മോട്ടോർ വാഹന വകുപ്പ് പിടികൂടിയ ഒരേ നമ്പരിലുള്ള ബൈക്കുകൾ. ചുവപ്പ് നിറത്തിലുള്ളതാണ് യഥാർത്ഥ വാഹനം
അടൂര്‍ കടമ്പനാട് ഭാഗത്ത് ഹെല്‍മെറ്റില്ലാതെപോയ ബൈക്കിന്റെ ചിത്രം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പകര്‍ത്തി പെറ്റി അടിച്ചു. പേപ്പര്‍ കിട്ടിയ ഉടമസ്ഥന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ അടുത്തെത്തി ആണയിട്ടു-ഞാനല്ല സാറേ അത്. അതിന്റെ ചുവടുപിടിച്ച് അന്വേഷണം നടത്തിയപ്പോള്‍ കാര്യം പിടികിട്ടി. ഒരേ നമ്പരിലുള്ള രണ്ട് ബൈക്കുകളാണ് കുഴപ്പമുണ്ടാക്കിയതെന്ന്. പിന്നെ രേഖകളില്‍ വ്യത്യാസം വരുത്തിയ വണ്ടി അധികൃതര്‍ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
സംഭവം ഇങ്ങനെ-കഴിഞ്ഞ ദിവസം കടമ്പനാട് ഭാഗത്ത് എ.എം.വി.ഐ. എം.ആര്‍. മനോജ് വാഹനപരിശോധന നടത്തുന്നതിനിടെ പച്ചനിറമുള്ള ഒരു ബൈക്ക് കടന്നു പോയി. ഓടിച്ചയാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. കെഎല്‍03 സി7433 എന്ന ഈ വാഹനം തടയാനുള്ള ശ്രമം വിഫലമായി. ഇതോടെ ഫോട്ടോ എടുത്തു. തുടര്‍ന്ന് ഓണ്‍ലൈന്‍ ചെല്ലാന്‍ തയ്യാറാക്കി. പക്ഷേ, തൊട്ടടുത്ത ദിവസം പെറ്റിയുടെ പേപ്പര്‍ കിട്ടിയത് മാവേലിക്കര സ്വദേശിക്കും.
യഥാര്‍ഥ ഉടമസ്ഥന്‍ ഓഫീസിലെത്തി വാഹനം അന്നേ ദിവസം കടമ്പനാട് ഭാഗത്ത് വന്നിട്ടില്ലെന്ന് തറപ്പിച്ചുപറഞ്ഞു. കൂടാതെ തന്റെ വണ്ടിക്ക് ചുവപ്പ് നിറമാണെന്നും പറഞ്ഞു. ഇതോടെയാണ് ഒരേ നമ്പറില്‍ രണ്ടു വണ്ടി ഓടുന്നു എന്ന സംശയമുണ്ടായത്. തുടര്‍ന്ന് കടമ്പനാട് ഭാഗത്തുള്ള സി.സി.ടി.വി.ക്യാമറകള്‍ നോക്കി അന്നേദിവസം ആ സമയത്തുപോയ പച്ചനിറത്തിലുള്ള ബൈക്കുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ആളെ കണ്ടെത്തി.
ഇയാളുടെ വീട്ടിലെത്തി പച്ചനിറത്തിലുള്ള അതേ നമ്പരിലുള്ള വാഹനം കണ്ടെത്തി. വാഹനം വര്‍ഷങ്ങള്‍ക്കുമുമ്പ് വാങ്ങിച്ചതാണെന്നും, യാതൊരുവിധ കാലാവധി രേഖകളും കൈയില്‍ ഇല്ലെന്നും അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ചെയ്‌സ്, എന്‍ജിന്‍ നമ്പറുകള്‍ പരിശോധിച്ചപ്പോള്‍ ഇത് മോട്ടോര്‍ വാഹനവകുപ്പിന്റെ രേഖകളില്‍ ഇല്ലാത്ത വാഹനമാണെന്നും മനസ്സിലായി. ഇതോടെ കസ്റ്റഡിയില്‍ എടുത്ത് അടൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി.
