അപകടത്തിൽപെട്ട ബൈക്ക് | ഫോട്ടോ: മാതൃഭൂമി
കോവളം-തിരുവല്ലം ബൈപ്പാസിലെ പാച്ചല്ലൂരില്‍ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് സ്ത്രീയും ബൈക്കോടിച്ച യുവാവും മരിച്ച സംഭവത്തില്‍ തിരുവനന്തപുരം ആര്‍.ടി.ഒ.യും എന്‍ഫോഴ്സ്മെന്റ് വിഭാഗവും അപകടസ്ഥലത്തെത്തി പരിശോധന നടത്തി. പനത്തുറ തുരുത്തിക്കോളനി വീട്ടില്‍ എല്‍.സന്ധ്യ(53), പട്ടം പൊട്ടക്കുഴി സ്വദേശി അരവിന്ദ്(23) എന്നിവരാണ് മരിച്ചത്.
കോവളം-വാഴമുട്ടം ഭാഗത്തുനിന്ന് തിരുവല്ലം റൂട്ടിലേക്കു പോയ അരവിന്ദിന്റെ ബൈക്കിടിച്ചായിരുന്നു സന്ധ്യ മരിച്ചത്. ഈ ബൈക്കോടിച്ചിരുന്ന അരവിന്ദ് ഗുരുതര പരിക്കുകളോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകീട്ടോടെ മരിച്ചു.
തിരുവനന്തപുരം ആര്‍.ടി.ഒ. എന്‍.തങ്കരാജ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്, ശ്രീജിത്ത് എന്നിവരും എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. കെ.അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ബൈപ്പാസിലെ അപകടസ്ഥലം സന്ദര്‍ശിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു സന്ധ്യ അപകടത്തില്‍പ്പെട്ടത്. അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. അപകടത്തെ സംബന്ധിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് സമര്‍പ്പിച്ചു.
പത്തുലക്ഷത്തിലേറെ വിലയുള്ള ആയിരം സി.സി.യുടെ സ്‌പോര്‍ട്‌സ് ബൈക്കാണ് അരവിന്ദ് ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞിരുന്നു. കൂട്ടുകാര്‍ക്കൊപ്പം കോവളം ബീച്ചിലെത്തി ഫോട്ടോയെടുത്ത ശേഷം തിരികെ വീട്ടിലേക്കു മടങ്ങവേയായിരുന്നു അപകടം.
ബൈപ്പാസില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും
ട്രാഫിക് നിയമങ്ങളെ കാറ്റില്‍പ്പറത്തി അമിതവേഗത്തില്‍ പോകുന്ന ബൈക്കുള്‍പ്പെടെയുള്ള വാഹനങ്ങളെ പിടികൂടുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍. ലോക്കല്‍ പോലീസുമായി സഹകരിച്ചുള്ള കര്‍ശന പരിശോധന നടത്താനാണ് തീരുമാനം. അമിതവേഗക്കാരെ പിന്‍തുടര്‍ന്ന് പിടിക്കാനാകാത്ത സ്ഥിതിയാണുള്ളത്.
ഇതേത്തുടര്‍ന്ന് ടോള്‍പ്ലാസ, കല്ലുവെട്ടാന്‍ കുഴി, തിരുവല്ലം അടക്കമുള്ള ചില നിശ്ചിത പോയിന്റുകളില്‍ ഉദ്യോഗസ്ഥരെ വിന്യസിച്ച് അമിതവേഗക്കാരെ പിടികൂടാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതോടൊപ്പം കഴക്കൂട്ടം-കോവളം ബൈപ്പാസില്‍ വേഗക്കാരെ കണ്ടെത്തുന്നതിനുള്ള ക്യാമറകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശവും മോട്ടോര്‍വാഹന വകുപ്പ് സമര്‍പ്പിച്ചിട്ടുണ്ട്.
Content Highlights: Super bike accident, Over speed is cause of accident says motor vehicle department
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..