
കൊല്‍ക്കത്തയിലെ നാഷണല്‍ ലൈബ്രറിയുടെ അപൂര്‍വ പുസ്തകവിഭാഗത്തില്‍, ബ്രൗണ്‍ പേപ്പര്‍ കൊണ്ട് അലക്ഷ്യവും വിലക്ഷണവുമായി പൊതിഞ്ഞു ചണനൂല്‍ കൊണ്ടു കെട്ടിവെച്ച ആ പുസ്തകത്തിനു മുന്നില്‍ പ്രാര്‍ത്ഥനാപൂര്‍വമാണു നിന്നത്. 'മനുഷ്യപദ്‌മേഷു രവിസ്വരൂപം, പ്രണൗമി തുഞ്ചത്തെഴുമാര്യപാദ' മെന്നു മനസ്സില്‍ പറഞ്ഞു. ഒന്നരനൂറ്റാണ്ടു പഴക്കമുള്ള ഒരു പുസ്തകമായിരുന്നു ആ പൊതിക്കുള്ളില്‍- തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ട് ആദ്യമായി അച്ചടിച്ചതിന്റെ അവശേഷിക്കുന്ന ഒരേയൊരു പ്രതി. മലയാളത്തിന്റെ ഹൃദയം ബംഗാളി അങ്ങനെ അശ്രദ്ധമായി പൊതിഞ്ഞു വച്ചിരിക്കുന്നതില്‍ ഖേദം തോന്നി. 'ഖേദിയായ് കേതുമേ' എന്ന എഴുത്തച്ഛന്റെ വാക്യവുമോര്‍ത്തു. 1862-ല്‍ തിരുവനന്തപുരത്തും മഞ്ചേരിയിലുമായി അച്ചടിച്ച ആ പുസ്തകത്തിന്റെ മറ്റേതെങ്കിലും പ്രതി ശേഷിക്കുന്നതായി തെളിവില്ലാത്തതുകൊണ്ട് അത് ആ കടലാസുപൊതിക്കുള്ളില്‍ ദേശീയ ഗ്രന്ഥാലയത്തിന്റെ അപൂര്‍വ്വപുസ്തകമുറിയില്‍ വിശ്രമിക്കട്ടെ.

നാഷണല്‍ ലൈബ്രറിയുടെ അപൂര്‍വ്വപുസ്തകശേഖരത്തിലേക്കു കടക്കുക എളുപ്പമല്ല. ക്യാമറക്കുവിലക്കുണ്ട്. കോപ്പിയെടുക്കലും വിലക്കപ്പെട്ടിട്ടുണ്ട്. ലൈബ്രറിയുടെ റഫറന്‍സ് വിഭാഗം മേധാവിയായ പത്തനംതിട്ടക്കാരന്‍ ഡോ.കെ.കെ.കൊച്ചുകോശിയുടെ സഹായം കൊണ്ടാണ് അങ്ങോട്ടേയ്ക്കു പ്രവേശനം തരപ്പെട്ടത്. അവിടെ ഞാന്‍ തേടിയ പുസ്തകങ്ങളിലെ ചൂഢാമണിയായിരുന്നു എഴുത്തച്ഛന്റെ മഹാഭാരതത്തിന്റെ ആദ്യപതിപ്പ്. പൊതിയഴിച്ചു തുറന്നുവച്ച ആ പവിത്രപുസ്തകത്തില്‍ വലങ്കൈകൊണ്ടു സ്പര്‍ശിച്ചു. കാട്ടിലേക്കു പോയ ശ്രീരാമന്റെയും സീതയുടെയും കാലടിപ്പാടുകള്‍ പൊടി മണ്ണില്‍ തെളിഞ്ഞുകണ്ട ഭരതന്‍ പറഞ്ഞ വാക്കുകളാണ് ആ നിമിഷത്തിന്റെ സത്യവാങ്മൂലം:
'ധന്യോഹമിന്നഹോ ധന്യോഹമിന്നഹോ
മുന്നം മയാകൃതം പുണ്യപൂരം പരം'
'ഞാന്‍ ഇന്നു ധന്യനായി, ഞാന്‍ ഇന്നു ധന്യനായി, മുമ്പു ഞാന്‍ ചെയ്ത പുണ്യം കാരണം അല്ലാതെ മറ്റെന്താണ്?


