ആക്രിവിലയ്ക്ക് വിറ്റ 'ജന്റം' ബസുകൾ എറണാകുളം കെ.എസ്.ആർ.ടി.സി. യാർഡിൽനിന്ന് സേലത്തേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: മാതൃഭൂമി
15 വര്‍ഷം പഴക്കമുള്ള 2506 സര്‍ക്കാര്‍ വാഹനങ്ങള്‍ ഈമാസത്തോടെ പിന്‍വലിക്കുമെങ്കിലും പൊളിക്കല്‍ ഉടനുണ്ടാകില്ല. കേന്ദ്രമാനദണ്ഡ പ്രകാരമുള്ള പൊളിക്കല്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടില്ലാത്തതിനാലാണിത്. പിന്‍വലിക്കുന്ന വാഹനങ്ങള്‍ തത്കാലം എവിടെയെങ്കിലും സൂക്ഷിക്കും. അല്ലെങ്കില്‍ കേരളത്തിന് പുറത്തെ അംഗീകൃത പൊളിക്കല്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകേണ്ടിവരും.
അയല്‍സംസ്ഥാനങ്ങളില്‍ പൊളിക്കല്‍ കേന്ദ്രങ്ങളില്ലാത്തിനാല്‍ ഇതിനും പ്രായോഗിക ബുദ്ധിമുട്ടുണ്ട്. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് അംഗീകൃത സ്ഥാപനങ്ങളുള്ളത്. ഇവര്‍ക്കുമാത്രമേ വാഹനം പൊളിച്ചതിന്റെ സാക്ഷ്യപത്രം നല്‍കാന്‍ സാധിക്കൂ. പുതിയ വാഹനം വാങ്ങുമ്പോള്‍ നികുതിയിളവ് ലഭിക്കാന്‍ സാക്ഷ്യപത്രം ഹാജരാക്കേണ്ടിവരും. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 150 കോടി രൂപയുടെ സഹായം കിട്ടണമെങ്കില്‍ വാഹനങ്ങള്‍ പിന്‍വലിച്ച,് പൊളിച്ചതിന്റെ രേഖ നല്‍കേണ്ടിവരും.
പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സഹകരണമേഖലയുടെ സഹായം തേടിയെങ്കിലും അന്തിമരൂപമായിട്ടില്ല. സര്‍ക്കാര്‍ വകുപ്പുകളുടെ 884-ഉം കെ.എസ്.ആര്‍.ടി.സി.യുടെ 1622 വാഹനങ്ങളും പൊളിക്കേണ്ടിവരുമെന്നാണ് ധനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. ഇതില്‍ കെ.എസ്.ആര്‍.ടി.സി.യുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. പഴയ ബസുകള്‍ പൊളിച്ച് വില്‍ക്കുന്നതിനെക്കാള്‍ ലാഭകരം ഷോപ്പുകളാക്കി മാറ്റുന്നതാണ്. ഒട്ടേറെ ബസുകള്‍ ഇത്തരത്തില്‍ ഷോപ്പുകളാക്കിയിരുന്നു.
സംസ്ഥാനത്തെ നിയമപ്രകാരം ബസുകള്‍ 20 വര്‍ഷംവരെ ഉപയോഗിക്കാം. കേന്ദ്രസര്‍ക്കാര്‍ 15 വര്‍ഷമായി ഉപയോഗകാലാവധി നിജപ്പെടുത്താന്‍ നടപടി സ്വീകരിച്ചപ്പോഴാണ് സംസ്ഥാനം ഇളവ് നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ പൊളിക്കല്‍ നയം വന്നെങ്കിലും ഈ ഉത്തരവില്‍ മാറ്റംവരുത്തിയിട്ടില്ല.
15 വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകള്‍ സ്വകാര്യമേഖലയില്‍ ഉപയോഗത്തിലുണ്ട്. സുരക്ഷ കരുതി 15 വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകള്‍ നിരോധിച്ച ചരിത്രവും സംസ്ഥാനത്തിനുണ്ട്. കെ.എസ്.ആര്‍.ടി.സി.യുടെ പക്കല്‍ രൂപമാറ്റംവരുത്തിയ ഒട്ടേറെ പഴയബസുകളുണ്ട്. റിക്കവറി- സ്‌പെയര്‍പാര്‍ട്സ് വാനുകളായിട്ടാണ് ഇവ ഉപയോഗിക്കുന്നത്.
Content Highlights: The government's old vehicles will be phased out this month, vehicle scrapping policy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..