംഗ്ലീഷുകാരന്റെ അലര്‍ച്ചകള്‍കേട്ട് പിറന്നനാട്ടില്‍ അസ്വസ്ഥരായി കഴിയേണ്ടിവന്ന ആ തലമുറ അവരുടെ സ്വതന്ത്ര്യത്തെക്കുറിച്ച് ആലോചിച്ചു.
ഹൈദരലിയും ടിപ്പുവും തുടങ്ങിവെച്ച ഭൂനികുതിസമ്പ്രദായം ബ്രട്ടീഷുകാരുടെ കാലത്ത് ദുസ്സഹമായി വര്‍ധിപ്പിച്ചത് ജനങ്ങളെ ദുരിതത്തിലാഴ്ത്തി. ബ്രട്ടീഷ് ഭരണം സാമ്പത്തിക വ്യവസ്ഥയെതന്നെ മാറ്റിമറിച്ചു. കൃഷിക്കാര്‍ക്ക് ഭൂമിയില്‍ അവകാശമില്ലാതാവുകയും അവയെല്ലാം ജന്മിമാരുടെ സ്വകാര്യസ്വത്തായി മാറുകയും ചെയ്തു. ദുരിതപൂര്‍ണമായ ജീവിതം നയിച്ച കൃഷിക്കാരും കുടിയാന്മാരും; ജന്മികള്‍ക്കും അവരെ സഹായിച്ച ബ്രിട്ടീഷുകാര്‍ക്കുമെതിരേ പ്രതിഷേധങ്ങള്‍ ആരംഭിച്ചു. ഈ പ്രതിഷേധങ്ങള്‍ ലഹളകളെന്ന് അറിയപ്പെട്ടു. ജീവിതസമരത്തിന്റെ ഈ പ്രതിഷേധലഹളകള്‍ കലാന്തരങ്ങളില്‍ കലാപമായിമാറി. പിന്നീട് കാര്‍ഷിക ലഹള എന്നും മലബാര്‍ കലാപം എന്നും മാപ്പിള ലഹള എന്നും വിളിക്കപ്പെട്ട ഈ കലാപം ഇന്ത്യന്‍ സ്വതന്ത്ര്യസമര ചരിത്രത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേനടന്ന സായുധകലാപങ്ങളില്‍ ഒന്നായിരുന്നു എന്നതില്‍ രണ്ടുപക്ഷമുണ്ടാവില്ല.
പൂക്കോട്ടൂരും തിരൂരങ്ങാടിയും ഏറനാടും എല്ലാം സമരചരിത്രങ്ങളുടെ താളുകളില്‍ വീര്യംപകരുന്ന നാട്ടുപേരുകളാണ്. പതിനായിരത്തോളം ആളുകളാണ് മലബാര്‍ കലാപത്തില്‍ മരിച്ചുവീണത്. അതിലേറെ ആളുകളെ അറസ്റ്റുചെയ്യുകയും ആയിരക്കണക്കിനാളുകളെ നാടുകടത്തുകയും ചെയ്തു. ശിക്ഷിക്കപ്പെട്ടവരെ ജയിലിലിടാന്‍ സ്ഥലം തികയാതെവന്നപ്പോള്‍ അവരെ ഒരു ഗുഡ്സ് വാഗണില്‍ കുത്തിനിറച്ച് കോയമ്പത്തൂരിലെ ബല്ലാരി ജയിലിലേക്ക് കൊണ്ടുപോയി. പ്രാണവായുപോലും കിട്ടാതെ അതിനുള്ളില്‍ കിടന്ന് 72 പേര്‍ പിടഞ്ഞുമരിച്ചു. മലമൂത്ര വിസര്‍ജനത്തില്‍ പരസ്പരം കെട്ടിപ്പിടിച്ചനിലയില്‍ അവരുടെ മൃതദേഹങ്ങള്‍ തിരൂരില്‍ തിരിച്ചെത്തിക്കുകയുണ്ടായി. ഇതാണ് കുപ്രസിദ്ധമായ വാഗണ്‍ ട്രാജഡി ദുരന്തം എന്ന് അറിയപ്പെടുന്നത്.
സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികള്‍ ഈ വള്ളുവനാടന്‍ ഗ്രാമങ്ങളെയും സ്വാധീനിച്ചു. കലാപങ്ങളുടെയും കലഹങ്ങളുടെയും കാലഘട്ടങ്ങളില്‍നിന്ന് ഈ ജനത ദേശസ്‌നേഹത്തിന്റെ പൊതുധാരയിലേക്ക് നടന്നടുത്തു. സ്വാതന്ത്ര്യലബ്ദിയുടെ വേളയില്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും കലാപങ്ങളുണ്ടായെങ്കിലും മലബാര്‍ ശാന്തമായിരുന്നു.
ഐക്യകേരളത്തിന്റെ പിറവിക്കുമുമ്പ് മദിരാശി സംസ്ഥാനത്തിന്റെ ഒരു പ്രധാന ജില്ലയായിരുന്നു മലബാര്‍. കേരളം രൂപവത്കരിച്ചപ്പോള്‍ മലബാറിനെ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളായി വിഭജിച്ചു. 1969 ജൂണ്‍ 16-ന് കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, തിരൂര്‍ എന്നീ താലൂക്കുകളും പാലക്കാട് ജില്ലയിലെ പൊന്നാനി, പെരിന്തല്‍മണ്ണ തുടങ്ങിയ താലൂക്കുകളിലെ ഭൂരിഭാഗംവരുന്ന പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്ത് മലപ്പുറം ജില്ലയ്ക്ക് രൂപംനല്‍കി.

സമ്പന്നമായ സാഹിത്യ കലാ ചരിത്രം
മലപ്പുറം ജില്ലയ്ക്ക് വളരെ സമ്പമായ ഒരു സാഹിത്യചരിത്രമാണുള്ളത്. സാഹിത്യത്തിന്റെ വളക്കൂറുള്ള മണ്ണിലെ 'പൊന്നാനിക്കളരി' ഏറെ പ്രസിദ്ധമാണ്. തുഞ്ചത്തെഴുത്തച്ഛന്‍, വള്ളത്തോള്‍, ഇടശ്ശേരി, കുട്ടികൃഷ്ണ മാരാര്‍, എം.ടി. വാസുദേവന്‍നായര്‍, എം. ഗോവിന്ദന്‍, നാലപ്പാട് നാരായണ മേനോന്‍, ബാലാമണിയമ്മ, മാധവിക്കുട്ടി, വി.ടി. ഭട്ടതിരിപ്പാട്, ഉറൂബ്, അക്കിത്തം, സി. രാധാകൃഷ്ണന്‍ തുടങ്ങി മലയാളത്തിന്റെ സാഹിത്യസപര്യയിലേക്ക് സംഭാവനകള്‍ ഏറെ നല്‍കിയവരുടെ നിരകള്‍ ഇനിയും നീളും. വള്ളുവനാടിന്റെ എഴുത്തുപുരയില്‍നിന്ന് മലയാളത്തിന്റെ പുസ്തകപ്പുരയിലേക്കും കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയിലേക്കും എത്തിച്ചേര്‍ന്നത് സമാനതകളില്ലാത്ത ലോകോത്തര നിലവാരമുള്ള സാഹിത്യസൃഷ്ടികളായിരുന്നു. മലയാളം ഇന്ന് ശ്രേഷ്ഠഭാഷാ പദവിയില്‍ ആദരിക്കപ്പെടുമ്പോള്‍ ഭാഷാപിതാവിന്റെ സ്മരണയില്‍ രൂപപ്പെട്ട തുഞ്ചന്‍പറമ്പ് മലയാളിയുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയാണ്. തുഞ്ചന്‍പറമ്പിലെ കയ്ക്കാത്ത കാഞ്ഞിരമരത്തിന്റെ തണലില്‍നിന്നും മലയാള ഭാഷയുടെ സുഗന്ധം ഇന്ന് മലനിരകളും കടലുകളും കടന്ന് വ്യാപിച്ചു. 30 അക്ഷരമുള്ള വട്ടെഴുത്തിനെ 51 അക്ഷരങ്ങളുള്ള മലയാളം ലിപിയിലൂടെ പ്രയോഗവത്കരിച്ചത് രാമാനുജന്‍ എഴുത്തച്ഛനായിരുന്നു എന്നാണ് വലയിരുത്തല്‍. മലപ്പുറം ജില്ലയിലുള്ള തിരൂരിലെ തുഞ്ചന്‍ സ്മാരക മന്ദിരം ഇന്ന് മലയാള സര്‍വകലാശാലയാണ്.
