ഡൊണാൾഡ് ട്രംപ്| Photo : AP
''പേര്‍ഷ്യന്‍ ചരിത്രകാരനായ അത്ത-മാലിക് ജുവൈനി (12261283) ചെങ്കിസ്ഖാന്റെ പൗത്രനായ ഹുലാഗുഖാന്റെ നേതൃത്വത്തില്‍ 1258 ഫെബ്രുവരിയില്‍, അക്കാലത്ത് ലോകത്തിലെ ഏറ്റവും സമ്പത്സമൃദ്ധവും സാംസ്‌കാരികൗന്നത്യമുള്ളതുമായ ബാഗ്ദാദ് നഗരം മംഗോളിയന്‍മാര്‍ നിഷ്ഠുരാധിനിവേശം നടത്തിയതിനെപ്പറ്റി സൂക്ഷ്മസംക്ഷിപ്തതയോടെ ഇങ്ങനെ കുറിച്ചു: 'അവര്‍ വന്നു, അവര്‍ വേരോടെ പിഴുതു, അവര്‍ ചുട്ടെരിച്ചു, അവര്‍ കൊന്നുതള്ളി, അവര്‍ കൊള്ളയടിച്ചു, പിന്നെ അവര്‍ പോയി.' ഇതുമായി കഴിഞ്ഞ നാലുവര്‍ഷത്തെ ട്രംപ് ഭരണത്തെ ചേര്‍ത്തുനിര്‍ത്തിനോക്കൂ. ട്രംപും അദ്ദേഹത്തിന്റെ സുശക്തരും സമ്പന്നരുമായ സഹകാരികളും ഗുണഭോക്താക്കളും വന്നു, വേരറുത്തു, കത്തിച്ചു, കൊന്നു, കൊള്ളയടിച്ചു; സാധാരണ അമേരിക്കക്കാരെയും അമേരിക്കയുടെ ആത്മാവിനെയും. മംഗോളിയന്‍മാരെപ്പോലെ ഇവര്‍ പോയില്ല. ട്രംപും ട്രംപിസവും അമേരിക്കയില്‍ ശക്തമായിത്തന്നെ തുടരുന്നു.''
ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ മൂന്നു പതിറ്റാണ്ടായി ഇറാന്‍ പഠനങ്ങളുടെയും താരതമ്യസാഹിത്യത്തിന്റെയും പ്രൊഫസറായ ഹമിദ് ദബാഷി (Hamid Dabhashi) 'ട്രംപ് ആന്‍ഡ് ട്രംപിസം: ഫോര്‍ ഇയേഴ്‌സ് ആന്‍ഡ് അന്‍ എറ്റേര്‍ണിറ്റി ലേറ്റര്‍' എന്ന ലേഖനത്തില്‍ എഴുതി (അല്‍-ജസീറ ഓണ്‍ലൈന്‍, നവംബര്‍ 2, 2020). 2016 മാര്‍ച്ചില്‍ 'ഡൊണാള്‍ഡ് ട്രംപ് ഈസ് അമേരിക്ക' എന്ന ശീര്‍ഷകത്തില്‍ ദബാഷി എഴുതിയ ലേഖനത്തില്‍ പ്രവചനസ്വഭാവമുള്ള ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു: ''ട്രംപിസമാണ് അമേരിക്കയുടെ വിദേശനയത്തിന്റെ മുഖമുദ്ര. അമേരിക്ക പതിറ്റാണ്ടുകളായി ലോകത്തോടു ചെയ്തുകൊണ്ടിരിക്കുന്നതെന്താണോ അതുതന്നെ ട്രംപ് അമേരിക്കയിലും ചെയ്യും. അമേരിക്ക ലോകത്തോടു ചെയ്തത് ട്രംപിലൂടെ അമേരിക്കയ്ക്ക് തിരിച്ചുകിട്ടിയേക്കാം.''
ട്രംപും തീവ്രവലതുപക്ഷ സഹകാരികളും ചേര്‍ന്ന് മുന്‍പേ ദുര്‍ബലമായ അമേരിക്കയുടെ ജനാധിപത്യ അസ്തിവാരത്തെ കടപുഴക്കി. അമേരിക്കയിലെ രാഷ്ട്രീയവും ധാര്‍മികവുമായ വിള്ളലിനെ ട്രംപ് പ്രസിഡന്‍സി മുന്‍പൊന്നുമില്ലാത്ത വിധത്തില്‍ ചീന്തിപ്പിളര്‍ന്നു. 2008-ലും 2012-ലും അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ പ്രസിഡന്റിനെ ഹര്‍ഷാതിരേകത്തോടെ തിരഞ്ഞെടുത്ത ഒരു രാജ്യം 2016-ല്‍ പൊടുന്നനെ വെട്ടിത്തിരിയുകയും നൂറ്റാണ്ടുകള്‍ കഴിഞ്ഞും ശമിക്കാത്ത അമേരിക്കയുടെ വംശീയ അടിപ്പടവ് ട്രംപിലൂടെ വിവസ്ത്രമാക്കുകയും ചെയ്തു. അമേരിക്ക നേരിടുന്ന രാഷ്ട്രീയ സമ്പദ് വ്യവസ്ഥ പ്രതിസന്ധി വംശശ്രേഷ്ഠപ്രഘോഷകനും കച്ചവടക്കാരനും റിയാലിറ്റി ഷോ താരവുമായ ട്രംപ് എന്ന വ്യക്തിയിലൂടെ മറികടക്കാമെന്ന മിഥ്യാഭ്രമത്തിന് വശംവദരാവുകയായിരുന്നു അന്ന് അമേരിക്കക്കാരില്‍ പകുതിയും.
അപരിമിതവും ഗതിമാറ്റാന്‍ ദുഷ്‌കരവുമായ വിനാശം അമേരിക്കയിലും ലോകത്തും ട്രംപ് കെട്ടഴിച്ചുവിട്ടു. എന്നാല്‍ ട്രംപ് എന്ന ഒറ്റയാനല്ല ഇതെല്ലാം ചെയ്തത്. മകള്‍ ഇവാന്‍ക ട്രംപ്, മരുമകന്‍ ജാറെദ് കുഷ്‌നര്‍, റിപ്പബ്ലിക്കന്‍ മന്ത്രിസഭ, ട്രംപിന്റെ ആദ്യ യു.എന്‍. പ്രതിനിധി നിക്കി ഹേലി, സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക് പോംപിയോ, വംശീയ-യാഥാസ്ഥിതിക മനക്കൂട്ടുള്ള ഉപദേശകരായ സ്റ്റീഫന്‍ മില്ലര്‍, സ്റ്റീവ് ബാനണ്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ നശീകരണത്തിന് ചുക്കാന്‍ പിടിച്ചത്. ഇവരുടെ കൂട്ടുകെട്ട് അമേരിക്കയെ അഭൂതപൂര്‍വമായി തരംതാഴ്ത്തുകയും ലോകത്തിനുമുന്‍പില്‍ മാനംകെടുത്തുകയും ചെയ്തു.
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും
Content Highlights: Presidency of Donald Trump, Mathrubhumi weekly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..