മോട്ടോര്‍ വാഹനവകുപ്പ് പങ്കുവെച്ച കുറിപ്പ്
അടൂര്‍ ഓഫീസ് പരിധിയില്‍ കടമ്പനാട് വച്ച് മാര്‍ച്ച് നാലാം തീയതി നടന്ന വാഹന പരിശോധനയില്‍ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ട ഒരു പച്ച നിറമുള്ള KL03C7433 ബുള്ളറ്റിന് ചെല്ലാന്‍ തയ്യാറാക്കുകയുണ്ടായി. വാഹനം നിര്‍ത്താതെ പോയെങ്കിലും വാഹനത്തിന്റെ ആര്‍.സിയില്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്തിരുന്നത് കൊണ്ട് കേസെടുത്ത വിവരം വാഹന ഉടമയുടെ മൊബൈല്‍ നമ്പറില്‍ അപ്പോള്‍ തന്നെ മെസ്സേജ് ആയി അറിയിപ്പ് കിട്ടി.
തൊട്ടടുത്ത ദിവസം; മെസ്സേജ് കിട്ടിയ മാവേലിക്കര സ്വദേശിയായ ഉടമസ്ഥന്‍ ഓഫീസിലെത്തി വാഹനം അന്നേ ദിവസം അവിടെ വന്നിട്ടില്ലെന്നു തറപ്പിച്ചു പറഞ്ഞു. കൂടാതെ തന്റെ വണ്ടി ചുവപ്പ് ആണെന്നും പറഞ്ഞു.അതോടെ ഒരേ നമ്പറില്‍ രണ്ടു വണ്ടി ഓടുന്നതയുള്ള സംശയം വന്നു. തുടര്‍ന്ന് കടമ്പനാട് ഭാഗത്തുള്ള സി സി ടിവി റിവ്യൂകള്‍ നോക്കി അന്നേദിവസം ആ സമയത്ത് പോയ പച്ച നിറത്തിലുള്ള ബുള്ളറ്റുകള്‍ ടാര്‍ജറ്റ് ചെയ്ത് അന്വേഷണം നടത്തി, ഇദ്ദേഹത്തിന്റെ വീട് കണ്ടെത്തുകയും തുടര്‍ന്ന് എട്ടാം തീയതി ഇദ്ദേഹത്തിന്റെ വീട്ടിലെത്തുകയും വീടിന്റെ പോര്‍ച്ചുലിരുന്ന പച്ച നിറത്തിലുള്ള KL03C7433 നമ്പര്‍ വച്ച ബുള്ളറ്റ് വാഹനം കണ്ടെത്തുകയും ചെയ്തു.
വാഹനത്തെ പറ്റി അദ്ദേഹത്തോട് അന്വേഷിച്ചപ്പോള്‍ വാഹനം വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം വാങ്ങിച്ചതാണെന്നും അതിന്റെ യാതൊരുവിധ കാലാവധി ഉള്ള രേഖകളും അദ്ദേഹത്തിന്റെ കയ്യില്‍ ഇല്ലെന്നും അറിയിച്ചു. തുടര്‍ന്ന് വാഹനത്തിന്റെ ചാസ്സിസ്,എന്‍ജിന്‍ നമ്പറുകള്‍ പരിശോധിച്ചപ്പോഴാണ് ഇത് വാഹന്‍ രേഖകളിലും അര്‍സിയിലും ഉള്ളതല്ലെന്നു ബോധ്യമായത് .രേഖകള്‍ എല്ലാം കൃത്യമായ മറ്റൊരു ബുള്ളറ്റിന്റെ നമ്പര്‍ വച്ചാണ് ഈ വാഹനം ഓടുന്നത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത് അടൂര്‍ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വ്യാജ ബുള്ളറ്റിന്റെ യഥാര്‍ത്ഥ നമ്പര്‍ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരുന്നു.
Content Highlights: Motor vehicle department caught bullet bike using another bike number, MVD Kerala, Fake Number
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..