ചാൾസ് ശോഭ്രാജ്, തിഹാർ ജയിൽ
കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭ്രാജിന്റെ ജയില്‍മോചനത്തെക്കുറിച്ച് അനുകൂലമായ തീരുമാനങ്ങള്‍ വന്നിരിക്കയാണ്. തിഹാര്‍ മുന്‍ ജയില്‍ സൂപ്രണ്ടും പിന്നീട് ലീഗല്‍ അഡൈ്വസറുമായ സുനില്‍കുമാര്‍ ഗുപ്ത പ്രശസ്ത മാധ്യമ പ്രവര്‍ത്തക സുനേത്ര ചൗധരിയുമായി ചേര്‍ന്നെഴുതിയ പുസ്തകമാണ് 'ബ്ലാക്ക് വാറണ്ട്; ഒരു തിഹാര്‍ ജയിലറുടെ തുറന്നുപറച്ചിലുകള്‍'. ജയിലറായി നിയമനം കിട്ടി തിഹാറിലെത്തിയപ്പോള് തന്നെ സ്വീകരിച്ച ചാള്‍സ് ശോഭ്രാജ് എന്ന അന്താരാഷ്ട്ര കുറ്റവാളിയെക്കുറിച്ച് ഗുപ്ത വിശദമാക്കുന്നുണ്ട്. മാതൃഭൂമി ബുക്സിനുവേണ്ടി രാധാകൃഷ്ണന് തൊടുപുഴ പരിഭാഷപ്പെടുത്തിയ 'ബ്ലാക്ക്വാറണ്ടി'ല്‍ നിന്നും ഒരു ഭാഗം വായിക്കാം.
തിഹാര്‍ ജയിലിനുള്ളില്‍, ചാള്‍സ് ശോഭ്രാജ് ഒരു സാമ്രാജ്യംതന്നെ സ്ഥാപിച്ച കഥ ഒരുപക്ഷേ, നിങ്ങളെ അമ്പരപ്പിച്ചേക്കാം. പക്ഷേ, ജയിലില്‍നിന്നും, അയാള്‍ രക്ഷപ്പെട്ടതുമായി തുലനം ചെയ്താല്‍, അത് തീരേ നിസ്സാരമാണ്. ആ ബിക്കിനി കില്ലര്‍ ഞങ്ങളെയെല്ലാം സമര്‍ഥമായി കബളിപ്പിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഞാനതേപ്പറ്റി മൗനം പാലിക്കുകയായിരുന്നു. പക്ഷേ, ഇപ്പോഴതു തുറന്നുപറയേണ്ട സമയമായിരിക്കുന്നു.
1976 ജൂലായ് 6-നാണ് ചാള്‍സ് ശോഭ്രാജ് തിഹാര്‍ ജയിലിലെത്തുന്നത്. അതിനു ശേഷം ഒരു ദശാബ്ദം കഴിഞ്ഞപ്പോള്‍ അയാള്‍ ജയില്‍ ചാടി. ഞാന്‍ ജയില്‍ വകുപ്പില്‍ ജോലി സ്വീകരിക്കുന്നതിനും വളരെ മുന്‍പ് അയാള്‍ തിഹാറിലെത്തി. പല രാജ്യങ്ങളിലായി അയാള്‍ നിരവധിപേരെ കൊന്നു. ആ രാജ്യങ്ങളെല്ലാം അയാളെ വിട്ടുനല്‍കാന്‍ ഇന്ത്യ ഗവണ്മെന്റിനോട് അഭ്യര്‍ഥിച്ചുകൊണ്ടിരുന്നു. മയക്കുമരുന്നു നല്കി അറുപതു ഫ്രഞ്ചു ടൂറിസ്റ്റുകളെ കൊള്ളയടിച്ച കേസില്‍, അയാളെ വിട്ടുനല്‍കണമെന്ന് ഫ്രാന്‍സ് അഭ്യര്‍ഥിച്ചു. ഈ കേസിലാണ് ഇന്ത്യ അയാളെ അറസ്റ്റു ചെയ്തത്. ഡല്‍ഹിയിലെ വിക്രം ഹോട്ടലില്‍ താമസിച്ചിരുന്ന അറുപതു പേര്‍ക്ക് അയാള്‍ മയക്കുമരുന്നു നല്‍കിയശേഷം അവരെ കൊള്ളചെയ്യുകയായിരുന്നു. ഇരകള്‍ക്കെല്ലാം വയറിളക്കം പിടിച്ചു. ശോഭ്രാജ് ആ ഹോട്ടലില്‍ ഉണ്ടായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ക്ക് അയാളില്‍ സംശയം തോന്നി. അവര്‍ പോലീസിനെ വിളിച്ചുവരുത്തി. പോലീസ് ശോഭ്രാജിനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് അറസ്റ്റു ചെയ്യുകയും ചെയ്തു.
ഈ കേസ് മാത്രമല്ല ശോഭ്രാജിനുമേല് ഉണ്ടായിരുന്നത്. 1976 ജനുവരി 3-ന് അലന് ആരന് ജേക്കബ്സ് എന്ന ഇസ്രായേലി വനിതയെ വാരാണസിയില്‍ വെച്ച് വധിച്ച കേസില്‍ അയാള്‍ ചാര്‍ജ് ചെയ്യപ്പെട്ടിരുന്നു. ഈ കേസിലും അയാളുടെ ആയുധം മയക്കുമരുന്നായിരുന്നു. ശോഭ്രാജും മറ്റൊരു വിദേശവനിതയും കൂടി വാരാണസിയിലെ ഹോട്ടല്‍ നടരാജില്‍ ചെക്ക് ഇന്‍ ചെയ്തു. അവരോടൊപ്പം ജേക്കബ്സും മോഹന്‍ലാല്‍ എന്ന മറ്റൊരു ഇന്ത്യക്കാരനും ഉണ്ടായിരുന്നു. മോഹന്‍ലാലും ജേക്കബ്സും കൂടി ഒരു മുറിയില്‍ താമസിച്ചു. ശോഭ്രാജും വിദേശവനിതയുംകൂടി ഫ്രഞ്ചുകാരാണെന്ന നാട്യത്തില്‍, മിസ്റ്റര്‍ നിപ്പിയര് പൊനന്റ്, മിസ്സിസ് നിക്കോള്‍ പൊനന്റ് എന്ന പേരുകളിലായിരുന്നു ചെക്ക് ഇന്‍ ചെയ്തത്. അടുത്ത ദിവസം രാവിലെ അവര്‍ രണ്ടുപേരും, ക്ലാര്‍ക്ക്സ് ഹോട്ടലില്‍ താമസിക്കാനാണിഷ്ടപ്പെടുന്നതെന്നു പറഞ്ഞ് ചെക്ക് ഔട്ട് ചെയ്തു. പക്ഷേ, അടുത്ത ഹോട്ടലില്‍ അവര്‍ ചെക്ക് ഇന്‍ ചെയ്തത് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് അലന് ജേക്കബ്സ് എന്ന പേരിലായിരുന്നു. ഹോട്ടലില്‍ പണം നല്‍കിയത് ജേക്കബ്സിന്റെ ഫോറെക്സ് ട്രാവലേഴ്സ് ചെക്കു വഴിയും. ജനുവരി 5-ന് അവര്‍ ഹോട്ടല്‍ നടരാജിലെത്തി. അവിടെ ജേക്കബ്സിനെയും മോഹന്‍ലാലിനെയും കാണണം എന്നാവശ്യപ്പെട്ടു. ജേക്കബ്സിനെ ജീവനോടെ കണ്ടത് അയാളുടെ മുറിയില്‍ വെള്ളം നല്‍കാനെത്തിയ ജോലിക്കാരനായിരുന്നു. അപ്പോള്‍ ജേക്കബ്സിന് ശോഭ്രാജ് ഒരു ഗുളിക നല്കുന്നതു കണ്ടുവെന്നും അയാള്‍ പറഞ്ഞു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ദമ്പതികളും മോഹന്‍ലാലും പോയി. ജേക്കബ്സിനെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തി. ഉപയോഗിക്കപ്പെട്ട വിഷം സിങ്ക് ഫോസ്ഫേറ്റായിരുന്നു.
