എ. അയ്യപ്പൻ. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്
New Delhi
23 Apr 84
പ്രിയപ്പെട്ട സെബാസ്റ്റ്യന്,
ഒടുവില്‍ പ്രതീക്ഷിച്ച ഒരു കത്തുപോലും സെബാസ്റ്റ്യനില്‍നിന്നുണ്ടായില്ല.
ബാധ്യതകളെല്ലാം ഉപേക്ഷിച്ചുകൊണ്ട് കഷ്ടിച്ച് വണ്ടിക്കൂലിയുമായി പോരേണ്ടിവന്നു.
ക്ഷമിക്കണം. ഇപ്പോള്‍പ്പോലും നിങ്ങളോട് ഞാന്‍ സാമ്പത്തികസഹായം ആവശ്യപ്പെടുന്നു. തിരിച്ചുതരാം.
ഒരുമാസം ഇവിടെ കഴിയണം. 250 രൂപ എങ്ങനെയും എത്രയും വേഗം അയച്ചുതരാന്‍ ശ്രമിക്കുമോ? ഈ നീതികേടിനെക്കുറിച്ച് ബോധവാനാണ്. അത്ര കഷ്ടത്തിലാണ്.
ശരിയായി വരുമെന്ന് തോന്നുന്നു.
പിന്നീട് ജോസിയെ കണ്ടിരുന്നോ? ഞാന്‍ ബാബുവിനെ കണ്ടിരുന്നു. ബാബു എന്നെ സഹായിക്കാമെന്നേറ്റിരുന്നതാണ്. പൊടിപോലും കണ്ടില്ല; കത്തിന് മറുപടിയും.
പുസ്തകം-എന്തു തീരുമാനിച്ചു. വിതരണത്തിന് താല്പര്യമുണ്ടെങ്കില്‍ ഞാന്‍ കറന്റിനെഴുതാം. എത്രയും വേഗം അച്ചടിപ്പിക്കാം.
കുറിപ്പുകള്‍-അങ്ങനെയേ കഴിഞ്ഞുള്ളൂ. ഒന്നുകൂടി നോക്കണോ? എന്റെ മാനസികകാലാവസ്ഥയില്‍ താങ്കളെ കുരുക്കിയതില്‍ ക്ഷമിക്കുക. അയ്യപ്പപ്പണിക്കര്‍ പഠനം തരാമെന്നു പറഞ്ഞിരുന്നു. അയച്ചുതന്നാല്‍ ആവശ്യമുള്ളപ്പോള്‍ തിരിച്ചുതരാം.
ഈ ദിഗംബരമൃഗയാവിനോദത്തിന് നന്മ നേരുക. അമ്മച്ചിയേയും അപ്പനേയും അന്വേഷണമറിയിക്കുക.
മറുപടിയെഴുതുമല്ലോ.
A. AYYAPPAN
1740 A/55 NAIWALA
POST BOX NO. 2713
KAROL BAGH
NEW DELHI - 110005

നെല്ലൂര്‍
ഡിസംബര്‍ 20, 90
പ്രഭാതം
4.30
പ്രിയ സെബാസ്റ്റ്യന്,
കാത്തിരിപ്പിനുശേഷം സാന്നിധ്യത്തിന്റെ കുറിപ്പ്.
അന്നു ഞാന്‍ എന്‍.ബി.എസ്സില്‍ കാത്തു; ഉച്ചവരെ. കൃത്യമായ വിലാസമില്ലാത്തതുകൊണ്ട് പിന്നീടെഴുതിയുമില്ല. പരിഭവിച്ചിട്ടില്ലെന്നു കരുതുക.
പഴയ കുരുടി തന്നെ എന്റെ ജീവിതത്തിന്റെ കതക് വീണ്ടും തുറക്കുന്നു.
ഏതു കത്തിലും എന്തെങ്കിലും ഒരു സംഖ്യ-അങ്ങിനെയൊരു നിഗമനത്തില്‍ കത്ത് പൊളിക്കുക.
