1974 ലാണെന്നു തോന്നുന്നു അമ്മാവന് എന്നെ വെങ്ങോലയിലെ കര്‍ഷക ഗ്രന്ഥാലയത്തില്‍ അംഗത്വമെടുക്കാനായി കൊണ്ടുപോയത്. വെങ്ങോലയുടെ അഭിമാനവും നാഴികക്കല്ലുമായ ശങ്കരപ്പിള്ളയുടെ കടയ്ക്കടുത്തുള്ള വാടകക്കെട്ടിടത്തിലാണ് അന്ന് ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്നത്. വൈകീട്ട് ഞാന്‍ അവിടെ ചെല്ലുമ്പോൾ എന്‍.എ.ഗംഗാധരനാണ് ലൈബ്രേറിയനായി അവിടെയുളളത്. എന്റെ പേര് ചോദിച്ചു, അംഗത്വമെടുത്തു. ആദ്യമായി ഒരു പുസ്തകവും എടുത്തു തന്നു. ഡിറ്റക്ടീവ് നോവല്‍ വേണമെന്നായിരുന്നു ആഗ്രഹമെങ്കിലും കിട്ടിയത് അച്ചുതണ്ട് എന്നോ മറ്റോ പേരുള്ള ഒരു നോവലായിരുന്നു.
പിന്നെ ലൈബ്രറിയില്‍ പോക്ക് പതിവായി. കൂടുതലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍. അന്നൊക്കെ ലൈബ്രറിയില്‍ നല്ല തിരക്കാണ്. പുസ്തകമെടുക്കാന്‍ കുറേപ്പേര്, കാരംസ് കളിക്കാന്‍ വേറെ ചിലര്‍, ചെസ്സ് കളിക്കുന്ന രണ്ടുപേര്‍, പേപ്പര്‍ വായിക്കുന്നവര്‍. ഇതൊന്നും കൂടാതെ വെറുതെ സംസാരിച്ചിരിക്കാന്‍ രാജനും തോമസും ഉള്‍പ്പടെയുളള യുവാക്കള്‍. വിദ്യാഭ്യാസം നേടി തൊഴില്‍ ഒന്നും ആകാതിരിക്കുകയാണ് അവരന്ന്. അവരുടെ സംസാരത്തില്‍ നിന്നാണ് ഞാന്‍ രാഷ്ട്രീയവും പൊതുവിജ്ഞാനവും കൂടുതല്‍ പഠിച്ചത്.
കാലം കടന്നുപോയി, ഞാന്‍ വെങ്ങോല വിട്ടു, ഗംഗാധരനും രാജനും തോമസിനും സര്‍ക്കാര്‍ ജോലി കിട്ടി. നാല്പത് വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ വര്‍ഷം ഞാന്‍ വീണ്ടും വെങ്ങോലയില്‍ കര്‍ഷക ഗ്രന്ഥാലയത്തില്‍ എത്തി. ലൈബ്രറിക്കിപ്പോള്‍ സ്വന്തമായ സ്ഥലമുണ്ട്, കെട്ടിടമുണ്ട്, കൂടുതല്‍ സൗകര്യങ്ങളുണ്ട്, ടി വിയുണ്ട്, പുസ്തകങ്ങളുണ്ട്, കമ്പ്യൂട്ടറുണ്ട്. ഒരു കാര്യത്തില്‍ മാത്രം അന്നുമിന്നും മാറ്റമില്ല. റിട്ടയറായ ഗംഗാധരന് ഇപ്പോഴും ലൈബ്രറിയുടെ ആത്മാവായി അവിടെത്തന്നെയുണ്ട്.
മറ്റൊരു കാര്യത്തില്‍ വലിയ മാറ്റം വന്നു. വായനക്കാരായി അന്നത്തെ പോലെ ഇന്ന് അവിടെ അധികം ആളുകളില്ല. ഇത് വെങ്ങോലയുടെയോ കര്‍ഷക ഗ്രന്ഥാലയത്തിന്റെയോ മാത്രം കഥയല്ല. കേരളത്തില്‍ സ്കൂള്‍ - കോളേജ് ലൈബ്രറികള്‍ കൂടാതെ ആയിരക്കണക്കിന് പൊതുഗ്രന്ഥശാലകളുണ്ട്. അവക്കെല്ലാം കൂടുതല്‍ ഭൗതികസൗകര്യങ്ങള് കഴിഞ്ഞ നാല്പത് വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ രംഗത്തും നമ്പർ - 1 ആണ്.