തുടര്‍ച്ചയായ ഈ മയക്കുമരുന്ന്- ആള്മാറാട്ടക്കേസുകളുടെ (ചില സമയത്ത് കൊലപാതകവും) ഫലമായി തന്നെ തിഹാറില്നിന്നും മോചിപ്പിച്ച് തായ്ലാന്ഡിനു കൈമാറുമോ എന്ന ആശങ്ക ശോഭ്രാജിനുണ്ടായിരുന്നു. അങ്ങനെയൊരഭ്യൂഹവും നിലനിന്നിരുന്നു. പത്രങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളിലും അത് സ്ഥിരീകരിക്കപ്പെട്ടു. അയാള്‍ ജയില്‍ ചാടിയത്, തായ്ലാന്ഡില് വിചാരണ നേരിട്ടാല്‍ ഉണ്ടാകുന്ന ഭവിഷത്ത് ഭയന്നാണെന്ന് എല്ലാവരും കരുതി. പക്ഷേ, ശോഭ്രാജ് എന്നോടു പറഞ്ഞ കഥ മറ്റൊന്നായിരുന്നു.
1986 മാര്‍ച്ച് 16 ഞായറാഴ്ച. അന്ന് എനിക്ക് ഡ്യൂട്ടി ഉണ്ടായിരുന്നില്ല. പക്ഷേ, അന്നു നടന്ന കാര്യങ്ങള്‍ ഞാന്‍ പിന്നീട് പല തവണ കേള്‍ക്കുകയുണ്ടായി. കേട്ടുകേട്ട് ഒടുവില്‍ ആ സമയത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നുവെന്നുപോലും എനിക്കു തോന്നിപ്പോയി. കട്ടിയുള്ള ഒരു തുണികൊണ്ട് മുഖം മറച്ച്, ജയില്‍ ക്വാര്‍ട്ടേഴ്സില്‍ എത്തിയ കോണ്‍സ്റ്റബിള്‍ ആനന്ദ് പ്രകാശാണ്, അപായസൂചന നല്‍കിക്കൊണ്ട് ആദ്യ സൈറണ്‍ മുഴക്കിയത്. അയാള്‍ മുഖം മറച്ചതിന്റെ കാരണം പിന്നീടാണ് മനസ്സിലായത്. ജയില്‍ ഡപ്യൂട്ടി സൂപ്രണ്ടിന്റെ ഓഫീസിനു മുന്നിലെ ഡോര്‍ബെല്ലില്‍ വിരലമര്‍ത്തുമ്പോള്‍ അയാള്‍ക്ക് സംസാരിക്കാന്‍പോലും കഴിയുമായിരുന്നില്ല. മൂന്നാം നമ്പര്‍ ജയിലിന്റെ ചാര്‍ജ് വഹിച്ചിരുന്ന ആളിനോട് ആനന്ദ് പ്രകാശിന് രണ്ടുവാക്കുകള്‍ ഉച്ചരിക്കുവാന്‍ മാത്രമാണ് കഴിഞ്ഞത്: 'Rush now.'
തനിക്കു ഭാവനചെയ്യാന്‍ കഴിയുന്നതിനും അപ്പുറത്തുള്ള ഒരു കാര്യമാണ്, താന്‍ അന്നു കണ്ടതെന്ന്, മൂന്നാം നമ്പര്‍ ജയിലിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ വി.ഡി. പുഷ്കര്‍ന ഞങ്ങളോടു പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ഒരു പേടിസ്വപ്നത്തിലേക്കായിരുന്നു അയാള്‍ നടന്നടുത്തത്; ജയിലിന്റെ എല്ലാ വാതിലുകളും മലര്‍ക്കെ തുറന്നുകിടക്കുന്നു. ഗേറ്റ്കീപ്പര്‍, സെക്യൂരിറ്റി ജീവനക്കാര്‍, എന്തിനേറെ ഡ്യൂട്ടി ഓഫീസര്‍ ശിവരാജ് യാദവുപോലും ഒന്നുകില്‍ നല്ല ഉറക്കത്തിലാണ്, അല്ലെങ്കില്‍ മയങ്ങിക്കിടക്കുകയാണ്.
ജയില്വാതിലുകളുടെ താക്കോലുകള്‍, അത് സൂക്ഷിക്കുന്ന പ്രത്യേക സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് പുഷ്കര്‍ന കണ്ടെത്തി. ഒരിക്കലും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്താത്ത, ഒരുതരത്തിലുള്ള അഴിമതികള്‍ക്കും വശംവദരാവാത്ത, തമിഴ്നാട് പോലീസിലെ കാവല്‍ക്കാര്‍പോലും വീണുകിടക്കുന്നുണ്ടായിരുന്നു. തെക്കേ ഇന്ത്യയിലെ തമിഴുമാത്രം വശമുള്ള അവരോട് സംവദിക്കാന്‍ ഹിന്ദി സംസാരിക്കുന്ന വടക്കേ ഇന്ത്യന്‍ കുറ്റവാളികള്‍ക്കു കഴിയുമായിരുന്നില്ല. ജയിലിനു ചുറ്റുമുള്ള ഉയര്‍ന്ന ഗോപുരങ്ങളിലായിരുന്നു അവരെ വിന്യസിച്ചിരുന്നത്. അതില്‍ ഒരാള്‍ താഴേ റോഡില്‍ വീണുകിടന്നിരുന്നു. അല്പമകലെ അയാളുടെ .303 റൈഫിളും കണ്ടു. കോണ്‍സ്റ്റബിള്‍ പ്രകാശ് മുഖം മറച്ചിരുന്നതിന്റെ കാരണം ഇപ്പോഴാണ് മനസ്സിലായത്. അത് ലജ്ജകൊണ്ടായിരുന്നില്ല. മറിച്ച്, അയാളും മയക്കുമരുന്നാക്രമണത്തിന്റെ ഇരയായിരുന്നു. തന്നെ കീഴടക്കാന്‍ ശ്രമിക്കുന്ന അബോധാവസ്ഥയില്‍നിന്നും രക്ഷപ്പെടാന്‍ അയാള്‍ക്കും കഴിഞ്ഞില്ല. അയാള്‍ മൂക്കുംകുത്തി വീണു.
നടപ്പാക്കാന്‍ പാടില്ലാത്ത ഒന്ന്, അതീവഗുരുതരമാംവിധം ഭീകരമായതെന്തോ, തിഹാറില്‍ സംഭവിച്ചുവെന്ന് പുഷ്കര്നയ്ക്കു മനസ്സിലായി. തിഹാര്‍ ജയിലിന്റെ ചരിത്രത്തില്‍ ആദ്യമായി അവിടത്തെ ബസര്‍ (അടിയന്തരഘട്ടത്തിലെ അലാറം), ന്യായയുക്തമായ ഒരു കാര്യത്തിനുവേണ്ടി മുഴങ്ങി. ശല്യക്കാരനായ ഒരു പുതുമുഖം ജയിലില്‍ എത്തുമ്പോഴോ, ജയിലിനകത്തു സംഘട്ടനം നടക്കുമ്പോഴോ മാത്രമേ സാധാരണ അലാറം മുഴങ്ങിയിരുന്നുള്ളൂ. ഇത്തവണ തികച്ചും ന്യായയുക്തമായ ഒരു കാര്യത്തിനുവേണ്ടി അത് മുഴക്കപ്പെട്ടു. മൂന്നാം നമ്പര്‍ ജയിലിലെ മുഴുവന്‍ തടവുകാരും രക്ഷപ്പെട്ടതുപോലെയാണു തോന്നിയത്.
അലാറം അടിച്ചാല്‍ പിന്നെ ഉടന്‍ നടക്കുന്നത് ജയിലിലെ തടവുപുള്ളികളുടെ എണ്ണമെടുക്കലാണ്. ആ ജയിലില്‍ 200 തടവുകാരാണുണ്ടായിരുന്നത്. അതില്‍ പന്ത്രണ്ടു പേരാണ് രക്ഷപ്പെട്ടിരിക്കുന്നത്. പക്ഷേ, പ്രശ്നം അതല്ല. അവരില്‍ തിഹാറിലെ കുപ്രസിദ്ധ തടവുകാരന് ചാള്‍സ് ഗുരുമുഖ് ശോഭ്രാജും ഉള്‍പ്പെട്ടിരിക്കുന്നു!
ആ വാര്‍ത്ത പ്രക്ഷേപണം ചെയ്ത മൂന്നുമണിക്ക് ഞാന്‍ എവിടെയായിരുന്നുവെന്ന കൃത്യമായ ഓര്മ എനിക്കുണ്ട്. ആ സമയം ഞാന്‍ വീട്ടില്‍ ദൂരദര്ശന് പരിപാടികള്‍ കാണുകയായിരുന്നു. പൊടുന്നനവേ ദൂരദര്ശന് അപ്പോള്‍ നടന്നുകൊണ്ടിരുന്ന പരിപാടി മുറിച്ച് ചാള്‍സ് ശോഭ്രാജ് ജയില്‍ ചാടിയെന്നവാര്ത്ത സംപ്രേഷണം ചെയ്തു. ഞാന്‍ ഉടന്‍ ജോലിസ്ഥലത്തേക്കു പോയി. അന്ന് അവിടെ നടന്ന സംഭവങ്ങളെ അതിന്റെ തുടര്‍ച്ചയില്‍ത്തന്നെ പുനരവലോകനം ചെയ്യുകയാണ് ഞങ്ങള്‍ ചെയ്തത്.
