പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും| Photo: PTI
പ്രധാനമന്ത്രിയായശേഷം ഇന്ദിരാഗാന്ധി ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്ന സമയം. അവിടത്തെ ഇന്ത്യന്‍ സ്ഥാനപതിയോട് അന്നത്തെ യു.എസ്. പ്രസിഡന്റ് ലിന്റന്‍ ജോണ്‍സന്‍ ഒരു സംശയമുന്നയിച്ചു. ഇന്ദിരയെ എങ്ങനെയാണ് അഭിസംബോധന ചെയ്യേണ്ടത്? മിസിസ് ഗാന്ധി എന്നോ മാഡം പ്രൈംമിനിസ്റ്റര്‍ എന്നോ? സ്ഥാനപതി ഈ സംശയം ന്യൂഡല്‍ഹിയിലറിയിച്ചു. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ തന്നെ 'സര്‍' എന്നാണ് വിളിക്കാറ് എന്നായിരുന്നു ഇന്ദിരയുടെ ആറ്റിക്കുറുക്കിയ മറുപടി.
തകര്‍ന്നടിഞ്ഞ ജി.ഡി.പി. അക്കങ്ങളെക്കുറിച്ച് വളരെ അപൂര്‍വം ടി.വി. ചാനലുകളിലൊന്ന് അപൂര്‍വമായൊരു ചര്‍ച്ച സംഘടിപ്പിച്ചപ്പോള്‍ കഴിഞ്ഞയാഴ്ച ഞാനീ കഥ വീണ്ടുമോര്‍ത്തു. ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ സമാജ്വാദി പാര്‍ട്ടി വക്താവ് ബി.ജെ.പി. വക്താവിനോട് ആരാണ് നമ്മുടെ കൃഷിമന്ത്രിയെന്ന് ചോദിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍നല്‍കുന്ന മേഖലയെന്ന നിലയ്ക്ക് കൃഷിമന്ത്രിയുടെ പേര് സ്വാഭാവികമായും ബി.ജെ.പി. വക്താവ് അറിയേണ്ടതാണ്. പക്ഷേ, അറിയില്ലായിരുന്നു. അദ്ദേഹം ഇനിയും അത് മനസ്സിലാക്കാന്‍ ശ്രമിക്കില്ല എന്നതാണ് ദുഃഖകരമായ മറ്റൊരു സത്യം. 'മോദി! മോദി! മോദി!' എന്നാര്‍ത്തുവിളിക്കുന്നതില്‍മാത്രം ശ്രദ്ധ വെക്കുന്ന പാര്‍ട്ടിക്കാരാണവര്‍. 'ഇന്ദിര! ഇന്ദിര! ഇന്ദിര!' എന്നതില്‍ മാത്രം ശ്രദ്ധിച്ച 1970-കളിലെ കോണ്‍ഗ്രസുകാരെപോലെ.
2013-14ലെ ശിശിരകാലത്ത് പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് പ്രചാരണം ആരംഭിച്ചപ്പോള്‍ നരേന്ദ്രമോദി ആവര്‍ത്തിച്ചുന്നയിച്ചൊരു വാദമുണ്ട്, 'ദുര്‍ബലനായ' തന്റെ എതിരാളിയെ അപേക്ഷിച്ച് താന്‍ അതീവ'ശക്തനാണെന്ന' കാര്യം. ആ വാദത്തില്‍ വാസ്തവമുണ്ടായിരുന്നു. ഡോ. മന്‍മോഹന്‍ സിങ്, പ്രത്യേകിച്ച് തന്റെ രണ്ടാം കാലയളവില്‍ മനസ്സുറപ്പില്ലാതെ, അനിശ്ചിതത്വത്തോടെയാണ് പ്രവര്‍ത്തിച്ചത്. അതോടൊപ്പംതന്നെ നെഹ്‌റു കുടുംബത്തോട് അതീവ വിനയവും കാട്ടി. 2013 സെപ്റ്റംബറില്‍ അദ്ദേഹം നടത്തിയ പ്രസ്താവന സ്വന്തം കഴിവുകേട് തുറന്നുകാട്ടുന്നതായി. പ്രധാനമന്ത്രി പദത്തിലേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് രാഹുല്‍ഗാന്ധിയെന്നും രാഹുലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് സന്തോഷമേയുള്ളൂ എന്നുമാണ് അദ്ദേഹം പൊതുവേദിയില്‍ പറഞ്ഞത്. ഈ പ്രസ്താവന അദ്ദേഹത്തിന്റെ പദവിയുടെ ശോഭകെടുത്തി. അതുപറയുമ്പോള്‍ പ്രധാനമന്ത്രിപദത്തില്‍ ഒമ്പതുവര്‍ഷത്തെ പരിചയമുണ്ടായിരുന്നു മന്‍മോഹന്‍ സിങ്ങിന്. അതിനുമുന്‍പ് ധനമന്ത്രിയായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണറായും പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമുണ്ട് അദ്ദേഹത്തിന്. എന്നാല്‍ രാഹുലിനാകട്ടെ സോണിയാഗാന്ധിയുടെ മകനാണ് എന്നത് മാത്രമായിരുന്നു പ്രധാനമന്ത്രി പദത്തിനുള്ള യോഗ്യത.
