-
നരേന്ദ്ര മോദി പ്രധാനമന്ത്രിസ്ഥാനത്തിരുന്ന ഈ ആറു വര്‍ഷങ്ങള്‍ക്കിടയില്‍ പതിനെട്ടുതവണയെങ്കിലും അദ്ദേഹം ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നെഹ്റുവിന്റെ പഴയ 'ഹിന്ദി-ചീനി ഭായ് ഭായ് ' മുദ്രാവാക്യത്തിന്റെ പുതിയ പതിപ്പുകളായി 'വുഹാന്‍ ആവേശ'വും 'ചെന്നൈ ബന്ധ'വുമൊക്കെ മാറി. ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനും സുഹൃത്തുക്കളാണെങ്കില്‍ ഇരുരാജ്യത്തെ ജനങ്ങള്‍ക്കിടയിലും ആ സൗഹൃദം ഉണ്ടാവുമല്ലോ, അങ്ങനെയാണ് എല്ലാവരും പറഞ്ഞത്. പക്ഷേ, ആ ധാരണ തെറ്റാണെന്ന് നെഹ്റു മനസ്സിലാക്കിയതുപോലെ മോദിയും പഠിച്ചു. ചൈനയുടെ ഉദ്ദേശ്യശുദ്ധിയില്‍ ഉറച്ചുവിശ്വസിച്ചത് തെറ്റാണെന്ന് രണ്ടുപേരും അനുഭവംകൊണ്ട് തിരിച്ചറിഞ്ഞവരാണ്.
1959-ലെ ഇന്ത്യ-ചൈന സംഘര്‍ഷകാലത്ത് നെഹ്റുവിന്റെ പരാജയപ്പെട്ട ചൈനീസ് നയങ്ങളെക്കുറിച്ച് ആര്‍.എസ്.എസ്. താത്ത്വികാചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായ ലേഖനപരമ്പരതന്നെ എഴുതിയിരുന്നു. ''ഒരു പ്രതിസന്ധി പ്രതിസന്ധിയല്ലാതെ മാറുന്നതെങ്ങനെ എന്ന കാര്യം നെഹ്റുവിനേ അറിയൂ. തീയില്ലാതെ പുകയുണ്ടാക്കാനും വാക്കുകളുടെ മലവെള്ളപ്പാച്ചില്‍കൊണ്ട് തീപ്പിടിത്തം തടയാനുമൊക്കെ നെഹ്റുവിന് മാത്രമേ സാധിക്കൂ'' -ഉപാധ്യായ പരിഹസിക്കുന്നതിങ്ങനെ. ''പ്രധാനമന്ത്രിയുടെ അമിത ആത്മവിശ്വാസംകൊണ്ടാണ് സ്ഥിതിഗതികള്‍ ഇത്രമേല്‍ വഷളായത്. കാര്യങ്ങള്‍ അതിസങ്കീര്‍ണമാകുന്നതുവരെ ഒരു നടപടിയുമെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്തുകൊണ്ടാണ് നെഹ്റുവിന്റെ ചൈനീസ് നിലപാടുകള്‍ പരാജയപ്പെടാന്‍ കാരണം? ശുദ്ധമായ വിവരക്കേടുകൊണ്ടാണോ? അതോ സൈനികദുര്‍ബലതയും തത്ത്വശാസ്ത്ര അവ്യക്തതയും തളര്‍ന്ന ദേശീയബോധവും സമാസമം ചേരുന്ന രാഷ്ട്രനയങ്ങള്‍ കാരണമാണോ?'' (1959 സെപ്റ്റംബര്‍ 7, 14, 21 തീയതികളിലായി ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച ഉപാധ്യായയുടെ ലേഖനങ്ങളില്‍നിന്നാണ് ഈ ഉദ്ധരണികളെടുത്തത്).
നരേന്ദ്ര മോദിക്ക് ദീന്‍ ദയാല്‍ ഉപാധ്യായയോടുള്ള ആരാധന എല്ലാവര്‍ക്കുമറിയാം. ഉപാധ്യായ ഇപ്പോള്‍ ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നുള്ള ചൈനീസ് അധിനിവേശത്തെക്കുറിച്ചും നമ്മുടെ പട്ടാളക്കാരുടെ മരണത്തെക്കുറിച്ചും എന്തായിരിക്കും എഴുതുക? പ്രധാനമന്ത്രിയുടെ വിവരക്കേടോ അമിത ആത്മവിശ്വാസമോ ഭീരുത്വമോ സൈനിക ദൗര്‍ബല്യമോ തത്ത്വശാസ്ത്ര അവ്യക്തതയോ, എന്തായിരിക്കും അദ്ദേഹം കാരണമായി കണ്ടെത്തുക?
ഈ ലേഖനത്തില്‍ ഉപയോഗിച്ചിട്ടുള്ള ഉദ്ധരണികളില്‍നിന്ന് മനസ്സിലാകുന്നതുപോലെ ജവാഹര്‍ലാല്‍ നെഹ്റു ചെയ്തതിനെക്കാള്‍, വിദേശനയങ്ങളെ സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഉപയോഗിച്ചയാളാണ് മോദി. ഇന്ത്യാ-ചൈന ബന്ധത്തെക്കുറിച്ച് മോദി ഷി ജിന്‍പിങ്ങിനോട് സംസാരിച്ചത്ര വികാരവായ്‌പോടെയും മധുരം കലര്‍ത്തിയുമല്ല നെഹ്റു, മാവോ സെ തുങ്ങിനോട് സംസാരിച്ചത്. 2018-ല്‍ വുഹാനില്‍വെച്ച് മോദി ചൈനയെ വാനോളം പുകഴ്ത്തിയപ്പോഴും ചൈനീസ് പ്രസിഡന്റിന്റെ മറുപടി അളന്നുമുറിച്ച മട്ടിലായിരുന്നു: ''പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ അതിയായ ആഹ്ലാദമുണ്ട്. വസന്തകാലം ആളുകളെ കണ്ടുമുട്ടാന്‍ പറ്റിയ സമയമാണ്.'' ശരിയാണ്, ഒരു ഇന്ത്യന്‍ രാഷ്ട്രീയക്കാരനെ ചൈനയില്‍വെച്ചു കാണാന്‍ പറ്റിയ സമയമാണ് വസന്തം. വേനല്‍ക്കാലമാകട്ടെ ഇന്ത്യന്‍ പ്രവിശ്യകള്‍ തട്ടിയെടുക്കാന്‍ പറ്റിയ സമയവും!
ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ നിന്നും
Content Highlights: India China conflict Ramachandra Guha column Mathrubhumi weekly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..