കാര്‍ഷിക ഗ്രാമങ്ങളില്‍ രൂപപ്പെട്ട ഓരോ കലാരൂപങ്ങള്‍ക്കും വിയര്‍പ്പിന്റെ ഗന്ധമുണ്ട്. തെയ്യം, തിറ, കാളവേല, കോല്‍ക്കളി, ഒപ്പന, ദഫ്മുട്ട്, പുള്ളുവന്‍ പാട്ട്, പാണന്‍പാട്ട് തുടങ്ങിയ കലാരൂപങ്ങള്‍ ഇന്നും ഗ്രാമീണസായന്തനങ്ങളെ സജീവമാക്കുന്നു. പൂരങ്ങളും നേര്‍ച്ചകളും മലപ്പുറത്തിന്റെ ഗ്രാമോത്സവങ്ങളായിമാറുന്നത് അതുകൊണ്ടാവാം.
സംഗീതത്തിന്റെ ആര്‍ദ്രമായ സാമീപ്യവും ഈ നാടിന്റെ പ്രത്യേകതയാണ്. 1852-ല്‍ കൊണ്ടോട്ടിക്കടുത്തുള്ള ഓട്ടുപാറ എന്ന സ്ഥലത്ത് ജനിച്ച മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളപ്പാട്ട് എന്ന സാഹിത്യസംഗീത സൃഷ്ടിക്ക് രൂപംനല്‍കി. പുരാതന കാലംമുതല്‍ അറബികളുമായി വ്യാപരബന്ധമുണ്ടായിരുന്ന കേരളത്തില്‍ അവരുടെ ഭാഷയും സംസ്‌കാരവും സ്വാധീനമുണ്ടാക്കി. അങ്ങനെയാണ് അറബി മലയാളം, മാപ്പിള സാഹിത്യം എന്നീ ശാഖകളുടെയും പിന്നീട് മാപ്പിളപ്പാട്ട് എന്ന സംഗീത വിഭാഗത്തിന്റെയും ഉദ്ഭവം. വി.എം. കുട്ടി, പുലിക്കോട്ടില്‍ ഹൈദര്‍, റംലാബീഗം, വി.ടി. മുരളി തുടങ്ങയ ഒട്ടേറെ പ്രതിഭകളുടെ ഇടപെടലുകള്‍ മാപ്പിളപ്പാട്ടിന്റെ ഖ്യാതി മലപ്പുറത്തിന്റെ ഗ്രാമവീഥികളില്‍നിന്നും പുറംലോകത്തേക്കും വ്യാപിപ്പിച്ചു.
പന്തുകളിയിലെ ആരാധന
മലപ്പുറത്തുകാരുടെ പന്തുകളിയോടുള്ള ആരാധന പ്രസിദ്ധമാണ്. കൊടുക്കലിന്റെയും വാങ്ങലിന്റെയും സത്യസന്ധമായ ആവിഷ്‌കാരമാണല്ലോ പന്തുകളി. സ്വന്തമായി ഗോളടിക്കുന്നതിനേക്കാള്‍ ഗോളടിപ്പിക്കാനുള്ള പരിശ്രമം. എന്തു നേടുമ്പോഴും അത് തനിക്ക് മാത്രമുള്ളതല്ലെന്നും അവ പങ്കുവെക്കുവാനുള്ളതാണെന്നുമുള്ള പൊതുബോധം. ഈ സ്ഥായിയായ ഭാവം പന്തുകളിയിലും മലപ്പുറത്തുകാരിലും ഉണ്ട് എന്നതാവാം ഒരുപക്ഷേ, ഈ കായികവിനോദം ഇവിടെ ഇത്രയും ജനപ്രിയമായത്.