കുറ്റകൃത്യത്തിന്റെ പിതൃത്വം കണ്ടുപിടിക്കാന്‍ കഴിയുന്ന ഒരു സൂചന ഞങ്ങള്‍ക്കു ലഭിച്ചു. വീണുകിടക്കുന്ന ഓരോ ജീവനക്കാരന്റെ കൈയിലും ഓരോ അന്‍പതു രൂപനോട്ട് കാണാമായിരുന്നു. പുഷ്കര്‍ന പെട്ടെന്ന് തന്റെ അനുമാനം വെളിപ്പെടുത്തുകയും ചെയ്തു. അവര്‍ക്കെല്ലാം ആദ്യം അന്‍പതു രൂപ പാരിതോഷികം നല്കി. തുടര്‍ന്ന് മയക്കുമരുന്ന് അടങ്ങിയ മധുരപലഹാരങ്ങള്‍ കൊടുത്തു. അത് ചെയ്തത് ചാള്‍സ് ശോഭ്രാജായിരുന്നു. അയാള്‍ അന്നേദിവസം തന്റെ ജന്മദിനമാണെന്ന് അവകാശപ്പെട്ടിരുന്നു.
ആ ജയില്‍ചാട്ടം രാജ്യമെങ്ങും, പത്രങ്ങളുടെ തലവാചകമായി. അസോസിയേറ്റഡ് പ്രസ് കൊടുത്ത ആ വാര്‍ത്ത ലോകമെമ്പാടും പരന്നു. ഡല്‍ഹിയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അജയ് അഗര്‍വാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: രണ്ടുപേര്‍ തിഹാര്‍ ജയിലിലേക്കു വന്നു. ജയിലിലെ ഒരു തടവുകാരന്റെ ജന്മദിനം പ്രമാണിച്ച് തടവുകാര്‍ക്ക് മധുരപലഹാരങ്ങളും പഴങ്ങളും വിതരണം ചെയ്യാന്‍ അവര്‍ വാര്‍ഡന്റെ അനുമതി തേടി. ശിവരാജ് യാദവ് എന്ന വാര്ഡന് അനുമതി നല്‍കുകയും ചെയ്തു. സന്ദര്‍ശകര്‍ ഉടന്‍തന്നെ ശിവരാജ് യാദവിനും അവിടെ ഉണ്ടായിരുന്ന അഞ്ചു ഗാര്‍ഡുകള്‍ക്കും മധുരപലഹാരങ്ങള്‍ നല്കി. അതു കഴിച്ചവരെല്ലാം ഉടന്‍തന്നെ ബോധരഹിതരായി വീണു. മണിക്കൂറുകള്‍ കഴിഞ്ഞു മാത്രമാണ് അവര്‍ക്ക് ബോധം വീണ്ടുകിട്ടിയത്.
അന്വേഷണത്തില്‍ മറ്റൊരു കാര്യംകൂടി വ്യക്തമായി. തിഹാര്‍ ജയിലിലെ ഒരു മുന്‍തടവുകാരന്‍, ഡേവിഡ് ഹാള്‍ എന്ന ബ്രിട്ടീഷ് പൗരന്, ആ പ്രത്യേക ദിവസം ശോഭ്രാജിനെ സന്ദര്‍ശിച്ചിരുന്നു. അയാള്‍ ഇതില്‍ നിര്‍ണായകമായൊരു പങ്കും വഹിച്ചിട്ടുണ്ട്. അയാളുടെ മോചനം നടന്നിട്ട് അധികകാലമായിട്ടില്ല. മയക്കുമരുന്ന് ഒളിച്ചുകടത്തുന്നതില്‍ ഒരു വിദഗ്ധനായിരുന്നു അയാള്‍. എനിക്ക് അയാളെപ്പറ്റി അറിഞ്ഞുകൂടാ. പക്ഷേ, ശോഭ്രാജിനറിയാമായിരുന്നു. വിദേശികള്‍ എന്ന നിലയില്‍ ജയിലില്‍ അവര്‍ ചങ്ങാതിമാരായിത്തീര്‍ന്നു. ശോഭ്രാജ് അയാള്‍ക്ക് ഒരു ജാമ്യാപേക്ഷ തയ്യാറാക്കി കൊടുക്കുകകൂടി ചെയ്തപ്പോള്‍ ആ സ്നേഹബന്ധം ദൃഢതരമായി. കൂടുതല്‍ അന്വേഷണത്തില്‍ മറ്റൊരു കാര്യംകൂടി കണ്ടെത്തി. ഡേവിഡ് ഹാള്‍, ശോഭ്രാജിനെ കാണാനെത്തിയ ആ ദിവസം അയാള്‍ ശോഭ്രാജിന് എന്തോ ചില പദാര്‍ഥങ്ങള്‍ കൈമാറി. അത് ഉപയോഗിച്ചാണ് ജയില്‍ജീവനക്കാരെ മയക്കിക്കിടത്തിയ മരുന്ന് അയാള്‍ ഉണ്ടാക്കിയത് എന്നു വിശ്വസിക്കപ്പെടുന്നു.
.jpg?$p=bec7056&&q=0.8)
നേരത്തേ പറഞ്ഞിട്ടുള്ളതുപോലെ, മറ്റു തടവുകാര്‍ക്കില്ലാത്ത ഒരാനുകൂല്യം ചാള്‍സ് ശോഭ്രാജിന് നല്‍കിയിരുന്നു. തന്റെ സെല്ലില്‍ സ്വയം ആഹാരം പാകം ചെയ്തു കഴിക്കാനുള്ള അനുവാദമായിരുന്നു അത്. തന്റെ ജന്മദിനമാണ് എന്നു പറഞ്ഞ് പ്രചരിപ്പിച്ച്, അന്നേ ദിവസം അയാള്‍ക്ക് ജയിലില്‍നിന്ന് മധുരപലഹാരങ്ങള്‍ സമ്പാദിക്കാന്‍ കഴിഞ്ഞു. ഒരു പത്രറിപ്പോര്‍ട്ട് പ്രകാരം അവയില്‍ അയാള്‍ ലാര്‍പോസ് എന്ന ഉറക്കഗുളിക പൊടിച്ചുചേര്‍ത്തു. 820 ഗുളികകളാണ് അയാള്‍ ഈ കാര്യത്തിന് ഉപയോഗിച്ചത്! തന്റെ രക്ഷപ്പെടല്‍ ദൗത്യത്തില്‍ അയാള്‍ മറ്റു പന്ത്രണ്ടു തടവുകാരെക്കൂടി ഉള്‍പ്പെടുത്തി. സ്വന്തം നിലയില്‍ അങ്ങനെ ചെയ്യാന്‍ കഴിവില്ലാത്തവരായിരുന്നു അവര്‍. ഇവരില്‍ രണ്ടുപേര്‍ ജയിലധികാരികള്ക്കുവേണ്ടി ചില്ലറ ജോലികള്‍ ചെയ്യുന്നവരായിരുന്നു. ചെറിയ കുറ്റവാളികളായിരുന്ന ഇവര്‍ക്കും ശോഭ്രാജ് മയക്കുമരുന്നു നല്‍കിയിരുന്നു. മാധ്യമങ്ങളിലൂടെ ഇവരെ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ അവര്‍ സംഭ്രാന്തരായി. അവര്‍ക്കുവേണ്ടി വിപുലമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അധികം വൈകാതെ അവര്‍ ജനക്പുരി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അങ്ങനെ തിരിച്ച് അവര്‍ തിഹാര്‍ ജയിലിലെത്തി. എന്നാല്‍, പോലീസ് നടന്ന കാര്യങ്ങള്‍ അതേപടി പറയാന്‍ തയ്യാറായില്ല. അത് അവരുടെ താത്പര്യങ്ങള്‍ക്കനുസൃതമായി തിരുത്തി. തങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍വേണ്ടി പോലീസ് അവരെ പിടികൂടിയെന്ന് വാര്‍ത്ത നല്കി.
