യു.എസ്. കാപിറ്റോൾ മന്ദിരത്തിലേക്ക് ഇടിച്ചുകയറാനെത്തിയ ട്രംപ് അനുകൂലികൾ | Photo: John Cherry AFP
ഇന്ത്യയിലെ പാര്‍ലമെന്റ് മന്ദിരത്തിനു തുല്യമാണ് അമേരിക്കയിലെ കാപിറ്റോള്‍ ഹില്‍. നിയമനിര്‍മാതാക്കളായ, ജനപ്രതിനിധിസഭയിലെയും സെനറ്റിലെയും അംഗങ്ങള്‍ സമ്മേളിക്കുന്ന സ്ഥലം; അമേരിക്കന്‍ ജനാധിപത്യത്തിന്റെ ആസ്ഥാനം. ജനുവരി ആറിന് ട്രംപിന്റെ അനുയായികള്‍ അവിടെ അതിക്രമിച്ചുകടക്കുകയും അവിടം അലങ്കോലപ്പെടുത്തുകയും ചെയ്തപ്പോള്‍ ലോകംമുഴുവനും അവരുടെ അതിക്രമങ്ങള്‍ കണ്ടിരുന്നത് അവിശ്വസനീയതോടെയാണ്.
ബൈഡന്റെ തിരഞ്ഞെടുപ്പ് സാക്ഷ്യപ്പെടുത്താന്‍ ജനപ്രതിനിധികള്‍ കാപ്പിറ്റോള്‍ ഹില്ലില്‍ തയ്യാറെടുക്കുമ്പോള്‍ വൈറ്റ് ഹൗസിനടുത്ത് ട്രംപ് ഒരു റാലി നടത്തുകയായിരുന്നു. അതില്‍വെച്ച് 'നിങ്ങള്‍ ശക്തി കാണിക്കണം' എന്ന് അനുയായികളെ പരസ്യമായി പ്രോത്സാഹിപ്പിച്ചതിനുശേഷമാണ് ട്രംപിന്റെ അനുയായികള്‍ ജനാധിപത്യത്തിന്റെ കൊത്തളമെന്ന് ഘോഷിക്കപ്പെട്ടിരുന്ന കാപിറ്റോള്‍ ഹില്‍ പിടിച്ചടക്കുകയും അതിന്റെ മോടികള്‍ ഓരോന്നായി പറിച്ച് നിലത്തിടുകയും ചെയ്തത്. പുറത്ത് ഒരു കൊലക്കയറടക്കം കലാപകാരികള്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. പ്രതീകാത്മകമാണെങ്കില്‍ പോലും അത്തരം കാഴ്ചകളൊരുക്കുകവഴി, അമേരിക്കയെന്ന ദീര്‍ഘകാലജനാധിപത്യപരീക്ഷണത്തിന്റെ ശക്തിഹീനമായ ഒരു ശരീരഭാഗമാണ് അകത്തും പുറത്തുമുള്ള ശത്രുക്കള്‍ക്ക് അവര്‍ കാണിച്ചുകൊടുത്തത്.
എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് അധികാരികളും കോടതികളും ശരിവെച്ച ഒരു തിരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്ന് ട്രംപ് പറയുന്നത് ഇത്രയധികം പേര്‍ വിശ്വസിക്കുന്നത്? അതിനെപ്രതി ഇത്രയും ഹീനമായ കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ തയ്യാറായത്? അതും നുണപറയാന്‍ ഒരുമടിയുമില്ലാത്ത, നിയമപരിപാലനത്തിനും രാഷ്ട്രീയചിട്ടവട്ടങ്ങള്‍ക്കുംമറ്റും വലിയ വിലയൊന്നും കൊടുക്കാത്ത ഒരാളുടെ ആരോപണങ്ങളെ ആധാരമാക്കി.
തിരഞ്ഞെടുപ്പുക്രമക്കേട് എന്ന വിഷയം ട്രംപിനും അനുയായികള്‍ക്കും പുറത്ത് വിളിക്കാനും ആളുകളെ കൂട്ടാനുമുള്ള ഒരു മുദ്രാവാക്യം മാത്രമാണ്. വാര്‍ത്തയ്ക്ക് ടൈംസ് ഓഫ് ഇന്ത്യ കൊടുത്ത സുപ്രസിദ്ധമായ തലക്കെട്ട്, കൂ ക്‌ളക്‌സ് ക്‌ളാന്‍ (Coup Klux Klan) എന്ന വെറും മൂന്നുവാക്കുകള്‍കൊണ്ട് അവര്‍ വളരെ കൃത്യമായി കാപിറ്റോള്‍ കലാപത്തെ നിര്‍വചിച്ചു. വെളുത്തവരുടെ വര്‍ണമേധാവിത്വത്തിനുവേണ്ടി നിലകൊള്ളുന്ന KKK (Ku Klux Klan) എന്ന സംഘടനക്കാര്‍ അട്ടിമറിക്കു ശ്രമിച്ചെന്നാണ് ആ തലക്കെട്ടിന്റെ സൂചന. കലാപത്തിന്റെ ചിത്രങ്ങളില്‍ കാണുന്ന മിക്കവാറും എല്ലാവരുംതന്നെ വെള്ളക്കാരാണ്. (അതിനിടയില്‍ ഇന്ത്യന്‍ പതാകയേന്തിവന്ന മലയാളികളൊക്കെയുണ്ടെങ്കിലും അമേരിക്കയിലെ സാമൂഹികാന്തര്‍ധാരകളെ മനസ്സിലാക്കാന്‍ കഴിവില്ലാത്ത, രാഷ്ട്രീയാഘോഷങ്ങളില്‍ പങ്കുചേരാന്‍ വ്യഗ്രതകാട്ടുന്ന കുറച്ചുപേരായി അവരെ അവഗണിക്കാവുന്നതേയുള്ളൂ.) തിരഞ്ഞെടുപ്പിലൂടെ അവരുടെ അധികാരത്തിന്റെ കുത്തക നഷ്ടപ്പെടുന്നതാണ് കലാപകാരികളുടെ രോഷത്തിന്റെ യഥാര്‍ഥ കാരണമെന്നു തോന്നുന്നു.
