-
കോണ്‍ഗ്രസ് വിരുദ്ധരായ അംബദ്കറിനും ഷണ്‍മുഖന്‍ ഷെട്ടിക്കും പുറമെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കേന്ദ്രമന്ത്രിസഭയില്‍ ഹിന്ദുമഹാസഭയുടെ എസ്.പി. മുഖര്‍ജിയും അകാലിദള്‍ നേതാവ് ബല്‍ദേവ് സിങ്ങുമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ കടുത്ത വിമര്‍ശകരായിരുന്നു ഇരുവരും. ഒരു പാര്‍ട്ടിയിലും അംഗങ്ങളല്ലാത്ത ബിസിനസുകാരന്‍ സി.എച്ച്. ബാബയ്ക്കും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ എന്‍. ഗോപാലസ്വാമി അയ്യങ്കാര്‍ക്കും മന്ത്രസിഭയില്‍ കാബിനറ്റ് പദവിതന്നെ ലഭിച്ചു.
എന്തിനാണ് ഇപ്പോഴീ പഴങ്കഥകളൊക്കെ വിളമ്പുന്നതെന്ന് വായനക്കാര്‍ക്ക് സംശയം തോന്നുന്നുണ്ടാവും. പഴയതില്‍നിന്ന് ഇപ്പോള്‍ പലതും പഠിക്കാനുണ്ട് എന്നതുകൊണ്ടാണിത്. വിഭജനത്തിനുശേഷം രാജ്യം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയാണ് ഇപ്പോഴത്തെ കോവിഡ് 19. വൈറസ് ആക്രമിക്കുന്നതിന് മുന്‍പുതന്നെ നമ്മുടെ സമ്പദ്വ്യവസ്ഥ ആകെ താറുമാറായി കിടക്കുകയായിരുന്നു. ഇനിയത് കൂടുതല്‍ വഷളാവാന്‍ പോവുകയാണ്. യാത്രാ, വിനോദസഞ്ചാര വ്യവസായങ്ങളൊക്കെ തകര്‍ന്നടിഞ്ഞുകഴിഞ്ഞു. ഉത്പാദന വ്യവസായത്തെയും കൃഷിയെയുമെയല്ലാം ലോക്ഡൗണ്‍ നിലംപരിശാക്കിയിട്ടുണ്ട്. മഹാവ്യാധിയും അതിന്റെ പരിണതഫലങ്ങളുമെല്ലാം ചേര്‍ന്ന് മനുഷ്യരാശിയെ കൊടുംദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. വരുംദിവസങ്ങളിലും അത് ഇരട്ടിക്കാനാണ് സാധ്യത. ഇയൊരു സാഹചര്യത്തില്‍ ഒരേയൊരു മനുഷ്യനും അദ്ദേഹത്തിനൊപ്പമുള്ള ചെറിയൊരു സംഘവും മാത്രം വിചാരിച്ചാല്‍ പൊതുവിശ്വാസം വീണ്ടെടുക്കാനും സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും സാധിക്കില്ല. പഴമയില്‍നിന്നുള്ള മറ്റൊരു പാഠത്തിനും ഇപ്പോള്‍ പ്രസക്തിയുണ്ട്.
തങ്ങളുടെ പ്രിയപ്പെട്ട ബാപ്പുവിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ജവാഹര്‍ലാല്‍ നെഹ്‌റുവും പട്ടേലും ബി.ആര്‍. അംബേദ്കറിനെ മന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നെങ്കില്‍? നെഹ്‌റുവും പട്ടേലും ജയിലില്‍ കിടക്കുമ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ചു എന്ന കുറ്റത്തിന് ബി.എന്‍. റാവുവിനെയും വി.പി. മേനോനെയും നിര്‍ബന്ധിത വിരമിക്കലിന് പ്രേരിപ്പിച്ചിരുന്നെങ്കില്‍? അത്തരം ചെറിയ ചിന്തകളും വിഭാഗീയ മനോഭാവവും നെഹ്‌റുവും പട്ടേലും പുലര്‍ത്തിയിരുന്നെങ്കില്‍ വിഭജനത്തിന്റെ കെടുതികള്‍ രാജ്യം മുഴുവന്‍ വ്യാപിച്ചേനെ. ചിലപ്പോള്‍ നമ്മളൊരു രാഷ്ട്രം പോലുമാകാതെ പോയേനെ.

ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ നിന്നും
Content Highlights: Ramachandra Guha column Mathrubhumi weekly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..