എൻ.എൻ. പിള്ള, നാടകദർപ്പണം
സംവിധാനകലയുടെ ജനയിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കോണ്‍സ്റ്റന്റൈന്‍ സ്റ്റാനിസ്ലോവ്‌സ്‌കിയുടെ 'അഭിനയപാഠങ്ങള്‍' വായിച്ചുകേട്ട ഒരു സുഹൃത്ത് ചോദിച്ചു, 'ഇത്രേ ഉള്ളോ? ഇതു നമുക്കൊക്കെ അറിയാവുന്ന സംഗതിയാണല്ലോ!' സ്റ്റാനിസ്ലോവ്‌സ്‌കി ചിരിച്ചുകൊണ്ടു പറഞ്ഞു: 'ആരു പറഞ്ഞു അറിയാന്‍വയ്യെന്ന്? ഞാന്‍ പറഞ്ഞോ?' ഈ പ്രബന്ധത്തിലും നിങ്ങള്‍ക്ക് അറിയാന്‍ വയ്യാത്ത കണ്ടുപിടിത്തങ്ങളൊന്നുമില്ല. അറിഞ്ഞിട്ടും മറന്നുകളയുന്ന പലതും ഒരടുക്കിന് ഒന്നോര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു മാത്രം. ഇതൊന്നും എന്റെ തലച്ചോറില്‍നിന്നും പൊട്ടിവീണ സൂക്തങ്ങളല്ല. വായിച്ചുപഠിച്ചതും പിന്നെ, കുറെ കണ്ടതും കേട്ടതും. ഇടയ്ക്കു കുറെയൊക്കെ ആലോചിച്ചു ക്രമപ്പെടുത്തിയതും.
ഒരേ ആശയം പല തവണ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. സന്ദര്‍ഭോചിതമായി അത് ആവശ്യമാണെന്നു തോന്നി. ഇരുപതാം നൂറ്റാണ്ടിലെ നാടകവേദിയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ ആളും നോബല്‍ സമ്മാന ജേതാവുമായ ലൂയിജി പിരാന്ദലോയുടെ അഭിപ്രായം പ്രധാനപ്പെട്ട ഏതൊരാശയവും മൂന്നു പ്രാവശ്യമെങ്കിലും ആവര്‍ത്തിച്ചിരിക്കണമെന്നാണ്. ഒന്ന്, സഹൃദയനുവേണ്ടി, രണ്ട്, സാധാരണക്കാര്‍ക്കുവേണ്ടി, മൂന്ന്, നിരൂപകന്മാര്‍ക്കുവേണ്ടി.
ഇതില്‍ പ്രതിപാദിക്കുന്നതൊന്നും സിദ്ധാന്തങ്ങളല്ല, അഭിപ്രായങ്ങളാണ്; ചിലതു പൂര്‍വ്വാപരവിരുദ്ധവുമാണ്. സംവിധാനകലയെപ്പറ്റിയുള്ള പല യോഗ്യന്മാരുടെ അഭിപ്രായങ്ങളും പൂര്‍വ്വാപരവിരുദ്ധമാണ്. ഈ പ്രബന്ധത്തില്‍ക്കൂടി ആ അഭിപ്രായങ്ങളില്‍ ചിലതു ഞാന്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നെന്നേയുള്ളൂ. ഇഷ്ടമുള്ളതു സ്വീകരിക്കാം, സ്വീകരിക്കാതിരിക്കാം, പലതില്‍നിന്നും നിങ്ങള്‍ക്കു കൊള്ളാവുന്നതെന്നു തോന്നുന്ന ചിലതെല്ലാം സ്വീകരിച്ച് പുതിയ ഒരു പദ്ധതി സ്വയം ആവിഷ്‌കരിക്കുകയും ചെയ്യാം.
നാടകാവതരണത്തെപ്പറ്റി പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊരു ബാലപാഠമെങ്കിലുമായാല്‍ ഞാന്‍ കൃതകൃത്യനായി. ഇതില്‍ ആധികാരികത്വമൊന്നും അവകാശപ്പെടുന്നില്ല. അനന്തവിസ്തൃതമായ നാടകവേദിയെപ്പറ്റി ആധികാരികമായി സംസാരിക്കുക എന്നുവെച്ചാല്‍ ആധികാരികമായി അസംബന്ധം പറയുക എന്നായിരിക്കും. ഈ പ്രബന്ധം വായിച്ചുകഴിയുമ്പോഴും താഴെ പറയുന്ന വാക്കുകള്‍ ഓര്‍ക്കണം:
'പിന്നില്‍ ഒരു മറ, നില്‍ക്കാന്‍ ഒരു തറ, എന്റെ മുന്നില്‍ നിങ്ങളും, എന്റെ ഉള്ളില്‍ ഒരു നാടകവും...' അതാണ് തിയേറ്റര്‍.
എന്‍.എന്‍. പിള്ള രചിച്ച നാടകദര്‍പ്പണം എന്ന പുസ്തകത്തില്‍ നിന്നും
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന എന്‍.എന്‍.പിള്ളയുടെ 'നാടക ദര്‍പ്പണം' പുസ്തകപ്രകാശനവും അദ്ദേഹത്തെ കുറിച്ച് ബിജു നെട്ടറ ഒരുക്കിയ ഡോക്യുമെന്ററി പ്രദര്‍ശനവും ലോകനാടക ദിനത്തില്‍ നടക്കും. മാര്‍ച്ച് 27 (തിങ്കള്‍) വൈകുന്നേരം 05:00 ന് കെ.പി. കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ വിജയരാഘവന്‍, ജയപ്രകാശ് കുളൂര്‍, കബനി എന്നിവര്‍ പങ്കെടുക്കും.
Content Highlights: natakadharppanam nn pillai mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..