മൂന്നു ദശാബ്ദക്കാലം മലയാള സിനിമയില്‍ സ്വന്തം തിരക്കഥയെ ചാലകശക്തിയാക്കി മാറ്റിയ ഡെന്നീസ് ജോസഫ് ഓര്‍മകള്‍ പറയുകയാണ്. ശരിക്കും ഇതൊരു നിഷ്‌കളങ്കമായ വര്‍ത്തമാനമായിരുന്നു. സ്റ്റോറി ടെല്ലിങ്ങിന്റെ ശോഭയുള്ള സംവേദനം. അതൊക്കെയും ലിഖിതരൂപത്തിലായപ്പോള്‍ നിറക്കൂട്ടുകില്ലാതെ എന്ന ജീവിതപുസ്തകമായി മാറുന്നു. നിറക്കൂട്ടോ, ന്യൂഡല്‍ഹിയോ, രാജാവിന്റെ മകനോ, അഥര്‍വ്വമോ കണ്ട മലയാളിയോട് ഡെന്നീസ് ജോസഫിന്റെ സവിശേഷതകള്‍ വിസ്തരിക്കേണ്ടതില്ല. അദ്ദേഹം പത്താം നിലയിലെ തീവണ്ടി, ചിരട്ടക്കളിപ്പാട്ടങ്ങള്‍ തുടങ്ങിയ ശ്രദ്ധേയമായ കഥകള്‍ എഴുതിയ കഥാകൃത്ത് കൂടിയാണ്. തിരക്കഥാകാരനില്‍ ദൃശ്യവ്യാഖ്യാതാവും ഉചിതമായി സമ്മേളിക്കുമ്പോഴുണ്ടാവുന്ന സൗന്ദര്യസാകല്യത ഡെന്നീസ് എഴുതിയതും സംവിധാനം ചെയ്തതുമായ ചിത്രങ്ങള്‍ക്കുണ്ട്. പൊതുവേദികളിലോ പത്രദൃശ്യമാധ്യമങ്ങളിലോ പ്രത്യക്ഷപ്പെടാതെ നിശ്ശബ്ദനായി തന്റെ എഴുത്തുമുറിയിലൊളിച്ച ഡെന്നീസ് ജോസഫ് അനുഭവം പറയുമ്പോള്‍ നാം അന്തംവിട്ടുപോകുന്നു. കൗതുകവും ജിജ്ഞാസയും നടുക്കവുംകൊണ്ട് നമ്മെ പിടിച്ചിരുത്തുന്ന ഒരു ഡെന്നീസ് തിരക്കഥയുടെ പ്രശംസനീയമായ ആര്‍ജവശോഭ ഇതിനുണ്ട്. മലയാളസിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടി ഈ ഋജുമൊഴികളില്‍നിന്നും നാം വായിച്ചെടുക്കുന്നു. തന്നെക്കുറിച്ചല്ല, തന്നോട് ചേര്‍ന്നുനിന്നവരെക്കുറിച്ചാണ് ഈ ആത്മകഥ. നിറക്കൂട്ടില്ലാതെ അത് നിര്‍വഹിക്കപ്പെടുന്നത് പരഭാഗശോഭ!
ഡെന്നീസ് ജോസഫ് സിനിമയ്ക്കുവേണ്ടി പറഞ്ഞ കഥകള്‍ക്കൊക്കെയും അപരിചിതമായ വേറിടലുണ്ടായിരുന്നു. ഈറന്‍സന്ധ്യതൊട്ട് തോംസന്‍വില്ലവരെ പ്രേക്ഷകരത് അനുഭവിച്ചു. ന്യൂഡല്‍ഹിയില്‍ പുനരവതരിക്കാന്‍, രാജാവിന്റെ മകനില്‍ പ്രസരിക്കാന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും സാധ്യമായത് ആ തിരക്കഥയുടെ ഊദാരോര്‍ജം കൊണ്ടാണ്. രാജാവിന്റെ മകനില്‍ത്തന്നെയാണ് സുരേഷ് ഗോപിയും സാന്നിധ്യമറിയിച്ചത്. കൊടൂരമായ സംഭാഷണങ്ങള്‍ പാരഗ്രാഫില്ലാതെ ചൊല്‍ക്കാഴ്ചയാക്കുന്ന നായകന്മാരെയല്ല ഡെന്നീസ് സൃഷ്ടിച്ചത്. ജീവിതം പറയുന്ന, ജീവിക്കാനായുന്ന സാഹസികരാണ് മിക്ക നായകന്മാരും. കുട്ടപ്പായിയും രവിവര്‍മയും കുഞ്ഞച്ചനും ടോണി കുരിശിങ്കലും