ഇലവുങ്കലിൽ അപകടത്തിൽപ്പെട്ട ബസ് റോഡിലെത്തിച്ചപ്പോൾ
നല്ല ഇറക്കമിറങ്ങുമ്പോള്‍ ഗിയര്‍മാറ്റി ന്യൂട്രലില്‍ ഇട്ടതാണ് ഇലവുങ്കലില്‍ ചൊവ്വാഴ്ചയുണ്ടായ അപകടത്തിലേക്ക് നയിച്ചത്. മോട്ടാര്‍ വാഹന വകുപ്പ് പലതവണ ശബരിമല റൂട്ടില്‍ വരുന്ന വാഹനങ്ങള്‍ക്ക് കൊടുക്കാറുള്ള നിര്‍ദേശമാണിത്. ഇറക്കം ന്യൂട്രലില്‍ ഇറങ്ങുമ്പോള്‍ എയര്‍ ബ്രേക്കിന്റെ ഡ്രമ്മില്‍ എയര്‍ ഗണ്യമായി കുറയും. ഇങ്ങനെ കുറയുമ്പോള്‍ ബ്രേക്ക് കിട്ടാതെ വരും. ഇലവുങ്കലില്‍നിന്ന് ഇറക്കം തുടങ്ങിയപ്പോള്‍ തന്നെ ഈ ബസ് ന്യൂട്രലില്‍ ആയെന്നുവേണം കരുതാനെന്നാണ് പത്തനംതിട്ട ആര്‍.ടി.ഒ. എ.കെ. ദിലു പറയുന്നത്. പരിശോധിച്ചപ്പോള്‍ ബസ് ന്യൂട്രലില്‍ ആയിരുന്നു. എയര്‍ ഡ്രമ്മില്‍ എയറും ഇല്ലായിരുന്നു.
ബ്രേക്ക് കിട്ടാതായപ്പോള്‍ വലതുവശത്തേക്ക് പരമാവധി ഒതുക്കാനാണ് ഡ്രൈവര്‍ ശ്രമിച്ചത്. ഈ വശത്തെ കൈയാലയില്‍ ഇടിപ്പിച്ച് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിവേഗം ഉരുണ്ട് കുഴിയിലേക്ക് വീണു. ബസിന്റെ വാതില്‍ ഭാഗം അടിവശത്ത് ആകാതിരുന്നതാണ് പരിക്കേറ്റവരെ പുറത്തെടുക്കാന്‍ എളുപ്പമായത്.
മോട്ടോര്‍ വാഹനവകുപ്പിന്റെ നിരീക്ഷണമില്ലാതെ ശബരിമലപാത
മാസപൂജാസമയത്ത് ആയിരക്കണക്കിന് തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന ശബരിമലപാതയില്‍ മോട്ടോര്‍വാഹനവകുപ്പിന്റെ നിരീക്ഷണമേര്‍പ്പെടുത്താത്ത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. സീസണ്‍ സമയത്ത് സേഫ് സോണ്‍ എന്ന പേരില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 420 കിലോമീറ്ററില്‍ 24 മണിക്കൂറും മോട്ടോര്‍ വാഹന വകുപ്പിന്റെ പട്രോളിങ് നടക്കുമായിരുന്നു. കൂടാതെ ഇലവുങ്കലില്‍ താത്കാലിക സ്റ്റേഷന്‍ ക്രമീകരിച്ച് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, മകരവിളക്ക് കഴിയുന്നതോടെ ഇതെല്ലാം പൂട്ടിക്കെട്ടി സ്ഥലംവിട്ടു.
കൊടുംവളവുകള്‍
വടശ്ശേരിക്കര റൂട്ടില്‍ ഇലവുങ്കല്‍ വരെയുള്ള ഭാഗത്ത് ഏകദേശം കൊടുംവളവുകള്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം വളവുകളും, എരുമേലി റൂട്ടില്‍ ഇലവുങ്കല്‍ വരെയുള്ള ഭാഗത്ത് ഇരുപതോളം വളവുകളുമാണുള്ളത്. നിലയ്ക്കല്‍ മുതല്‍ പമ്പവരെ വേറെയും. ഇത്രയും ഭാഗങ്ങളില്‍ സീസണ്‍ സമയത്ത് അപകടമുന്നറിയിപ്പ് ബോര്‍ഡുകളും, റിഫ്‌ളക്ടറുകളും, വേഗനിയന്ത്രണ ബോര്‍ഡുകളും മറ്റും മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിക്കും. എന്നാലിത്, സീസണ്‍ കഴിയുമ്പോള്‍ അഴിച്ചുമാറ്റും. വിവിധ ഇടങ്ങളിലെ പട്രോളിങ്, ക്യാമറ നിരീക്ഷണം എന്നിവയും ഒഴിവാക്കും. ഫ്‌ലൂറസെന്റ് കളര്‍ ലൈനുകളും മാറ്റിയിട്ടുണ്ട്.
സ്ഥിരം സ്റ്റേഷനില്ല
സേഫ് സോണിനായി ഇലവുങ്കലില്‍ മോട്ടോര്‍ വാഹനവകുപ്പിന് സ്ഥിരം സ്റ്റേഷന്‍ വേണമെന്ന് കഴിഞ്ഞ രണ്ട് അവലോകന യോഗത്തിലും പ്രമോദ് നാരായണ്‍ എം.എല്‍.എ. ആവശ്യപ്പെട്ടിരുന്നതാണ്. ഇക്കാര്യത്തില്‍ ഇതുവരെ ഒരുനടപടിയും ഗതാഗതവകുപ്പിന്റെ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ല. നിലവില്‍ ഇലവുങ്കലിനും ളാഹയ്ക്കുമിടയില്‍ അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വേഗമില്ല.
എല്ലാ സജ്ജീകരണങ്ങള്‍ ഉണ്ടായിട്ടും സഹായം വൈകി എത്തിയതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. സമാന അപകടങ്ങള്‍ മാസപൂജസമയത്ത് ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം വളരെ ദുഷ്‌കരമാകും. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലെ ആംബുലന്‍സിനായി കാത്തുനില്‍ക്കണം. പിന്നെ പത്തനംതിട്ട, എരുമേലി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍നിന്നുവേണം എത്തിക്കാന്‍.
Content Highlights: Tamilnadu tourist bus accident in pathanamthitta elevungal, Sabarimala road, bus accident
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..