അത് പോലീസിന്റെ മുഖം രക്ഷിക്കാനുള്ള ഒരു ശ്രമമായിരുന്നു. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ചാള്‍സ് ശോഭ്രാജ് ജയില്‍ ചാടിയതുമായി ബന്ധപ്പെട്ട്, അതിശയോക്തി കലര്‍ന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരുന്നത്. ഡല്‍ഹിയിലെ ഉന്നതോദ്യോഗസ്ഥര്‍, സീനിയര്‍ ഗവണ്മെന്റ് ഓഫീസര്‍മാരോടൊപ്പം തിഹാര്‍ ജയിലിലേക്ക് ഇരച്ചെത്തിയെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ എച്ച്.കെ.എല്‍. കപൂറും കമ്മീഷണര്‍ വേദ് മര്‍വയും ജയില്‍ മുഴുവന്‍ അരിച്ചുപെറുക്കി പരിശോധിച്ചുവെന്നും മറ്റുമുള്ള റിപ്പോര്‍ട്ടുകളാണ് അവര്‍ പ്രസിദ്ധപ്പെടുത്തിയത്. വി.ഡി. പുഷ്കര്നയും മറ്റ് ഓഫീസര്‍മാരും അറസ്റ്റു ചെയ്യപ്പെട്ടെന്നും അവരെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണെന്നും വാര്‍ത്ത വന്നു. പത്രമാധ്യമങ്ങള്‍ അതിശയോക്തി കലര്‍ന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ജയില്‍ ഓഫീസര്‍മാര്‍ ശോഭ്രാജിനെ മൃഷ്ടാന്നം ഊട്ടുന്നതും അയാള്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മെമ്മോകളും മറ്റും എഴുതിക്കൊടുക്കുന്നതും വലിയ തുകകള്‍ കൈക്കൂലിയായി ജയിലധികാരികള്‍ക്ക് സംഘടിപ്പിച്ചുകൊടുക്കുന്നതുമെല്ലാം വാര്‍ത്തകളില്‍ ഉള്‍പ്പെട്ടു. പക്ഷേ, യഥാര്‍ഥ കഥ മാത്രം പുറത്തുവന്നില്ല. പുഷ്കര്‍നയെ ശിക്ഷിച്ചു. പക്ഷേ, അപ്പോള്‍ ജയില്‍ ഡപ്യൂട്ടി സൂപ്രണ്ടായിരുന്ന ആര്.ടി.എല്‍. ഡിസൂസയെ സംബന്ധിച്ച് ഒരു പ്രതികൂലപരാമര്ശംപോലും ആരും നടത്തിയില്ലെന്നത് ആശ്ചര്യകരമായൊരു കാര്യമായി ശേഷിച്ചു. അതേക്കുറിച്ച് അന്ന് പറഞ്ഞുകേട്ട ഒരു കഥയുണ്ട്. ഡിസൂസ ഒരു സീനിയര്‍ ഡിഫന്‍സ് ഓഫീസറുടെ ബന്ധുവായിരുന്നു. അന്നത്തെ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡിഫന്‍സ് സര്‍വീസില്‍നിന്നും വന്ന ഒരാളായിരുന്നു. ഡിസൂസയുടെ ബന്ധുവായ സീനിയര്‍ ഡിഫന്‍സ് ഓഫീസര്‍, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെ സ്വാധീനിച്ചതിന്റെ ഫലമാണ് ഡിസൂസയ്ക്കെതിരേ നടപടി ഉണ്ടാകാതിരുന്നത് എന്നായിരുന്നു പൊതുവേയുണ്ടായ സംസാരം.
അക്കാലത്ത് മാധ്യമങ്ങള്‍ കണ്ടെത്താന്‍ പരാജയപ്പെട്ട മറ്റൊരു കഥയുണ്ട്. ചാള്‍സ് ശോഭ്രാജ് രക്ഷപ്പെടുന്നതിന് കഷ്ടിച്ച് ഒരു മാസം മുന്‍പ് ജയില്നമ്പര് ഒന്നില്‍നിന്നും മൂന്നിലേക്ക് അയാളെ ദുരൂഹമായ സാഹചര്യത്തില്‍ മാറ്റിയ സംഭവമാണ് ഉദ്ദേശിക്കുന്നത്. എന്തിനാണയാളെ ഒന്നാം നമ്പര്‍ ജയിലില്‍നിന്നും മാറ്റിയത്? അത് രക്ഷപ്പെടാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നോ? മൂന്നാം നമ്പര്‍ ജയില്‍ താരതമ്യേന പുതിയ ജയിലായിരുന്നു. അവിടത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒന്നാംനമ്പര്‍ ജയിലിലേതുപോലെ മികച്ച പരിശീലനം സിദ്ധിച്ചവരായിരുന്നില്ല. ഇതെല്ലാം നടക്കുന്ന സമയത്തുതന്നെ, ഇതുമായി ബന്ധമുണ്ടെന്നു സംശയിക്കാവുന്ന മറ്റൊരു സംഭവവും അവിടെ നടന്നു. ഡേവിഡ് ഹാള്‍ എന്ന വിദേശിയായ ഒരു ചെറിയ മയക്കുമരുന്നുകച്ചവടക്കാരന് കേവലം 12,000 രൂപയുടെ ബലത്തില്‍ ജാമ്യം ലഭിച്ചു. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഒരു സാധാരണ വിദേശി ചെയ്യുക സ്വന്തം നാട്ടിലേക്കു പോകാന്‍ ശ്രമിക്കുകയെന്നതാണ്. പക്ഷേ, ഹാള്‍ പോയില്ലെന്നു മാത്രമല്ല, തിഹാര്‍ ജയിലിനെ ചുറ്റിപ്പറ്റി നില്‍ക്കുകയും ശോഭ്രാജിന്റെ ജയില്‍ചാട്ടത്തിന് സഹായം നല്‍കുകയും ചെയ്തു. അതിന്റെ അര്‍ഥം, ശോഭ്രാജിന്റെ രക്ഷപ്പെടലിനു പിന്നില്‍ നന്നായി ആലോചിച്ച് രൂപകല്പന ചെയ്ത ഒരു പദ്ധതി ഉണ്ടായിരുന്നുവെന്നാണ്.
ശോഭ്രാജിന്റെ രക്ഷപ്പെടലിനെപ്പറ്റി, മുതിര്‍ന്ന ഓഫീസര്‍മാരുടെ തലത്തില്‍, ഗൗരവതരമായ ഒരന്വേഷണവും നടത്താന്‍ ശ്രമിച്ചില്ല. അങ്ങനെയൊരന്വേഷണം അധികൃതരുടെ കഴിവില്ലായ്മയെയാണ് പുറത്തുകൊണ്ടുവരികയെന്ന കാര്യം അവര്‍ക്കറിയാമായിരുന്നു. എന്നിരുന്നാലും പൊതുജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായ ആവശ്യങ്ങളെ തുടര്‍ന്ന്, ഒരു ആഭ്യന്തര അന്വേഷണം നടത്താന്‍ അവര്‍ തയ്യാറായി. അതിനു നിയോഗിക്കപ്പെട്ടത്, അതിര്‍ത്തിരക്ഷാസേനയിലെ ഒരു മുന്‍ ഓഫീസറും. അയാള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ശിവരാജ് യാദവും പുഷ്കര്നയും തുടങ്ങി അഞ്ചുപേരാണ് കുറ്റക്കാര്‍ എന്നു കണ്ടെത്തി. ഈ പ്രതികള്‍, ലാര്‍പോസ് പോലുള്ള പലതരം മയക്കുമരുന്നുകളും മധുരപലഹാരങ്ങളും ശോഭ്രാജിന്റെ കൈയില്‍ എത്തിക്കുന്നതിന് സഹായങ്ങള്‍ നല്കി. ഇവരുടെ ശ്രദ്ധയില്ലായ്മമൂലം ജയില്‍ജീവനക്കാരും മറ്റും ശോഭ്രാജിന്റെ വലയില്‍ അകപ്പെട്ടു. ഇത് വളരെ സുഖകരമായ ഒരു കണ്ടെത്തലായിരുന്നു. അവരെ അഞ്ചുപേരെയും ജയിലില്‍ അടച്ചു. പക്ഷേ, പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു.
ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഇതൊന്നും ഞങ്ങളെ ഞെട്ടിപ്പിക്കുവാന്‍ പര്യാപ്തമായ കാര്യങ്ങളായി തോന്നിയിരുന്നില്ലെയെന്നു പറയേണ്ടിയിരിക്കുന്നു. പാരിസിന് അടുത്തുള്ള പോയിസി ജയിലായിരുന്നു ശോഭ്രാജിന്റെ ആദ്യജയില്‍. ഒരു കുട്ടിയായിരിക്കെ അയാള്‍ അവിടെ എത്തിപ്പെട്ടു. അന്നും ജയില്‍ ഓഫീസര്‍മാരുമായി ചങ്ങാത്തംകൂടിയ ശോഭ്രാജ്, സ്വന്തം കാര്യങ്ങള്‍ക്കായി അവരെ ഉപയോഗപ്പെടുത്തുകയുണ്ടായി. ന്യൂഡല്‍ഹിയിലെ അശോക ഹോട്ടലിലെ ഒരു ജ്യൂവലറിയില്‍ കൊള്ള ചെയ്യാന്‍ നടത്തിയ വിഫലശ്രമങ്ങളെ തുടര്‍ന്ന് 1973-ല്‍ അയാള്‍ ഇന്ത്യയില്‍ ആദ്യം ജയിലിലായി. അവിടെ വെച്ച് അയാള്‍ ഒരു രോഗിയായി അഭിനയിച്ചു. ശോഭ്രാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്നും അയാള്‍ രക്ഷപ്പെടുകയും ചെയ്തു. 1971-ലും 1972-ലും ശോഭ്രാജ് കാബൂള്‍ ജയിലിലടയ്ക്കപ്പെട്ടു. ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ താമസിച്ചശേഷം പണം നല്‍കാതെ കടന്നതിനായിരുന്നു അറസ്റ്റ്. വീണ്ടും അയാള്‍ രോഗം നടിച്ച് ആശുപത്രിയിലെത്തി. ഗാര്‍ഡുകള്‍ക്ക് മയക്കുമരുന്നു നല്കി അവിടെനിന്നും രക്ഷപ്പെട്ടു. ശോഭ്രാജ് എവിടെയും ആവര്‍ത്തിക്കുന്ന ഒരു രീതിയായി അത് മാറി. പറഞ്ഞുകേട്ടുള്ള അറിവാണ്, മയക്കുമരുന്ന് നല്കിയ ശേഷമാണ് അയാള്‍ തന്റെ ഇരകളെ കൊലചെയ്തിരുന്നത്.
ഇങ്ങനെയൊക്കെയുള്ള ശോഭ്രാജ് തിഹാര്‍ ജയിലില്‍നിന്നും ചാടിപ്പോയ ശേഷം 23 ദിവസം കഴിഞ്ഞ് അവിടെത്തന്നെ തിരിച്ചെത്തിയെന്നത് ഒരു വലിയ തമാശതന്നെയാണ്. ഗോവയില്‍വെച്ചായിരുന്നു അയാള്‍ അറസ്റ്റിലായത്. അതിനു കാരണക്കാരന്‍ ഒരു അജയ്സിങ് തോമറായിരുന്നു. അയാളും ജയിലില്‍നിന്നും ചാടിപ്പോയ ഒരുവനായിരുന്നു. ഒരു ട്രെയിനില്‍ കുറെ ഗ്രനേഡുകളും തിരകളുമായി യാത്ര ചെയ്യവേ അയാള്‍ പിടിയിലായി. അജയ്സിങ് തോമറിനെ മുംബൈയിലെ ജയിലിലായിരുന്നു സൂക്ഷിച്ചത്.
തോമറിലൂടെ പോലീസ്, ജയില്‍ ചാടിയ മറ്റൊരു തടവുപുള്ളിയിലേക്ക് എത്തിച്ചേര്‍ന്നു. ദേവ്കുമാര്‍ ബ്രഹ്മദത്ത് ത്യാഗി ആയിരുന്നു ആ തടവുകാരന്. ഇവര്‍ രണ്ടുപേരെയും പോലീസ് ചോദ്യം ചെയ്തപ്പോള്‍ ശോഭ്രാജും ഹാളും തങ്ങളില്‍നിന്നും വേര്‍പെട്ട് ഗോവയിലേക്ക് പോയിട്ടുണ്ടെന്നവര് പറഞ്ഞു. അങ്ങനെ ഗോവയില്‍നിന്നും ശോഭ്രാജും ഹാളും വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ശോഭ്രാജില്നിന്നും പന്തീരായിരം യു.എസ്. ഡോളറിനു സമാനമായ തുകയും ഒരു തോക്കും പിടിച്ചെടുത്തു. ആ പണം വളരെ ദൂരേക്കു പോയി ഒളിക്കാന്‍ വേണ്ടി സ്വരൂപിച്ചതായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്.
ശോഭ്രാജിന്റെ അറസ്റ്റ് തിഹാര്‍ ജയിലുദ്യോഗസ്ഥരില്‍ പലരുടെയും നെഞ്ചിടിപ്പ് കൂട്ടുകയാണുണ്ടായത്. ജയില്‍ചാട്ടത്തിന്റെ രഹസ്യങ്ങളിലേക്ക് ചുഴിഞ്ഞിറങ്ങുന്ന ചോദ്യങ്ങളാല്‍ അന്വേഷണോദ്യോഗസ്ഥര്‍ ശോഭ്രാജിനെ വലച്ചപ്പോള്‍ തിഹാറിലെ ജയിലുദ്യോഗസ്ഥര്‍, ഞെട്ടിവിറച്ചാണ് കഴിഞ്ഞത്. തന്നെ സഹായിച്ചവരുടെ പേരുകള്‍ ശോഭ്രാജ് പറയുമോ? ശോഭ്രാജ് പണം നല്‍കിയിരുന്ന ജയിലുദ്യോഗസ്ഥരുടെ പേരുകള്‍, അയാള്‍ അന്വേഷണോദ്യോഗസ്ഥന്മാരോട് വെളിപ്പെടുത്തുമോ? അക്കാലത്ത് ശോഭ്രാജിനെപ്പറ്റി ഒരുപാട് ഊഹാപോഹങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സൂപ്രണ്ടും ഡപ്യൂട്ടി സൂപ്രണ്ടും കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ തെളിവുകള്‍ സ്വന്തം കാല്‍മുട്ടില്‍ ഒളിപ്പിച്ചിരുന്ന ഒരു ഡിക്ടാഫോണിലൂടെ അയാള്‍ ശേഖരിച്ചു. അയാളുടെ തടവുചാട്ടത്തെ സംബന്ധിച്ച അന്വേഷണങ്ങള്‍ രഹസ്യങ്ങളുടെ കലവറകള്‍ തുറന്നുവെക്കുമോ? പക്ഷേ, അങ്ങനെയുള്ള ആശങ്കകള്‍ക്കൊന്നും അടിസ്ഥാനമുണ്ടായിരുന്നില്ല. ഇതിലും വലിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായാല്‍പ്പോലും തിഹാറില്‍ ഒരു മാറ്റവും സംഭവിക്കുമായിരുന്നില്ല.
ശോഭ്രാജ് തിഹാറില്‍ മടങ്ങിയെത്തിയതിനുശേഷം 1986 ഏപ്രിലിലാണ് അയാളെ ഞാന്‍ കാണുന്നത്. എന്തിനുവേണ്ടിയായിരുന്നു ആ ജയില്‍ചാട്ടമെന്ന് അയാളോട് ഞാന്‍ ചോദിച്ചു. അപ്പോള്‍ നൈറ്റ് ഷിഫ്റ്റിലായിരുന്നു ഞാന്‍. അതുകൊണ്ട് സമയംകൊല്ലുകയെന്ന ഒരു ഉദ്ദേശ്യംകൂടി എന്റെ ചോദ്യത്തിനു പിന്നില്‍ ഉണ്ടായിരുന്നു. ഒരു ചെറുചിരിയുടെ അകമ്പടിയോടെ അയാള്‍ പറഞ്ഞു: 'വിഭ്രമാത്മകമായ ഒരു സ്ഥിതിവിശേഷം സൃഷ്ടിക്കുകയെന്നത് ഞാനിഷ്ടപ്പെടുന്നൊരു കാര്യമാണ്. പക്ഷേ, മാധ്യമങ്ങള്‍ നല്കിയ വ്യാഖ്യാനം മറ്റൊന്നായിരുന്നു. വീണ്ടും അറസ്റ്റ് ചെയ്യപ്പെടാന്‍ വേണ്ടിയായിരുന്നു ആ തടവുചാട്ടമെന്ന് മാധ്യമങ്ങള്‍ വിശദീകരിച്ചു. അതിനുള്ള കാരണങ്ങളും അവര്‍ നിരത്തി. ഇന്ത്യന്‍ ജയിലിലെ ശോഭ്രാജിന്റെ ശിക്ഷാകാലാവധി അവസാനിക്കാറായിരുന്നു. ശിക്ഷയുടെ കാലഘട്ടം തീരുന്നതോടെ ശോഭ്രാജിനെ വിട്ടുനല്‍കണം എന്ന ആവശ്യം തായ്ലാന്ഡ് സര്‍ക്കാര്‍ ഉന്നയിക്കാന്‍ ഇടയുണ്ടായിരുന്നു. അവിടെ അയാള്‍ നിരവധി കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യ ശോഭ്രാജിനെ തായ്ലാന്ഡിന് കൈമാറിയാല്‍ അവിടെ അയാളെ വധശിക്ഷയ്ക്ക് വിധിച്ചു എന്നുവരാം. ഫയറിങ് സ്ക്വാഡിന്റെ മുന്നില്‍ അകപ്പെടാതിരിക്കണമെങ്കില്‍ ഇന്ത്യയില്‍ തുടരണം. ജയില്‍ ചാടിയ കുറ്റത്തിന് ഇന്ത്യന്‍ അധികാരികള്‍ക്ക് അയാളെ കുറെക്കാലത്തേക്കുകൂടി ഇവിടെ നിര്‍ത്തേണ്ടിവരും.
