ബസിന് മുകളിലെ യാത്രക്കാർ കണ്ടക്ടർ ടിക്കറ്റ് നൽകുന്നു | Photo: Social Media
ബസിന് മുകളില്‍ യാത്രക്കാരുമായി പോകുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. ബസിന് മുകളില്‍ യാത്രക്കാരുമായി പോയത് അപകടകരമായ രീതിയാണെന്നും ഗുരുതര വീഴ്ചയാണെന്നുമാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ബസ് ജീവനക്കാര്‍ക്കെതിരേ നടപടി എടുക്കുന്നത്.
രണ്ട് ബസുകളാണ് മുകളില്‍ യാത്രക്കാരെ കയറ്റി ട്രിപ്പ് നടത്തിയതെന്നാണ് വിവരം. ഈ രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. ഇരു ബസുകളുടെയും ഡ്രൈവര്‍മാര്‍ പാലക്കാട് ആര്.ടി.ഒയ്ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനുശേഷമായിരിക്കും നടപടി സ്വീകരിക്കുക.
നെന്മാറ-വല്ലങ്ങി വേലയോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ട് കണ്ട് മടങ്ങിയ ആളുകളാണ് ബസിന് മുകളില്‍ യാത്ര ചെയ്തിരുന്നത്. ബസിന് മുകളില്‍ ഉള്‍പ്പെടെ ആളുകള്‍ യാത്ര ചെയ്യുന്നത് ആ പ്രദേശത്തുണ്ടായിരുന്ന ആരോ പകര്‍ത്തിയ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ബസിന് മുകളിലുള്ളവരില്‍ നിന്ന് കണ്ടക്ടര്‍ പണം വാങ്ങുന്നതായിരുന്നു വീഡിയോയുടെ ഹൈലൈറ്റ്.
വെടിക്കെട്ടിന് ശേഷമുള്ള മടക്ക യാത്രയ്ക്ക് ബസിനുള്ളില്‍ തിരക്കേറിയതോടെയാണ് യാത്രക്കാര്‍ ബസിന് മുകളിലേക്ക് കയറിയത്. പിന്നീട് ക്യാരിയറിന് മുകളില്‍ ഇരിപ്പുറപ്പിക്കുകയും ചെയ്തു. ബസ് ജീവനക്കാരെ അനുകൂലിച്ചും കുറ്റപ്പെടുത്തിയും നിരവധി കമന്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം, നെന്മാറ-പാലക്കാട്, ഗോവിന്ദപുരം-തൃശൂര്‍, കൊല്ലങ്കോട്-പാലക്കാട് റൂട്ടുകളിലോടുന്ന എല്ലാ ബസുകളും ഇതേ രീതിയില്‍ തന്നെയാണ് സര്‍വീസ് നടത്തിയിരുന്നതെന്നാണ് നടപടി നേരിടുന്ന ബസിലെ കണ്ടക്ടര്‍ നസീബ് പറയുന്നത്. പോലീസുകാര്‍ സ്ഥാപിച്ച ക്യാമറ പരിശോധിച്ചാല്‍ അത് മനസിലാകും. എം.വി.ഡി. നടപടി സ്വീകരിച്ചാല്‍ അത് ഞങ്ങളുടെ വയറ്റത്തടിക്കുന്നത് പോലെയാകുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ലക്ഷത്തിലധികം ആളുകള്‍ അവിടെയുണ്ടായിരുന്നു. പോലീസുകാര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്ത ആളുകളെ തൊഴിലാളികളായ ഞങ്ങള്‍ എങ്ങനെ നിയന്ത്രിക്കുമെന്ന് മറ്റൊരു ബസ് ജീവനക്കാരന് ചോദിച്ചു. ഞങ്ങള്‍ തടയാന്‍ ശ്രമിക്കുമ്പോള്‍ തട്ടിമാറ്റിയാണ് ആളുകള്‍ ബസിന് മുകളില്‍ ഉള്‍പ്പെടെ കയറുന്നത്. ഇത് ആദ്യമായുള്ള സംഭവമല്ലെന്നും മുന്‍ വര്‍ഷങ്ങളിലും ഇതുപോലെ ആളുകള്‍ പല ബസുകളിലും കയറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Passengers travel on bus roof, MVD taking action against Bus Driver, Viral Video, Private Bus
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..