'കുടി'യൊഴിഞ്ഞിട്ട് ഒരുപാടു നാളായി. സ്വസ്ഥമായി ഉറങ്ങിയിട്ടുള്ള രാത്രികള്‍ക്കും അതേ കാലം തന്നെ.
ദില്ലിയില്‍ വീണ്ടും പോയി. കൂട്ടുകാരില്‍ പലരും വീട് മാറി. ചിലര്‍ കാടുകയറി. പലര്‍ക്കും സ്ഥലംമാറ്റം.
No Vacancy ബോര്‍ഡുകള്‍. മഹാന്മാരെ മാത്രം കണ്ടു.
മഞ്ഞും മരവിപ്പുമായി വീണ്ടും നെല്ലൂരു വന്നു.
ഇവിടെയുള്ള പെങ്ങള്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി. മദിരാശിയില്‍ അപ്പോളോ ആശുപത്രിയില്‍. ഞാന്‍ പഴയ C/oല്‍ കുടുങ്ങിനില്ക്കുന്നു.
എനിക്ക് സാഹിത്യ അക്കാദമി ഒരു യാത്രപ്പടി തന്നിരുന്നു. അത് വിജയവാഡ വണ്ടിയോടെ കഴിഞ്ഞു. ആന്ധ്രയിലെ കുറേ എഴുത്തുകാരെ കണ്ടു.
Stop press
തൊണ്ണൂറോളം കവിതകള്‍ തിരഞ്ഞെടുത്ത് കോഴിക്കോട്ടിലെ ബോധി പ്രസിദ്ധീകരിക്കും. അവകാശങ്ങളുടെ ഒരു മുദ്രപത്രത്തില്‍ ഒപ്പുവെച്ചു. അതുകഴിഞ്ഞിട്ടും വേണം രണ്ടാള്‍ക്കും അക്ഷരം ആരംഭിക്കുവാന്‍. '89ലെ തിരഞ്ഞെടുത്ത സമാഹാരത്തിനു വേണ്ടി ഡി.സി. ബുക്‌സ് കവിതകള്‍ ആവശ്യപ്പെട്ടിരിക്കുന്നു. 'കാഴ്ചയുടെ ഇടവേള' (കലാകൗമുദി ഓണപ്പതിപ്പ്), 'ചുരത്തിലെ പടവുകള്‍' (മാതൃഭൂമി), 'പിതൃസ്ഥാനം' (മനോരമ വാര്‍ഷികപ്പതിപ്പ്) ഇവയുടെ പകര്‍പ്പുകള്‍ ഒന്നയച്ചു തരണം.
രുചി പോട്ടെ, തിന്നുന്ന ചോറും എഴുതുന്ന അക്ഷരവും കാണാന്‍ വയ്യ. കടം കിട്ടിയ കണ്ണട പോയി. കാര്യത്തിന്റെ പൊരുളിലേക്കടുത്തു. സെബാസ്റ്റ്യന്‍ എങ്ങിനെയും എനിക്ക് 350 രൂപ അയച്ചുതരണം. കത്തിന്റെ രത്‌നച്ചുരുക്കം ഇതെന്നു കരുതരുത്. സ്‌നേഹത്തിന്റെ അടുപ്പം ഇതിനാലാണെന്നും.
അച്ഛനായിരിക്കും.
ആണോ
പെണ്ണോ
എല്ലാവര്‍ക്കും അന്വേഷണങ്ങള്‍
സ്വന്തം
അയ്യപ്പന്‍
A. Ayyappan
STANDARD STORAGE SYSTEMS
17/442 TRUNK ROAD
OPP. TOWN HALL
NELLORE 524 001
(A.P.)
ദില്ലിക്കു പോകും മുന്‍പ് ഒരുദിവസം പറവൂരില്‍ വന്നു. ആഴ്ചയില്‍ രണ്ടു ദിവസമേ അവിടെ വരൂ എന്നറിഞ്ഞു.
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച എ അയ്യപ്പന്റെ കത്തുകള്‍ എന്ന പുസ്തകത്തില്‍ നിന്നും
Content Highlights: A Ayappan letters to poet Sebastian
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..