മാധ്യമങ്ങള്‍ അങ്ങനെയൊക്കെ വ്യാഖ്യാനിച്ചെങ്കിലും ശോഭ്രാജ് ഉന്നയിച്ച വാദഗതിയാണ് ശരിയെന്ന് കരുതാനാണ് എനിക്കിഷ്ടം. സംഭ്രമജനകമായ വാര്‍ത്തകളില്‍ നിറയുന്നതില്‍ ഒരു പ്രത്യേക താത്പര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു അയാള്‍. ഏറ്റവും ഉന്നതശ്രേണിയില്‍ വരുന്ന ഒരു തടവുകാരനായി കരുതപ്പെടണം എന്നയാള്‍ ആഗ്രഹിച്ചിരിക്കണം. അതിന്റെ ഫലമായി ജയില്സുരക്ഷിതത്വം പലമടങ്ങ് വര്‍ധിപ്പിക്കും. ഇതെല്ലാം മറ്റുള്ളവരുടെ കൈയടി നേടാന്‍ ഞാന്‍ നടത്തുന്ന ശ്രമങ്ങളാണെന്ന് ചിത്രീകരിക്കപ്പെടാം. കോടതിയില്‍ അയാള്‍ക്ക് ഇതെല്ലാം നിഷേധിക്കേണ്ടിവന്നു. അയാള്‍ കോടതിയില്‍ ബോധിപ്പിച്ചത് ഇങ്ങനെ: തന്നില്‍നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അയാളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അതുകൊണ്ട് അയാള്‍ ഒരു ഇരയാണ്. ഈ ജയില്‍ചാട്ടം ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് ഒരിക്കല്‍ അയാള്‍ എന്നോടു പറയുകയും ചെയ്തു. എത്ര വിപുലമായ രീതിയിലാണ് ഒരു ജന്മദിനാഘോഷം അയാള്‍ ജയിലില്‍ അഭിനയിച്ചതെന്ന് അറിയാവുന്ന എന്റെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു. 'കാര്യങ്ങള്‍ ഗൗരവമായി കാണൂ' എന്ന് ദൃഢസ്വരത്തില്‍ അയാള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, പോലീസ് ചമച്ചത് മറ്റൊരു കഥയാണ്. മറ്റൊരു കുറ്റവാളിയും ശോഭ്രാജിന്റെ സഹതടവുകാരനുമായിരുന്ന രാജേന്ദ്ര സേത്തിയ എന്ന പ്രമുഖ ഡല്‍ഹി ബിസിനസ്സുകാരനെ, കഥയിലേക്ക് അവര്‍ കൂട്ടിക്കൊണ്ടുവന്നു. താന്‍ നടത്തിയ ഒരു വലിയ ബാങ്ക് തട്ടിപ്പുകേസിലെ പ്രധാനപ്പെട്ട സാക്ഷിയെ വകവരുത്താന്‍ സേത്തിയ ശോഭ്രാജിനെ വാടകയ്ക്കെടുക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന് വാദിച്ചു. ആ സാക്ഷിയുടെ പേര് സ്വാമി സത്സംഘി എന്നായിരുന്നു. അതിനുവേണ്ടി സേത്തിയയുടെ ഭാര്യ ഒരു യു.കെ. അക്കൗണ്ടില്‍ 99,000 ഡോളര്‍ നിക്ഷേപിച്ചുവെന്നും ശോഭ്രാജ് ജയില്‍ ചാടുന്നതിന് തൊട്ടുമുന്‍പ് അതില്‍നിന്നും കുറെ തുക പിന്‍വലിക്കപ്പെട്ടുവെന്നും പ്രോസിക്യൂഷന് കോടതിയില്‍ ബോധിപ്പിച്ചു. പോലീസിന്റെ ഈ വാദം പൂര്‍ണമായും നിരാകരിക്കപ്പെട്ടു. അത് റദ്ദാക്കാന്‍ സേത്തിയ കോടതിയെ സമീപിക്കുകയും അയാളുടെ ആവശ്യം അംഗീകരിക്കപ്പെടുകയും ചെയ്തു.
ചാള്‍സ് ശോഭ്രാജിന് സ്വാധീനശക്തിയുള്ള ഒരുപാട് സുഹൃത്തുക്കളും അയാള്‍ക്കുവേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറുള്ള ജയിലുദ്യോഗസ്ഥരും ഉണ്ടായിരുന്നു. എങ്കില്‍പ്പോലും തടവുചാട്ടത്തിനുശേഷം മടങ്ങിയെത്തിയ ശോഭ്രാജിന് തന്നെ കാത്തിരിക്കുന്ന കടുത്ത യാഥാര്‍ഥ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാന്‍ അതൊന്നും പോരാതെവന്നു. അയാളുടെ കുത്സിതപ്രവൃത്തിയുടെ ഫലമായി ഞങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന കടുത്ത അപമാനത്തിന് അയാള്‍ക്ക് നല്ല വില നല്‍കേണ്ടിവന്നു. ഇക്കുറി അയാളെ ഒറ്റപ്പെട്ട ഒരു വാര്‍ഡില്‍, ചങ്ങലയ്ക്കിട്ട നിലയിലാണ് സൂക്ഷിച്ചത്. മുന്‍പ് സര്വസ്വാതന്ത്ര്യങ്ങളോടുംകൂടി ജയിലില്‍ വിഹരിച്ചിരുന്ന വ്യക്തിയായിരുന്നു അയാള്‍. ഇപ്പോള്‍ പക്ഷേ, ഭീകരന്മാര്ക്ക് നീക്കിവെച്ചിരിക്കുന്ന ഒറ്റപ്പെട്ട ഒരു വാര്‍ഡില്‍ ബന്ധിതനായി കഴിയേണ്ടിവന്നിരിക്കുന്നു. അയാളുടെ ഓരോ ചലനവും നിരീക്ഷിക്കപ്പെടുന്നുണ്ട്. ഒരു സെക്യൂരിറ്റി ഗാര്‍ഡ് കൂടെയില്ലാതെ അയാള്‍ക്ക് ഒരിടത്തും പോകാന്‍ കഴിയുകയില്ല.
ജയിലിലെ മനംമടുപ്പിക്കുന്ന കഠിനജോലികളില്നിന്നും, കടുത്ത ചൂടില്‍നിന്നും, ഒക്കെ രക്ഷപ്പെടാന്‍, സമര്‍ഥരായ തടവുകാര്‍ ഉപയോഗപ്പെടുത്തുന്ന ചില പഴുതുകളുണ്ട്. കോടതികളില്‍ എത്തിപ്പെടാനുള്ള തന്ത്രങ്ങളാണ് അവര്‍ സാധാരണ പ്രയോജനപ്പെടുത്താറുള്ളത്. കോടതിയിലായിരിക്കുന്ന സമയത്ത്, നിങ്ങള്‍ക്ക് പുറത്തുള്ളവരെ കാണാനും ബന്ധപ്പെടാനും കഴിയും. കുടുംബാംഗങ്ങള്‍ക്ക് അവിടെ വന്ന് നിങ്ങളെ കാണാം. നല്ല ഭക്ഷണം കഴിക്കാം. 1986 സെപ്റ്റംബറിലെ ഇന്ത്യാടുഡേയിലെ ഒരു റിപ്പോര്‍ട്ടില്‍, ശോഭ്രാജിന്റെ ഈ രണ്ടാം ജയില്‍വാസത്തിലെ ആദ്യദിനങ്ങളിലെ കോടതിസന്ദര്ശനത്തെപ്പറ്റി വിവരിക്കുന്നുണ്ട്.