വിന്‍സെന്റ് ഗോമസും കൃഷ്ണമൂര്‍ത്തിയുമെല്ലാം മലയാളിയുടെ ജീവിതപരിസരങ്ങളിലേക്ക് കുടിയേറിയവരല്ല, ഈ ഭൂമികയില്‍നിന്ന് കഥാപാത്രങ്ങളായി തിടംവെച്ച് മുതിര്‍ന്നവരാണ്. ഷോലെ കഴിഞ്ഞാല്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ ന്യൂഡല്‍ഹിയാണെന്ന് മണിരത്നം പറയുന്നതില്‍ യാഥാര്‍ഥ്യമുണ്ട്. കമേഴ്സ്യലായാലും ആര്‍ട്ടായാലും തിരക്കഥതന്നെയാണ് സിനിമയെ ചാരുതയില്‍, സമഗ്രതയില്‍ സംഗ്രഹിക്കുന്നത്. ചിലയിടങ്ങളില്‍ അതിനാടകീയമാകുമ്പോഴും ഉറൂബിന്റെ തിരക്കഥതന്നെയാണ് നീലക്കുയിലിന്റെ ജീവശക്തി. സര്‍ഗാത്മകത ഒന്നും സ്വയം അവകാശപ്പെടാനില്ലാത്ത ഒരാള്‍ ഒരുപാട് സിനിമകള്‍ കണ്ടും വായിച്ചും വളര്‍ന്ന് തിരക്കഥാകാരന്റെ മകുടമണിയുന്ന ഈ യാത്രാപഥത്തില്‍ നമ്മളും ഒപ്പം ചേരുന്നു. ഒരുപാട് മനുഷ്യരെ അറിഞ്ഞും ആലോചിച്ചും ആനന്ദിച്ചും ദുഃഖിച്ചും ഏറ്റവും വലിയ ജനപ്രിയകലയുടെ നിരവധി മുന്നാമ്പുറവും പിന്നാമ്പുറവും കാണുന്നു. അത്തരം കാഴ്ചകള്‍ തന്നവര്‍ മലയാളസിനിമയില്‍ എത്രപേരുണ്ട്?
ഒരു സാധാരണമനുഷ്യന്റെ മനസ്സില്‍ ആളുകള്‍ അവരായിട്ടുതന്നെയാണ് പതിഞ്ഞുകിടക്കുന്നത്. അവരുടെ അന്തരംഗമോ ബാഹ്യരംഗങ്ങളോ അവരുടെ ആലോചനയിലില്ല. എന്നാല്‍ അങ്ങനെ ഒരു കഥാപാത്രം സാഹിത്യത്തിലോ ഇതരകലാരൂപങ്ങളിലോ വരുമ്പോള്‍ അവരുടെ കാര
ക്ടര്‍ ആളുകളുടെ മനസ്സില്‍ പതിയും. നിത്യപരിചയമുള്ള മനുഷ്യരെ വിശദമായി തിരിച്ചറിയാന്‍ കലതന്നെയാണ് ഉപാധി. മനുഷ്യജീവിതത്തില്‍ നിന്ന് പൊക്കിയെടുത്ത് കഥാപാത്രങ്ങളാക്കി പാകപ്പെടുത്തി മനുഷ്യ സമൂഹത്തിനു പരിചയപ്പെടുത്തി ജീവിതം ഇങ്ങനെയൊക്കെയാണെന്നു പറഞ്ഞുകൊടുക്കുന്ന സര്‍ഗക്രിയാവിശേഷമല്ലേ സാഹിത്യം! സിനിമയുടെ തിരക്കഥയെ അതിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ നാം വൈകി. അതിനെ സര്‍ഗാത്മകമായി കാണാന്‍ ഒരു കുറച്ചിലുണ്ടായിരുന്നു കുറെക്കാലം മുന്‍പുവരെ! ഇപ്പോള്‍ തിരക്കഥയും ഗാനസാഹിത്യവുമെല്ലാം വിവിധ പാഠ്യപദ്ധതികളിലെത്തി. ഒരിടത്തൊരു ഫയല്‍വാനും ഒരു വടക്കന്‍ വീരഗാഥയും കൊടിയേറ്റവും യവനികയും കിരീടവും ന്യൂഡല്‍ഹിയുമെല്ലാം തിരക്കഥ സിനിമയുടെ ജൈവികനാഡീവ്യൂഹമാണെന്ന് സമര്‍ഥിക്കുന്നു. അങ്ങനെയൊരു അവകാശവാദമേയില്ലാതെ ചലച്ചിത്രജീവിതത്തെ തിരിഞ്ഞുനോക്കുന്ന ഡെന്നീസ് ജോസഫ് നമ്മെ അദ്ഭുതപ്പെടുത്തും. അദ്ദേഹം പറയുന്നത് ഇതരമനുഷ്യരെക്കുറിച്ചാണ്; വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെ! സംവിധായകന്‍ ശശികുമാറിനെക്കുറിച്ചോ എ.