സര്‍ഗസൃഷ്ടിയുടെ മൂര്‍ത്തമായ വേദന അനുഭവിക്കുന്ന നേരങ്ങളില്‍, ചില ജീവിതങ്ങള്‍ എഴുത്തുകാരന് മുമ്പില്‍ തരളിതമായ ഹൃദയത്തോടെവന്ന് ചേരുന്നു. കഥാജീവിതങ്ങളെ ഉപേക്ഷിച്ച് പോകാന്‍ കഴിയാത്ത നിസ്സഹായതയിലേക്ക് എഴുത്തുകാരന്‍ വലിച്ചെറിയപ്പെടുന്നു. അത്തരം നിസ്സഹായതയുടെ അഗാധതയില്‍ വെച്ച് അവനില്‍ നിന്നുമുയരുന്ന ചില നിലവിളികള്‍ കഥകളായും നോവലായും പിറവിയെടുക്കുന്നു. അത്തരം സൃഷ്ടി എഴുത്തുകാരനെയെന്ന പോലെ വായനക്കാരനെയും നിരന്തരം വേട്ടയാടിക്കൊണ്ടേയിരിക്കുന്നു.തന്മയത്വമുള്ള രചനകളായി അവ കാലത്തെ കവച്ച് വെക്കുന്നു.സിറാജ് നായരുടെ രണ്ടാമത്തെ നോവലായ 'ശിവന്റെ സമയം' ഏച്ചുകെട്ടുകളില്ലാത്ത, തന്മയത്വമുള്ള ഒരു രചനയാണ്.
വ്യക്തി കുടുംബത്തിലേക്കും കുടുബം സമൂഹത്തിലേക്കും സമൂഹം രാഷ്ട്രത്തിലേക്കും രാഷ്ട്രം ലോകത്തിലേക്കും വികാസം പ്രാപിക്കുമ്പോള്‍, ലോകത്തിന്റെ അടിസ്ഥാന മൂലകം എന്ന് പറയാവുന്നത് വ്യക്തിയാണ്. അഥവാ വ്യക്തികളുടെ ചോദന തന്നെയാണ് രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും ചോദനയെന്ന് തന്നെ പറയാം. തികച്ചും വ്യക്തിപരമായ ജീവിത പരിസരങ്ങളിലൂടെ കടന്നുപോയിക്കൊണ്ട് , ലോകത്തോട് സംവദിക്കുന്ന ഒരു കൃതിയാണ് ശിവന്റെസമയം. ഓരോ കുടുംബവും ലോകത്തെ ഉറപ്പിച്ചു നിര്‍ത്തുന്ന തൂണുകളാണ്. ഇതില്‍നിന്ന് കുടുംബത്തിന്റെ പ്രസക്തി മനസ്സിലാക്കാമെങ്കില്‍ , കുടുംബങ്ങള്‍ ശിഥിലമാകുന്നതിനെ എത്ര വേദനയോടെയാണ് നോക്കിക്കാണേണ്ടത്. ഈ നോവലിലൂടെ സിറാജ് നായര്‍ ചെയ്യുന്നതും അത് തന്നെയാണ്. കുടുംബ ബന്ധത്തിന്റെ പവിത്രതയും അനിവാര്യതയും കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ടാണ് ഈ നോവല്‍ കടന്ന് പോകുന്നത്.
ശിവന്‍ എന്ന മുഖ്യ കഥാപാത്രത്തിന്റെ പേനയില്‍നിന്ന് അടര്‍ന്ന് വീഴുന്ന 'ഡിവോഴ്സ്' എന്ന വാക്കിലൂടെയാണ് നോവലിന് നാന്ദി കുറിയ്ക്കുന്നത്. ശിവന്‍, അഭിരാമി, ശിവനന്ദന്‍ എന്നിവരുള്‍ക്കൊള്ളുന്ന കുടുംബത്തിന്റെ കഥയില്‍ നിന്നും ലോകത്തിലെ ഓരോ മനുഷ്യരുടെയും ജീവിതത്തിലേക്കാണ് ഈ കഥ കടന്നുചെല്ലുന്നത്. ആരും കാണാതെ പോകുന്ന പ്രണയത്തിന്റെ ചില താളുകള്‍ പോലെ ഓരോ അധ്യായങ്ങളും വായിച്ചുപോകാന്‍ കഴിയും എന്നതാണ് ഈ നോവലിന്റെ സവിശേഷത. തന്റെ അച്ഛന്‍ തനിക്ക് നല്‍കാതിരുന്നത് താന്‍ തന്റെ മകന് നല്‍കുമ്പോഴാണ് ജീവിതം സാര്‍ഥകമാകുന്നത് എന്ന ആശയം നോവലിസ്റ്റ് വരികള്‍ക്കിടയില്‍ മറച്ചു വെക്കുന്നുണ്ട് . കഥ പറഞ്ഞ് മകനിലേക്കിറങ്ങുന്ന അച്ഛനേയും , സത്യം ഭാര്യയ്ക്ക് മുമ്പില്‍ പലതവണകളായി നിരത്തിവെച്ച്, ജീവിതം തിരികെ പിടിക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനേയും വളരെ ആര്‍ദ്രതയോടെയാണ് സിറാജ് നായര്‍ ഈ നോവലില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.