കോടതിയില്‍ താന്‍ ചെലവഴിക്കേണ്ട സമയം മനഃപൂര്‍വം ദീര്‍ഘിപ്പിക്കാന്‍ അയാള്‍ നടത്തുന്ന ശ്രമങ്ങള്‍, ആര്‍ക്കും എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്നതേയുള്ളൂ. പ്രധാനപ്പെട്ട വാദങ്ങളെല്ലാം കഴിഞ്ഞശേഷം മൂന്നു പ്രത്യേക അപേക്ഷകള്‍ അയാള്‍ കോടതിയില്‍ സമര്‍പ്പിച്ചു. അതിനുശേഷം അനുഭവങ്ങളില്‍നിന്നും ആര്‍ജിച്ച പരിചയം വെച്ച്, അയാള്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടു. ആദ്യകാര്യം, ആഹാരത്തിന്റെതായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ച് നല്ല ഭക്ഷണം കഴിക്കാന്‍ അനുവദിക്കണം എന്നതായിരുന്ന് അത്. രണ്ടാമത്തെ ആവശ്യം തന്റെ വക്കീലുമായി വേണ്ടത്ര സമയമെടുത്ത് സംസാരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ. മൂന്നാമത്തേത് ഫയലുകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നതും.
അപ്പോഴേക്കും അയാളില്‍ പഴയ 'ബിക്കിനി കില്ലര്‍' പരിവേഷം ഉറവയെടുത്തു. കോടതിയുടെ മറ്റൊരു മൂലയില്‍ രാജേന്ദ്ര സേത്തിയയുടെ ഭാര്യയും മകളും നിന്നിരുന്നു. സേത്തിയയെ കോടതിയില്‍ വെച്ച് കാണാനെത്തിയതായിരുന്നു അവര്‍. കോടതിമുറി കുറുകേ മുറിച്ചു കടന്ന് ശോഭ്രാജ് അവിടെയെത്തി; അവരെ ചുംബിച്ചു. ആ അമ്മയെയും മകളെയും സാന്ത്വനിപ്പിച്ചശേഷം തനിക്കുവേണ്ടി വരുത്തിച്ച ചിക്കന്‍ ബിരിയാണിയിലേക്ക് അയാള്‍ ശ്രദ്ധ തിരിച്ചു. ഇതിനിടെ അയാളുടെ വക്കീല്‍ സെന്‍ഗാര്‍ ശബ്ദമുയര്‍ത്തി, അയാളോട് കയര്‍ക്കുന്നുണ്ട്. ശോഭ്രാജ് വക്കീലിനെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ച് ഏതാനും വാക്കുകള്‍ സംസാരിച്ചു. പക്ഷേ, അപ്പോഴേക്കും ഉദാസീനമനസ്കനായി അയാള്‍ ബിരിയാണിയിലെ, കോഴിക്കഴുത്തില്‍ പിടിവലി നടത്തുകയായിരുന്നു. ഇതിനിടെ ഒരു കോണ്‍സ്റ്റബിള്‍ താഴ്ന്ന ശബ്ദത്തില്‍ ശോഭ്രാജിനുവേണ്ടി വാങ്ങിവെച്ചിരുന്നതും ശോഭ്രാജ് മറന്നുപോയതുമായ ഭക്ഷണത്തെപ്പറ്റി അയാളെ ഓര്‍മപ്പെടുത്തുന്നുണ്ട്. അയാളെ ചുറ്റിപ്പറ്റി അവിടെ നിന്നിരുന്ന മറ്റൊരു പോലീസുകാരനെ ഒരു ലിംക വാങ്ങാന്‍ പറഞ്ഞുവിടുകയും ചെയ്തു.
ശോഭ്രാജിനെ ചങ്ങലയ്ക്കിടുന്ന കാര്യത്തില്‍ വിചിത്രമെന്നോ അസാധാരണമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ഒരു സാഹചര്യം രൂപപ്പെട്ടു എന്ന കാര്യം എന്റെ സ്മരണയിലുണ്ട്. അയാളെ ചങ്ങലയ്ക്കിടണം എന്നുതന്നെയായിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷേ, ജയില്‍ സൂപ്രണ്ടിന്റെ മാത്രം അധികാരപരിധിയില്‍പ്പെട്ട ഒരു കാര്യമല്ല അതെന്ന് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ അനുശാസിക്കുന്നുണ്ട്. കോടതിയില്‍നിന്നും അക്കാര്യം സംശയാതീതമായി വ്യക്തമാക്കുന്ന ഒരു ഉത്തരവ് അനിവാര്യമാണ്. ഒരു വ്യക്തിയെ ചങ്ങലയ്ക്കിടുന്നത്, ഏറ്റവും മോശപ്പെട്ട മനുഷ്യാവകാശലംഘനമാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അതുപോലെയുള്ള ഒരു ഉത്തരവില്‍ ഒപ്പിടാന്‍ ഒരു ജില്ലാ ജഡ്ജിയും ഒരുക്കമായിരുന്നില്ല.
മൂന്നു മാസം അങ്ങനെ കടന്നുപോയി. അങ്ങനെയിരിക്കെ തികച്ചും വ്യത്യസ്തനായ ഒരു ജില്ലാ ജഡ്ജിയെത്തി; പി.കെ. ബഹ്രി.ജസ്റ്റിസ് ബഹ്രി ഹൈക്കോടതി ജഡ്ജിയായി പിന്നീട് റിട്ടയര്‍ ചെയ്തു. അദ്ദേഹം ഈ പ്രശ്നത്തില്‍ പരമാവധി ദൂരം മുന്നോട്ടുപോകാന്‍ ധൈര്യം കാട്ടി. ജില്ലാകോടതിയില്‍ ഈ കാര്യം വന്നപ്പോള്‍, ശോഭ്രാജിനെ ചങ്ങലയ്ക്കിടണമെന്ന് കര്‍ശന ഉത്തരവു നല്കിയെന്നു മാത്രമല്ല, അത് ഉടനടി നടപ്പാക്കണമെന്ന് വിധിന്യായത്തില്‍ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തു. പക്ഷേ, ശോഭ്രാജിനെ അനിശ്ചിതകാലത്തേക്ക് ചങ്ങലയില്‍ ഇടണം എന്നതായിരുന്നു ജസ്റ്റിസ് ബഹ്രിയുടെ വിധിയിലെ ധ്വനി. അങ്ങനെയൊരര്‍ഥത്തില്‍ ആ വിധി നിയമപരമായി ശരിയായിരുന്നില്ല. ഒരാളെ ഇപ്രകാരം ചങ്ങലയ്ക്കിടാവുന്നത്, പരമാവധി മൂന്നു മാസം മാത്രമാണെന്ന്, നിയമകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന് എന്ന നിലയില്‍ ഞാന്‍ തറപ്പിച്ചുപറയുന്നു. പക്ഷേ, ബഹ്രി അസാമാന്യധൈര്യമുള്ള ഒരു ജഡ്ജിയായിരുന്നു. നമ്മുടെ നീതിന്യായവ്യവസ്ഥയുടെ ഒരു പ്രത്യേകത അതാണ്. ഒരു ജഡ്ജിക്ക് എത്രയധികം വേണമെങ്കിലും ഉദാരമനസ്കനായിത്തീരാനും, അങ്ങനെ ആകാതിരിക്കാനും കഴിയും. ജസ്റ്റിസ് ബഹ്രിയെപ്പോലെയുള്ളവര് ഇക്കാര്യം തീരുമാനിക്കുന്നത് അത് ബാധിക്കുന്ന കുറ്റവാളിയുടെ കുറ്റകൃത്യങ്ങളുടെ ഗൗരവസ്വഭാവം കണക്കിലെടുത്താണെന്നുമാത്രം. അതുകൊണ്ട് 1980-കളില്‍, നിങ്ങളുടെ കൈയില്‍ ഒരു കൊടുംഭീകരന് അകപ്പെട്ടു എന്നിരിക്കട്ടെ, ഈ മനുഷ്യാവകാശപ്രശ്നങ്ങളുടെ നൂലാമാലകളൊന്നും നിങ്ങള്‍ ഗൗനിച്ചു എന്നു വരില്ല. നിങ്ങള്‍ക്ക് ജസ്റ്റിസ് ബഹ്രിയെ (അല്ലെങ്കില്‍ ഇത്രയും ധൈര്യമുള്ള മറ്റൊരു ജഡ്ജിയെ) സമീപിക്കുവാനും അയാളെ ചങ്ങലയ്ക്കിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാനും കഴിയുമായിരുന്നു. മറ്റു ജഡ്ജിമാരില്‍നിന്നും വ്യത്യസ്തനായി, വിധിയുടെ അനന്തരഫലങ്ങളെപ്പറ്റി അദ്ദേഹം ഒട്ടും ആകുലനായിരുന്നില്ല.