ബി. രാജിനെക്കുറിച്ചോ പില്ക്കാലത്ത് ആരെങ്കിലും പറഞ്ഞു കേട്ടതായി അറിവുണ്ടോ? ഒരുകാലത്തെ സൂപ്പര്‍ഹിറ്റ് പ്രേംനസീര്‍-ജയന്‍ സിനിമകള്‍ എഴുതിയ പാപ്പനംകോട് ലക്ഷ്മണനാണ് 'സത്കലാദേവിതന്‍ ചിത്രഗോപുരങ്ങളേ' എന്ന പ്രശസ്തമായ നാടകയവനികഗാനം എഴുതിയതെന്ന് അറിവുള്ളവര്‍ എത്രപേര്‍ കാണും? എസ്.പി. പിള്ള ഒരു അസാധാരണ നടനായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ദേവരാജന്‍ മാസ്റ്ററുടെയും ഒ.എന്‍.വിയുടെയും നാം കാണാത്ത മനസ്സ് ഇതില്‍ പ്രകാശിക്കുന്നു. മലയാളസിനിമയ്ക്ക് കേള്‍ക്കാന്‍ കഴിയാതെപോയ ഒട്ടേറെ ഗാനങ്ങള്‍ സുന്ദര്‍രാജന്‍ എന്ന സംഗീതസംവിധായകനിലൂടെ കേള്‍ക്കുന്നു. അറിയപ്പെടാതെ കാലത്തില്‍ മറഞ്ഞ ക്യാമറാമാന്‍ തോമസിന്റെയും മുരുകന്റെയും മുഖം തെളിയുന്നു.

സംവിധായകനാകാന്‍ കഴിയാതെപോയ പ്രേംനസീറിനെയും ന്യൂഡല്‍ഹിയുടെ അവകാശം ചോദിച്ചുവരുന്ന രജനീകാന്തിനെയും വായിച്ച് നടുങ്ങുന്നു. വിന്‍സെന്റ് മാസ്റ്ററുടെയും പി.ബി. ശ്രീനിവാസിന്റെയും സമര്‍പ്പണവും വിനീതത്വവും, കോടീശ്വരറാവുവിന്റെ അദ്ഭുതകരമായ പ്രതിഭാവിലാസം, കാലത്തിനക്കരെനിന്ന് പാടുന്ന മെഹബൂബ്, മഴ പകര്‍ത്തി മഴയിലൊടുങ്ങിയ വിക്ടര്‍, മലയാളികളെ പാട്ടിലാക്കിയ കാസറ്റ് കമ്പനി ഉടമ ഉസ്മാന്‍....! തീരുന്നില്ല, ഈ പച്ചയും കത്തിയുമില്ലാത്ത വേഷങ്ങള്‍! ഇത് കഥകളിയല്ല. കളിച്ച കളിയുടെ അകത്തും പുറത്തമുള്ള സാധാരണമനുഷ്യരുടെ കല! അവരില്‍ പലര്‍ക്കും വിലാസങ്ങളില്ലായിരുന്നു. ഇപ്പോഴുണ്ട്. നിറക്കൂട്ട് നല്‍കാതെ അവരെ ഡെന്നീസ് ജോസഫ് നമുക്ക് കാണിച്ചുതരുന്നു. നന്ദിയുടെയും നന്ദികേടിന്റെയും യാഥാര്‍ത്ഥ്യം വിളിച്ചു പറയുന്നു. നീണ്ട നിശ്ശബ്ദതയ്ക്കുശേഷം വീണ്ടും വലിയ കാഴ്ചാനുഭവങ്ങളുമായി ഈ ചലച്ചിത്രകാരനെ നമുക്ക് കാത്തിരിക്കാം.
ഡെന്നീസ് ജോസഫിന്റെ 'നിറക്കൂട്ടുകളില്ലാതെ' എന്ന പുസ്തകത്തിന് എഴുതിയ അവതാരിക
'നിറക്കൂട്ടുകളില്ലാതെ' ഓണ്‍ലൈനില്‍ വാങ്ങാം
Content Highlights: Dennis Joseph New Malayalam Book Mathrubhumi Books