തങ്ങള്‍ക്കെതിരേയുണ്ടായ തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാനായി ബി.ജെ.പി. എല്ലാതരത്തിലുമുള്ള അധാര്‍മിക, ജനാധിപത്യവിരുദ്ധ അടവുകളും പ്രയോഗിക്കുന്നതാണ് കര്‍ണാടകയിലും മധ്യപ്രദേശിലും ഇപ്പോള്‍ രാജസ്ഥാനിലും കണ്ടത്. കേന്ദ്രത്തിലെ ഭരണകക്ഷിയുടെ ഈ വൃത്തികെട്ട കളികള്‍ ഈ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുമെന്ന് കരുതരുത്. നരേന്ദ്രമോദിയോടുള്ള പ്രേമംകൊണ്ടോ ഹിന്ദുത്വയോടുള്ള ആരാധനകൊണ്ടോ അല്ല ഗോവയിലെയും മണിപ്പൂരിലെയും ചെറുകക്ഷികളില്‍ പെട്ട എം.എല്‍.എ.മാരും സ്വതന്ത്രരും ബി.ജെ.പി.ക്കൊപ്പം ചേര്‍ന്നത്. ഭൗതികനേട്ടങ്ങളുടെ പ്രലോഭനംതന്നെയാണിതിന് പിന്നില്‍. ഗുജറാത്തിലും മറ്റുചില സംസ്ഥാനങ്ങളിലും നടന്ന രാജ്യസഭാതിരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുന്‍പേ ചില കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ തിടുക്കത്തില്‍ രാജിവെച്ചതിന് പിന്നിലും ബി.ജെ.പി.യുടെ സാമ്പത്തിക ഇടപാടുകളുണ്ട്.
കാലുമാറാന്‍ ഓരോ എം.എല്‍.എ.യ്ക്കും വാഗ്ദാനംചെയ്യപ്പെട്ട തുകകളില്‍ വ്യത്യാസമുണ്ടാവാം. ബി.ജെ.പി.യില്‍ ചേരാന്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ക്ക് 15 കോടി രൂപ വീതം വാഗ്ദാനംചെയ്യപ്പെട്ടു എന്ന് പറഞ്ഞത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ്. ഞാന്‍ സംസാരിച്ച ചില പത്രപ്രവര്‍ത്തകര്‍ പറഞ്ഞത് അതിലും വലിയ തുകയാണ്, ഓരോരുത്തര്‍ക്കും 25 കോടി രൂപ വെച്ച്.
മധ്യപ്രദേശിലും കര്‍ണാടകയിലും ഏതാണ്ടിത്രതന്നെ ചെലവാക്കിയിട്ടുണ്ടാകും. പണം കൈമാറിയ കൈകളെക്കുറിച്ചാലോചിക്കുമ്പോഴാണ് കാര്യങ്ങള്‍ പരുങ്ങലിലാവുക. ഇത്രയേറെ പണം എവിടെനിന്നാണ് വരുന്നത്. സുപ്രീംകോടതിപോലും പരിശോധിക്കുന്നതില്‍ പരാജയപ്പെട്ട ഇലക്ടറല്‍ ബോണ്ടുകളില്‍നിന്നോ? അതോ കളങ്കിതമായ മറ്റേതെങ്കിലും ഉറവിടങ്ങളില്‍നിന്നോ? ഇത്തരം പണമിടപാടുകള്‍ മൗലികമായ മറ്റൊരു ചോദ്യവുമുയര്‍ത്തുന്നു-ജനപ്രതിനിധികളെ ഏത് സമയത്തും വാങ്ങുകയും വില്‍ക്കുകയും ചെയ്യാമെങ്കില്‍ പിന്നെ എന്തിനാണ് തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത്? ഈ സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ വോട്ട്‌ചെയ്ത ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജനാധിപത്യസങ്കല്പങ്ങളെ തച്ചുടയ്ക്കലല്ലേ ഇത്? സ്വതന്ത്രവും നീതിപൂര്‍വവുമായി നടന്ന തിരഞ്ഞെടുപ്പിലെ ഫലം അട്ടിമറിക്കാന്‍ പണക്കൊഴുപ്പുകൊണ്ട് ബി.ജെ.പി.ക്ക് സാധിക്കുന്നുണ്ടെങ്കില്‍ ഇന്ത്യയെ 'തിരഞ്ഞെടുപ്പ് മാത്രമുള്ള ജനാധിപത്യം' എന്നുപോലും വിളിക്കാന്‍സാധിക്കുമോ?
മൂര്‍ച്ചയില്ലാത്ത തേപ്പുകത്തി ഉപയോഗിച്ചാണ് ഇന്ദിര പൊതുസ്ഥാപനങ്ങള്‍ക്ക് തുരങ്കംവെച്ചതെങ്കില്‍ മൂര്‍ച്ചയേറിയ വാള്‍തന്നെയാണ് മോദി ഉപയോഗിക്കുന്നത്. അടിയന്തരാവസ്ഥപ്രഖ്യാപനമടക്കമുള്ള തന്റെ ചില നടപടികളെക്കുറിച്ച് ഇന്ദിരയ്ക്ക് വീണ്ടുവിചാരമുണ്ടായിരുന്നു. എന്നാല്‍ മനസ്സാക്ഷിക്കുത്തും കുറ്റബോധവുമൊന്നും മോദിയെ ബാധിക്കുന്നതേയില്ല. ഇതിനൊക്കെ പുറമേ, കുറ്റങ്ങളൊരുപാടുണ്ടെങ്കിലും സാമുദായിക ബഹുസ്വരതയോട് അടിയുറച്ച പ്രതിബദ്ധതയുണ്ടായിരുന്നു ഇന്ദിരയ്ക്ക്. എന്നാല്‍ മറുവശത്ത് മോദിയാകട്ടെ ഒരോ സമയം സമഗ്രാധികാരിയും ഭൂരിപക്ഷവാദിയുമാണ്.
ചരിത്രകാരന്‍ രാമചന്ദ്രഗുഹ പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ നിന്നും
Content Highlights: Ramachandra Guha column Mathrubhum weekly Narendra Modi Indira Gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..