ശോഭ്രാജ്, ചങ്ങലയില്‍ ബന്ധിതനായിരുന്നു. പക്ഷേ, ശോഭ്രാജ് മുന്‍പ് എന്തായിരുന്നോ അതില്‍നിന്നും വ്യത്യസ്തനായ ഒരു ശോഭ്രാജിനെ സൃഷ്ടിക്കാന്‍ ആ ചങ്ങലകള്‍ക്കു കഴിഞ്ഞില്ല. ആ അവസ്ഥയില്‍പ്പോലും അയാള്‍ ഞങ്ങളെ പലപ്പോഴും അമ്പരപ്പിച്ചു. ഉദാഹരണത്തിന് അയാള്‍ ഏകാന്തതടവിലായിരുന്നപ്പോള്പ്പോലും അയാള്‍ ഭക്ഷിച്ച റൊട്ടിക്കഷ്ണങ്ങള്ക്കിടയില്നിന്നും ഹാഷിഷ് കണ്ടെത്തി. ഇത്രയധികം ഉയര്‍ന്ന കര്ശനനിരീക്ഷണങ്ങള്ക്കിടയിലും, സുരക്ഷാകേന്ദ്രത്തിലേക്ക്, മയക്കുമരുന്നെത്തിക്കാന്‍ എങ്ങനെ കഴിഞ്ഞുവെന്നത് അചിന്ത്യമായിരുന്നു. ഗുപ്തസന്ദേശങ്ങള്‍ വഴിയും, മറ്റുമാകാം ആ കൈമാറ്റം എന്നുവേണം കരുതാന്‍. രണ്ടു പോലീസ് കോണ്‍സ്റ്റബിള്‍മാരെ സസ്പെന്‍ഡ് ചെയ്യുകയും, പിന്നീടവരെ പിരിച്ചുവിടുകയും ചെയ്തു. അവര്‍ക്കെതിരേ ഒരു കേസ് ഫയല്‍ ചെയ്തു. പക്ഷേ, തിഹാര്‍ ജയിലിന്റെ ഇരുണ്ട അറകളില്‍, കാലില്‍ കനത്ത ചങ്ങലകളിട്ട് ബന്ധിച്ച നിലയില്‍ കഴിയുന്ന, ഒരാളെ എങ്ങനെയാണ് നിങ്ങള്‍ക്കു ശിക്ഷിക്കാന്‍ കഴിയുക?
കുറെയധികം ആളുകള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ ശോഭ്രാജ് കാരണമായിട്ടുണ്ട്. അതു താഴ്ന്നതലങ്ങളില്‍ മാത്രമല്ല സംഭവിച്ചതെന്നും ഓര്‍ക്കണം. 1997 ഫെബ്രുവരിയില്‍ ഫ്രാന്‍സിലേക്കു പോകാന്‍ വേണ്ടി, ശോഭ്രാജിനെ മോചിപ്പിച്ചപ്പോള്‍, പോലീസ് സേനയിലെ നക്ഷത്രസാന്നിധ്യമായിരുന്ന കിരണ്‍ ബേദിയുടെ സ്ഥലംമാറ്റത്തിനും അയാള്‍ കാരണക്കാരനായി. 1993ലാണ് 8,000 തടവുകാരുള്ള തിഹാര്‍ ജയിലില്‍, ഐ.ജിയായി കിരണ്‍ ബേദിയെത്തുന്നത്. ശോഭ്രാജ് ജയില്‍ ചാടിയതിനുശേഷം വളരെക്കാലം കഴിഞ്ഞായിരുന്നു ആ നിയമനം. കാല്‍ച്ചങ്ങലകള്‍ ശോഭ്രാജിനെ ചുറ്റിവരിഞ്ഞ കഥയൊക്കെ എല്ലാവരും മറന്നിരുന്നു. ഞങ്ങള്‍ അയാളുടെ ഏതേതു കഴിവുകളാല്‍ ആകര്‍ഷിക്കപ്പെട്ടുവോ, അതേ അബദ്ധം കിരണ്‍ ബേദിക്കും പറ്റി. അത് ബേദിയുടെ പതനത്തിനു കാരണമാവുകയും ചെയ്തു. എല്ലാ തടവുകാര്‍ക്കും എന്തെങ്കിലും ജോലി ചെയ്തേ മതിയാവൂ. മാഡം ബേദി ശോഭ്രാജിനെ നിയമസഹായ സെല്ലില്‍ നിയമിച്ചു. കൂടാതെ ഒരു ടൈപ്പ്റൈറ്ററും അയാള്‍ക്കു വിട്ടുനല്‍കി. ജയിലില്‍ ഒരു തടവുപുള്ളിക്ക് ടൈപ്പ്റൈറ്റര്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കാനുള്ള അധികാരം ജയില്‍ ഇന്‍ ചാര്‍ജിനാണ്. ജയില്‍നിയമം അതാണു പറയുന്നത്. അതില്‍ നിയമരഹിതമായി ഒന്നുമില്ല. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന മദന്‍ലാല്‍ ഖുരാന, കിരണ്‍ ബേദിയെ ശിക്ഷിക്കാന്‍ ഒരു കാരണം നോക്കിയിരിക്കവേയായിരുന്നു ഈ സംഭവം. കിരണ്‍ ബേദിയെ സ്ഥലം മാറ്റുന്ന ഉത്തരവില്‍ പറയുന്നത് ടൈപ്പ്റൈറ്റര്‍ ആനന്ദം കണ്ടെത്താനുള്ള വഴിയും, ആഡംബരവുമാണെന്ന് ആയിരുന്നു. അത് തന്റെ കഴിഞ്ഞകാലജീവിതത്തിലെ, കുറ്റകൃത്യങ്ങളെ ന്യായീകരിച്ച്, ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍ തയ്യാറാക്കാന്‍ ശോഭ്രാജിനെ സഹായിക്കും എന്നും ആരോപിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും നവീനമായ ജയില്‍പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയ, മാഗ്സെസെ അവാര്‍ഡ് ജേതാവുകൂടിയായ കിരണ്‍ ബേദിയെയാണ് ഇപ്രകാരം സ്ഥലം മാറ്റിയത്.
1997 ഫെബ്രുവരി 17ന്, ശോഭ്രാജിന്റെ ഇരുപതു വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയായി. അയാളെ ഫ്രഞ്ച് അധികാരികള്‍ക്കു കൈമാറി. അന്ന് അയാളുടെ പ്രായം 53 വയസ്സായിരുന്നു. അപ്പോഴും അയാള്‍ക്കെതിരെ ചില ചെറിയ കേസുകള്‍ കൂടി നിലനിന്നിരുന്നു. എങ്കിലും, പിന്നീട് ആവശ്യമെങ്കില്‍, അയാളെ വിട്ടുതരാം എന്ന ഫ്രഞ്ച് സര്‍ക്കാരിന്റെ ഉറപ്പുകൂടി കണക്കിലെടുത്ത് അവര്‍ക്കു വിട്ടുനല്‍കുകയായിരുന്നു. ഫ്രാന്‍സില്‍ അയാള്‍ സ്വാതന്ത്ര്യത്തിന്റെ മാധുര്യം ആസ്വദിച്ചുതന്നെയാണ് ജീവിച്ചത്. പക്ഷേ 2003-ല്‍, നേപ്പാളില്‍ വെച്ച് വീണ്ടും അറസ്റ്റിലായി. അവിടെ അയാള്‍, ഇപ്പോള്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.
നാലു പതിറ്റാണ്ടുകാലം തിഹാര്‍ ജയിലില്‍ സേവനമനുഷ്ഠിച്ച ഒരുവനാണ് ഞാന്‍. അതുകൊണ്ടുതന്നെ ഒരു കാര്യം അസന്ദിഗ്ധമായി എനിക്കു പറയാന്‍ കഴിയും; ജയില്‍ചാട്ടങ്ങളുടെ മാതൃകാപാരമ്പര്യങ്ങളുടെ പിറവി തിഹാര്‍ ജയിലില്‍ത്തന്നെയാണ്. തിഹാറിലെ തടവുകാര്‍ തടവുചാട്ടത്തിനു സ്വീകരിച്ച മാര്‍ഗങ്ങളാണ്, പ്രായേണ മറ്റു ജയിലുകളിലെ തടവുകാരും ജയില്‍ ചാടാന്‍ പ്രയോജനപ്പെടുത്തിയത്. ഇതിന്റെയെല്ലാം തുടക്കം, ചാള്‍സ് ശോഭ്രാജ് നടത്തിയ സാഹസിക ജയില്ചാട്ടത്തില്നിന്നാണ്.
Content Highlights: Charles Sobhraj, Sunil Gupta, Black Warrant, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..