കഥാപാത്രങ്ങളെ സാങ്കല്പികമായി സൃഷ്ടിച്ചെടുക്കുന്നതിന് പകരം , ചുറ്റുപാടുകളില്‍നിന്നും താന്‍ കണ്ട ജീവിതങ്ങളെ നോവലിലേക്ക് പറിച്ചുനടുകയാണ് ആഖ്യാതാവ് ചെയ്തത്. തദ്വാരാ അമനും പപ്പനും ജയദേവനുമൊക്കെ ഒട്ടും അതിശയോക്തിയില്ലാത്ത കഥാപാത്രങ്ങളായി നോവലില്‍ വന്ന് പോകുന്നു. ഭൂമിയിലെ ഒരു സ്ത്രീക്കും അംഗീകരിക്കാന്‍ കഴിയാത്ത, ഭര്‍ത്താവിന്റെ സ്വവര്‍ഗരതി എന്ന യാഥാര്‍ഥ്യം അതിവിദഗ്ധമായി സമ്മേളിപ്പിക്കുന്നിടത്താണ് , വായനക്കാരുടെ എല്ലാ മുന്‍ വിധികളേയും വഴിതിരിച്ചു വിട്ട് കൊണ്ട് ,നോവല്‍ മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കുന്നത്. കഥാഗതിയെ മാറ്റാനായി നോവലില്‍ പ്രത്യക്ഷപ്പെടുന്ന ജയദേവന്‍ ആധുനിക കാലത്തിന്റെ പ്രതീകമാണെങ്കില്‍ , പപ്പന്‍ എല്ലാ കാലത്തേയും പച്ചയായ ചില മനുഷ്യരുടെ പ്രതിരൂപങ്ങളാണ്. ശിവന്‍ എന്ന എഴുത്തുകാരനെ പൂര്‍ണതയിലെത്തിക്കുന്നത് ,അമന്‍ എന്ന സഹൃദയന്റെ സാമീപ്യവും.
'ഓര്‍മകളുടെ നിറം മങ്ങുന്നത് പോലെ മുറ്റത്തെ ബലിപ്പുരയിലെ പച്ചോലയുടെ നിറവും മങ്ങിത്തുടങ്ങി' എന്ന് പറയുന്നിടത്ത്, ജീവിതം വര്‍ണങ്ങളില്‍നിന്ന് നിറമില്ലായ്മയിലേക്ക് സഞ്ചരിക്കുന്നതിനെയാണ് ആഖ്യാതാവ് വരച്ചിടുന്നത്. നോവലിന്റെ പരിണാമ ഗുപ്തി ഏറെ അതിശയിപ്പിക്കുന്നതാണ്. മരിച്ചയാളുടെ ഗന്ധം പോല നോവലിന്റെ അന്ത്യം വായനക്കാരുടെ നാസാരന്ധ്രങ്ങളിലേക്ക്
പടര്‍ന്നു കയറുന്നു.
'ആരോടെങ്കിലും ക്ഷമിക്കുവാന്‍ ഒരവസരം വന്നാല്‍ , അത് മറ്റൊരവസരത്തിലേക്ക് മാറ്റിവെക്കരുതെന്നും സമയം അതിനായി കാത്തിരിക്കുകയില്ലെന്നുമുള്ള വലിയ സന്ദേശമാണ് ഈ നോവല്‍ ചേര്‍ത്തു വെക്കുന്നത്.
Content Highlights: Shivante samayam Malayalam Book Review