പക്ഷെ അപൂര്‍വ്വം (ഒരുപക്ഷെ അഞ്ചു ശതമാനത്തില്‍ താഴെ) ലൈബ്രറികളില്‍ ഒഴികെ രണ്ടു കാര്യങ്ങള്‍ പൊതുവാണ്. അന്‍പത് വയസ്സ് കഴിഞ്ഞ തലമുറയാണ് ഇപ്പോഴും ഈ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. പുസ്തകങ്ങള്‍ കൂടിയിട്ടും വായിക്കാന്‍ ഒരിടത്തും ആളില്ല.
Demography is destiny എന്നാണ് ചൊല്ല്. ഒരു പ്രസ്ഥാനം നിലനില്‍ക്കുമോ എന്നറിയാന്‍ അതിലേക്ക് യുവാക്കള്‍ വരുന്നുണ്ടോ എന്നുമാത്രം നോക്കിയാല്‍ മതി. കേരളത്തില്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ കാര്യത്തില്‍ ഇത് നൂറു ശതമാനം ശരിയാണ്. ഇവിടേക്ക് യുവാക്കള്‍ വരുന്നില്ല. ഗ്രന്ഥശാല പ്രസ്ഥാനം മരണശയ്യയിലാണ്. സര്‍ക്കാര്‍ നല്കുന്ന ഗ്രാന്റുകളും എം എല്‍ എ, എം പി ഫണ്ടുകളും നല്കുന്ന ഓക്സിജന്‍ ഉപയോഗിച്ച് പഴയ തലമുറ ഒരു കര്‍മ്മവും ധര്‍മ്മവും പോലെ ഇത് കൊണ്ടുനടക്കുന്നു.
ചില കാര്യങ്ങള്‍ നാം ആത്മാര്‍ഥമായി ചിന്തിക്കണം.
- നമ്മുടെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് ശോഭനമായ ഒരു ഭാവിയുണ്ടോ?
- ഇല്ലെങ്കില്‍ ഇത് നാം കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ ?
- ആയിരക്കണക്കിന് കെട്ടിടങ്ങളും കമ്മിറ്റികളുമുള്ള ഈ പ്രസ്ഥാനത്തെ നമുക്ക് എങ്ങനെയാണ് സമൂഹത്തിന് വേണ്ടി ഉപയോഗിക്കാന്‍ പറ്റുന്നത് ?
എന്റെ ഉത്തരം ഞാന്‍ പറയാം.
1. വായനശാല, അല്ലെങ്കില്‍ ഗ്രന്ഥ ശേഖരം, എന്ന നിലയില്‍ ഇനി കേരളത്തില്‍ മാത്രമല്ല ഒരിടത്തും ഗ്രന്ഥശാലകള്‍ക്ക് ഭാവിയില്ല. കര്‍ഷക ഗ്രന്ഥാലയത്തില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഇത് തന്നെയാണ് സ്ഥിതി. പുതിയ തലമുറക്ക് വായനാശീലമില്ല എന്നതോ കുറയുന്നു എന്നതോ അല്ല കാര്യം. ഒരു ദിവസം ശരാശരി പുതിയ തലമുറ നമ്മള് പണ്ട് വായിച്ചിരുന്നതിന്റെ എത്രയോ ഇരട്ടി വായിക്കുന്നു! നമ്മള് അറിഞ്ഞതിലും എത്രയോ കാര്യങ്ങള്‍ അവര്‍ അറിയുന്നു. നമ്മുടെ ലൈബ്രറികള്‍ക്ക് അവരുടെ വായനാശീലത്തെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങള്‍ അവര്‍ക്കിഷ്ടപ്പെട്ട രൂപത്തിലും സാങ്കേതിക വിദ്യയിലും കൊടുക്കാന്‍ പറ്റുന്നില്ല എന്നതാണ് പ്രശ്നം. ഇത് നമ്മുടെ കുറവാണ്, പുതിയ തലമുറയുടേതല്ല.