സൈബര്‍ലോകം കീഴടക്കിയ ചരിത്രം
1988-ല്‍നടന്ന സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിലൂടെ ജില്ല സമ്പൂര്‍ണ സാക്ഷരത കൈവരിച്ചു. ആ പദ്ധതിയിലൂടെ ഏറ്റവും തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ചതിനാല്‍ മലപ്പുറം ജില്ലയുടെ ഒരു പഠിതാവായിരുന്ന ചേലക്കാടന്‍ ആയിഷ ആയിരുന്നു അന്ന് കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതായി ലോകത്തോട് പ്രഖ്യാപിച്ചത്. 2003-ല്‍ കേരള സര്‍ക്കാരിന്റെ അക്ഷയപദ്ധതിയിലൂടെ ഇന്ത്യയിലെ ആദ്യത്തെ കംപ്യൂട്ടര്‍ സാക്ഷരതനേടിയ ജില്ലയെന്ന നേട്ടം കൈവരിച്ചുകൊണ്ട് വള്ളുവനാടന്‍ ഗ്രാമീണര്‍ സൈബര്‍ലോകവും കീഴടക്കി. പുതിയ തലമുറയാകട്ടെ വിദ്യാഭ്യാസത്തില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ചു. ഉയര്‍ന്നനിലവാരമുള്ള ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിലവില്‍വന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി, തിരൂരിലെ മലയാളം സര്‍വകലാശാല, കോട്ടയ്ക്കല്‍ ആയുര്‍വേദ സര്‍വകലാശാല, പെരിന്തല്‍മണ്ണയിലെ അലിഗഢ് ഓഫ് കാമ്പസ് തുടങ്ങിയവയെല്ലാം ജില്ലയിലെ സുപ്രധാന വിദ്യാഭ്യാസ ആസ്ഥാനങ്ങളാണ്.
ഉദിച്ചുനില്‍ക്കുന്ന പ്രതീക്ഷകള്‍
കൃഷിയായിരുന്നു ഇവിടത്തുകാരുടെ പ്രധാന തൊഴിലെങ്കിലും ഇന്ന് 90 ശതമാനം ജനങ്ങളും ഗള്‍ഫിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഉപഭോഗസംസ്‌കാരത്തിന്റെ കടന്നുകയറ്റവും ആധുനികവത്കരണത്തിന്റെ തലോടലുകളും മനസ്സുകളെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഉള്‍നാടന്‍ ഗ്രാമീണ ചൈതന്യങ്ങളില്‍ ഭീകരമായി ഇടപെടാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല എന്നത് അല്പം ആശ്വാസം പകരുന്നു. ഇടതൂര്‍ന്ന നാട്ടുപാതകള്‍, ചായക്കടകള്‍, പാടവരമ്പുകള്‍, പാമ്പിന്‍ കാവുകള്‍ എല്ലാം ഇവിടങ്ങളില്‍ അവശേഷിക്കുന്ന ഗ്രാമീണ ചിഹ്നങ്ങള്‍തന്നെയാണ്. പക്ഷേ, മറ്റെന്തൊക്കെയോ താത്പര്യങ്ങള്‍ക്കുവേണ്ടി കൃഷിഭൂമികളും കുന്നുകളും തണ്ണീര്‍ത്തടങ്ങളും എല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത് മറ്റെല്ലാ ജില്ലകളെയും പോലെതന്നെ ഇവിടെയും കാണാന്‍ കഴിയും. കരയെ കുതിര്‍ത്ത്, പച്ചപുതപ്പിച്ച് പശ്ചിമഘട്ടത്തില്‍നിന്ന് അറബിക്കടലിലേക്ക് നിറഞ്ഞൊഴുകിയപ്പോള്‍ ഭാരതപ്പുഴയും ചാലിയാറും കിതപ്പറിഞ്ഞിരുന്നില്ല. പക്ഷേ, ഇന്ന് പുഴയുടെ മാറില്‍ മനുഷ്യന്‍തീര്‍ത്ത ഉണങ്ങാത്ത മുറിവുകളിലൂടെ ഒഴുകിയൊലിക്കുന്നത് ചോരയാണ്, തെളിനീരല്ല. മണ്ണിനെ സ്‌നേഹിച്ച പാരമ്പര്യമാണ് വള്ളുവനാടിന്റേത്. മണ്ണും വിണ്ണും വിട്ട് പറന്നകലാന്‍ ശ്രമിക്കുമ്പോള്‍ മണ്ണിലേക്കുതന്നെ മടങ്ങേണ്ട സത്യത്തെ മറക്കാതിരിക്കാന്‍ കഴിയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
Content Highlights: Malappuram, the proud of Kerala's Cultural ethnicity