സൈലോസാൻഡ്രസ് വിഭാഗത്തിൽപെട്ട വണ്ടുകൾ
കാറുകളിലെ റബ്ബര്‍പൈപ്പ് തുരന്ന് പെട്രോള്‍ ചോര്‍ച്ചയുണ്ടാക്കുന്നത് 2018-ലെ പ്രളയശേഷം കൂട്ടത്തോടെ എത്തിയ വണ്ടുകള്‍. സ്‌കോളിറ്റിഡേ കുടുംബത്തില്‍പെട്ട സൈലോസാന്‍ഡ്രസ് സ്പീഷീസ് ആണ് ഇവ. വെള്ളായനി കാര്‍ഷിക സര്‍വകലാശാലയിലെ ടാക്സോണമിസ്റ്റ് ഡോ. കെ.ഡി. പ്രതാപന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. മരം, റബ്ബര്‍ പിന്തുനെ ചില ലോഹങ്ങളും ഇത് തുരക്കും.
മൂന്നുമാസത്തിനിടയില്‍ നൂറുകണക്കിന് കാറുകളിലാണ് പെട്രോള്‍ച്ചോര്‍ച്ച ഉണ്ടായത്. കാലിക്കടവ് ആണൂരില്‍ വര്‍ക്ഷോപ്പ് നടത്തുന്ന മെക്കാനിക് കെ. പവിത്രന്‍ പൈപ്പില്‍നിന്ന് വണ്ടിനെ ശേഖരിച്ചിരുന്നു. പടന്നക്കാട് കാര്‍ഷിക കോളേജിലെ എന്റമോളജിസ്റ്റ് ഡോ. കെ.എം. ശ്രീകുമാറും സംഘവും വെള്ളായനി സര്‍വകലാശാലയിലേക്ക് വിദഗ്ധപഠനത്തിന് അയച്ചു. 2018 ജൂലായ്-ഓഗസ്റ്റ് മാസത്തില്‍ ഉത്തരകേരളത്തില്‍ മരങ്ങള്‍ വ്യാപകമായി ഉണങ്ങിനശിച്ചിരുന്നു.
തുടര്‍ന്ന് വെള്ളായനി കാര്‍ഷിക സര്‍വകലാശാല എന്റമോളജിവിഭാഗം 2018 സെപ്റ്റംബറില്‍ കോഴിക്കോട് ജില്ലയിലെ കാവിലുംപാറ പഞ്ചായത്തില്‍ ചാപ്പന്‍തോട്ടം സന്ദര്‍ശിച്ചു. ജാതി, കരയാമ്പു, മഹാഗണി, ആര്യവേപ്പ്, സപ്പോട്ട തുടങ്ങിയവ കീടം ആക്രമിച്ചു നശിപ്പിച്ചതായി കണ്ടെത്തി. ഈ കീടങ്ങള്‍ സൈലോസാന്‍ഡ്രസ് സ്പീഷീസ് വിഭാഗത്തില്‍ പെട്ട വണ്ടുകളാണെന്ന് തായ്ലാന്‍ഡിലെ ഡോ. റോഗര്‍ ബീവര്‍, ചിഹാ മായി എന്നിവര്‍ സ്ഥിരീകരിച്ചു. പഠനം ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ സ്പൈസസിന്റെ ജേണലില്‍ 2018 ഡിസംബറില്‍ പ്രസിദ്ധീകരിച്ചു.
അതേ വണ്ട്
കാറുകളിലെ പൈപ്പ് തുരക്കുന്ന വണ്ടും 2018-ലെ പ്രളയത്തിനുശേഷം കൂട്ടത്തോടെ വന്ന വണ്ടുകളും ഒന്നാണെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ഡോ. കെ.ഡി. പ്രതാപന്‍ പറഞ്ഞു. 2.5 മില്ലിമീറ്റര്‍ താഴെ മാത്രം വലുപ്പം. വായഭാഗത്ത് കട്ടികൂടിയ ഭാഗമുണ്ട്. മരം, ഹാര്‍ഡ് വുഡ്, റബ്ബര്‍ എന്നിവ തുരക്കും. ചില ലോഹങ്ങളും. ചെടികള്‍ (മരങ്ങള്‍) ദുര്‍ബലമാകുമ്പോള്‍ ആല്‍ക്കഹോള്‍ പുറപ്പെടുവിക്കും. അത് ആകര്‍ഷിച്ചാണ് വണ്ടുകള്‍ വരുന്നതും തുരക്കുന്നതും. പെട്രോളില്‍ ഇപ്പോള്‍ എഥനോള്‍ ചേര്‍ക്കുന്നുണ്ട്. എഥനോള്‍ ഇതിനെ ആകര്‍ഷിക്കും.
Content Highlights: Petrol leaks in cars; Pipe boring beetles arrived after the flood
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..