മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കുന്നു | ഫോട്ടോ: മാതൃഭൂമി
ഉപയോക്താവിന് കൈമാറാനുള്ള വാഹനം തന്നെ മീറ്റര്‍ വിച്ഛേദിച്ച് ടെസ്റ്റ് ഡ്രൈവിന് കൊണ്ടുപോകുന്നതും മറ്റ് പ്രദര്‍ശനങ്ങള്‍ക്ക് എത്തിക്കുന്നതും ഒരു ഷോറൂമില്‍ നിന്ന് മറ്റൊരു ഷോറൂമിലേക്ക് കൊണ്ടുപോകുന്നതുമെല്ലാം പല ഡീലര്‍ഷിപ്പുകളിലും നടക്കാറുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ അടുത്തിടെ കോട്ടയം ജില്ലയിലും പെരിന്തല്‍മണ്ണയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കനത്ത പിഴ ഈടാക്കുകയുമെല്ലാം ചെയ്തിട്ടുമുള്ളതാണ്.
എന്നാല്‍, ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നതായാണ് എം.വി.ഡി. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത കേസ് സൂചിപ്പിക്കുന്നത്. കോട്ടക്കല്‍ ഷോറൂമില്‍ നിന്ന് കോഴിക്കോട് ഷോറൂമിലേക്ക് ഓടിച്ച് കൊണ്ടുപോകുകയായിരുന്ന വാഹനമാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കുടങ്ങിയത്. വാഹനത്തിന്റെ ഓഡോ മീറ്ററില്‍ കൃത്രിമം കാണിച്ചത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് 10,3000 രൂപയാണ് വാഹന ഡീലര്‍ക്ക് എം.വി.ഡി. പിഴയിട്ടത്.
ഡീലര്‍മാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളിലെ ഓഡോ മീറ്റര്‍ കണക്ഷനുകളില്‍ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യത്തില്‍ കര്‍ശനമായ പരിശോധന ആരംഭിച്ചിരിക്കുന്നത്. ദേശീയപാതയില്‍ കക്കാട് മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ഏറ്റവും ഒടുവില്‍ തട്ടിപ്പ് പിടികൂടിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ്, വിവിധ സ്ഥലങ്ങളിലെ പ്രദര്‍ശന ക്യാമ്പുകളില്‍ കൊണ്ടുപോകല്‍, മറ്റ് ഷോറൂമിലേക്ക് സ്‌റ്റോക്ക് മാറ്റല്‍, തുടങ്ങിയ ആവശ്യങ്ങള്‍ക്കൊപ്പം സ്വകാര്യമായ ആവശ്യങ്ങള്‍ക്ക് പുതിയ വാഹനം ഉപയോഗിക്കുമ്പോള്‍ ഓടുന്ന ദൂരം മീറ്ററില്‍ രേഖപ്പെടുത്താതിരിക്കാനും, ഒട്ടും ഓടിയിട്ടില്ലാത്ത വാഹനമാണെന്ന് ഉപയോക്താക്കളെ തെറ്റിധരിപ്പിക്കാനും വേണ്ടിയാണ് ഓഡോ മീറ്ററിലെ ഈ കൃത്രിമം. ഇത് മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാണെന്നാണ് എം.വി.ഡി. അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടെ എത്തിയ ആഡംബര ബൈക്ക് പരിശോധിക്കുകയും ശേഷം ഓടിച്ച് നോക്കുകയും ചെയ്തതോടെയാണ് മീറ്റര്‍ വിച്ഛേദിച്ചതായി കണ്ടെത്തിയത്. ഡിജിറ്റല്‍ മീറ്റര്‍ ഫ്യൂസ് ഊരി മാറ്റിയും അനലോഗ് കണക്ഷന്‍ വിച്ഛേദിച്ചുമാണ് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ അരങ്ങേറുന്നത്. ഇതിനുപുറമെ, വാഹനത്തിന് ട്രേഡ് സര്‍ട്ടിഫിക്കറ്റ് രേഖകള്‍ കൂടി ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് 10,3000 പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. മുഹമ്മദ് ഷെഫീക്കിന്റെ നേതൃത്വത്തില്‍ എ.എം.വി.ഐമാരായ കെ.ആര്‍. ഹരിലാല്‍, പി.ബോണി എന്നിവരാണ് വാഹനം പരിശോധന നടത്തിയത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പും സമാനമായ രീതിയില്‍ രണ്ട് ബൈക്കുകള്‍ക്ക് എതിരേയും ആറ് മാസത്തിനപ്പുറം ഒരു കാറിനും എന്‍ഫോഴ്‌മെന്റ് വിഭാഗം പിഴ ചുമത്തിയിരുന്നു. ടെസ്റ്റ് ഡ്രൈവ് നടത്തുമ്പോഴും മറ്റും മീറ്ററുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തേണ്ടത് പൊതുജനങ്ങളുടെ ഉത്തരവാദിത്വമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
Content Highlights: MVD Kerala Fined the vehicle dealer to manipulate the vehicle Odo meter, MVD Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..