സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യം | Photo: Instagram/lizzwanders
വാഹനത്തിന്റെ ഡ്രൈവിങ്ങ് സീറ്റില്‍ ഇരുന്നാള് നമ്മള് ചെയ്യുന്നതെല്ലാം ശരിയാണെന്ന് ധരിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇതിനെല്ലാം സ്വന്തം ഭാഗം ന്യായീകരിക്കുന്ന കാരണങ്ങളും ഒരോരുത്തര്‍ക്കും കാണും. ചെറിയ വാഹനങ്ങള്‍ക്ക് പിന്നില്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കുന്ന ബസ് ഡ്രൈവറിന് പറയാനുള്ളത് സമയത്തിന്റെ കണക്ക് ആണെങ്കില്‍ എല്ലാ വാഹനങ്ങള്‍ക്കും ഇടയിലൂടെ വെട്ടിച്ച് കയറ്റിപോകുന്ന ബൈക്കുകാരന് പറയാനുള്ളത് ചെറിയ സ്ഥലമുണ്ടെങ്കിലും പോകാന്‍ കഴിയുമെന്നതാണ്.
നമ്മുടെ നിരത്തുകളില്‍ തോന്നിയ പോലെ വാഹനമോടിക്കുന്ന ആളുകള്‍ തന്നെ വിദേശത്തെ ട്രാഫിക് സംവിധാനത്തെ വാനോളം പുകഴ്ത്തുകയും ചെയ്യും. വിദേശത്ത് നല്ല റോഡുകളും മികച്ച ട്രാഫിക് സംവിധാനവും ഉള്ളത് കൊണ്ടാണ് എല്ലാവരും നിയമം പാലിക്കുന്നത് എന്ന് പറയുന്നവര്‍ അറിയണം വിദേശത്ത് മാത്രമല്ല നമ്മുടെ രാജ്യത്തുമുണ്ട് വളരെ മാന്യമായി ഡ്രൈവ് ചെയ്യുന്ന ഒരുകൂട്ടം ആളുകള്‍ ഉള്ള ഒരു നാട്. അനാവശ്യ ഹോണ്‍ മുഴക്കലും മത്സരബുദ്ധിയോടെയുള്ള ഓവര്‍ടേക്കിങ്ങും ഒന്നുമില്ലാത്ത ഒരു സ്ഥലം.
റോഡിന്റെ വീതി, വാഹനങ്ങളുടെ എണ്ണം തുടങ്ങി സാധാരണയായി എല്ലാവരും ഉയര്‍ത്തുന്ന ന്യായവാദങ്ങള്‍ ഇവിടെ വിലപോകില്ല. കാരണം നമ്മുടെ നാട്ടിലെ റോഡുകളുടെ വീതിയും മറ്റ് സംവിധാനങ്ങളും മാത്രമേ ഇവിടെയുമുള്ളൂ. ഏറ്റവും മികച്ച ട്രാഫിക് സംവിധാനം ഉറപ്പാക്കുന്നതില്‍ ഡ്രൈവര്‍മാര്‍ക്കും പ്രധാന പങ്കുണ്ടെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. മിസോറാമിലെ ഐസ്വാളില് നിന്നുള്ള വീഡിയോയാണ് ഇത്.
നമ്മുടെ നാട്ടിലൊക്കെയുള്ള റോഡുകള്‍ പോലെ കുറച്ച് മാത്രം വീതിയുള്ള റോഡാണ് ഇവിടെയുമുള്ളത്. റോഡിന്റെ വലത് വശത്തായി വാഹനങ്ങള്‍ നിരയായി പാര്‍ക്ക് ചെയ്തിരിക്കുന്നു. ഇതിന്റെ ഇടത് വശത്തൂടെ കാറുകള്‍ പോകുന്നു. അതിന് സമീപത്ത് കൂടി വരിവരിയായി ബൈക്കുകളും പോകുന്നത് കാണാം. ഒരു വാഹനത്തിന് മുന്നില്‍ പോകുന്ന വാഹനത്തെ മറികടക്കണമെന്ന ചിന്തയില്ല. മുന്നിലെ വാഹനം അല്‍പ്പം ഒന്ന് വേഗത കുറഞ്ഞാല്‍ തെറിവിളിക്കുന്നത് പോലെയുള്ള ഹോണ്‍ മുഴക്കലുകളുമില്ല.
എല്ലാ ബൈക്ക് യാത്രക്കാരും ഹെല്‍മറ്റ് ധാരിച്ചിട്ടുണ്ട്. റോഡുകളില്‍ വരകള്‍ നല്കി ലെയിന്‍ പാലിക്കാന്‍ നിര്‍ബന്ധിച്ചിട്ടുമില്ല. ആളുകള്‍ സ്വയം പാലിക്കുന്ന അച്ചടക്കത്തിലൂടെയാണ് വാഹനങ്ങള്‍ വരി തെറ്റാതെ ഒടുന്നത്. അച്ചടക്കത്തോടെയുള്ള ഡ്രൈവിങ്ങ് കൊണ്ടും ഹോണ്‍ മുഴക്കിയുള്ള പേടിപ്പെടുത്തലുകള്‍ ഇല്ലാത്തതിനാലുമാണ് ഇന്ത്യയുടെ നിശബ്ദ നഗരം എന്ന വിശേഷണം ഐസ്വാളിന് ലഭിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ എല്ലാ റോഡുകളിലും പാലിച്ചൂടെയെന്ന ചോദ്യത്തോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.
നംവബര്‍ 24-ാം തിയതിയാണ് ഐസ്വാളില് നിന്നുള്ള ഈ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 50 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച് നിസ്വാര്‍ഥമായി വാഹനമോടിക്കുന്ന ജനങ്ങളെ അഭിനന്ദിക്കുന്ന കമന്റുകളാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ള ഈ വീഡിയോയിക്ക് ലഭിക്കുന്നത്. മുമ്പും മിസോറാമില്‍ നിന്നുള്ള ഇത്തരം ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ കൈയടി നേടിയിട്ടുണ്ട്.
Content Highlights: No overtaking, No Horn; Model Traffic sysstem in mizoram aizawl, Traffic Moves Seamlessly
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..