51.3% വോട്ടുകള്‍ നേടിയാണ് ബൈഡന്‍ ഇത്തവണ വിജയിച്ചത്, ഏകദേശം 70 ലക്ഷം വോട്ടുകള്‍ കൂടുതല്‍. (ജനസമ്മതിയല്ല വിജയത്തിന്റെ അടിസ്ഥാനമെന്നോര്‍ക്കണം. കഴിഞ്ഞതവണ ഹില്ലരിക്ക് ട്രംപിനെക്കാള്‍ വോട്ടുകള്‍ ലഭിച്ചെങ്കിലും ഇലക്ടറല്‍ കോളേജില്‍ അവര്‍ക്ക് വിജയിക്കാനായില്ല.) വോട്ടുചെയ്തവരില്‍ മൂന്നില്‍ രണ്ട് വോട്ടര്‍മാരും വെള്ളക്കാരാണ്. അതില്‍ 41% വോട്ടുകളേ ബൈഡന് ലഭിച്ചുള്ളൂ. 58% വെള്ളക്കാര്‍ ട്രംപിനെ പിന്താങ്ങി. കറുത്തവര്‍ ബഹുഭൂരിപക്ഷവും ലറ്റീനോകളും ഏഷ്യക്കാരും നല്ലൊരുശതമാനവും ബൈഡനെ പിന്തുണച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിജയം എല്ലാത്തലത്തിലും സുനിശ്ചിതമായി.
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ജയിക്കാന്‍ മറ്റു വംശജരെ ആശ്രയിക്കേണ്ടത് വെളുത്തവരുടെ അധികാരം ചോര്‍ന്നുപോകാന്‍ കാരണമാകുന്നുണ്ട്. കറുത്തവരുടെ രാഷ്ട്രീയശക്തി ഒബാമയുടെ തിരഞ്ഞെടുപ്പില്‍ വളരെ നിര്‍ണായകമായിരുന്നു, പൊതുതിരഞ്ഞെടുപ്പില്‍ മാത്രമല്ല, അദ്ദേഹത്തിന് ഹില്ലരിയെ പ്രൈമറിയില്‍ തോല്‍പ്പിക്കുന്നതിനുപോലും. ബൈഡന്‍ ഇത്തവണ ബേണി സാന്‍ഡേഴ്സിനെ ഡെമോക്രാറ്റിക് പ്രൈമറിയില്‍ തോല്‍പ്പിച്ചതിനും കറുത്തവരുടെ വോട്ട് നിര്‍ണായകമായി. ഒരു കറുത്തവര്‍ഗക്കാരിയെ തന്റെ ടിക്കറ്റില്‍ ചേര്‍ക്കുകവഴി അമേരിക്കയിലെ എല്ലാ ജനവിഭാഗങ്ങളുമുള്‍പ്പെട്ട ഒരു പുരോഗമനസഖ്യത്തെ ഒന്നിച്ചുനിര്‍ത്താനാണ് ബൈഡന്‍ ശ്രദ്ധിച്ചത്. ആനീക്കം പൊതുതിരഞ്ഞെടുപ്പില്‍ ബൈഡനെ സഹായിച്ചുവെന്നുവേണം കരുതാന്‍. വളരെക്കാലമായി റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചുകൊണ്ടിരുന്ന അരിസോണ, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളില്‍ അദ്ദേഹത്തിന് ഇത്തവണ വിജയിക്കാന്‍ കഴിഞ്ഞു. ശക്തമായ മത്സരങ്ങള്‍ നടന്ന മറ്റു പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷവോട്ടുകള്‍ നിര്‍ണായകമായി. ട്രംപും കൂട്ടാളികളും, തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നു പറയുമ്പോള്‍, യഥാര്‍ഥത്തില്‍ അവര്‍ ഉദ്ദേശിക്കുന്നത് ന്യൂനപക്ഷവോട്ടുകള്‍ തങ്ങളുടെ രാഷ്ട്രീയപരാജയത്തിനു കാരണമായത് ശരിയല്ല എന്നാണ്, അല്ലാതെ ഡെമോക്രാറ്റുകള്‍ കള്ളവോട്ടുകള്‍ചെയ്തുവെന്നല്ല. ഇതേ തിരഞ്ഞെടുപ്പില്‍ത്തന്നെ ധാരാളം റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. അവരില്‍ത്തന്നെ ചിലര്‍ ബൈഡന്റെ വിജയത്തെ ചോദ്യംചെയ്തതാണ് ഈ പ്രതിരോധത്തിന്റെ ഏറ്റവും നിന്ദ്യവും യുക്തിസഹമല്ലാത്തതുമായ ഒരുവശം. വെള്ളക്കാരല്ലാത്തവരുടെ വോട്ടുകള്‍ക്ക് വിലയില്ല എന്ന രാഷ്ട്രീയസന്ദേശമാണ് അത്തരമൊരു വാദത്തിലൂടെ ട്രംപടക്കമുള്ളവര്‍ വര്‍ണവെറിയര്‍ക്കു കൊടുത്തത്.
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും
Content Highlights: Racial aspects of the Capitol Attack Donald Trump Joe biden
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..