സ്വിഫ്റ്റ് ഇലക്ട്രിക് ബസുകൾ | Photo: Social Media
തിരുവനന്തപുരം നഗരത്തിലെ ചെറുവഴികളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയിരുന്ന കെ.എസ്.ആര്.ടി.സി.യുടെ വലിയ സിറ്റി ബസുകള്‍ക്കു പകരം പുത്തന്‍തലമുറ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി. ഒമ്പതുമീറ്റര്‍ നീളമുള്ള 23 ബസുകളാണ് നിരത്തില്‍ ഇറങ്ങിയിട്ടുള്ളത്. വീതി കുറഞ്ഞ വഴികളിലൂടെ അനായാസം കടന്നുപോകും. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍നിന്ന് 12, പേരൂര്‍ക്കടയില്‍നിന്ന് 10 ഷെഡ്യൂളുകളാണുള്ളത്. 25 എണ്ണം കൂടി ഇനിയെത്തും.
ഡീസല്‍ ബസിന്റെ ശബ്ദമോ വിറയലോ ഇലക്ട്രിക് ബസുകള്‍ക്കില്ല. പുകതള്ളി അന്തരീക്ഷം മലിനമാക്കില്ല. ഒരു ട്രിപ്പിന് 10 രൂപയാണ് മിനിമം ചാര്‍ജ്. തിങ്കളാഴ്ച സൗജന്യയാത്ര അനുവദിച്ചിരുന്നു. ആദ്യമായിട്ടല്ല നഗരത്തില്‍ ഇലക്ട്രിക് ബസുകള്‍ ഓടുന്നത്. നേരത്തെ കെ.എസ്.ആര്.ടി.സി. വാടകയ്ക്ക് എടുത്ത ഇലക്ട്രിക് എ.സി. ബസുകള്‍ ഇവിടെ ഓടിച്ചിരുന്നു.
ഇപ്പോള്‍ എത്തിയിട്ടുള്ളത് എ.സി. ഇല്ലാത്ത ബസുകളാണ്. ഇവയ്ക്ക് കൂടുതല്‍ മൈലേജ് ലഭിക്കും. വികാസ്ഭവന്‍, പാപ്പനംകോട് ഡിപ്പോകളില്‍ ബസുകള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രിയും, യാത്രക്കാര്‍ കുറവുള്ള ഉച്ചസമയത്തുമാകും ബസുകള്‍ ചാര്‍ജ് ചെയ്യുക.
ഓടിത്തുടങ്ങി രണ്ടാം ദിനം; ഇലക്ട്രിക് ബസ് വഴിയിലായി
ഓടിത്തുടങ്ങി രണ്ടാംദിനം സ്വിഫ്റ്റ് ഇലക്ട്രിക് ബസ് വഴിയിലായി. ബ്ലൂ സര്‍ക്കിള്‍ ബസാണ് വൈകീട്ട് തമ്പാന്നൂരിലേക്കുള്ള യാത്രയില്‍ പനവിളയില്വെച്ച് കേടായത്. ബാറ്ററി തകരാറാണെന്ന് ജീവനക്കാര്‍ പറഞ്ഞു. പൂര്‍ണമായും ചാര്‍ജ് ചെയ്താണ് ബസ് നിരത്തില്‍ ഇറക്കിയിരുന്നത്. ഓഫാകുന്ന സമയത്ത് 50 ശതമാനത്തിനുമേല്‍ ചാര്‍ജുണ്ടായിരുന്നു. ബാറ്ററി തകരാര്‍ എന്ന സന്ദേശം കാണിച്ചശേഷം ബസ് നില്‍ക്കുകയായിരുന്നു.
വെള്ളം കയറി സാങ്കേതിക തകരാര്‍ സംഭവിച്ചതാണോ എന്നും സംശയമുണ്ട്. കെ.എസ്.ആര്.ടി.സി.യുടെ റിക്കവറി വാന്‍ ഉപയോഗിച്ച് ബസ് ഡിപ്പോയിലേക്കു മാറ്റി. പി.എം.ഐ. ഫോട്ടോണ്‍ എന്ന കമ്പനിയുടെ ഇലക്ട്രിക് ബസുകളാണ് കെ.എസ്.ആര്.ടി.സി. വാങ്ങിയത്. അറ്റകുറ്റപ്പണിക്ക് ഉള്‍പ്പെടെ കമ്പനിക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. കമ്പനി ജീവനക്കാരാണ് ബസിന്റെ തകരാര്‍ പരിഹരിക്കുന്നത്. സിറ്റി സര്‍ക്കുലറിന് ഓടിയിരുന്ന 68 ബസുകളില്‍ 25 എണ്ണത്തിനു പകരമായാണ് ഇലക്ട്രിക് ബസുകള്‍ എത്തിയത്.
25 പുതിയ ബസുകള്‍കൂടി എത്താനുണ്ട്. ഉദ്ഘാടന ദിവസമായ തിങ്കളാഴ്ച സൗജന്യയാത്ര അനുവദിച്ചിരുന്നു. പുതിയതായി തുടങ്ങിയ റെയില്‍ എയര്‍പോര്‍ട്ട് സര്‍ക്കുലര്‍ സര്‍വീസുകള്‍ക്ക് യാത്രക്കാരില്‍നിന്നു നല്ല പ്രതികരണമാണുള്ളത്. നീളം കുറഞ്ഞ ഇലക്ട്രിക് ബസുകള്‍ വലിയ ബസുകള്‍ ഉണ്ടാക്കിയിരുന്ന ഗതാഗതക്കുരുക്കിനും പരിഹാരമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..