.
കെ.എസ്.ആര്.ടി.സി. ബസിനുള്ളില്‍ മൊബൈല്‍ഫോണ്‍ വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം വൈകും. 'ഫോണ്‍പേ' ആപ് വഴി ബസിനുള്ളില്‍ പണം കൈമാറി ടിക്കറ്റെടുക്കാനുള്ള സംവിധാനമാണ് സജ്ജീകരിച്ചത്. സാങ്കേതികപ്പിഴവ് പരിഹരിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞമാസം 28-ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം മാറ്റിവെച്ചിരുന്നു. സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ സംവിധാനമൊരുക്കിയത്.
ഓടുന്ന ബസുകളിലെ ഓണ്‍ലൈന്‍ പണമിടപാടിലെ പരിമിതികളും കെ.എസ്.ആര്.ടി.സി. അക്കൗണ്ടിങ് സംവിധാനവുമായുള്ള പൊരുത്തക്കേടുകളുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. ബസിനുള്ളില്‍ പതിക്കുന്ന ക്യൂ ആര് കോഡ് സ്കാന്‍ചെയ്ത് ടിക്കറ്റിന്റെ പണം സ്വീകരിക്കാനായിരുന്നു തീരുമാനം. ഓരോ ബസുകളിലെയും വരുമാനം ഡ്യൂട്ടി കഴിയുമ്പോള്‍ കണ്ടക്ടര്‍ ഡിപ്പോകളില്‍ അടയ്ക്കുന്നതാണ് നിലവിലെ രീതി.
ഓണ്‍ലൈനില്‍ പണം സ്വീകരിക്കുമ്പോള്‍ കണ്ടക്ടറുടെ കണക്കില്‍ അത് ഉള്‍പ്പെടുത്തേണ്ടിവരും. ഇതിനായി ഒരു കേന്ദ്രീകൃത അക്കൗണ്ടിലേക്ക് പണം സ്വീകരിക്കുകയും തുക ലഭിക്കുന്നവിവരം കണ്ടക്ടറെ അറിയിക്കാനും തീരുമാനിച്ചു. എന്നാല്‍ എങ്ങനെ വിവരം കൈമാറുമെന്നത് വെല്ലുവിളിയായി. ടിക്കറ്റ് മെഷീനിലേക്ക് സന്ദേശം അയക്കാനും കഴിയില്ല.
കണ്ടക്ടറുടെ മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ്. അയക്കുകയാണ് മറ്റൊരുവഴി. ഇതിന് ഓരോ ബസുകളിലെയും കണ്ടക്ടര്‍മാരുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍ക്കൊള്ളിക്കേണ്ടിവരും. ബസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് കണ്ടക്ടറെ മാറ്റേണ്ടിവന്നാല്‍ ഓണ്‍ലൈനില്‍ നല്കിയ മൊബൈല്‍ നമ്പറും മാറ്റേണ്ടിവരും. സാങ്കേതികപ്രശ്നം കാരണം എസ്.എം.എസ്. വൈകിയാല്‍ കണ്ടക്ടറും യാത്രക്കാരും തമ്മില്‍ തര്‍ക്കത്തിനും സാധ്യതയുണ്ട്.
കടകളിലേതുപോലെ പണമിടപാട് വിവരം അറിയിക്കാന്‍ ബസില്‍ സ്പീക്കര്‍ പിടിപ്പിക്കുന്നതും പ്രായോഗികമല്ല. 3800-ലധികം ബസുകള്‍ നിരത്തിലുണ്ട്. ഏത് ബസില്‍നിന്നുള്ള പണമിടപാടാണെന്നും തിരിച്ചറിയാന്‍ കഴിയില്ല. ക്യൂ ആര് കോഡില്‍ ക്രമക്കേട് കാണിച്ച് പണം തട്ടിയ സംഭവങ്ങളുമുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചാലേ ഫോണ്‍പേ സംവിധാനം സജ്ജമാകുകയുള്ളൂ.
Content Highlights: The system of buying tickets through upi in ksrtc bus will be delayed.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..