കാളഹസ്തിയപ്പ മുതലിയാരും അദ്ദേഹം കോഴിക്കോട്ടു സ്ഥാപിച്ച വിദ്യാവിലാസം എന്ന അച്ചടിശാലയും അങ്ങനെ നമ്മുടെ പ്രസാധനചരിത്രത്തിലെ ഏറ്റവും അവിച്ഛിന്നമായ പ്രസിദ്ധീകരണത്തിനു തുടക്കം കുറിച്ചു. വിദ്യാവിലാസം മണ്‍മറഞ്ഞുപോയെങ്കിലും അന്നു തൊട്ടിന്നോളവും തുഞ്ചത്തെഴുത്തച്ഛന്റെ കൃതികള്‍ അച്ചടിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇത്രയും വിറ്റഴിഞ്ഞ ഒരെഴുത്തുകാരനുമില്ല മലയാളത്തില്‍. സൗജന്യമായി വിതരണം ചെയ്തല്ല എഴുത്തച്ഛന്‍ എല്ലാവീട്ടിലുമെത്തിയത്. കിട്ടുന്നതിലോരോഹരി കൊടുത്താണ് വര്‍ഗഭേദമില്ലാതെ മലയാളി എഴുത്തച്ഛന്‍ പാട്ടുകള്‍ വാങ്ങിയത്. കാളഹസ്തിയപ്പനു സ്തുതി.

കാളഹസ്തിയപ്പ മുതലിയാര്‍ വിദ്യാവിലാസം തുടങ്ങിയത് കോഴിക്കോട്ടല്ലെന്നാണ് 'മഹാഭാരതം' തെളിയിക്കുന്നത്. പുസ്തകത്തിന്റെ കവര്‍പേജില്‍ 'വിദ്യാവിലാസം അച്ചുകൂടത്തില്‍ അച്ചടിപ്പിച്ചത്, മഞ്ചേരി 1862 ഒക്ടോബര്‍ മാസം ' എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അച്ചടിക്കാരന്റെ പേര് യശായ എന്നാണെന്നും പുസ്തകവില നാലര രൂപയാണെന്നും കൂടി അവിടെയുണ്ട് (ഈ നാലര ഉറുപ്പികയെയാണ് ഉള്ളൂര്‍ അഞ്ചുരൂപയെന്ന് എഴുതിയത്). മാത്രമല്ല പുസ്തകാന്ത്യത്തില്‍ മറ്റൊരുകാര്യം കൂടി പറയുന്നുണ്ട്: 'അറുപത്തെട്ടുവരെ ഭാഗങ്ങള്‍ തിരുവനന്തപുരത്തെ കേരള വിലാസം അച്ചുകൂടത്തില്‍ അച്ചടിച്ച'താണ്. ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും എന്ന വിശിഷ്ടഗ്രന്ഥമെഴുതിയ കെ.എം.ഗോവി ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിദ്യാവിലാസത്തിന്റെ മഹാഭാരതത്തെ 'മഞ്ചേരി മഹാഭാരത'മെന്നു വിളിക്കുന്നു. 1864 നു ശേഷമാണ് കാളഹസ്തിയപ്പ മുതലിയാര്‍ കോഴിക്കോട്ട് വിദ്യാവിലാസം സ്ഥാപിച്ചതെന്നും അദ്ദേഹം വാദിക്കുന്നു. ഗോവിയുടെ ഊഹം ഇവ്വിധമാണ്: 'കാളഹസ്തിയപ്പനും അരുണാചലവും ആദ്യം ഏര്‍പ്പെട്ടത് പുസ്തകപ്രസാധന വ്യാപാരത്തിലാണ്. കേരളീയര്‍ക്കു പ്രിയങ്കകരനായ എഴുത്തച്ഛന്റെ കൃതികള്‍ അച്ചടിച്ചു വില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് അവര്‍ ഗ്രഹിച്ചു. അച്ചടിക്കാന്‍ അന്നു നിലവിലുള്ള 'മിഷനേതര' അച്ചുക്കൂടത്തെ സമീപിച്ചു. കൂടുതല്‍ കാര്യക്ഷമമായി വ്യാപാരം സംഘടിപ്പിക്കാന്‍ സ്വന്തം അച്ചുക്കൂടം വേണമെന്നു കണ്ടപ്പോള്‍ വിദ്യാവിലാസം സ്ഥാപിച്ചു.' വിദ്യാവിലാസത്തിന്റെ സ്ഥാപനവര്‍ഷം 1862 ആയിരിക്കുമെന്ന് ഗോവി ഊഹിക്കുന്നു.