മന്‍മോഹന്‍ സിങ് സ്വയം തിരിച്ചറിഞ്ഞതും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത ഈ ബലഹീനത ഉപയോഗപ്പെടുത്താന്‍ നരേന്ദ്ര മോദി സാമര്‍ഥ്യം കാട്ടി. 56 ഇഞ്ച് വിസ്താരമുള്ള നെഞ്ചാണ് തനിക്കുള്ളതെന്ന് അദ്ദേഹം പൊങ്ങച്ചം പറഞ്ഞുതുടങ്ങിയത് അപ്പോള്‍ മുതൽക്കാണ്. സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്രവ്യക്തിയാണ് ഞാന്‍. ഇന്ത്യ അര്‍ഹിക്കുന്ന, ഇന്ത്യ ആവശ്യപ്പെടുന്ന അതിശക്തനായ പ്രധാനമന്ത്രിയാവാന്‍ തനിക്ക് സാധിക്കും എന്നതായിരുന്നു ആ പ്രസ്താവനയുടെ പൊരുള്‍.
ശക്തനായ നരേന്ദ്ര മോദിയും ദുര്‍ബലനായ മന്‍മോഹന്‍ സിങ്ങും തമ്മിലുള്ള താരതമ്യം 2014-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ബി.ജെ.പി. ഉയര്‍ത്തിക്കാട്ടി. ഈ അവതരണം മോദിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും മികച്ച വിജയത്തിലെത്തിക്കുകയും ചെയ്തു. പക്ഷേ, പ്രധാനമന്ത്രിയായശേഷം തന്റെ കടമകള്‍ നിര്‍വഹിക്കാന്‍ കരുത്തന്‍ എന്ന പ്രതിച്ഛായ ഏതെങ്കിലും തരത്തില്‍ സഹായിച്ചിട്ടുണ്ടോ? ഇല്ലെന്നുവേണം മനസ്സിലാക്കാന്‍. ഭരണം ഒറ്റയാള്‍ പ്രകടനമായതാണ് നമ്മളിപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പല പ്രതിസന്ധികള്‍ക്കും കാരണം. മന്ത്രിസഭയും ഉദ്യോഗസ്ഥരും ഈ രാജ്യംതന്നെയും ഒറ്റ വ്യക്തിയുടെ ചപലതീരുമാനങ്ങളില്‍ ബന്ദിയാക്കപ്പെട്ട അവസ്ഥയാണിത്. കാബിനറ്റ് ഭരണസംവിധാനത്തില്‍ തുല്യര്‍ക്കിടയിലെ ആദ്യത്തെയാളാണ് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ പൊതുവായ നിര്‍ദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കുമെങ്കിലും തങ്ങളുടെ വകുപ്പിന് കീഴില്‍വരുന്ന വിഷയങ്ങളുടെ നേരിട്ടുള്ള ഉത്തരവാദിത്വം അതത് മന്ത്രിമാര്‍ക്കാണ്. ഇതാണ് തത്ത്വം. പക്ഷേ, ആദ്യ തവണ പ്രധാനമന്ത്രിയായപ്പോള്‍ നരേന്ദ്ര മോദിയുടെ കീഴിലുണ്ടായിരുന്ന ഒരു ക്യാബിനറ്റ് മന്ത്രിയും സ്വയം ഭരണാധികാരം അനുഭവിച്ചില്ല. ഏറെക്കാലമായി മോദിയുടെ വിശ്വസ്തനായിരുന്ന ധനമന്ത്രിപോലും പ്രധാനമന്ത്രി ഏകപക്ഷീയമായി സ്വീകരിക്കുന്ന പല പ്രധാനപ്പെട്ട ധനകാര്യനയങ്ങളെക്കുറിച്ചും അറിഞ്ഞില്ല. ഏറെ അനുഭവസമ്പത്തും ബുദ്ധിസാമര്‍ഥ്യവുമുള്ള രാഷ്ട്രീയക്കാരിയായിരുന്നു അന്നത്തെ വിദേശകാര്യമന്ത്രി. എന്നിട്ടും ദുരിതമനുഭവിക്കുന്ന വിദേശ ഇന്ത്യക്കാരെ പിന്തുണച്ചുള്ള ട്വീറ്റുകളില്‍ സേവനം ഒതുക്കേണ്ട ഗതികേടിലായി അവര്‍.
രണ്ടാം മോദി ഭരണകാലത്ത് ആഭ്യന്തരമന്ത്രിക്ക് മാത്രം ഭാഗികമായെങ്കിലും സ്വയംഭരണാവകാശം ലഭിക്കുന്നുണ്ട്. ബാക്കിയാര്‍ക്കും ആ ഭാഗ്യമില്ല. മറ്റെല്ലാ പ്രധാനപ്പെട്ട നയപരിപാടികളും പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നാണ് രൂപപ്പെടുന്നതും നിര്‍ദേശിക്കപ്പെടുന്നതും. കാര്യങ്ങള്‍ ശരിയായാല്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും പ്രധാനമന്ത്രിക്ക് ലഭിക്കും. മോശമായാലോ അതിന്റെ ഉത്തരവാദിത്വം മറ്റുള്ളവര്‍ ഏറ്റെടുക്കണം. (പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രേതം, പുരോഗമനവാദികള്‍, നഗര നക്‌സലുകള്‍, ഏറ്റവുമൊടുവില്‍ ദൈവംപോലും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദിയാകും).
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച രാമചന്ദ്ര ഗുഹയുടെ ലേഖനത്തില്‍ നിന്നും
Content Highlights: Ramachandra Guham Mathrubhumi weekly column Narendra Modi Manmohan Singh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..