2. ഇപ്പോഴത്തെ തരത്തില്‍ നമ്മുടെ ഗ്രന്ഥശാലകള്‍ കൊണ്ടുനടക്കുന്നത് യാതൊരു സാമൂഹ്യ പ്രയോജനവുമില്ലാത്ത കാര്യമാണെന്നാണ് എന്റെ അഭിപ്രായം. കേരളത്തിലെ തൊണ്ണൂറു ശതമാനം ഗ്രന്ഥശാലകളും പൂട്ടിയാലും കേരളത്തിലെ വായനാലോകത്തിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.
3. നമ്മുടെ വായനശാലകളെ നമുക്ക് പുതിയ ലോകത്തിന് വേണ്ട സംവിധാനങ്ങളായി മാറ്റിയെടുക്കാം. ഉദാഹരണത്തിന് നമ്മുടെ ഓരോ ഗ്രാമത്തിലും പണ്ട് ഗ്രാമത്തില്‍ നിന്നും പഠിച്ചു പുറത്തുപോയി ജോലി ചെയ്തു തിരിച്ചു വന്ന ആളുകളുണ്ട്. ഗ്രാമത്തിന് വേണ്ടിയും പുതിയ തലമുറക്ക് വേണ്ടിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുള്ള അറിവും അവരിലുണ്ട്. പക്ഷെ നിലവില്‍ അതെല്ലാം വീടുകള്‍ക്കുള്ളില്‍ സീരിയലുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഗ്രന്ഥശാലകളെ ക്ളബ്ബുകളാക്കി മാറ്റി ഇവരെ മോചിപ്പിച്ചാല്‍ അവര്‍ക്കും സമൂഹത്തിനും ഗുണമുണ്ടാകും.
നമ്മുടെ ഗ്രന്ഥശാലകള്‍ കരിയര്‍ കോച്ചിങ് ആന്‍ഡ് മെന്ററിങ് സെന്ററാക്കി മാറ്റാം. പഠനമുള്‍പ്പെടെയുള്ള അവസരങ്ങളുടെ വിവരങ്ങള്‍, അവക്ക് വേണ്ട പരിശീലനം, സംയോജിത പഠനത്തിനുള്ള സംവിധാനം ഇവയെല്ലാം ഒരുക്കിയാല്‍ പുതിയ തലമുറയെ വീണ്ടും ഇവിടെയെത്തിക്കാം.
നമ്മുടെ ഗ്രാമങ്ങളില്‍ ആയിരക്കണക്കിന് മറുനാട്ടുകാരുണ്ട്. ഇവരെ നമ്മുടെ സമൂഹവുമായി അടുപ്പിക്കാനുള്ള ഒന്നും നമ്മള് ഇപ്പോള്‍ ചെയ്യുന്നില്ല. അവരെ നമ്മുടെ ഭാഷ പഠിപ്പിക്കാന്‍, നമുക്ക് അവരുടെ ഭാഷ പഠിക്കാന്‍, അവരുടെ സാംസ്ക്കാരിക പരിപാടികള്‍ നടത്താന്‍, അവര്‍ക്കും നാട്ടുകാര്‍ക്കും പരസ്പരം സംസാരിക്കാന്‍ ഒക്കെയുള്ള വേദിയാക്കി, ഒരു ലോക്കല്‍ കള്‍ച്ചറല്‍ ഇന്റഗ്രേഷന്‍ സെന്ററാക്കി ഗ്രന്ഥശാലകള്‍ മാറ്റിയെടുക്കാം.
ചിന്തിച്ചാല്‍ ചെയ്യാവുന്ന മറ്റു പലതുമുണ്ട്. ഇന്ന് എനിക്കിത്രയും ചിന്തിച്ചാല്‍ മതി, ബാക്കി നാട്ടില്‍ ആയിരക്കണക്കിനുള്ള ഗ്രന്ഥശാല പ്രവര്‍ത്തകര്‍ ചിന്തിക്കട്ടെ. വേണമെങ്കില്‍ ഒന്നോ രണ്ടോ ഐഡിയ നിങ്ങള്‍ക്കും പറയാം...
Content Highlights: Future of library