വിദ്യാവിലാസം എന്ന അച്ചുക്കൂടത്തിന്റെ പ്രാധാന്യം അവിടെ അവസാനിക്കുന്നില്ല. മലയാളത്തിലെ രണ്ടാമത്തെ യഥാര്‍ത്ഥ വര്‍ത്തമാനപ്പത്രമായ 'കേരളപത്രിക'(1884) വിദ്യാവിലാസത്തിലാണ് അച്ചടിച്ചത്. മലയാള പത്രപ്രവര്‍ത്തനത്തിന്റെ കുലപതിമാരിലൊരാളായ ചെങ്കളത്തുവലിയ കുഞ്ഞിരാമമേനോന്‍ (1858-1936) കോഴിക്കോട് ആരംഭിച്ച 'കേരളപത്രിക' ദീര്‍ഘകാലം നിലനിന്ന പത്രമാണ്. മലബാര്‍ ക്രിസ്ത്യന്‍ കോളേജിന്റെ ആദ്യരൂപമായിരുന്ന ബി.ജി.എം.ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്ന കുഞ്ഞിരാമമേനോന്‍ 'കേരളപത്രിക' തുടങ്ങുമ്പോള്‍ സഹായത്തിനുണ്ടായിരുന്നത് ആ സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ടി.ജി.വര്‍ഗീസ്, അധ്യാപകരായ ടി.എം.അപ്പുനെടുങ്ങാടി (കുന്ദലതയുടെ കര്‍ത്താവും ഇന്നു നിലവിലില്ലാത്ത നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകനും) മൂളിയില്‍ രാമന്‍, വട്ടമ്പൊയില്‍ ചാത്തുക്കുട്ടി വൈദ്യന്‍, കണ്ണമ്പറ കൃഷ്ണനുണ്ണി നായര്‍ തുടങ്ങിയവരായിരുന്നു. 1903 വരെ വിദ്യാവിലാസത്തിലായിരുന്നു 'കേരളപത്രിക'യുടെ അച്ചടി.
നാഷണല്‍ ലൈബ്രറിയില്‍ വിശ്രമിക്കുന്ന ആ പുസ്തകത്തില്‍ കൈപ്പടം ചേര്‍ത്തുനിന്നപ്പോള്‍ ഒന്നരനൂറ്റാണ്ടിനുപിന്നിലുള്ള കടലാസിലൂടെയും അക്ഷരങ്ങളിലൂടെ ഉള്ളിലേക്കു പടര്‍ന്നത് എഴുത്തച്ഛന്റെ വഴികള്‍ മാത്രമായിരുന്നില്ല കാളഹസ്തിയപ്പ മുതലിയാര്‍ തെളിച്ച ആദ്യകാല മുദ്രണത്തിന്റെ ക്ലേശപാതകളുമായിരുന്നു. ആ പുസ്തകം അതേ അച്ചുവടിവില്‍ എന്നെങ്കിലും മലയാളത്തിലേക്കു വരുമോ, തുഞ്ചത്താചാര്യനു മലയാളം നല്‍കുന്ന ശ്രദ്ധാഞ്ജലിയുടെ രൂപത്തിലെങ്കിലും ?